ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ് പലരുടെയും രീതി. അതാണ് സുഖകരമെന്നും അന്തസെന്നും പൊതുസമൂഹം പോലും ധരിച്ചുവച്ചിരിക്കുന്നു. പക്ഷേ, കറുത്ത ഇരുൾ ചുറ്റും പരക്കുന്പോഴും, കാറ്റിൽ അണയാതെ കത്തിച്ചുവച്ച മെഴുകുതിരികൾ പോലെ ചില വ്യക്തികൾ നമുക്കിടയിൽ ഉയർന്നുവരാറുണ്ട്.
അങ്ങനെ ആലപ്പുഴയിൽ കത്തിനിന്ന മെഴുകുതിരിയായിരുന്നു പ്രഫ.ഏബ്രഹാം അറയ്ക്കൽ. ആ തിരിയുടെ വെളിച്ചം ആലപ്പുഴയുടെ അതിർത്തികളും കടന്നു കേരളമെന്പാടും പടർന്നു എന്നതാണ് ആ ജീവിതത്തിന്റെ സൗന്ദര്യം.
2024 ജനുവരി 16ന് ആ മെഴുകുതിരി അണഞ്ഞപ്പോൾ അകന്നുപോയത് ദൈവത്തെയും സമൂഹത്തെയും മനുഷ്യനെയും സ്നേഹിച്ച ഒരു സുകൃതജീവിതമാണ്. വൈവിധ്യമാർന്ന ദൗത്യങ്ങളുമായി കഴിഞ്ഞ എട്ടു പതിറ്റാണ്ടിലേറെ അദ്ദേഹം നമുക്കിടയിൽ ഉണ്ടായിരുന്നു. അധ്യാപനം ശ്രേഷ്ഠമായൊരു ജീവിതചര്യയാണെന്നു ജീവിതംകൊണ്ടു കാണിച്ചുതന്ന അറയ്ക്കൽ സാർ ആലപ്പുഴയുടെ കലാ, സാംസ്കാരിക, മത, വിദ്യാഭ്യാസ രംഗങ്ങളിൽ രജതമുദ്ര പതിപ്പിച്ചാണ് യാത്രയായത്.
എംഎൽഎയുടെ മകൻ
ജീവിത വിജയത്തിന്റെ ആണിക്കല്ല് വിദ്യാഭ്യാസമാണ് എന്ന ശക്തമായ പ്രായോഗികബോധത്തെ നെഞ്ചോട് ചേർത്തു പിടിച്ച എംഎൽഎയും അഭിഭാഷകനുമായിരുന്ന ആലപ്പുഴ ചെത്തിയിലെ ഈപ്പൻ അറയ്ക്കലിന്റെയും ഏലിയാമ്മ ഈപ്പന്റെയും (ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ, അധ്യാപിക) മൂത്തപുത്രനായി 1937 മാർച്ച് നാലിനാണ് ഏബ്രഹാമിന്റെ ജനനം. ആലപ്പുഴ രൂപതയിലെ പുരാതന കുടുംബങ്ങളുടെ പട്ടികയിലാണ് അറയ്ക്കൽ, ഈരേശേരിൽ കുടുംബങ്ങളുടെ സ്ഥാനം. ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ്, പഞ്ചായത്ത് ജഡ്ജി, 1948 മുതൽ 1952വരെ തിരുവിതാംകൂറിലെയും തിരുക്കൊച്ചിയിലെയും ലെജിസ്ലേറ്റീവ് അസംബ്ലി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഈപ്പൻ അറക്കലിന്റെ പിതാവ് അറക്കൽ പേച്ചൻ (പീറ്റർ) ആണ്. പേച്ചന്റെ പിതാവ് അറക്കൽ അന്തോനിക്കുട്ടിയും. പേച്ചന്റെ സഹോദരനാണ് മുൻ കൊച്ചി രൂപതയിലെ വൈദികൻ ഫാ. പോൾ അറയ്ക്കൽ (1874-1940).
