ചിങ്ങം ഒന്നിനുതന്നെ ഞങ്ങൾ പൂവിട്ടു തുടങ്ങും. അതായത് ലോകമെങ്ങുമുള്ള മലയാളികൾ അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസം മാത്രം പൂവിടുന്പോൾ ഞങ്ങൾ ചിങ്ങമാസം മുഴുവൻ പൂവിടും. ഓണത്തക്കുറിച്ചുള്ള തന്റെ ഓർമകളും സങ്കൽപങ്ങളും
അഭിപ്രായങ്ങളും വിയോജിപ്പുകളും വായനക്കാരുമായി പങ്കുവയ്ക്കുന്നത് നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട്
‘കാസർഗോഡ് ജില്ലയിലെ ബാര എന്ന കുഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. എല്ലാ അർഥത്തിലും ബാര അന്നൊരു കാർഷിക ഗ്രാമമായിരുന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരു സാംസ്കാരിക അന്തരീക്ഷം കണ്ടും അനുഭവിച്ചുമാണ് കുറേ കാലം ജീവിച്ചത്. മലബാറിനെ സംബന്ധിച്ചിടത്തോളം ഓണം കൊയ്ത്തുത്സവമാണ്. കോരിച്ചൊരിയുന്ന മിഥുനവും പഞ്ഞമാസമായ കർക്കടകവും കഴിഞ്ഞ് വരുന്ന ചിങ്ങത്തിലാണ് വയലുകളിൽ കൊയ്ത്തു നടക്കുക. അതോടെ വീടുകളിലെ നെൽപ്പുരകളിലും പത്തായങ്ങളിലും നെല്ല് നിറഞ്ഞു കവിയും. കുടുംബത്തിനകത്ത് സമൃദ്ധിയും ഐശ്വര്യവും കളിയാടും. മുതിർന്നവർക്ക് അപ്പോഴുള്ള ആഹ്ലാദം ഞങ്ങളുടെ മനസിലും വലിയ സന്തോഷം പകരും. ഒരു കാർഷിക കുടുംബത്തിൽ ജനിച്ചതുകൊണ്ടാവണം ഉത്സവങ്ങളിൽ ഞാനേറെ ഇഷ്ടപ്പെടുന്നത് ഓണത്തെയാണ്.’
ഋതുഭേദത്തിന്റെ മന്ത്രണവുമായി വസന്തകാലമെത്തുന്നത് ചിങ്ങത്തിലാണ്. മഴ മാറി മാനം തെളിയും; ഒപ്പം മനുഷ്യരുടെ മനസും. ചിങ്ങം പിറന്നാൽ ഓണമായി. ചിങ്ങത്തിന് ഓണമാസം എന്നുകൂടി വിശേഷണമുണ്ട്. ചിങ്ങത്തിലെ അത്തം വന്നാൽ പിന്നെ പൂവിളികളുടെ കാലമായി. തുടർന്ന് തിരുവോണം വരെയുള്ള പത്തു ദിവസങ്ങൾ മലയാളി മുറ്റത്ത് വിവിധ തരം പൂക്കളമൊരുക്കും. അത്തം പത്തോണം എന്നാണ് പറയുക. പക്ഷേ, പഴയ തുളുനാടിന്റെ ഭാഗമായ, കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോഡിന് ഓണത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേറെയാണ് എന്ന് അംബികാസുതൻ മാഷ് പറയുന്നു:-
‘ചിങ്ങം ഒന്നിന് തന്നെ ഞങ്ങൾ പൂവിട്ടു തുടങ്ങും. അതായത് ലോകമെങ്ങുമുള്ള മലയാളികൾ അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസം മാത്രം പൂവിടുന്പോൾ ഞങ്ങൾ ചിങ്ങമാസം മുഴുവൻ പൂവിടും. കുന്നിൻചെരിവിലും കൊയ്ത്തു കഴിഞ്ഞ പാടവരന്പുകളിലും പറന്പുകളിലും പലതരത്തിലുള്ള പൂക്കൾ ഓണക്കാലത്ത് സമൃദ്ധമാണ്. തുന്പയും തെച്ചിയും കാക്കപ്പൂവും മുള്ളുംപൂവും എള്ളുംപൂവും പെഗോഡയും അരളിയും അരിപ്പൂവും പിന്നെ പേരറിയാത്ത വേറെ ഒരുപാടിനം പൂക്കളും. അക്ഷരാർഥത്തിൽ അതൊരു പൂക്കാലമാണ്. പൂവേ പൊലി പൂവേ.....എന്ന് ആർത്തുല്ലസിച്ച് പൂതേടി പോകാൻ അനേകം കൂട്ടുകാരും അന്നുണ്ടായിരുന്നു. പൂപറിക്കാൻ ഞങ്ങൾ തമ്മിൽ മത്സരമായിരിക്കും. അത് പക്ഷെ പകയോ വിദ്വേഷമോ ആയി വളരാറില്ല. കൂടുതൽ പൂകിട്ടിയവർ കിട്ടാത്തവർക്ക് ഒരു പങ്കുകൊടുക്കുന്ന മഹാമനസ്കതയും ഞങ്ങൾ കാട്ടിയിരുന്നു.’
