പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുടെ കുടുംബജീവിതത്തിൽ എവിടെയൊക്കെയോ ഉണ്ടെന്നും തിരിഞ്ഞുനോക്കുമ്പോൾ എന്തെങ്കിലും നഷ്‌ടപ്പെട്ടെന്നു തിരിച്ചറിഞ്ഞാൽ ആ നഷ്‌ടപ്പെടലുകളെ ഒരു തിരുത്തലിലൂടെ തിരിച്ചുപിടിക്കാമെന്നുമാണ് ഈ സിനിമ പറയുന്നത്...’’ മോഹൻലാലും മീനയും മുഖ്യവേഷങ്ങളിലത്തുന്ന, ജിബുജേക്കബ് സംവിധാനം ചെയ്ത ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചന നിർവഹിച്ച എം.സിന്ധുരാജ്.

മറ്റൊരാളിന്റെ കഥയ്ക്ക് ആദ്യമായിട്ടാവും
തിരക്കഥയൊരുക്കുന്നത്...?

2011 ൽ മാതൃഭൂമിയിൽ വന്ന വി.ജെ. ജയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന കഥയിൽ നിന്ന് പ്രചോദനം നേടി പുതിയ കഥ ഉണ്ടാക്കിയിരിക്കുകയാണ്. ഭാര്യയും ഭർത്താവും മാത്രമുള്ള, അവരുടെ മനോവിചാരങ്ങളുടെ, അവരുടെ റിലേഷൻഷിപ്പിന്റെ കഥയാണ് പ്രണയോപനിഷത്ത്. വളരെ മനോഹരമായ ആ കഥയ്ക്കുള്ളിലെ ഒരാശയത്തിൽ ഒരു സിനിമയുണ്ടെന്നു തോന്നിയപ്പോൾ എന്റെ സുഹൃത്തുകൂടിയായ ജയിംസേട്ടനെ വിളിച്ചു. ഈ കഥയിൽ ഒരു സിനിമ കാണുന്നുണ്ടെന്നും ഞാൻ അതു ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ പ്രണയോപനിഷത്തിലെ ആനിയമ്മയെയും ഉലഹന്നാനെയും എടുത്ത് അവരെ പുതിയ ഒരു സ്‌ഥലത്തേക്കു കൊണ്ടുപോയി അവർക്കു പുതിയ ജോലിയും ജീവിതസാഹചര്യവുമുണ്ടാക്കി. പുതിയ ചുറ്റുപാടുകളുണ്ടാക്കി, അവരിൽ ഒരു പുതിയ കഥയുണ്ടായി. ഉലഹന്നാന്റെയും ആനിയമ്മയുടെയും പ്രണയം തന്നെയാണ് സിനിമ. പക്ഷേ, പുതിയ ഒരു കഥയിലൂടെയാണ് അതു പറയുന്നതെന്നു മാത്രം. പ്രൊഡ്യൂസർ സോഫിയ പോളിനോടാണ് ആദ്യം കഥ പറഞ്ഞത്. അവർക്കു കഥ ഇഷ്‌ടമായി. തുടർന്നു ലാലേട്ടനോടു കഥ പറഞ്ഞു. അദ്ദേഹത്തിനും കഥ ഏറെ ഇഷ്‌ടമായി. ആരെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കാം എന്ന ചർച്ചയിലാണ് ജിബുജേക്കബിന്റെ പേരുവന്നത്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രമേയം..?
ജീവിച്ചുജീവിച്ചു ജീവിതം ഡ്രൈ ആയിപ്പോയ ഒരാൾ അയാളുടെ ജീവിതത്തെ പ്രണയസുരഭിലമായ ഒരവസ്‌ഥയിലേക്കു കൊണ്ടുവന്ന് ജീവിതം തിരിച്ചുപിടിക്കുന്നതാണ് ഈ സിനിമ. മൈ ലൈഫ് ഈസ് മൈ വൈഫ്– അതാണു സിനിമയുടെ ടാഗ് ലൈൻ. സിനിമ കണ്ടു കഴിയുമ്പോഴേക്കും കാണികൾ മൈ ലൈഫ് ഈസ് മൈ വൈഫ് എന്നു പറയുമെന്നാണു പ്രതീക്ഷ.
മോഹൻലാലിന്റെ കഥാപാത്രമായ
ഉലഹന്നാനെക്കുറിച്ച്...?

