ഓഹരി അവലോകനം / സോണിയ ഭാനു
ആഗോള ഓഹരിവിപണികളെ പിടികൂടിയ ആശങ്ക വിട്ടുമാറിയില്ലെങ്കിലും ഇന്ത്യൻ ഇൻഡെക്സുകൾ മികവിലാണ്. കൊറോണ വൈറസ് ഏഷ്യയും യുറോപ്പും കടന്ന് ആഫ്രിക്കൻ ഉപഭൂണ്ഡത്തിലും തല ഉയർത്തിയത് ഫണ്ടുകളെ വൻ ബാധ്യതകളിൽനിന്ന് പിൻതിരിപ്പിക്കാം. അതേസമയം ബോംബെ സെൻസെക്സ് 115 പോയിന്റും നിഫ്റ്റി 15 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപ നേരിയ റേഞ്ചിലാണു നീങ്ങുന്നതെങ്കിലും സാങ്കേതികവശങ്ങൾ നൽകുന്ന സൂചന കണക്കിലെടുത്താൽ വീണ്ടും മൂല്യത്തകർച്ചയെ അഭിമുഖീകരിക്കാം. വാരാന്ത്യം 71.52ൽ നിലകൊള്ളുന്ന വിനിമയനിരക്ക് ഈ വാരം 70.71-71.90 റേഞ്ചിൽ നീങ്ങാം.
എണ്ണ ഉത്പാദക രാജ്യങ്ങൾ അടിയന്തര യോഗം ചേരണമെന്നു സൗദി അറേബ്യ. എന്നാൽ ഇതിൽനിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒപ്പെക്കിലെ മറ്റു രാജ്യങ്ങൾ. വൈറസ് ബാധയിൽ ക്രൂഡ് ഓയിലിനുഡിമാൻഡ് മങ്ങിയതും വിലത്തകർചയുമാണു സൗദിയെ ഇത്തരം ഒരു നീക്കത്തിനു പ്രേരിപ്പിച്ചത്. അഞ്ച് ആഴ്ച്ചകളിലെ തുടർച്ചയായ ഇടിവിനുശേഷം പോയ വാരം ഈ വർഷത്തെ മികച്ച പ്രതിവാര നേട്ടം കൈവരിച്ചു.
ചൈന സാന്പത്തികരംഗം മികവ് നിലനിർത്തുമെന്ന ബീജിംഗ് വെളിപ്പെടുത്തൽ വാരാന്ത്യം ക്രൂഡ് വില 52.17 ഡോളറിലെത്തിച്ചു. 53.99-55 ഡോളർ എണ്ണ മാർക്കറ്റിനു നിർണായകമാണ്. ഈ പ്രതിരോധം തകർന്നാൽ 57.90വരെ മുന്നേറാം. ഇതിനിടെ ഡോളറിനു മുന്നിൽ രൂപ കിതച്ചാൽ ഓഹരി ഇൻഡെക്സ് ആടിയുലയും.
അതേസമയം ഞായറാഴ്ച ചൈനീസ് ധനമന്ത്രി ലിയു കുൻ വ്യക്തമാക്കിയത് രാജ്യത്തിന്റെ വരുമാനം കുറയുമെന്നും ഭാവിയിൽ ചെലവ് ഉയരുമെന്നുമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക ജേണലായ ക്യുഷിയിലാണ് ധനമന്ത്രി ഈ അഭിപ്രായം പങ്കുവച്ചത്. ഈ നിലപാടു വിലയിരുത്തിയാൽ വൈകാതെ ചൈന കയറ്റിറക്കുമതി നയത്തിലും നികുതികളിലും ഭേദഗതികൾ വരുത്തിയേക്കാം. ഇത് ഏഷ്യൻ മേഖലയിൽ പിരിമുറുക്കം സൃഷ്ടിച്ചേക്കാം.
നിഫ്റ്റി വാരാന്ത്യം 12,000 പോയിന്റിലെ താങ്ങ് നിലനിർത്തി. 12,098 ൽനിന്ന് ഒരു വേള 11,990ലേക്കു തളർന്നെങ്കിലും നിക്ഷേപകരുടെ തിരിച്ചുവരവ് സൂചികയെ മുൻവാരം സൂചിപ്പിച്ച 12,234 ന്റെആദ്യ പ്രതിരോധം തകർത്ത് 12,246 വരെ ഉയർത്തി. ക്ലോസിംഗിൽ നിഫ്റ്റി 12,113 ലാണ്.
ഈ വാരം നിഫ്റ്റി 12,242-ൽ ആദ്യ പ്രതിരോധം മറികടന്നാൽ 12,372 വരെ ഉയരാമെങ്കിലും പ്രതികൂല വാർത്തകൾക്കു കരുത്തു കൂടിയാൽ 11,986ലേക്കും തുടർന്ന് 11,860 ലേക്കും പരീക്ഷണങ്ങൾ നടത്താം.
സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുംവിധം പച്ചക്കൊടി ഉയർത്തുമ്പോൾ മറ്റു സാങ്കേതിക ചലനങ്ങളായ സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ടാണ്. നിഫ്റ്റി അതിന്റെ 20,50,100 ദിവസങ്ങളിലെ ശരാശരിയേക്കാൾ മുകളിൽ നീങ്ങുന്നതു നിക്ഷേപകർക്ക് ആശ്വാസമാണ്.
ബോംബെ സെൻസെക്സ് വാരാന്ത്യം നേട്ടത്തിലാണ്. 41,122ൽനിന്ന് 40,798ലേക്ക് ഇടിഞ്ഞ സെൻസെക്സ് തിരിച്ചുവരവിൽ 41,709 വരെ കയറി.
ടെലികോം മേഖലയെക്കുറിച്ചു വാരാന്ത്യം പുറത്തുവന്ന വാർത്തകൾ ഫണ്ടുകളെ മുൻനിര ഓഹരികളിൽ വിൽപ്പനക്കാരാക്കിയതോടെ ക്ലോസിംഗിൽ സൂചിക 41,257 ലേക്കു തളർന്നു. ഈ വാരം 40,800 പോയിന്റിലെ താങ്ങ് നിലനിർത്തി 41,711ലേക്ക് മുന്നേറാനുള്ള നീക്കം വിജയിച്ചാൽ 42,165നെ ലക്ഷ്യമാക്കാം. ആദ്യതാങ്ങിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ 40,343 പോയിന്റ് വരെ സാങ്കേതിക തിരുത്തൽ തുടരാം.
ഫെബ്രുവരി ആദ്യപകുതിയിൽ വിദേശ നിക്ഷേപകർ 24,617 കോടി ഇറക്കി. ബജറ്റിനുശേഷമുള്ള അനുകൂല സാഹചര്യവും റിസർവ് ബാങ്ക് ധനനയ അവലോകനത്തിൽ സ്വീകരിച്ച നിലപാടും ഫണ്ടുകളെ ആകർഷിച്ചു. അവർ 10,426 കോടി രൂപ കടപ്പത്രത്തിലും ഇറക്കി.
വിദേശനാണ്യ കരുതൽ ശേഖരം 1.701 ബില്യൺ ഡോളർ ഉയർന്ന് ഫെബ്രുവരി 7 വരെയുള്ള ആഴ്ചയിൽ 473 ബില്യൺ ഡോളറിലെത്തി.
ചൈന ഉൾപ്പെടെ ഏഷ്യയിലെ ഒട്ടുമിക ഓഹരി ഇൻഡെക്സുകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം യുറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലായിരുന്നു. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക തളർന്നപ്പേൾ എസ്ആൻപിയും നാസ്ഡാകും മികവ് കാണിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.