ഇന്നത്തെപ്പോലെ പ്ലാസ്റ്റിക്ക് കൂടുകളോ കാരീബാഗുകളോ ഇല്ലാതിരുന്ന കാലത്ത് പറിച്ച പൂക്കൾ ശേഖരിച്ചിരുന്നത് എങ്ങനെ എന്ന് അദ്ദേഹം ഓർത്തെടുക്കുന്നത് ഇങ്ങനെ:-
‘കടലാസ് ഒരു പ്രത്യേക രീതിയിൽ ചുരുട്ടി (കോട്ടുക എന്നാണിതിനു പറയുക)കൊട്ടയാക്കിയും ഉപ്പിലയുടെ ഇല ഈർക്കിൽ കൊണ്ട് കൊരുത്ത് കൂടുകളാക്കിയുമാണ് ഇറുത്ത പൂക്കളിടുക. തീർത്തും പ്രകൃതിയുമായി ഇണങ്ങിയ ഒരു ജൈവരീതി. ചെടികൾക്ക് ഒരു തരത്തിലുള്ള കോട്ടവും തട്ടാത്ത രീതിയിൽ മാത്രമെ ഞങ്ങളന്ന് പൂപറിക്കൂ.’
ഓണത്തിന് വീടുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് അന്ന് പൂക്കള മത്സരം പതിവാണ്. പൂക്കളം വരയ്ക്കാൻ മിടുക്കനായിരുന്നു അംബികാസുതൻ മാഷ്. ആ ഓർമകൾ അദ്ദേഹം ഇങ്ങനെ വീണ്ടെടുക്കുന്നു:-
‘നന്നായി വരയ്ക്കാനുള്ള കഴിവെനിക്കുണ്ടായിരുന്നു. പ്രത്യേകിച്ചും പൂക്കളങ്ങൾ. എവിടെ പൂക്കള മത്സരം ഉണ്ടെന്നു കേട്ടാലും പങ്കെടുക്കും. ഞാനും ആർട്ടിസ്റ്റ് ഭാസ്കരനും പൂക്കള മത്സരത്തിന്റെ സ്ഥിരം പങ്കാളികളാണ്. വ്യത്യസ്തമായ കളം വരച്ച്, നാടും കാടും തിരഞ്ഞ് ഞങ്ങൾ പൂക്കൾ ശേഖരിച്ച് കളം നിറയ്ക്കും. പണം കൊടുത്ത് ഒരിക്കലും പൂവാങ്ങിയിട്ടില്ല. കൃത്രിമ നിറങ്ങൾ നൽകിയ വസ്തുക്കൾ കൊണ്ട് കളം അലങ്കരിക്കാറുമില്ല. പൂക്കള മത്സരത്തിൽ പങ്കെടുത്ത് അന്ന് ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഓണക്കാലത്ത് അതൊരു പ്രധാന ആവേശമായിരുന്നു.’