ഉലഹന്നാൻ വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ പോകുന്നു. ഓഫീസിലെത്തിയാൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്‌ഥൻ നേരിടുന്ന ഓഫീസ് അന്തരീക്ഷത്തിലെ പ്രശ്നങ്ങൾ, അതിന്റെ ഡ്രൈനസ്. അതുകഴിഞ്ഞു വൈകുന്നേരം ബസിൽ കയറി വീണ്ടും വീട്ടിൽ വരുന്നു. അങ്ങനെ എല്ലാദിവസവും ഒരുപോലെയായിപ്പോയി ജീവിതം യാന്ത്രികമായി മാറിപ്പോയ ഒരാളാണ് ഈ സിനിമയിൽ നാം ആദ്യം കാണുന്ന ഉലഹന്നാൻ. ആ യാന്ത്രികതയിൽ നിന്ന് അദ്ദേഹം നേടുന്ന മോചനം അദ്ദേഹത്തിന്റെ ജീവിതം വർണാഭമാക്കുന്നതാണ് ഈ സിനിമ.

ആദ്യമായിട്ടല്ലേ മോഹൻലാലിനുവേണ്ടി എഴുതുന്നത്...?
ലാലേട്ടനെ മനസിൽകണ്ട് ഉലഹന്നാനെ എഴുതുമ്പോൾ മോഹൻലാൽ എന്ന ആക്ടറിനെ എങ്ങനെ ഉലഹന്നാനിലൂടെ ഉപയോഗിക്കാം എന്നതിന്റെ ഒരു വെല്ലുവിളി കൂടിയുണ്ടായിരുന്നു. അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങൾ ഞാൻ തിരക്കഥയിൽ നടത്തിയിട്ടുണ്ട്. എഴുത്തുകാരനെന്ന നിലയിൽ എഴുത്തിന്റെ സമയത്ത് എനിക്കു വലിയ സംതൃപ്തി നല്കിയ തിരക്കഥയാണ് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’. ലാലേട്ടനു വേണ്ടി എഴുതുന്നു എന്നു പറയുമ്പോൾതന്നെ ആ എഴുത്തിൽ നമ്മൾ കുറച്ചു കോൺഷ്യസ് ആകും.

പുലിമുരുകനു ശേഷമുള്ള മോഹൻലാൽ ചിത്രം;
പ്രതീക്ഷകൾ ഏറെയാണ്..?

ഒരുപക്ഷേ, പുലിമുരുകനിൽ കാണാത്ത ഒരു മോഹൻലാൽ ഈ സിനിമയിലുണ്ടാവും. അതുതന്നെയാണ് നമുക്കു കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം.

പഴയ ജനപ്രിയ മോഹൻലാൽ ചിത്രങ്ങളിലെ വിജയ ഘടകങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശ്രമം
ഇതിൽ ഉണ്ടായിട്ടുണ്ടോ...?

