സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയാണ് ആടുജീവിതം. സിനിമ ചർച്ചയാകുന്പോൾ ഒരിക്കൽകൂടി സ്വന്തം ജീവിതകഥ പറയുകയാണ് നജീബ്.
നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ, ഈ തീക്കാറ്റും വെയിൽനാളവും നിന്നെ കടന്നുപോകും. നീ മരിച്ചവനെപോലെ കിടക്കുക. എന്നെങ്കിലുമൊരിക്കൽ പ്രകൃതിയുടെ വിളി വരുമ്പോൾ ഒരു വലിയ കുതിപ്പോടുകൂടി നീ രക്ഷപ്പെടുക - ആടുജീവിതം.
അനുഭവങ്ങൾ തന്നെയാണ് ആടുജീവിതത്തിന്റെ കാതൽ. സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയാണ് ആടുജീവിതം. സിനിമ ചർച്ചയാകുന്പോൾ ഒരിക്കൽകൂടി സ്വന്തം ജീവിതകഥ പറയുകയാണ് നജീബ്.
കയ്പേറിയ ബാല്യകാലം
ആലപ്പുഴ ഹരിപ്പാട് ആറാട്ടുപുഴ തറയിൽ മുഹമ്മദ് കുഞ്ഞയുടെയും ഷെരീഫയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി ഷുക്കൂർ എന്ന നജീബ് ജനിച്ചുവീണത് ഇല്ലായ്മകളുടെ ആഴക്കയത്തിൽ. ഏറ്റവും ഇളയ പെങ്ങൾ ഫാത്തിമയെ പ്രസവിച്ചയുടൻ ഉമ്മ യാത്രയായി. കുഞ്ഞിപ്പെങ്ങളെ നോക്കാനുള്ള തത്രപ്പാടിലായിരുന്നു പിന്നീട് നജീബ്. പന്ത്രണ്ടാം വയസിൽ ജോലിക്കിറങ്ങി, പഠനത്തോടൊപ്പം ജോലി. പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളൂ. വാപ്പയുടെ നിർബന്ധപ്രകാരം മാമായുടെ മകളായ സഫിയത്തിനെ വിവാഹം കഴിച്ചു.
കൂലിപ്പണികൊണ്ടു മാത്രം ജീവിക്കാൻ കഴിയില്ലെന്നു നജീബിനു തോന്നി. ഗൾഫിലേക്കു പോകാനുള്ള അവസരം വന്നപ്പോൾ വേറെയൊന്നും ആലോചിച്ചില്ല. ജ്യേഷ്ഠസഹോദരന്റെ വീട്ടിൽ കഴിഞ്ഞിരുന്ന നജീബിന്റെ ആഗ്രഹം സ്വന്തമായി ഒരു തുണ്ടു സ്ഥലവും ഒരു വീടും വേണമെന്നതായിരുന്നു. ഗൾഫിലേക്കു പോകുമ്പോൾ സഫിയത്ത് എട്ടു മാസം ഗർഭിണി. ആകെയുള്ള സങ്കടം കുഞ്ഞിനെ ഉടനെ കാണാൻ പറ്റില്ലല്ലോയെന്നു മാത്രം.
സ്വപ്നങ്ങൾ ഉടയുന്നു
ആകാംക്ഷയോടെയാണ് നജീബ് അറബിനാട്ടിലേക്കു പറന്നിറങ്ങിയത്. എയർപോർട്ടിൽ കാത്തുനിന്നിരുന്ന അറബിയെ കണ്ടപ്പോൾ ആഹ്ലാദം. കൈയിൽനിന്നു പാസ്പോർട്ട് അയാൾ വാങ്ങി. വണ്ടിയിൽ കയറാൻ ആംഗ്യം കാണിച്ചപ്പോൾ മറുത്തൊന്നും ചോദിക്കാതെ നജീബ് അനുസരിച്ചു. മറുപടി പറയാൻ ഭാഷയറില്ലെന്നതാണ് വാസ്തവം.
