‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥാചിത്രം എസ്ര തിയറ്ററുകളിലേക്ക്. പൃഥ്വിരാജും പ്രിയ ആനന്ദും മുഖ്യ വേഷങ്ങളിലെത്തുന്ന ഹൊറർ ത്രില്ലർ. ഇ ഫോർ എന്റർടെയ്ൻമെന്റ് നിർമിച്ച എസ്രയുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ജെയ്.കെ.

‘എസ്ര’ എന്ന സിനിമയുടെ പ്രമേയം.....

ഇപ്പോൾ പുറത്തുപറയാൻ പറ്റാത്ത പ്രമേയമാണ്. സിനിമ കണ്ടിട്ട് ആളുകൾ തീരുമാനിക്കട്ടെ. സിനിമയുടെ ജോണർ ഹൊറർ ത്രില്ലറാണ്. സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരമല്ല. ജൂതന്മാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു മിത്തിനെ അടിസ്ഥാനമാക്കി ചെയ്ത ചിത്രമാണ് എസ്ര. ഈ സിനിമയിൽ ജ്യൂയിഷ് മിത്തും ഉൾപ്പെട്ടിരിക്കുന്നു എന്നല്ലാതെ ജ്യൂയിഷ് മിത്തിന്റെ ചലച്ചിത്രാവിഷ്കാരം എന്നൊന്നും പറയാനാവില്ല.

നർമം ചേർത്തു ഹൊറർ പറയുകയാണോ എസ്രയിൽ...

ഹൊറർ ത്രില്ലറിൽ ഹൊറർ മാത്രമേ ഉണ്ടാവുകയുള്ളു. ഹൊറർ കോമഡിയിലാണ് നർമവും മറ്റുമുള്ളത്. എസ്ര ഹൊറർ ത്രില്ലർ ആയതുകൊണ്ടുതന്നെ ആ ജോണറിനോടു സത്യസന്ധത പുലർത്തി പറയുന്ന ഒരു കഥയാണ്. എസ്ര ഹൊറർ കോമഡിയല്ല, ഹൊറർ ത്രില്ലറാണ്.



കഥാപാത്രങ്ങളുടെ ലുക്കിൽ ഏറെ വ്യത്യസ്തയുണ്ടല്ലോ. ഹൊറർ മൂഡ് അനുഭവിപ്പിക്കുകയാണ് പോസ്റ്ററുകളും...

പടത്തിന്റെ ടോണും കഥാപാത്രങ്ങളുടെയെല്ലാം ലുക്കും അതാണ്. പേടിപ്പിക്കൽ മാത്രമല്ല ഈ പടത്തിന്റെ ഉദ്ദേശ്യം. ഒരു കഥ പറയുക എന്നുള്ളതാണ്. അതിൽ ഒരുപക്ഷേ, ത്രില്ലിംഗ് ആയ മൊമന്റ്സ് ഉണ്ടാവും. പേടിപ്പിക്കുന്ന മൊമന്റ്സ് ഉണ്ടാവും. എന്നാൽ, എസ്ര പേടിപ്പിക്കുന്നുണ്ടോ എന്നു പറയേണ്ടത് ഞാനല്ല, പടം കണ്ടിട്ടു പ്രേക്ഷകരാണ്. ആളുകളെ പേടിപ്പിക്കും എന്ന വാശിയിൽ എടുത്ത പടമൊന്നുമല്ല എസ്ര.

പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ച്...

രഞ്ജൻ മാത്യു എന്ന കഥാപാത്രമായാണ് എസ്രയിൽ പൃഥ്വിരാജ് വരുന്നത്. ജോലി സംബന്ധമായി മുംബൈയിൽ നിന്നു ഫാമിലിയായി കൊച്ചിയിലേക്കു വന്ന് അവിടെ താമസിക്കുന്ന കഥാപാത്രം.

എസ്ര എഴുതുമ്പോൾ പൃഥ്വിരാജ് ആയിരുന്നോ മനസിൽ..

