പിഴച്ചുപോയ ചുവടുകളും പരാജയങ്ങളും കൂടുതൽ പിഴകളിലേക്ക് പുടിനെ നയിക്കുമോയെന്നത് ലോകത്തിന്റെ ആശങ്കയാണ്. ആണവയുദ്ധ സാധ്യത അതിലൊന്നാണ്.
ശത്രുവിനു മാത്രം നാശം വിതച്ച് ഒരു യുദ്ധവും നടത്താനാവില്ല. യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യ ഇപ്പോൾ അത് അനുഭവിക്കുകയാണ്. യുക്രെയ്നെ പിടിച്ചെടുക്കാനുള്ള കണക്കുകൂട്ടലുകൾ തെറ്റുകയും പിടിച്ചെടുത്ത പ്രദേശങ്ങൾപ്പോലും കൈവിട്ടുപോകുകയും ചെയ്തതോടെ പ്രസിഡന്റ് പുടിൻ നടത്തുന്ന നീക്കങ്ങൾക്ക് സ്വന്തം രാജ്യത്തും തിരിച്ചടിയായി. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങുകയാണ്. പരാജയം മുന്നിൽ കാണുന്നവന്റെ വകതിരിവില്ലായ്മ വിനാശം വിതയ്ക്കാതിരിക്കണമെങ്കിൽ ലോകരാജ്യങ്ങൾ ഇടപെടേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ.
റഷ്യ അധിനിവേശം തുടങ്ങിയിട്ട് ഇന്ന് ഏഴു മാസമായി. ആളും അർഥവും നഷ്ടപ്പെടുത്തി റഷ്യ നേടിയെടുത്ത ഖാർകീവ് മേഖലയിലെ ബലാസിയ, ഇസിയും, കുപിയാൻസ്ക് ഉൾപ്പെടെ പല പ്രദേശങ്ങളും യുക്രെയ്ൻ തിരിച്ചുപിടിക്കുകയും ചെയ്തതോടെ കാര്യമായ നേട്ടമുണ്ടാക്കാത്ത യുദ്ധം പ്രസിഡന്റ് പുടിനെ അസ്വസ്ഥനാക്കി. തുടർന്നാണ് മൂന്നു ലക്ഷം കരുതൽസേനാംഗങ്ങളെ വിന്യസിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. സൈന്യത്തിൽനിന്നു വിരമിച്ചവരാണ് കരുതൽസേനയിലുള്ളത്. പ്രഖ്യാപനം വന്നതോടെ അവരുൾപ്പെടെയുള്ള റഷ്യക്കാർ നാടു വിടാനുള്ള ഒരുക്കമാരംഭിച്ചു. വിമാനങ്ങളിൽ ടിക്കറ്റില്ലാതായതോടെ റോഡ് മാർഗം അതിർത്തി കടക്കാനുള്ള ശ്രമങ്ങളായി. സർക്കാർ ഇതു തടയാനുള്ള നടപടികളും തുടങ്ങി. പ്രധാന നഗരങ്ങളിലെല്ലാം ജനങ്ങൾ പ്രതിഷേധത്തിനിറങ്ങി. ആയിരങ്ങൾ അറസ്റ്റിലായി. പലയിടത്തും കർഫ്യൂ. ലോകത്തിന്റെ പിന്തുണയില്ലാത്ത യുദ്ധത്തിനു നാടിന്റെ പിന്തുണയും നഷ്ടമാകുന്നു.
പിഴച്ചുപോയ ചുവടുകളും പരാജയങ്ങളും കൂടുതൽ പിഴകളിലേക്ക് പുടിനെ നയിക്കുമോയെന്നത് ലോകത്തിന്റെ ആശങ്കയാണ്. ആണവയുദ്ധസാധ്യത അതിലൊന്നാണ്. ആണവായുധത്തിന്റെ പേരിൽ പാശ്ചാത്യർ തങ്ങളെ ബ്ലാക്മെയിൽ ചെയ്യുകയാണെന്നാണ് കഴിഞ്ഞദിവസം പുടിൻ പറഞ്ഞത്. അതിനേക്കാൾ മുന്തിയത് റഷ്യക്കുണ്ടെന്നും റഷ്യൻ പ്രദേശങ്ങളെ സംരക്ഷിക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പ് പരാജയം തുടർന്നാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു. പണ്ട് സോവിയറ്റ് യൂണിയനെ തകർത്തതുപോലെ റഷ്യയെയും തകർക്കാനാണ് പാശ്ചാത്യരുടെ നീക്കമെന്ന് പുടിൻ പറഞ്ഞത് റഷ്യയുടെ ദേശീയബോധത്തെ ഉണർത്താനായിരുന്നിരിക്കാം. എന്നാൽ, വിദേശരാജ്യങ്ങളുടെ ഉപരോധത്താൽ സമസ്തമേഖലയിലും പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങളെ ആവേശഭരിതരാക്കാൻ അതിനു കഴിഞ്ഞിട്ടില്ല.
