ബംഗാളി ഗായകരിലെ മുൻനിരക്കാരനായി തിളങ്ങിനിന്ന ദിപാങ്കർ ചതോപാധ്യായ സ്വന്തം അനുഭവം പറഞ്ഞതാണ്- ""അറുപതുകളുടെ അവസാനം. ഞാനന്ന് ബോംബെയിൽ ആർ.ഡി. ബർമന്റെ വീടു സന്ദർശിക്കുകയായിരുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം പഞ്ചമിന്റെ റെക്കോർഡിംഗ് മുറിയിലെത്തി. പാടുന്നത് കിഷോർ കുമാറായിരുന്നു. പക്ഷേ, പാട്ട് ഏതാണെന്ന് ഓർമയില്ല. ഉപകരണവാദകരുടെ കൂട്ടത്തിൽ വയലിനിസ്റ്റുകളാണ് ഏറെ. നാലോ അഞ്ചോ നിരയുണ്ട്. റെക്കോർഡിംഗ് തുടങ്ങി. പെട്ടെന്നൊരു നിമിഷം പഞ്ചം ഒച്ചവച്ചു: അവസാന നിരയിൽ ഇടത്തുനിന്ന് രണ്ടാമതായി ഇരിക്കുന്നയാളുടെ വയലിൻ ശ്രുതി ചേർന്നിട്ടില്ല!! ഞാൻ അത്ഭുതംകൊണ്ട് വാപൊളിച്ചു!''.
തന്റെ സംഗീതത്തെയും ഉപകരണങ്ങളെയും കുറിച്ച് ഇത്രമേൽ സൂക്ഷ്മതയുള്ള ആർ.ഡി. ബർമൻ പക്ഷേ, ഒരു ഗിറ്റാറിസ്റ്റിനു മുന്നിൽ വിസ്മയത്തോടെ നിൽക്കാറുണ്ട്. ഒഴിവുവേളകളിൽ അയാൾ തന്റെ ഗിറ്റാറിൽ വെറുതേ വിരലോടിക്കുന്പോൾ പുറത്തുവരുന്ന നാദങ്ങൾ ബർമന്റെ പാട്ടുകൾക്ക് പ്രചോദനമാകാറുണ്ട്. അദ്ദേഹത്തിന്റെ ഓർക്കസ്ട്രയിലെ പ്രധാനിയായിരുന്ന ആ ഗിറ്റാറിസ്റ്റിനെ നിങ്ങൾ കൂടുതലറിയുക ഗായകനെന്ന നിലയ്ക്കാണ്. അതിസുന്ദരമായി പാടുകയും പാടുന്നതുപോലെ ഗിറ്റാർ വായിക്കുകയും ചെയ്തിരുന്ന ആ പ്രതിഭയുടെ പേരാണ് ഭുപീന്ദർ സിംഗ്. ഭുപേന്ദ്രയെന്നും ഭുപിയെന്നും അറിയപ്പെട്ട, പിന്നീടു ഗസലുകളിൽ സാമ്രാജ്യം തീർത്ത ഭുപീന്ദർ ഇന്നു സിനിമാ ഗാനരംഗത്തില്ല. എന്നാലും ഏക് അകേലാ ഇസ് ഷെഹർ മേ എന്ന ഒരൊറ്റ ഗാനം മതി അദ്ദേഹം എക്കാലവും ഓർമിക്കപ്പെടാൻ.
സംഗീതത്തെ വെറുത്തയാൾ!
