തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ്രകൃതി. 1934 ജനുവരി 22നായിരുന്നു പ്രിയകവയിത്രി ബി. സുഗതകുമാരിയുടെ ജനനം.
പ്രകൃതിയെ ഒരുപാട് സ്നേഹിച്ചിരുന്ന കവയിത്രി ഭൂമിയെ സ്നേഹിക്കുന്ന ഏവർക്കും എന്നും പ്രചോദനമാണ്. സ്വന്തം പ്രാണനിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ച്, പ്രണയത്തെ ഉപാസിച്ച കവയിത്രി "ഒരു നിമിഷം' എന്ന കവിതയിൽ ഇങ്ങനെ പാടുന്നു -
കൃഷ്ണ! നക്ഷത്രം പോലെ
യൊരുമാത്ര തൻ സ്പന്ദം
മേലിലുച്ചലം വാനം
താണുവന്നതായ് തോന്നി!
ഭൂമിയെൻകാൽക്കൽ കുതി
ച്ചോളമാർന്നതായ് തോന്നി!
താരകളൊരു പിടി-
പ്പൂവായി വന്നെൻമാറിൽ
പാറി വീണതായ് തോന്നി!
ഞാനൊരു വെറും കാറ്റായ്
മാറിയുൽക്കടവേതോ
സുഗന്ധമൂർഛയ്ക്കുള്ളി
ലാകെ വീണലിഞ്ഞതായ്
മാഞ്ഞു പോയതായ് തോന്നി!...
ഏതൊരു സ്ത്രീയെയും പോലെ, മനുഷ്യനെപ്പോലെ ജീവിതത്തിന്റെ സൗന്ദര്യവും മധുരവും ഉന്മാദവും കൊതിച്ച വ്യക്തിയായിരുന്നു, കവിയായിരുന്നു സുഗതകുമാരിയും. എങ്കിലും എവിടെയോ കവിയുടെ കാഴ്ചകളിൽ കണ്ണീരുറഞ്ഞു. മനുഷ്യ ഇടപെടലുകൾ, പ്രകൃതിക്കു നേരേയുള്ള കടന്നാക്രമണങ്ങൾ സുഗതകുമാരിയുടെ ആർദ്രഹൃദയത്തിൽ മുള്ളാണിയായി കുത്തിയിറങ്ങിയപ്പോൾ കവിക്കു സംശയമായി.
പുതിയകാല വികസനത്തിന്റെ കൂർത്തു മൂർത്ത നഖങ്ങളുമായി മണ്ണുമാന്തികൾ വലിയ മലകളും കുന്നുകളും പാറകളും ഇടിച്ചു നിരത്തുന്പോൾ, ചതഞ്ഞരഞ്ഞു പോകുന്ന തുന്പപ്പൂവിനെ കാണാതിരിക്കാൻ കവിക്കു കഴിഞ്ഞില്ല, പാടാതിരിക്കാൻ ആയില്ല. കുളവും കാവും പൂക്കളും നിറഞ്ഞുനിന്ന മലയാളത്തിന്റെ ഭംഗികണ്ട്, സമൃദ്ധി കണ്ടുവളർന്ന സുഗതകുമാരിക്കു പഴയ മുത്തശ്ശിമാരുടെ ചൊല്ലുകൾ ഓർമയുണ്ടായിരുന്നു. മക്കളേ കാവു തീണ്ടല്ലേ, കുളം വറ്റും, നാടുമുടിയും...
മരത്തിനു വേണ്ടി
പണത്തിനുവേണ്ടി സർവവും തീണ്ടി നശിപ്പിക്കപ്പെടുന്ന കാലത്തിന്റെ നടുവിൽ അകപ്പെട്ട കവയിത്രി കണ്ണുനീരോടെ പറഞ്ഞു കൊണ്ടേയിരുന്നു - മനുഷ്യന്റെ ദുര കാട്ടുതീപോലെ കാടിനെ വിഴുങ്ങുന്നു. കാടിന്റെ മക്കളുടെ നിലവിളി നാം കേൾക്കുന്നില്ല. കാടിന്റെ ഉഗ്രശാപം നാം വകവയ്ക്കുന്നില്ല.