അത്തം തൊട്ട് തുടങ്ങിയ പൂവിടൽ പൊതുവെ അവസാനിപ്പിക്കുക തിരുവോണത്തിന് വലുതും ഭംഗിയുള്ളതുമായ പൂക്കളം തീർത്തു കൊണ്ടാണ്. ഒപ്പം തൂശനിലയിൽ തുന്പപ്പൂ ചോറു വിളന്പി, സാന്പാറും കൂടാതെ പലതരം കറികളും പുളിശേരിയും കാളനും തീയലും അവിയലും തോരനും പായസവും പപ്പടവും ഉൾപ്പെടെ സമൃദ്ധമായ സദ്യയും ഒരുക്കും. ഒരിക്കൽ സന്പൽസമൃദ്ധിയോടെ കേരളം ഭരിച്ചിരുന്ന മാവേലിത്തന്പുരാനെ വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതിന്റെയും വർഷത്തിലൊരിക്കൽ അദ്ദേഹം തന്റെ പ്രജകളെ കാണാൻ വരുന്നതിന്റെയും ഓർമയാണ് ഓണം എന്നാണൈതിഹ്യം. അദ്ദേഹത്തെ ഹൃദ്യമായി വരവേൽക്കാനും സന്തോഷിപ്പിക്കാനുമാണ് ഈ ഒരുക്കങ്ങൾ. മഹാബലി ഇവിടം വിട്ട് പോകുന്ന കാലത്തെ സുഖ-സമൃദ്ധി ഇപ്പൊഴും തങ്ങൾക്കുണ്ട് എന്ന് കാണിക്കാനാണ്് മലയാളി ഓണം കെങ്കേമമായി ആഘോഷിക്കുന്നത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലൊ പ്രമാണം. എന്നാൽ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ ഐതിഹ്യത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അംബികാസുതന്റെ അഭിപ്രായം:-
‘മാവേലി നാടുവാണീടും കാലം/മാനുഷരെല്ലാരും ഒന്നുപോലെ.... എന്നു തുടങ്ങുന്ന ‘മഹാബലി ചരിതം ഓണപ്പാട്ടി’ൽ മാത്രമാണ് മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഐതിഹ്യ കഥയുള്ളത്. മഹാഭാരതത്തിലും പുരാണത്തിലും വാമനചരിതത്തിലും മറ്റുമുള്ളത് വാമനൻ മഹാബലിയെ ഏഴു കടലുകൾക്കപ്പുറത്തുള്ള ‘സുധലം’ എന്ന പ്രദേശത്തേക്ക് നാടുകടത്തി എന്നാണ്. ഇതിന് മാത്രമാണ് ആധികാരികത കുടുതൽ. മറിച്ചുള്ളതെല്ലാം വെറും കെട്ടുകഥയാണ്.’
ഒരു വർഷം തന്നെ വ്യത്യസ്ത മാസങ്ങളിലായി രണ്ട് ഓണം ആഘോഷിക്കാൻ ഭാഗ്യമുള്ളവരാണ് കാസർഗോട്ടുകാർ എന്ന് അംബികാസുതൻ പറയുന്നു. ഒന്ന് ചിങ്ങത്തിലാണ്. മറ്റൊന്ന് തുലാത്തിലും. കേരളീയരുടെ പൊതു ഓണ സങ്കൽപ്പത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അവരുടെ ഓണം. അതിനെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിതാ:
‘ലോകമെന്പാടുമുള്ള മലയാളികൾ മാവേലിയെ വരവേൽക്കാൻ ചിങ്ങത്തിൽ ഓണമാഘോഷിക്കുന്നു. എന്നാൽ ചിങ്ങത്തിലെ ഓണം ഞങ്ങൾക്ക് ശ്രീഭഗവതിയെ(ചീയോതിയമ്മ എന്നു പറയും) വരവേൽക്കലാണ്. അതൊരു വലിയ ചടങ്ങാണ്. ചിങ്ങം 1 തുടങ്ങുന്നതിന്റെ തലേ ദിവസം(കർക്കടകത്തിലെ അവസാന നാൾ) വൈകുന്നേരമാണ് അതു തുടങ്ങുക. വീടിന്റെ അകവും ചുറ്റുവട്ടവും പരിസരവും അടിച്ചു വാരി വൃത്തിയാക്കി അവശിഷ്ടങ്ങൾ കലത്തിൽ ശേഖരിച്ച് അടുത്തുള്ള കുന്നിൻ മുകളിലെ പനമരത്തിൻ കീഴിൽ കൊണ്ടുവയ്ക്കും. ജ്യേഷ്ഠ ഭഗവതിയെ പുറത്താക്കുന്ന ഈ ചടങ്ങിന് ‘കാക്കോടത്തിക്ക് വയ്ക്കുക’ എന്നാണ് പറയുക. വീടിനെ ബാധിച്ച സർവദോഷങ്ങളും ഐശ്വര്യക്കേടും അതോടെ ഇല്ലാതാകും എന്ന് സങ്കൽപം. സ്ത്രീകളാണിത് ചെയ്യുക. തിരിച്ചെത്തിയശേഷം കുളിച്ച് സന്ധ്യക്കു വിളക്കുവച്ച് കിണ്ടിയിലെ വെള്ളം കൊണ്ട് വീടിന്റെ പടികളിൽ നനച്ച് പിന്നെ അവിടെ പൂവിട്ട്, കുറിവരച്ച്, അരിയിട്ട് ‘ചീയോതിയമ്മയും മക്കളും വാ...’ എന്ന് പലതവണ ഉരുവിടും. അതോടെ ഐശ്വര്യത്തിന്റെ വരവുണ്ടാകും എന്നാണ് വിശ്വാസം. ചിങ്ങം ഒന്നിന് മുറ്റത്ത് പൂവിട്ടു തുടങ്ങും. അത് ആ മാസം മുഴുവൻ തുടരുകയും ചെയ്യും’
ചിങ്ങമാസത്തിലെ അവസാന ദിവസം പ്രത്യേക ചടങ്ങുകളോടെയാണ് ഈ പൂവിടൽ അവസാനിക്കുക. അതിനെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നത് കേൾക്കുക:
‘കുട്ടിക്കാലത്ത് പൂപറിക്കുക, പൂവിടുക എന്നത് ആഹ്ലാദവും സന്തോഷവും തരുന്നതിനപ്പുറം ഞങ്ങൾക്കൊരു സ്വാതന്ത്ര്യ പ്രഖ്യാപനവും കൂടിയായിരുന്നു. പൂപറിക്കുന്ന പേരും പറഞ്ഞ് ഏതു നേരവും കൂട്ടുകാർക്കൊപ്പം ചുറ്റിത്തിരിയാം. വീട്ടിൽ നിന്നും ആരും ഒന്നും ചോദിക്കില്ല. വലിയ നിയന്ത്രണങ്ങളൊന്നും ഓണക്കാലത്ത് ഉണ്ടാകാറില്ല. അതു കൊണ്ടുതന്നെ ചിങ്ങം തീരുന്ന ദിവസം വല്ലാത്ത സങ്കടം വരും. പിറ്റേ ദിവസം മുതൽ പുപ്പറിക്കേണ്ട. എന്നു വച്ചാൽ അതുവരെ ഞങ്ങൾ അനുഭവിച്ച സ്വാതന്ത്ര്യം അവസാനിച്ചു. അന്നു സന്ധ്യക്കു വിളക്കുവച്ച് വീടിന്റെ ഉമ്മറത്തും പടികളിലും പൂവ് വിതറി, കുറിവരച്ച് അരിയുമിടും. ഇലയട ഉണ്ടാക്കി പടികളിൽ വയ്ക്കും. ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഈ ഇലയടകൾ ഞങ്ങൾ കുട്ടികൾക്കുള്ളതാണ്. അതിനായി ഞങ്ങൾ മത്സരിക്കും. അതും ഓണക്കാലത്തെ ആഹ്ലാദഭരിതമായ ഓർമയാണ്.’
മാവേലിയെ വരവേൽക്കുന്ന ഓണം കാസർഗോഡുകാർക്ക് തുലാത്തിലെ ദീപാവലി നാളിലാണ്. വലിയ മീശയും ഓലക്കുടയും കുടവയറുമായി വരുന്ന കോമാളിയല്ല അവർക്ക് മാവേലി. തീർത്തും വ്യത്യസ്തമായ ആ ഓണത്തക്കുറിച്ച് അംബികാസുതന്റെ വാക്കുകളിതാ:
‘മഹാബലിയെ ദൈവസ്വരൂപമായിട്ടാണ് ഞങ്ങൾ കണക്കാക്കുന്നത്.
ദീപാവലി നാളിൽ സന്ധ്യക്കു വിളക്ക് കൊളുത്തി തൊഴുത്, പൂവിട്ടാണ് ഞങ്ങൾ മഹാബലിയെ സ്വീകരിക്കുക. അതിനോടനുബന്ധിച്ച് ‘പുലിയെന്ദ്രം’ എന്നൊരു ചടങ്ങുണ്ട്. പാലമരത്തിന്റെ കൊന്പുമുറിച്ച് പൂക്കൾ കൊണ്ട് അലങ്കരിച്ച് അതിന്റെ കവകളിൽ ചിരട്ട വച്ച് അതിൽ നെയ് നിറച്ച് തിരിവെക്കും. തുടർന്ന് അതിലേക്ക് അരിയെറിഞ്ഞ് ‘പുലിയെന്ദ്രാ പുലിയെന്ദ്രാ അരിയോ അരി’ എന്ന് മൂന്നു തവണ ഉറക്കെ ഉരുവിട്ടുകൊണ്ടാണ് മാവേലിത്തന്പുരാനെ വരവേൽക്കുക. മൂന്നു ദിവസമാണ് ഈ ആഘോഷം. മൂന്നാം ദിവസം ‘പുതിയ വർഷത്തിൽ വേഗം വാ...’ എന്ന് ഉരുവിട്ടുകൊണ്ട് മാവേലിയെ യാത്രയാക്കും. കാസർഗോഡിന്റെ പലഭാഗങ്ങളിലുമുള്ള ധർമശാസ്താ ക്ഷേത്രങ്ങളിലും ചെറു കാവുകളിലും ആയിരക്കണക്കിന് വീടുകളിലും ‘പുലിയെന്ദ്രം’ ചടങ്ങ് നടക്കുന്നുണ്ട്. ഞങ്ങളുടെ യഥാർഥ ഓണം ഇതാണ്.’