യാത്ര ഏറെ നീണ്ടു, മരുഭൂമിയിലൂടെ അവസാനമില്ലാത്തതുപോലെയുള്ള യാത്ര ആശങ്കയുണർത്തി. ഇരുളിലും ദൂരെ കാഴ്ചയിലൂടെ നജീബിന് തോന്നി, ആടുകളുടെ ഇടയിലാണ് ഇനിയുള്ള ജീവിതം. അതൊരു ഞെട്ടലായി ഉള്ളിൽ പടർന്നു. സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാൻ ജോലിയായിരുന്നല്ലോ പറഞ്ഞിരുന്നത്. എന്നാൽ, എഴുനൂറോളം ആടുകളുടെ നോട്ടക്കാരനായിട്ടാണ് ഇനി തന്റെ ജീവിതമെന്ന തിരിച്ചറിവ് അയാളെ കരയിച്ചു. എന്നാൽ, ആ തേങ്ങൽ മരുഭൂമിയുടെ അനന്തതയിൽ ഉത്തരമില്ലാതെ അലഞ്ഞു.
ദുരിതങ്ങളുടെ തുടക്കം
നേരം വെളുത്തപ്പോൾ അറബി കൈയിൽ ഒരു പാത്രം വച്ചുനീട്ടി പാലു കറക്കാൻ പറഞ്ഞു. ആടിനെ കറക്കാൻ തുടങ്ങി. പരിചയമില്ലാത്ത പണി ആയതിനാൽ എത്ര ശ്രമിച്ചിട്ടും പാൽ വരുന്നില്ല. അറബി എന്തൊക്കെയോ ചീത്ത വിളിച്ചു, തല്ലി. അന്ന് ഒന്നും കഴിക്കാൻ പോലും തോന്നിയില്ല. അഞ്ചാറു ദിവസംകൊണ്ട് ആടിനെ കറക്കാൻ പഠിച്ചു.
അറബിയുടെ ജ്യേഷ്ഠസഹോദരൻ ഇടയ്ക്കിടയ്ക്കു വരുമായിരുന്നു. ആടുകളുടെ നിറം പറയുമ്പോൾ ഭാഷയറിയാത്തതുകൊണ്ടു മനസിലാക്കാൻ സാധിച്ചിരുന്നില്ല. വെളുത്തതിനെ പിടിക്കാൻ പറയുമ്പോൾ കറുത്തതിനെ പിടിക്കും, കറുത്തതിനെ പിടിക്കാൻ പറയുമ്പോൾ വെളുത്തതിനെയും. ആ പിഴവുകൾക്കുള്ള ശിക്ഷ അടിയായിരുന്നു. ഉണങ്ങിയ കുബ്ബുസും കാച്ചിയ ആട്ടിൻപാലും മാത്രം ആഹാരം. ചിലപ്പോഴൊക്കെ ആടിനു കൊടുക്കുന്ന വെള്ളം വരെ കുടിക്കേണ്ടി വന്നു. മനുഷ്യരെപ്പോലെ കുളിക്കാൻ പോലും കഴിയാത്ത ജീവിതം.
മണലാരണ്യങ്ങളിലെ ഉഗ്രവിഷപ്പാമ്പുകൾ കൊത്തി മരിക്കണമെന്നാഗ്രഹിച്ചു പലതവണ കട്ടിലിൽ നിന്നിറങ്ങി നിലത്തു വെറുതെ കിടന്നു. എന്നാൽ, പാമ്പിനു പോലും എന്നെ വേണ്ടായിരുന്നുവെന്നു തോന്നി.
ഒരു കത്തയയ്ക്കാൻ
നജീബ് നാട്ടിൽ നിന്നു പോയ ശേഷം ഒരു വിവരവുമറിയാതെ സഫിയത്ത് ആകെ തകർന്നു.
വീട്ടിലേക്കു കത്തയയ്ക്കാൻ നിരവധി തവണ ശ്രമിച്ച നജീബ് നിരാശനായി. കത്തെഴുതി അറബിയുടെ കൈയിൽ ഏൽപ്പിച്ചതും കീറിക്കളയുന്നതും മാത്രമേ ഓർമയുള്ളൂ. എങ്കിലും നജീബ് വീണ്ടും കത്തുകളെഴുതി. അങ്ങനെ ഒരു അസുലഭ നിമിഷം വന്നെത്തി. ബോച്ചയുമായി വണ്ടിയിൽ എത്തിയ പാക്കിസ്ഥാനിക്ക് കത്ത് ഉയർത്തി കാണിച്ചപ്പോൾ എല്ലാം മനസിലായതുപോലെ നജീബിനു തോന്നി. പാക്കിസ്ഥാനി അയച്ച കത്തിലൂടെ നജീബിന്റെ യാതനകൾ ബന്ധുക്കൾ അറിഞ്ഞു.