പഴയ ലാലേട്ടനെ നമുക്കു മാറ്റിവയ്ക്കാം. അതു നമ്മൾ കണ്ട് ആഘോഷിച്ചുകഴിഞ്ഞ ഒരു ഏരിയയാണ്. ഇപ്പോൾ നമ്മുടെ മുമ്പിലുള്ള ലാലേട്ടനെ ഏറ്റവും മനോഹരമായി എങ്ങനെ ഉപയോഗിക്കാമെന്നും ഇപ്പോൾ ഇറങ്ങുന്ന അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽനിന്നു വ്യത്യസ്തമായി അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കാമെന്നും നോക്കിയിട്ടുണ്ട് ഈ സിനിമയിൽ. ആ രീതിയിൽ ലാലേട്ടന്റെ വളരെ മനോഹരമായ, വളരെ ഗംഭീരമായ പെർഫോമൻസുള്ള കാരക്ടറായിരിക്കും ഉലഹന്നാൻ.
ഈ സിനിമയിൽ മോഹൻലാലിന്റെ പങ്കാളിത്തം എത്രത്തോളം...?
ലാലേട്ടൻ അദ്ദേഹത്തിന്റേതായ രീതിയിൽ ഉലഹന്നാനെ വളരെ കൃത്യമായി മനസിൽ കൊണ്ടുനടന്നാണു ചെയ്തത്. ഉലഹന്നാനു ലാലേട്ടനിൽ നിന്ന് ഒരുപാടു നല്ല കോൺട്രിബ്യൂഷൻസ് ഉണ്ടായിട്ടുണ്ട്. ലാലേട്ടന്റെ ഇംപ്രോവൈസേഷനിൽ എഴുതിവച്ചതിനു മുകളിലേക്കു സീൻ പോകുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ പോസിറ്റീവായ, നമുക്ക് ഏറ്റവും കംഫർട്ടായ ഒരു ആക്ടറാണ് മോഹൻലാൽ.

മീനയ്ക്കു വേണ്ടിയും ആദ്യമായിട്ടാവും
എഴുതുന്നത്..?

അതെ. വളരെ നല്ല അനുഭവം തന്നെയാണ് മീനയുമായും ഉണ്ടായത്. എഴുതുന്ന സമയത്ത് മീനയാവും നായിക എന്നു ഫിക്സായിരുന്നില്ല. പക്ഷേ, എഴുതിക്കഴിഞ്ഞപ്പോൾ മീന ആയിരുന്നു ഫസ്റ്റ് ഓപ്ഷൻ. മീനയെ കണ്ടു കഥ പറഞ്ഞു. മീനയ്ക്കു കഥ ഇഷ്‌ടമായി. പ്രഫഷണലി മികച്ച ടാലന്റുള്ള ആർട്ടിസ്റ്റാണു മീന. ലാലേട്ടനുമായുള്ള അവരുടെ കോംബിനേഷൻ വളരെ മനോഹരമാണ്. അതിന്റെ കെമിസ്ട്രി ഈ സിനിമയിൽ വളരെ നന്നായി ഉപയോഗിക്കാനായി.
മീനയുടെ കഥാപാത്രമായ ആനിയമ്മയെക്കുറിച്ച്...?
ഉലഹന്നാനു തുല്യമായ പ്രാധാന്യമുള്ള കഥാപാത്രമാണ് ആനിയമ്മ. ഉലഹന്നാന്റെ ജീവിതം ഡ്രൈ ആയിപ്പോയി എന്നു പറയുമ്പോൾ ഒപ്പം ആനിയമ്മയുടെ ജീവിതവും ഡ്രൈ ആയിട്ടു
ണ്ടാവും. ഭർത്താവെന്ന നിലയിൽ ഉലഹന്നാനിൽ ഉണ്ടാകുന്ന മാറ്റം തീർച്ചയായും ഒരു കണ്ണാടിയിലെന്നപോലെ ഭാര്യയായ ആനിയമ്മയിലുമുണ്ടാവും. അവർക്ക് ഒരുമിച്ചാണ് ആ മാറ്റം ഉണ്ടാകുന്നത്.