പരസ്യചിത്രങ്ങൾ ചെയ്യുന്ന കാലത്തുതന്നെ എസ്രയുടെ കഥ മനസിലുണ്ടായിരുന്നു. രണ്ടു മൂന്നു വർഷം മുമ്പ് എഴുതിയ സ്ക്രിപ്റ്റാണിത്. ഈ കഥ സിനിമയാക്കണമെന്നു തോന്നി. പൃഥ്വിരാജിനോടു കഥ പറഞ്ഞു. പൃഥ്വിരാജ് സമ്മതിച്ചു. അങ്ങനെയാണ് പടം തുടങ്ങിയത്.

പൃഥ്വിരാജ് സ്ക്രിപ്റ്റിൽ കൈകടത്തുമെന്നു പൊതുവേ പറഞ്ഞുകേട്ടിട്ടുണ്ട്. താങ്കളുടെ അനുഭവം...

ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഇതിൽ കൈകടത്തലൊന്നും ഉണ്ടായിട്ടില്ല. ഒരു നടന്റേതായ ഇൻപുട്ട് ലെവലിൽ പൃഥ്വിരാജും ഞാനും സംസാരിച്ചിട്ടുണ്ടെന്നല്ലാതെ ഒരു കഥാകൃത്തിന്റെ ഇൻപുട്ടോ ഒരു സംവിധായകന്റെ ഇൻപുട്ടോ ഈ പടത്തിൽ പൃഥ്വിരാജിൽ നിന്ന് ഉണ്ടായിട്ടില്ല.



പ്രിയ ആനന്ദിലേക്ക് എത്തിയതിനെക്കുറിച്ച്...

അധികം പരിചിതമല്ലാത്ത ഒരു മുഖമാണ് എനിക്കു വേണ്ടിയിരുന്നത്. പ്രിയ ആനന്ദ് തെന്നിന്ത്യയിൽ മാത്രമല്ല പ്രശസ്ത. അവർ ഹിന്ദിയിലും സിനിമകൾ ചെയ്തിട്ടുണ്ട്. ഹിന്ദിയിലും അവരുടെ ഹിറ്റ് സിനിമകളുണ്ട്. സൗത്തിൽ നിന്നുള്ള നടിയുമാണ്. പൃഥ്വിരാജ് ചെയ്യുന്ന രഞ്ജൻ എന്ന കഥാപാത്രത്തിന്റെ ഭാര്യവേഷത്തിലാണ് പ്രിയ എത്തുന്നത്. പ്രിയരഘുറാം എന്നാണു കഥാപാത്രത്തിന്റെ പേര്. ആ കാരക്ടറിന് പ്രിയ അനുയോജ്യയാണെന്നു തോന്നി. അങ്ങനെയാണു പ്രിയയിലേക്കു വന്നത്. പ്രിയയും കഥാപാത്രത്തോടു 100 ശതമാനവും നീതി പുലർത്തിയെന്നാണു തോന്നുന്നത്. പ്രിയ ആനന്ദിന്റെ ആദ്യ മലയാളം ചിത്രമാണ് എസ്ര.

എസ്രയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്..

എസിപി ഷഫീർ അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണു ടൊവിനോ ചെയ്യുന്നത്. ചില അന്വേഷണങ്ങൾക്ക് ഈ കഥയിൽ ഇടമുണ്ട്. ഫാ. സാമുവൽ എന്ന വൈദികന്റെ വേഷമാണ് വിജയരാഘവൻ എസ്രയിൽ ചെയ്യുന്നത്. ബാബു ആന്റണി ചേട്ടൻ റാബി ഡേവിഡ് ബന്യാമിൻ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. അദ്ദേഹം ഇപ്പോൾ യുഎസിലാണല്ലോ. അതിനാൽ അദ്ദേഹം ഉൾപ്പെട്ട ഭാഗങ്ങൾ മുംബൈയിലും പൂനെയിലുമൊക്കെയാണു ഷൂട്ട് ചെയ്തത്. അദ്ദേഹം യുഎസിൽ നിന്ന് അവിടേയ്ക്കു നേരിട്ടുവന്ന് ഷൂട്ട് കഴിഞ്ഞു മടങ്ങുകയായിരുന്നു.