ആണവായുധങ്ങളുടെ ഉപയോഗത്തിന് പുടിൻ തയാറായാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുണ്ടാകും. ഉപരോധത്തിന്റെയും യുക്രെയ്നു നല്കിക്കൊണ്ടിരിക്കുന്ന സാന്പത്തിക-സൈനിക സഹായത്തിന്റെയും തലത്തിൽനിന്നു മാറി നേരിട്ടുള്ള യുദ്ധത്തിന് അവർ മുതിർന്നാൽ മൂന്നാം ലോകയുദ്ധമെന്നായിരിക്കും അതിന്റെ പേര്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സായുധപോരാട്ടവും അഭയാർഥിപ്രവാഹവുമാണ് റഷ്യൻ അധിനിവേശത്തിൽ കണ്ടത്.
സെപ്റ്റംബർ 22ലെ കണക്കനുസരിച്ച് 74,05,590 യുക്രെയ്ൻ പൗന്മാർ അയൽരാജ്യങ്ങളിൽ അഭയാർഥികളായി. അത്രയുംതന്നെ ആളുകൾ യുദ്ധമേഖലകളിൽനിന്നു മറ്റിടങ്ങളിലേക്കു പലായനം ചെയ്തു. റഷ്യൻ ആക്രമണത്തിൽ ആറു മാസത്തിനിടെ നശിച്ച റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമൊക്കെ പുനഃസ്ഥാപിക്കാൻ 16 ലക്ഷം കോടി രൂപ വേണ്ടിവരും. പുതിയ കണക്കുകൾ വരുന്പോൾ തുക വീണ്ടും ഉയരും. മരണതുല്യമായ മനുഷ്യദുരിതങ്ങൾക്കു കണക്കില്ല.
യുദ്ധം റഷ്യയോടും കരുണ കാണിക്കുന്നില്ല. അധിനിവേശം തുടങ്ങി ഒരു മാസം തികയുംമുന്പ് 3,00,000 റഷ്യക്കാർ രാജ്യം വിട്ടു. ഇപ്പോൾ രാജ്യംവിടാൻ ലക്ഷക്കണക്കിനാളുകൾ മാർഗം തേടുകയാണ്. 9,000 യുക്രെയ്ൻകാർ കൊല്ലപ്പെട്ടപ്പോൾ 25,000 റഷ്യക്കാർ കൊല്ലപ്പെട്ടെന്നാണ് ആറു മാസത്തെ കണക്കുവച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ടു ചെയ്തത്. റഷ്യയുടെ 1,300 ടാങ്കുൾ നശിച്ചു. അധിനിവേശത്തിൽ പങ്കെടുത്തതിന്റെ 40 ശതമാനമാണിതെന്ന് മേയിൽ സിഎൻഎൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. പെട്രോളിയത്തിന്റെയും കൽക്കരിയുടെയും ഗോതന്പിന്റെയും കയറ്റുമതി ഇല്ലാതായത് സാന്പത്തികനില പരുങ്ങലിലാക്കി.
യുദ്ധമുഖത്തുള്ള 2,00,000 റഷ്യൻ സൈനികർ യുക്രെയ്ൻ സൈനികരിൽനിന്നും ജനങ്ങളിൽനിന്നും കടുത്ത എതിർപ്പാണ് നേരിടുന്നത്. അമേരിക്ക, കാനഡ, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ 2014 മുതൽ റഷ്യക്കെതിരേ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം യുക്രെയ്ൻ അധിനിവേശത്തോടെ അതിരൂക്ഷമാക്കി. റഷ്യ നട്ടംതിരിയുകയാണ്. അതിന്റെ പ്രതിഫലനമാണ് പുടിന്റെ രോഷാകുലമായ പ്രതികരണങ്ങൾ.
പരാജയം അംഗീകരിച്ചു പിന്മാറാൻ പുടിൻ തയാറാകുമെന്ന് ആരും കരുതുന്നില്ല. ഇന്ധന, ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും ഉൾപ്പെടെയുള്ള ദുരിതങ്ങൾ എല്ലാ രാജ്യങ്ങളും അനുഭവിക്കുകയാണ്. തലകുനിക്കാതെയുള്ള ഒത്തുതീർപ്പ് പുടിനും ആഗ്രഹിക്കുന്നുണ്ടാകും. ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കുകയാണ് അഭികാമ്യം. റഷ്യയുടെ പിഴയും പാശ്ചാത്യരാഷ്ട്രങ്ങളുടെ കടുംപിടിത്തവും യുഎന്നിന്റെ നിസംഗതയും ലോകത്തിനു ശിക്ഷയായി മാറാതിരിക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.