ദൈവദൂതന്റെ വരവ്
സഹിച്ചു മടുത്തപ്പോഴാണ് ആ വൈകുന്നേരം ഓടി രക്ഷപ്പെടാൻ പദ്ധതിയിടുന്നത്. അന്നു മാത്രമായിരുന്നു അതിനുള്ള അവസരം. ജ്യേഷ്ഠ അറബിയുടെ മകളുടെ വിവാഹമായിരുന്നു. അന്നു രാത്രി ആരും ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ചാടിപ്പോരാനുള്ള തീരുമാനമെടുത്തത്.
രക്ഷപ്പെടുമ്പോൾ അപരിചിതനായ ഒരാളും നജീബിന്റെ കൂടെയുണ്ടായിരുന്നു. ഒന്നര ദിവസം മണലാരണ്യങ്ങളിലൂടെ നജീബും അപരിചതനും ഓടി. കല്ലുവഴികളെയും പാന്പുകളെയും താണ്ടി. അവസാനം റോഡ് കണ്ടു. റോഡരികിൽ വന്നു നിൽക്കുമ്പോൾ അയാൾ നജീബിന്റെ കൈയിലേക്ക് അഞ്ചു റിയാൽ വച്ചുകൊടുത്തു. അന്നാണ് നജീബ് ആദ്യമായി റിയാൽ കാണുന്നത്. നിരവധി വണ്ടികൾക്കു കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. അതുപോലെ വികൃതരൂപമായിരുന്നു. അവസാനം ഒരു അറബി വണ്ടി നിർത്തി, ബോർഡർ കടത്തി ഗൾഫ് നഗരമായ ബെത്തയിലാക്കി.
സ്വർഗം, ജയിൽ ജീവിതം
യഥാർഥത്തിൽ ജയിൽ നജീബിനു സ്വർഗമായിരുന്നു. ആവശ്യത്തിനു വെള്ളം, ഭക്ഷണം, സുഖമായ ഉറക്കം ഇതെല്ലാം നജീബിനു സ്വന്തമായത് ജയിലിൽ എത്തിയപ്പോഴാണ്. വീട്ടുകാരെ കാണാൻ കുറച്ചുനാളുകൾ കൂടി മതിയെന്ന ചിന്ത ആശ്വാസം പകർന്നു. ജയിലിലെ പരേഡ് ദിനം മാത്രമാണ് നജീബിനെ പേടിപ്പിച്ചത്. ആളുകളെ തിരിച്ചറിയാൻ അറബികൾ എത്തുന്ന ദിവസം. നജീബിനെ പോലെ നൂറായിരം പേർ നെഞ്ച് പിടഞ്ഞിരിക്കുന്നദിവസം.
അവരുടെ കൂടെ തിരിച്ചുപോകേണ്ടി വന്നാൽ പിന്നീട് ഒരു രക്ഷപ്പെടൽ അസാധ്യമെന്ന തിരിച്ചറിവ് എല്ലാവരിലും ഭയമുണർത്തിയിരുന്നു. ഒരു ദിവസം നജീബും പരിചിതമുഖം കണ്ടു ഞെട്ടിത്തരിച്ചു. ആടാക്കി മാറ്റിയ അറബിയെ കണ്ടുമുട്ടിയപ്പോഴുണ്ടായ നജീബിന്റെ നെഞ്ചിടിപ്പ് മാറിയത് അറബി ഒരു പരിചയവും ഭാവിക്കാതെ കടന്നുപോയപ്പോഴാണ്. പിന്നെയങ്ങോട്ടു നാട്ടിലെത്താനുള്ള കാത്തിരിപ്പിന് ഇരട്ടിമധുരമായി.