ഏലിയാമ്മ ഈപ്പൻ മാരാരിക്കുളത്തെ പ്രസിദ്ധ ഈരേശേരിൽ തറവാട്ടിലെ കുഞ്ഞുമിഖേൽ വിനാംസിയുടെ പുത്രിയാണ്. വിനാംസി ആപ്പീസർ എന്നറിയപ്പെട്ടിരുന്ന വിനാംസി 1912ൽ ശ്രീമൂലം പ്രജാസഭയിലേക്കു ചേർത്തല മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹം രണ്ടാമൂഴത്തിൽ പ്രജാസഭാ സമാജികനായി പ്രവർത്തിക്കുന്പോൾ സ്വപുത്രൻ വിനാംസി തോമസും നിയമസഭാ സമാജികനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
സ്കൂൾ വിദ്യാഭ്യാസം ആലപ്പുഴ സനാതന ധർമശാലയിൽ ആയിരുന്നു. ആലപ്പുഴ എസ്ഡി കോളജിൽനിന്നു പ്രീ യൂണിവേഴ്സിറ്റി പാസായി ബിരുദപഠനത്തിനായി പിതാവ് പഠിച്ച തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് കോളജിൽ ചേർന്നു. 1958ൽ ഭൗതികശാസ്ത്രത്തിൽ ഒാണേഴ്സ് നേടിയതിനെത്തുടർന്ന് മദ്രാസ് ലയോള കോളജിൽ അധ്യാപനം ആരംഭിച്ചു.
നല്ല നേതാവ്, അധ്യാപകൻ
1958ൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ അധ്യാപകനായി. 1959ൽ കേരളത്തിലെ സർക്കാർ കോളജുകളിലേക്കു നിയമനം നേടി. തിരുവനന്തപുരം റീജണൽ എൻജിനിയറിംഗ് കോളജിൽ പഠിപ്പിക്കവേ ഹോസ്റ്റൽ വാർഡനായി. തുടർന്ന് പാലക്കാട് വിക്ടോറിയ കോളജ്, തിരുവനന്തപുരം എൻജിനിയറിംഗ് കോളജ്, തൃപ്പൂണ്ണിത്തുറ സംസ്കൃത കോളജ്, കാസർഗോഡ് ഗവണ്മെന്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാർഥികളുടെ നല്ല അധ്യാപകനായി.
1975ൽ ഗവണ്മെന്റ് കോളജ് അധ്യാപകരുടെ പ്രതിനിധിയായി കേരള സർവകലാശാല സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ അധ്യാപക സംഘടനാരംഗത്തു സജീവം. തുടർന്ന് അസോസിയേഷൻ ഓഫ് കേരള ഗവണ്മെന്റ് കോളജ് ടീച്ചേഴ്സിന്റെ ജനറൽ സെക്രട്ടറിയായി. ഒരേ സമയം രണ്ടു യൂണിവേഴ്സിറ്റികളുടെ (കേരള & കാലിക്കറ്റ്) സെനറ്റ് അംഗമായി പ്രവർത്തിക്കാനുള്ള അപൂർവ ഭാഗ്യവും തേടിയെത്തി. യുജിസി ശന്പള സേവന വ്യവസ്ഥകൾക്കായി കേരളത്തിലെ കോളജ് അധ്യാപകർ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഏകീകൃതഭാവം നൽകുന്നതിൽ അറയ്ക്കൽ സാർ മുൻനിരയിലുണ്ടായിരുന്നു.
ആലപ്പുഴ ജവഹർ ബാലഭവൻ ഭരണസമിതിയംഗം, ആലപ്പുഴ രൂപത കെഎൽസിഎ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, അന്പലപ്പുഴ കുഞ്ചൻ നന്പ്യാർ സ്മാരക ഭരണസമിതിയംഗം, കുഞ്ചൻ സ്മാരക ഭരണസമിതി വൈസ്പ്രസിഡന്റ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) ഗവേണിംഗ് കൗണ്സിൽ അംഗം എന്നിങ്ങനെ നിറഞ്ഞുനിന്നു. 1888ൽ സ്ഥാപിതമായ അർത്തുങ്കൽ നസ്രാണിഭൂഷണ സമാജത്തിന്റെ കേന്ദ്രസമിതി അംഗമായി സംഘടനയ്ക്കു ദിശാബോധം നൽകി. കേരള ലത്തീൻ സഭയ്ക്കും സമുദായത്തിനും നൽകിയ സംഭാവനകൾ നിരവധി. കെആർഎൽസിസി 2002ൽ ആരംഭിച്ചപ്പോൾ മുതൽ സജീവമാണ്. ഒപ്പം കേരള ലാറ്റിൻ ഹിസ്റ്ററി അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായിരുന്നു.
