കുരങ്ങനും കാട്ടുപന്നിക്കുമൊക്കെ വേണ്ടി വാദിക്കുന്ന പലർക്കും മനുഷ്യരുടെ ക്ലേശങ്ങൾ പരിഹരിക്കാൻ ഒട്ടും ആത്മാർഥതയില്ല എന്നതു കഷ്ടം തന്നെ.
വന്യമൃഗശല്യംമൂലം പൊറുതിമുട്ടിയ മലയോരനിവാസികളുടെ നീണ്ട രോദനങ്ങൾക്കൊടുവിൽ സംസ്ഥാന വനംവകുപ്പ് പരിഹാരമാർഗമായി ഒരു പദ്ധതിരേഖ തയാറാക്കിയിരിക്കുകയാണ്. ജനവാസമേഖലകളിൽ വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലുകൾ, വന്യജീവി ആക്രമണം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിലെ ഒരുക്കങ്ങൾ, ഡ്രോണ് ഉപയോഗിച്ചുള്ള തെരച്ചിലുകൾ, കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ, വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണു പദ്ധതിരേഖ. ഡ്രോണ് ഉപയോഗിച്ചു തെരച്ചിൽ എന്നൊക്കെ കേൾക്കാൻ കൗതുകമുണ്ട്.
കൂടുതൽ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു സമീപവാസികളുടെ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുകയേയുള്ളു എന്ന് ഇതുവരെയുള്ള അനുഭവങ്ങളിൽനിന്ന് അനുമാനിക്കാം. ഏട്ടിലെ പശു പുല്ലുതിന്നില്ല എന്നുപറഞ്ഞതുപോലെ വന്യമൃഗശല്യം അവസാനിപ്പിക്കാൻ ഇത്തരം പദ്ധതികൾ യഥാർഥത്തിൽ പ്രയോജനപ്പെടുമോ എന്ന സംശയം ന്യായമുള്ളതാണ്. കാട്ടുമൃഗം നാട്ടിലിറങ്ങുന്നതു തടയാൻ വേണ്ടതു സൈദ്ധാന്തിക അവതരണങ്ങളല്ല, പ്രായോഗികനടപടികളാണ്.
കോതമംഗലത്തു പ്ലാമുടിയിൽ വീടിനോടു ചേർന്ന പുരയിടത്തിൽ മഞ്ഞളിനു വളം ഇടുകയായിരുന്ന വീട്ടമ്മയെ പുലി ആക്രമിച്ചത് ഒരാഴ്ച മുന്പാണ്. ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടതെന്നുപറയാം. പുലിയുടെ ആക്രമണത്തിൽനിന്നു കുതറിമാറുന്നതിനിടെ അവരുടെ ഇരുകൈകൾക്കും പരിക്കേറ്റു. ആ പ്രദേശത്തു പുലിയുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ട് കുറേ ദിവസങ്ങളായിരുന്നു. വളർത്തുമൃഗങ്ങളെ പുലി കൊന്നുതിന്നുകയും ചെയ്തിരുന്നു.
നാട്ടുകാർ പരാതിപ്പെട്ടപ്പോൾ വനംവകുപ്പ് ചെയ്തത് ഒരു കെണിക്കൂട് സ്ഥാപിക്കുകയാണ്. അതോടെ തങ്ങളുടെ ഉത്തരവാദിത്വം തീർന്നു എന്ന മട്ടിലായിരുന്നു അവർ. കൂട് സ്ഥാപിച്ചതിനു 300 മീറ്റർ അകലെവച്ചാണു വീട്ടമ്മയ്ക്കുനേരേ പുലിയുടെ ആക്രമണം ഉണ്ടായത്. ജനങ്ങൾ കാട്ടിൽക്കയറുന്നതു തടയാൻ വനംവകുപ്പിനു കർക്കശമായ സംവിധാനങ്ങളുണ്ട്. അതു വേണ്ടതുതന്നെ. എന്നാൽ, കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ അതിന്റെ പത്തിലൊന്ന് ഉത്സാഹമില്ല. മനുഷ്യർക്കു മൃഗങ്ങളുടെയത്ര വിലയില്ലേയെന്നു പലർക്കും തോന്നിപ്പോകും.
ആന, പുലി, കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങി സകലവിധ വന്യജീവികളും ഇന്നു നാട്ടിലിറങ്ങി മനുഷ്യന്റെ ജീവനു ഭീഷണി ഉയർത്തുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാട്ടുപന്നികളുടെ ശല്യമാണ് അതിരൂക്ഷം. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നല്കുന്നുണ്ടെങ്കിലും കർശന നിയന്ത്രണങ്ങളോടെയാണത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നടപ്പാക്കാതിരിക്കാൻ ആരൊക്കെയോ ഇടങ്കോലിടുന്നു.