ഇതെന്റെ വാപ്പയല്ല
നാട്ടിലേക്ക് എത്തുന്പോൾ എല്ലാവരെയും കാണാൻ ആകാംക്ഷയായിരുന്നു. പെങ്ങളുടെ വീട്ടിൽ പോയി. പെങ്ങളുടെ മകനുമായാണ് രാത്രി വീട്ടിലെത്തുന്നത്. എന്നാൽ, രണ്ടു വയസുകാരൻ മകനു നജീബിനെ മനസിലായില്ല, ഇതെന്റെ വാപ്പയല്ല എന്നു പറഞ്ഞ് അവൻ തിരിച്ചു നടന്നു. നജീബിന്റെ കണ്ണുനിറഞ്ഞു. ഒരു ഗൾഫുകാരനായെത്തിയ തനിക്ക് ഒരു മിഠായി പോലും മകനു വാങ്ങിക്കൊടുക്കാൻ കഴിയുന്നില്ലല്ലോയെന്ന വിഷമം വേറെ.
പിന്നീട് അഞ്ചു കൊല്ലം സന്തോഷത്തോടെ മീൻപിടിത്തം, കൂലിപ്പണി... അങ്ങനെ ജീവിതം മുന്നോട്ടുനീങ്ങി.
ഒന്നും സന്പാദിക്കാൻ കഴിയാത്തതിന്റെ വിഷമം അപ്പോഴുംഅലട്ടി. 2000ത്തിൽ വീണ്ടും നജീബ് പ്രവാസജീവിതം ലക്ഷ്യമിട്ടു. പോകേണ്ടെന്നു ഭാര്യ വാശിപിടിച്ചെങ്കിലും ഒടുവിൽ വഴങ്ങി. സഫിയത്തിന്റെ ബഹറിനിലുള്ള ആങ്ങളയുടെ സഹായത്തോടെ വീണ്ടും പ്രവാസിജീവിതത്തിലേക്ക്. അളിയന് അവിടെ സ്റ്റുഡിയോ ആയിരുന്നു. അവിടെ വച്ചാണ് സുനിലേട്ടനെ പരിചയപ്പെടുന്നത്. ജോലി തരപ്പെടുത്തി തന്നതും സുനിലേട്ടൻതന്നെ. സുനിലേട്ടനാണ് ബെന്യാമിനോട് നജീബിനെപ്പറ്റി പറയുന്നത്. ബെന്യാമിൻ നജീബിനെ കാണുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
അങ്ങനെ മലയാളത്തിന്റെ പ്രിയപ്പെട്ട നോവൽ ആടുജീവിതം പിറന്നു. പിന്നീട് 20 കൊല്ലത്തോളം പ്രവാസജീവിതം. എന്നാൽ, ഒരിക്കലും പ്രവാസജീവിതം നജീബിനെ തളർത്തിയിരുന്നില്ല. രണ്ടാമത്തെ പോക്കിലാണു നജീബ് വീടു വയ്ക്കുന്നതും മകളുടെ കല്യാണം നടത്തുന്നതും. വീണ്ടും നാട്ടിൽ സന്തോഷകരമായ ജീവിതം.സ്വന്തം നാടിനെ ആസ്വദിച്ചു ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടുമൊപ്പം.
സിനിമയാകുമ്പോൾ
മലയാളത്തിലെ എണ്ണപ്പെട്ട നോവലുകളിലൊന്നായി ബെന്യാമിന്റെ ആടുജീവിതം മാറിയിരുന്നു. ഒരിറ്റു കണ്ണീർ പൊടിയാതെ ആടുജീവിതം ആരും വായിച്ചുതീർത്തിട്ടില്ല. ആടുജീവിതത്തിലൂടെ നജീബിനെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. സ്വന്തം അച്ഛനെയോ ആങ്ങളെയെയോ തേടി വിളിക്കുന്ന ഫോൺ കോളുകൾ നജീബിനെത്തി, സുഖവിവരങ്ങൾ അന്വേഷിച്ചു. ആടുജീവിതം ബ്ലെസിയുടെ സംവിധാനത്തിൽ സിനിമയാകുന്പോൾ ലോകം മുഴുവൻ നജീബിന്റെ കയ്പേറിയ ജീവിതരേഖ കണ്ടറിയും. അതിനുള്ള കാത്തിരിപ്പിലും സന്തോഷത്തിലുമാണ് നജീബും സഫിയത്തും.
ചിപ്പി ടി. പ്രകാശ്