പഞ്ചാബിലെ അമൃത്സറിൽ 1940ൽ ജനിച്ച ഭുപീന്ദറിന്റെ ആദ്യഗുരു സംഗീതജ്ഞനായിരുന്ന പിതാവ് നഥ സിംഗ്ജി ആയിരുന്നു. കണിശക്കാരനായിരുന്ന അദ്ദേഹത്തിന്റെ ശിക്ഷണം സഹിക്കവയ്യാഞ്ഞ് ഭുപീന്ദറിന് സംഗീതത്തോടും ഉപകരണങ്ങളോടും ഒരുകാലത്ത് വെറുപ്പായി. എന്നിട്ടും ഗിറ്റാറും വയലിനും പഠിച്ചു. ആകാശവാണിയിലും പിന്നീട് ദൂരദർശനിലും ഗിറ്റാർ വായിക്കാൻ അവസരംകിട്ടി. 1962ൽ സംഗീതസംവിധായകൻ മദൻ മോഹൻ പങ്കെടുത്ത ഒരു ചടങ്ങിൽ പെർഫോം ചെയ്യാനായത് വഴിത്തിരിവായി. അദ്ദേഹം ഭുപീന്ദറിനെ ബോംബെയിലേക്കു വിളിച്ചു. ഹഖീഖത്ത് എന്ന സിനിമയിൽ സാക്ഷാൽ മുഹമ്മദ് റഫിക്കൊപ്പം പാടാൻ അവസരവും കൊടുത്തു. ഹോകെ മജ്ബൂർ മുജ്ഹെ ഉസ്നേ ഭുലായാ ഹോഗാ എന്ന ആ പാട്ട് ഹിറ്റായി. പിന്നീട് ഏതാനും ചെറിയ സിനിമകൾക്കുവേണ്ടി പാടിയെങ്കിലും അവയൊന്നും വേണ്ടത്ര അംഗീകാരം നേടാൻ സഹായിച്ചില്ല. നല്ല ഓഫറുകൾ ലഭിച്ചതുമില്ല. അക്കാലത്തെക്കുറിച്ച് ഭുപീന്ദർ പറയുന്നതിങ്ങനെ: "ഒരുകാര്യം മറക്കരുത്- മുഹമ്മദ് റഫി, മുകേഷ്, തലത്ത് മെഹമൂദ്, കിഷോർ കുമാർ, മന്നാഡേ തുടങ്ങിയവരോടാണ് എനിക്കു മത്സരിക്കേണ്ടിയിരുന്നത്. മുന്നോട്ടുള്ള പോക്ക് കഠിനമാണെന്ന് എനിക്കറിയാമായിരുന്നു'.
ദം മാരോ ദം
ആർ.ഡി. ബർമന്റെ ഓർക്കസ്ട്രയിൽ ഗിറ്റാറിസ്റ്റായി ചേർന്നതോടെ ഭുപീന്ദർ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായി. സൂപ്പർഹിറ്റുകളായ പഞ്ചം നന്പറുകളിൽ ഗിറ്റാറിൽ അത്ഭുതം തീർത്തത് ഭുപീന്ദറാണ്. ദം മാരോ ദം എന്ന പാട്ടിന്റെ പ്രെല്യൂഡ് മാത്രം മതി ഭുപീന്ദറിലെ പ്രതിഭയെ അറിയാൻ. ഏക് ഹി ഖ്വാബ്, വാദിയാ മേരാ ദാമൻ, ചുരാ ലിയാ ഹേ, ചിങ്കാരി കോയീ ഭട്കേ, മെഹബൂബാ മെഹബൂബാ തുടങ്ങി ഒട്ടേറെ പാട്ടുകളിൽ ഭുപീന്ദറിന്റെ വിരൽസ്പർശമുണ്ട്. പാട്ടുകേൾക്കുന്നവർ മിക്കപ്പോഴും ആ വിരലുകളെക്കുറിച്ചു ചിന്തിക്കാറില്ലെന്നുമാത്രം. മദൻ മോഹൻ, ഖയ്യാം, ലക്ഷ്മികാന്ത്-പ്യാരേലാൽ തുടങ്ങിയവർക്കൊപ്പവും ഗിറ്റാറിസ്റ്റായി പ്രവർത്തിച്ചു. സംഗീതസംവിധായകൻ നൗഷാദ് ഒരിക്കൽ ഓർമിച്ചതിങ്ങനെ: "ഗിറ്റാറിന്റെ കാര്യമെടുത്താൽ ഭുപീന്ദറിനൊപ്പം എത്തുന്ന ആരും ഉണ്ടായിട്ടില്ല'.
ഗായകനെന്ന നിലയിൽ ഭുപീന്ദറിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു 1972ൽ പുറത്തിറങ്ങിയ പരിചയ് എന്ന ചിത്രത്തിലെ രണ്ടു പാട്ടുകൾ. ഭീത്തേ നാ ഭിതായി രേനാ, മിത് വാ ബോലെ എന്നീ പാട്ടുകൾ ഭുപീന്ദറിലെ ഗായകന്റെ ശക്തി തിരിച്ചറിഞ്ഞാണ് ആർ.ഡി. ബർമൻ നൽകിയത്. കിഷോർ കുമാറിന്റെ മുസാഫിർ ഹൂ യാരോം എന്ന അതിഗംഭീരഹിറ്റ് ആ ചിത്രത്തിലുണ്ടായിട്ടും ഭുപീന്ദറിന്റെ പാട്ടുകളുടെ ഭംഗി സംഗീതപ്രേമികൾ ആസ്വദിച്ചു. അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു അന്ന്. സംഗീതസംവിധായകർ ഭുപീന്ദറിനെ ഗൗരവത്തോടെ എടുത്തുതുടങ്ങിയത് അന്നുമുതലാണ്. ദിൽ ഡൂണ്ഠ്താ ഹേ, നാം ഗും ജായേഗാ, ഹുസൂർ ഇസ് കദർ ഭീ നാ തുടങ്ങിയ സുന്ദരഗാനങ്ങൾ എന്നും ഹൃദയത്തോടു ചേർന്നുനിൽക്കുന്നവതന്നെ.