കഥയുടെ ഒരു പ്രത്യേക സന്ദർഭത്തിൽ പ്രാധാന്യമുള്ള റോളിലാണ് അദ്ദേഹം വരുന്നത്. പ്രതാപ് പോത്തന് ഈ സിനിമയിൽ ഒരു ഫ്രണ്ട്ലി ഗസ്റ്റ് അപ്പിയറൻസാണുള്ളത്. പ്രതാപനെ എനിക്കു നേരത്തേ അറിയാം. മുംബൈയിൽ വച്ച് ഒന്നിച്ച് ഇടപഴകാനുള്ള സന്ദർഭം ഉണ്ടായിട്ടുണ്ട്. സംസ്ഥാന പുരസ്കാരം നേടിയ സുദേവ് നായരും ഒരു പ്രധാന വേഷം ചെയ്യുന്നു. സുജിത് ശങ്കർ റാബി മാർക്കെസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു,.

എസ്രയിലെ സംഗീതത്തെക്കുറിച്ച്..

കഥയുമായി ചേർന്ന മ്യൂസിക്കാണ് എസ്രയിൽ കൊടുത്തിട്ടുള്ളത്. രാഹുൽ രാജ് പാട്ടുകളും സുഷിൻ ശ്യാം പശ്ചാത്തലസംഗീതവുമൊരുക്കി. ഹരിനാരായണൻ എഴുതിയ ലൈലാകമേ എന്ന ഗാനം നേരത്തേ പുറത്തിറക്കിയിരുന്നു. ജനങ്ങൾക്ക് അത് ഇഷ്ടപ്പെട്ടെന്നാണു തോന്നുന്നത്. യൂട്യൂബിൽ ലൈലാകമേ.. സോംഗ് ലൈക്ക് 16 ലക്ഷം കടന്നു. ലൈലാക് എന്ന പൂവിനെ പ്രണയത്തിന്റെ പൂവെന്നാണു കവി ഉദ്ദ്യേശിച്ചത്.

എസ്രയുടെ കൊച്ചിയിലെ സെറ്റിൽ ചില അസാധാരണ സംഭവങ്ങൾ ഉണ്ടായെന്നും പുരോഹിതൻ വന്നു പ്രാർഥന നടത്തിയെന്നുമൊക്കെ കേട്ടിരുന്നു...

സെറ്റിൽ പലപല സംഭവങ്ങൾ ഉണ്ടായതായി ഞാനും പത്രങ്ങളിൽ വായിച്ചിരുന്നു. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. ഞാനൊരു റാഷണലിസ്റ്റാണ്. പ്രേതത്തിലും ഭൂതത്തിലുമൊന്നും എനിക്കു വിശ്വാസമില്ല. എനിക്ക് വ്യക്തിപരമായി അത്തരം അനുഭവം ഉണ്ടായിട്ടുമില്ല. സെറ്റിൽ പലർക്കും അത്തരം അനുഭവം ഉണ്ടായതായാണ് ഞാൻ അറിഞ്ഞത്.



എസ്രയുടെ സാങ്കേതികമികവിനെക്കുറിച്ച്..

ടെക്നിക്കലി നല്ലൊരു സിനിമയായിരിക്കുമെന്നാണ് വിശ്വാസം. സുജിത് വാസുദേവ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു എസ്രയുടെ ഏതു ഡിപ്പാർട്മെന്റുമാകട്ടെ, സൗണ്ട്, കാമറ, എഡിറ്റിംഗ്, പ്രൊഡക്്ഷൻ ഡിസൈൻ...ടെക്നിക്കലി മികച്ച ഒരു പ്രോഡക്ടിനാണു ശ്രമിച്ചിട്ടുള്ളത്.

പൃഥ്വിരാജിന് ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...