ചടങ്ങുകൾ എന്തൊക്കെ ഉണ്ടായാലും ഇന്ന് ഓണത്തിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുന്നു എന്ന വേവലാതി അംബികാസുതൻ മാഷുക്കുണ്ട്. മനുഷ്യനേയും കാലത്തേയും കഥകൾക്കു വേണ്ടി ഗാഢമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അദ്ദേഹം ഇന്നത്തെ ഓണത്തിന് വന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
‘വിപണിയുടേതാണ് ഇന്നത്തെ ഓണം. എല്ലാം വീട്ടിലുണ്ടാക്കുന്ന കാലത്തു നിന്നും മാറി എല്ലാം വിപണിയിൽ കിട്ടുന്ന ഒരു കാലത്തേക്കു നാമെത്തിയിരിക്കുന്നു. ഇത് പുരോഗതിയാണ് എന്നു പറയുന്പോൾ എനിക്കത് അങ്ങനെയായിട്ടല്ല തോന്നുന്നത്. പൂവും സദ്യയും ഉൾപ്പെടെ എല്ലാമൊരുക്കി വിപണി നമ്മെ കാത്തിരിക്കുന്നതാണ് ഇന്നത്തെ പ്രത്യേകത. ഓണം എന്താണ് എന്നു പോലും അറിയാത്ത കുട്ടികൾ. ഓണമെന്നാൽ പത്തു ദിവസത്തെ അവധിയാണ് അവർക്ക്. ‘പൂവേ പൊലി പൂവേ’ എന്ന കുട്ടികളുടെ പൂ വിളി ഇന്ന് എവിടെയെങ്കിലും കേൾക്കാനുണ്ടോ? തൊടിയിലോ പാടവരന്പത്തോ കുന്നിൻ ചെരിവിലോ പൂപറിക്കാൻ പോകുന്ന കുട്ടികളെ ഇന്ന് കാണാനൊക്കുമോ? അച്ചടി-ദൃശ്യമാധ്യമങ്ങളിലെ ഫോട്ടോകൾക്കുവേണ്ടി മാത്രമാണ് കുട്ടികളിന്ന് പൂവിറുക്കുന്നതും പൂക്കളമിടുന്നതും.
വാട്ട്സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയും ഇക്കാലത്ത് ഓണം ആഘോഷിക്കുന്ന ഇടം സൈബർ ലോകമാണ്. അത് പക്ഷെ, അത്ര വിശ്വാസ്യതയുള്ള ഇടമല്ലല്ലൊ. ഓണം അവനവനിലേക്കു തന്നെ ചുരുങ്ങുന്ന ആഘോഷമായി ഇന്ന് മാറിയിരിക്കുന്നു. അത് ഓണം മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പരസ്പര സഹവർത്തിത്വത്തിന്റെ, സഹിഷ്ണുതയുടെ, ദേശീയ മനോഭാവത്തിന്റെ ശോഭ കെടുത്തുന്നു. എന്നിരുന്നാലും മാവേലി നാടുവാണ കാലത്തെപ്പോലെ സമൃദ്ധിയുള്ള, കള്ളവും ചതിയുമില്ലാത്ത, അഴിമതിയും കൈക്കൂലിയുമില്ലാത്ത ഒരു സംശുദ്ധ കാലം വരുമെന്നതിനെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നു. സ്വപ്നം കാണാനെ നമുക്ക് കഴിയൂ. അത് യാഥാർഥ്യമാക്കേണ്ടത് കാലമാണല്ലൊ.’
(മിനീഷ് മുഴപ്പിലങ്ങാടിനോടു
പറഞ്ഞത്)