കാട്ടുപന്നികളെ കൂടുവച്ച് പിടികൂടി കടുവ സാന്നിധ്യമുള്ള വനങ്ങളിൽ തുറന്നുവിടുന്നതിനു നടപടി സ്വീകരിക്കുമെന്നാണ് വനംവകുപ്പിന്റെ പുതിയ പദ്ധതിരേഖയിൽ പറയുന്നത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ തുരത്തണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ ഇതിനേക്കാൾ ചെലവുകുറഞ്ഞതും എളുപ്പമുള്ളതുമായ എത്രയോ മാർഗങ്ങളുണ്ട്. കൃഷിഭൂമിയോടു ചേർന്ന് പന്നികളെ തടയുന്ന വേലി ഉണ്ടാക്കുക, സൗരോർജവേലി സ്ഥാപിക്കുക, പന്നികളെ ഓടിക്കാൻ പരിശീലനം സിദ്ധിച്ച നായ്ക്കളെ വളർത്തുക, കൃഷിഭൂമിയുടെ അതിരുകളിൽ മാങ്ങായിഞ്ചി കൃഷി ചെയ്യുക തുടങ്ങിയ വിദ്യകളെപ്പറ്റിയും പദ്ധതിരേഖയിൽ പരാമർശിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ചെലവ് വനംവകുപ്പ് വഹിക്കുമോ? സൂചികൊണ്ട് എടുക്കാവുന്നത് തൂന്പകൊണ്ട് എടുക്കുന്നതാണല്ലോ സർക്കാർരീതി.
ആനകളെ തടയാൻ കിടങ്ങുകൾ, സൗരോർജവേലികൾ, തൂക്കിയിടാവുന്ന സോളർവേലി, ജൈവവേലി തുടങ്ങിയവ തയാറാക്കുമെന്നു വനംവകുപ്പിന്റെ രേഖയിൽ പറയുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി അറിയിപ്പ് നൽകുന്നതിനും ഡ്രോണുകൾ ഉണ്ടാക്കുന്ന ശബ്ദം വഴി ആനകളെ തുരത്തുന്നതിനും നടപടി സ്വീകരിക്കും, പ്രശ്നക്കാരായ മൃഗങ്ങളെ കണ്ടെത്തി റേഡിയോ കോളർ ഘടിപ്പിക്കും, കുരങ്ങുശല്യം ഒഴിവാക്കാൻ വിളകൾ സംയോജിതരീതിയിൽ ഉൾപ്പെടുത്തണം എന്നൊക്കെയാണു മറ്റു നിർദേശങ്ങൾ.
പ്രശ്നക്കാരായ കുരങ്ങുകളെ പിടിച്ചു മങ്കി ഷെൽട്ടറുകളിലേക്കു മാറ്റുക, വന്ധ്യംകരണം ചെയ്യുക തുടങ്ങിയ മാർഗങ്ങളും നിർദേശിക്കുന്നു. അതേസമയം, വനങ്ങളോടു ചേർന്നു കൃഷിഭൂമിയുള്ള മലയോര കർഷകർ അതിക്രമിച്ചുകടക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനു പ്രായോഗികമായ പല തനതുരീതികളും പരീക്ഷിക്കുന്നുണ്ട്. എന്തുകൊണ്ട് വനംവകുപ്പ് അതൊന്നും ചെയ്തുനോക്കുന്നില്ല.
വനഭൂമിക്കും കൃഷിഭൂമിക്കുമിടയ്ക്കു കിടങ്ങു കുഴിച്ചും ബലവത്തായ വേലികൾ കെട്ടിയും വന്യമൃഗങ്ങളെ തടയാൻ പദ്ധതിരേഖയിൽ പറയുന്ന പല കാര്യങ്ങൾക്കും വേണ്ടിവരുന്ന അത്രയും ചെലവു വരില്ല. വന്യമൃഗസംരക്ഷണം എന്നുപറഞ്ഞു കൈയടി നേടണം എന്നല്ലാതെ മനുഷ്യരെ വന്യമൃഗങ്ങളിൽനിന്നു രക്ഷിക്കുന്നതിനുവേണ്ട നടപടികളെടുക്കാൻ പലർക്കും താത്പര്യമില്ല. കുരങ്ങനും കാട്ടുപന്നിക്കുമൊക്കെ വേണ്ടി വാദിക്കുന്ന പലർക്കും മനുഷ്യരുടെ ക്ലേശങ്ങൾ പരിഹരിക്കാൻ ഒട്ടും ആത്മാർഥതയില്ല എന്നതു കഷ്ടംതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.