ഏറെ എഗ്സൈറ്റിംഗ് ആയിരുന്നു അദ്ദേഹവുമൊത്തുള്ള ചിത്രീകരണ ദിനങ്ങൾ. ഈ കഥയെ സംബന്ധിച്ചിടത്തോളം, ഈ സിനിമയെക്കുറിച്ച് എനിക്കുള്ള ധാരണകൾ തന്നെയായിരുന്നു പൃഥ്വിരാജിനും. ഞങ്ങളുടെ ഫ്രീക്വൻസി ഒരുപോലെയായിരുന്നു; ഷൂട്ടിംഗിലും പ്രീപ്രൊഡക്ഷനിലും പോസ്റ്റിലുമെല്ലാം. പൃഥ്വിരാജുമായി ഏറെ രസകരമായ വർക്കിംഗ് എക്സ്പീരിയൻസാണ്. ഞങ്ങൾ തമ്മിൽ ഷൂട്ടിംഗിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകുമായിരുന്നു. അങ്ങനെ എല്ലാ സംശയങ്ങളും ദൂരീകരിച്ചു വ്യക്തത നേടിയ ശേഷമാണു ചെയ്തത്. ഒരു സംവിധായകനും നടനും തമ്മിലുള്ള നല്ല ബന്ധം തന്നെയാണു ഞങ്ങൾ തമ്മിലുള്ളത്.

നായികാനായക സങ്കല്പങ്ങൾക്കു പ്രാമുഖ്യം നല്കുന്ന ചിത്രമാണോ..

നായകൻ, നായിക തുടങ്ങിയ പൊതുധാരണകൾക്കപ്പുറം എസ്രയിൽ കഥയാണു ലീഡ് ചെയ്യുന്നത്. നായകൻ, നായിക എന്നുപറയുന്നതിലും ഉചിതം മുഖ്യകഥാപാത്രങ്ങൾ എന്നു പറയുന്നതാവും. ഇതു പ്രസന്റിൽ നടക്കുന്ന കഥയാണ്. മുംബൈ, കൊച്ചി എന്നിവയൊക്കെയാണ് കഥയുടെ പശ്ചാത്തലം. കൊച്ചി, മുംബൈ, തേനി, പൂനെ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.



‘എസ്ര’ എന്ന ചിത്രം അവകാശപ്പെടുന്ന മറ്റു വ്യത്യസ്തകൾ..

പടം ഇറങ്ങുന്നതിനു മുമ്പ് ഞാൻ വ്യത്യസ്തകളെക്കുറിച്ചു സംസാരിക്കുന്നതിനേക്കാൾ നല്ലതു സിനിമ തന്നെ സംസാരിക്കുന്നതാണ്. സിനിമ കണ്ടിട്ടു ജനങ്ങൾ തീരുമാനിക്കട്ടെ. ഞാനല്ലല്ലോ അതു പറയേണ്ടത്. വ്യത്യസ്ത എന്നുള്ള അവകാശവാദങ്ങൾ പലപ്പോഴും ക്ലീഷേ ആയിത്തീരാറുണ്ട്.

മലയാളത്തിൽ ചെയ്ത ആദ്യചിത്രം എന്ന നിലയിൽ എന്തു തോന്നുന്നു..

സന്തോഷം. പടം റിലീസ് ആയി ജനങ്ങളിലേക്ക് എത്തണം.

സിനിമയിൽ ഇതുവരെയുള്ള വഴി...

സിനിമയിലെത്തിയിട്ടു 10–12 വർഷമായി. 8 വർഷമായി പരസ്യചിത്രങ്ങൾ ചെയ്യുന്നു. ധാരാളം ഇന്റർനാഷണൽ പ്രോജക്ടുകളിൽ വർക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ സംവിധാനം ചെയ്ത ഒരു പടത്തിന് എഴുതിയിട്ടുണ്ട്. ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളുമാണ് മുമ്പു ഞാൻ ചെയ്തിട്ടുള്ളത്. ചില ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്.

വീട്ടുവിശേഷങ്ങൾ..

വീട് മുംബൈയിലാണ്. അച്ഛനും അമ്മയും താമസിക്കുന്നത് എറണാകുളത്ത്്. ജനിച്ചതു കേരളത്തിലായിരുന്നു. പക്ഷേ, പിന്നീടു വിദ്യാഭ്യാസമൊക്കെയായിട്ടു മുംബൈയിലെത്തി.

ടി.ജി.ബൈജുനാഥ്