ഈ സിനിമയുടെ മറ്റു വിശേഷങ്ങൾ..?
അനൂപ് മേനോൻ ചെയ്യുന്ന വേണുക്കുട്ടൻ, കലാഭവൻ ഷാജോൺ ചെയ്യുന്ന മോനായി, അലൻസിയർ ചെയ്യുന്ന ജേക്കബ് ചേട്ടൻ എന്നിവരുടെ കഥയുമുണ്ട് ചിത്രത്തിൽ. അവരെല്ലാവരും കോളനിയിൽ താമസിക്കുന്നവരും ആനിയമ്മയുടെയും ഉലഹന്നാന്റെയും ലൈഫിന്റെ ഭാഗവുമാണ്. വൈകുന്നേരങ്ങളിൽ അവർ ഒത്തുകൂടുന്നതും അവരുടെ സൗഹൃദവുമെല്ലാം സിനിമയിൽ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. ഉലഹന്നാന്റെയും ആനിയമ്മയുടെയും മക്കളായ ജിനി, ജെറി എന്നിവരായി ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് എന്നിവർ വേഷമിടുന്നു. ശ്രിന്റയാണ് വേണുക്കുട്ടന്റെ ഭാര്യ ലതയുടെ വേഷത്തിലെത്തുന്നത്. വേണുക്കുട്ടന്റെ ഫാമിലിയുടെ വളരെ പ്രധാനമായ ഒരു ട്രാക്ക് കൂടി സിനിമയിൽ വരുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ സിനിമ കണ്ടുതന്നെയറിയണം.
സംവിധായകൻ ജിബു ജേക്കബിനൊപ്പം..?
സെറ്റിൽ ഞാൻ ഫുൾടൈം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു; അദ്ദേഹത്തിന് എന്നോടു സംസാരിക്കാനും സംശയങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുമൊക്കെവേണ്ടി. സിനിമ ഒരു ടീംവർക്കാണ്. പരസ്പര സൗഹൃദവും സ്നേഹവുമെല്ലാം സിനിമയുടെ ഒരുമിച്ചുള്ള പോക്കിന് ആവശ്യമാണ്. അതൊക്കെ ഈ സിനിമയിൽ ഉണ്ടായി.

ഈ സിനിമയുടെ വർത്തമാനകാല പ്രസക്‌തി...?
ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിലേക്കുള്ള ഒരെത്തിനോട്ടം തന്നെയാണ് ഈ സിനിമ. ഈ കാലഘട്ടത്തിൽ ജീവിച്ചുകൊണ്ടാണല്ലോ എഴുത്തുകാരനായ ഞാനും എന്റെ കുടുംബജീവിതത്തിൽ നിന്ന് ഈ സിനിമ പറയുന്നത്. തീർച്ചയായും ഇത് ഈ കാലഘട്ടത്തിന്റെ സിനിമ തന്നെയാണ്.
അടുത്ത പ്രോജക്ടുകൾ...?
എൽസമ്മയ്ക്കു ശേഷം ഒരു പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന സിനിമയ്ക്കുവേണ്ടിയാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്; കമ്മട്ടിപ്പാടം ചെയ്ത ഗ്ലോബൽ യുണൈറ്റഡ് മീഡിയ എന്ന കമ്പനിക്കുവേണ്ടി. അതിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല.
കൂടുതൽ പടങ്ങൾ ചെയ്തതു
ലാൽജോസിനൊപ്പമാണല്ലോ..?

ലാലുമായി കുറേ പടങ്ങൾ ചെയ്തു. അതു സൗഹൃദത്തിനൊപ്പമുള്ള യാത്രയാണ്. ഇപ്പോൾ എഴുതിത്തുടങ്ങിയ ഫീമെയിൽ ഓറിയന്റഡ് സബ്ജക്ടിനുശേഷം എഴുതുന്നതും ലാൽജോസിനു വേണ്ടിയാണ്.
13 വർഷം, 10 സിനിമകൾ... ഇനി എപ്പോഴാണ് സംവിധാനത്തിലേക്ക്..?
ഇപ്പോഴും മനസിൽ എഴുത്തു തന്നെയാണ്. സംവിധാനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല.
വീട്ടുവിശേഷങ്ങൾ..?
വൈക്കം കുടവെച്ചൂരാണു വീട്. ഞാൻ എറണാകുളത്താണു താമസിക്കുന്നത്. എഴുത്തൊക്കെ എറണാകുളത്തെ ഫ്ളാറ്റിലാണ്. ഭാര്യ ഷാജ ഷൈൻ ഹോമിയോ ഡോക്ടറാണ്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നു. രണ്ടു പെൺകുട്ടികൾ; കല്യാണിയും ജാനകിയും.

ടി.ജി.ബൈജുനാഥ്