കാടില്ലെങ്കിൽ നാടുമുടിയുമെന്നു നാം അറിയുന്നില്ല. ഇപ്പോൾതന്നെ വൈകിപ്പോയി. ഇനി നേരമില്ല.... ഓരോ മലയാളിയുടെ കൈയും ഓരോ മരം നട്ടുവളർത്തട്ടെ. ചൂടും വരൾച്ചയും ജലക്ഷാമവും മണ്ണൊലിപ്പും ദാരിദ്ര്യവും പരിഹരിക്കാനുള്ള ഒരേയൊരു മാർഗമാണിത്...
രോഷത്തോടെ
മഴയെ പ്രണയിച്ചിരുന്നു കവി. മഴയെ കളി മഴയെന്നും മഴയെ ചിണുങ്ങി മഴയെന്നും മണമുള്ള മഴയെന്നും മദിപ്പിക്കുന്ന മഴയെന്നും പേരിട്ടു വിളിച്ചിരുന്നു ബി. സുഗതകുമാരി. ദുർഗാദേവിയുടെ സൗന്ദര്യമാണ് ഇടിയും മിന്നലും കൂട്ടായി വരുന്ന തുലാമഴയെന്നും പറഞ്ഞിരുന്നു. അട്ടപ്പാടിയിൽ പെയ്ത മഴയിൽ അദമ്യമായ ഉന്മാദത്തോടെ മരങ്ങൾ നൃത്തം വയ്ക്കുന്നതുകണ്ട് അന്പരന്നു പോയിട്ടുണ്ടെന്നവർ പറഞ്ഞിട്ടുണ്ട്.
പൊൻമഞ്ഞ പൂക്കളുള്ള മുക്കുറ്റിയെയും ഹൃദയഭാഗത്ത് ഇരുണ്ട ചുവപ്പുകൊണ്ട് പൊട്ടുതൊട്ട പേരില്ലാത്ത വഴിയോരപ്പൂവിനെയും ചേർത്തു പിടിച്ചവർ നടന്നു. നഗരവും നാടും കുപ്പത്തൊട്ടികളായും പ്ലാസ്റ്റിക് കൂന്പാരങ്ങളായും മാറുന്പോൾ രോഷംകൊണ്ടു. ആൽമരങ്ങൾ വെട്ടിവീഴ്ത്തപ്പെടുന്പോൾ അവർ പ്രതിഷേധിച്ചു. എങ്കിലും ഇടറിയ ശബ്ദത്തോടെയാണ് കവി ചോദിച്ചത് - ആരെങ്കിലും ഈ വാക്കുകൾ കേൾക്കുന്നുണ്ടോ?
കാവലിരുന്നവൾ
പ്രത്യേക താളത്തിൽ പറഞ്ഞ്, പറഞ്ഞ് കാടിനു കാവലായി, നാടിനു കാവലായി, നമുക്കിടയിൽ 86 സംവത്സരങ്ങൾ അവരുണ്ടായിരുന്നു. മരക്കവി എന്നു വിളിച്ചു ചിലർ കളിയാക്കുന്പോഴും പരിഭവം മൗനത്തിലൊതുക്കി. തോൽക്കുന്ന യുദ്ധത്തിലെ തോൽക്കുന്ന പടയാളികളാണ് പ്രകൃതിസ്നേഹികളെന്ന് അവർ പലപ്പോഴും നൊന്പരത്തോടെ പറയുമായിരുന്നു.
എങ്കിലും കെട്ടകാലത്തിന്റെ ഇരുണ്ട എണ്ണത്തിരമാലകളിൽപ്പെട്ടു കറങ്ങി ഉലയുന്പോഴും സുഗതകുമാരിക്കു പ്രത്യാശയുണ്ടായിരുന്നു. ഏതു മരുഭൂമിയിലും ചില മരുപ്പച്ചകളുണ്ടാവാം. ഈ ചൂടു വേനലിനും ഇടമഴകളുണ്ടാവാം. കവിയുടെ ഈ നവതിക്കാലത്ത് അങ്ങനെ ഒരു കനവിനായി കാത്തിരിക്കാം. ഇരുളിൽ ഉറങ്ങാതിരുന്ന കവിയുടെ മിഴികളിൽ പവിഴമല്ലി നിലാവ് തെളിച്ചിരുന്നു. ആ പവിഴമല്ലി പൂക്കളും മലയാള മുറ്റത്തു കൊഴിച്ചിട്ടിട്ടാണ് നാലു വർഷങ്ങൾക്കു മുന്പ് സുഗതകുമാരി പറന്നകന്നത്.
എസ്. മഞ്ജുളാദേവി