1982 മുതൽ 85 വരെ കാത്തലിക് ബിഷപ്സ് കോണ്ഫറൻസ് ഓഫ് ഇന്ത്യയുടെ ദേശീയ ഉപദേശക സമിതിയംഗമായിരുന്നു. 1993 മുതൽ 1999 വരെ കത്തോലിക്ക കോളജുകളുടെ ദേശീയ മേൽനോട്ട സമിതിയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയിൽ അംഗമായിരുന്നു. 2007ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി.
പ്രിയങ്കരനായ പ്രിൻസിപ്പൽ
ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ എന്നിവർ പഠിച്ചിറങ്ങിയ പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലായത് അദ്ദേഹത്തിന് അഭിമാന നിമിഷമായിരുന്നു. 1982 മുതൽ 89 വരെ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു മടങ്ങിയപ്പോഴാണ് വിക്ടോറിയ കോളജിന്റെ സാരഥിയായി നിയമിതനായത്. കോളജിന്റെ ശതാബ്ദി ആഘോഷത്തിനും ചുക്കാൻ പിടിച്ചു. സഹപ്രവർത്തകരെ സംരക്ഷിക്കാനും കുട്ടികളെ സ്വന്തം മക്കളായി കരുതുവാനുമുള്ള ഹൃദയവിശാലതയുടെ ഉടമയാണ് ഏബ്രഹാം അറയ്ക്കലിലെ പ്രിൻസിപ്പൽ. 1967ൽ ആരംഭിച്ച സെന്റ് മൈക്കിൾസ് കോളജിന്റെ അരനൂറ്റാണ്ട് ചരിത്രത്തിൽ ഏറ്റവും പ്രഗല്ഭനായിരുന്ന പ്രിൻസിപ്പൽ ആരെന്നു ചിന്തിക്കുന്പോൾ പലരുടെയും മനസിൽ ആദ്യം തെളിയുന്ന പേര് പ്രഫ. ഏബ്രഹാം അറയ്ക്കൽ എന്നാണ്. എല്ലാത്തിനും പിന്തുണയുമായി അധ്യാപികയായിരുന്ന ഭാര്യ റീനിയും ഒപ്പമുണ്ടായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലായി തിളങ്ങിയ ശേഷമാണ് 1992ൽ ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ചത്.
വായനയും എഴുത്തും
ചരിത്രാന്വേഷിയും ധിഷണാശാലിയുമായ ഏബ്രഹാം അറയ്ക്കലിനു വീട്ടിൽ ഒരു ലൈബ്രറിയും പുരാരേഖകളുടെ വിപുലമായ ഒരു ശേഖരവുമുണ്ടായിരുന്നു. മണിക്കൂറുകളോളം ലൈബ്രറിയിൽ ചെലവഴിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല.
ഭൗതികശാസ്ത്ര അധ്യാപകൻ എന്ന ഇടത്തിൽ മാത്രം ഒതുങ്ങി ചെറുതാകാൻ തയാറാകാത്ത അദ്ദേഹം 1993ൽ കൊച്ചിയിൽനിന്ന് ആരംഭിച്ച സദ്വാർത്ത ദിനപത്രത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചു. ഒപ്പം ഇന്ത്യൻ കമ്യൂണിക്കേറ്റർ എന്ന പത്രത്തിനും അദ്ദേഹം സേവനം നൽകി. 1599ലെ ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളെ ആസ്പദമാക്കി എഴുതിയ ലേഖന പരന്പര ഏറെ ചർച്ചകൾക്കു വഴിവച്ചു
ആലപ്പുഴയിലെ ഏതൊരു സാംസ്കാരിക മുന്നേറ്റത്തിന്റെയും ഒന്നാം നിരയിൽ ആശയത്തിന്റെ കാർത്തിക വിളക്കുമായി അറയ്ക്കൽ സാറിന്റെ ഒാർമകൾ ഇനിയുമുണ്ടാകും.
ഫാ. നെൽസണ് തൈപ്പറന്പിൽ