ആർ.ഡി. ബർമനുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ഭുപീന്ദർ പറയുന്നു: "അറുപതുകളുടെ തുടക്കത്തിൽ ഞങ്ങൾക്കു രണ്ടുപേർക്കും അത്രവലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ വെറുതെ യാത്രകൾപോകും. അന്നുണ്ടായ ഉറ്റ സൗഹൃദം ഞങ്ങളൊരുമിച്ചുള്ള ജോലിക്കും വലിയ സഹായമായി. ബോളിവുഡിലെ സൂപ്പർഹിറ്റുകളായ പല പാട്ടുകളിലേക്കും അങ്ങനെ വഴിതുറന്നു'.
അദ്ദേഹം ഓർക്കുന്നത് കൃത്യമാണ്. ആർ.ഡി. ബർമന് ചില പാട്ടുകൾക്ക് പ്രചോദനമായത് ഭുപീന്ദർ വെറുതേ ഗിറ്റാറിൽ വായിച്ച കോഡുകളായിരുന്നെന്ന് ആർ.ഡി. ബർമൻ- ദ മാൻ, ദ മ്യൂസിക് എന്ന പുസ്തകത്തിൽ അനിരുദ്ധ ഭട്ടാചാർജിയും ബാലാജി വിത്തലും സാക്ഷ്യപ്പെടുത്തുന്നു. പാട്ടു കൂട്ടിയിണക്കിയ ഹൃദയങ്ങൾ നൽകിയ സമ്മാനങ്ങളായിരുന്നിരിക്കണം ആ പാട്ടുകൾ!
ഗസൽ ലോകം
ബംഗ്ലാദേശി ഗായിക മിതാലിയെ വിവാഹം കഴിച്ചതോടെ ചെറുപ്പംമുതൽക്കേ പ്രിയങ്കരമായിരുന്ന ഗസലുകളുടെയും ആൽബങ്ങളുടെയും ലോകത്തേക്ക് ഭുപീന്ദർ മാറി ഇരുന്നു. സിനിമാപ്പാട്ടുകളിൽ അദ്ദേഹത്തിന്റെ സ്വരം കേൾക്കാതായി. "ഞാൻ ഹിന്ദി ചലച്ചിത്രഗാനരംഗം ഉപേക്ഷിച്ചതല്ല. എനിക്ക് ഓഫറുകൾ ഉണ്ടായിരുന്നില്ല എന്നതുതന്നെയാണ് കാര്യം. എന്റെ ശൈലിക്കും ഇഷ്ടത്തിനും യോജിക്കുന്ന പാട്ടുകളല്ല അവരെന്നോടു പാടാൻ ആവശ്യപ്പെട്ടത്. എണ്പതുകളിൽ പ്രാധാന്യം നഷ്ടപ്പെട്ട് സിനിമയുടെ ഒരു ഭാഗം മാത്രമെന്ന നിലയിലേക്കു പാട്ടുകൾ മാറി. അർഥമുള്ള വരികളില്ലാത്ത പാട്ട് എന്നെ സംബന്ധിച്ച് ആത്മാവില്ലാത്തതാണ്. അതുകൊണ്ടാണ് ഹിന്ദി സിനിമകളിൽനിന്ന് ഞാൻ അകലം പാലിച്ചത്'- ഭുപീന്ദർ ഓർമിക്കുന്നു.
പത്നി മിതാലിയുമൊന്നിച്ച് പുറത്തിറക്കിയ ഗസലുകൾ ഭുപീന്ദറിനെ പുതിയൊരു പാതയിലെത്തിച്ചു. ലൈവ് പരിപാടികൾ അദ്ദേഹത്തിന് എന്നും ഇഷ്ടമായിരുന്നു. ശ്രോതാക്കളുടെ പ്രതികരണങ്ങൾ തത്സമയം അറിയുന്നത് അദ്ദേഹം ഏറെ ആസ്വദിച്ചിരുന്നു. ഹിന്ദി ചലച്ചിത്രഗാനങ്ങളിൽ ഓർക്കസ്ട്രേഷൻ, ഇൻസ്ട്രമെന്േറഷൻ എന്നിവയിൽ പുതുമകൾ കൊണ്ടുവരുന്നതിൽ ആർ.ഡി. ബർമനുമൊന്നിച്ച് പ്രയത്നിച്ചയാൾ എന്ന നിലയ്ക്കും ഓർമിക്കേണ്ടതാണ് ഭുപീന്ദറിനെ., അദ്ദേഹത്തിന്റെ ആ സുന്ദരശബ്ദത്തോടൊപ്പം.