മണ്ണടിഞ്ഞുപോയ ചരിത്രത്തിന്റെ തായ്വേരുകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇടയായത് തളിപ്പറന്പ് പുഷ്പഗിരി ഏണാട്ടുമല എ.സി. മാത്യുവിന്റെ സമർപ്പിതശ്രമങ്ങളാണ്. ഇദ്ദേഹത്തിന്റെ ചരിത്രാന്വേഷണ കൗതുകമാണ് അത്യപൂർവമായ ഈ ലൈബ്രറിക്കു നിമിത്തമായത്.
1860. ബ്രിട്ടീഷ് വാഴ്ചയിൽ വില്യം ലോഗൻ തലശേരി സബ് കളക്ടറായിരുന്ന കാലം. അഞ്ചരക്കണ്ടിയിലേക്കുള്ള കാട്ടുപാതയിൽ കാൽനടക്കാർക്കു ഭീഷണിയായി കടുവകളുടെ സാന്നിധ്യം. പോലീസിനുള്ള പ്രദേശവാസികളുടെ മാസ് പെറ്റീഷന്റെ മാർജിനിൽ ലോഗൻ സ്റ്റീൽ പേനകൊണ്ട് ഒരു കുറിപ്പെഴുതി: ‘മനുഷ്യനു ഭീഷണിയായിരിക്കുന്ന കടുവകളെ കാണുന്ന നിമിഷം അവയെ വെടിവച്ചു കൊന്നുകൊള്ളുക.’
ഇക്കാലത്ത് ജനനിബിഡമായ നാട്ടിൻപുറങ്ങളിൽവരെ കടുവയെയും കുറുക്കനെയും ആനയെയും ഭയന്ന് സ്ഥലവാസികൾ ഓടിമാറുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് സർക്കാർ 160 വർഷം മുൻപ് ഈ പൊതുസുരക്ഷാ ഉത്തരവ് പുറപ്പെടുവിച്ചത്.
നാടിന്റെ ചരിത്രപ്പെരുമയിലേക്കു വെളിച്ചം വീശുന്ന വിലപ്പെട്ട നിധിയായി അനേകായിരം രേഖകളും ഉത്തരവുകളും ഗ്രന്ഥങ്ങളും അടങ്ങിയ തലശേരിയിലെ റവന്യു റഫറൻസ് ലൈബ്രറിയിലേക്കു വരൂ. ഇത്തരത്തിൽ ഒട്ടേറെ കാര്യങ്ങൾ വായിച്ചറിയാം.
തലശേരി റവന്യു റഫറൻസ് ലൈബ്രറിയിലെ മറ്റൊരു രേഖ ഇങ്ങനെ. ‘ദി ഡെത്ത് ഓഫ് പഴശിരാജ’. 1805 നവംബർ 30 ന് വീര കേരളവർമ പഴശി രാജ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയോട് ഏറ്റുമുട്ടി വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത് മാവിലാൻതോട്ടിൽ വീരചരമം വരിച്ചതുമായി ബന്ധപ്പെട്ട ഫയൽ.
പഴശിരാജാവ് കൊല്ലപ്പെട്ടതു സംബന്ധിച്ച സർക്കാർ ഫയൽ നൂറ്റാണ്ടുകൾ പിന്നിടുന്പോഴും ഇവിടെ നിധിപോലെ സൂക്ഷിക്കപ്പെടുന്നു. ചരിത്രകുതുകികൾ മാത്രല്ല ഗവേഷകർക്കും നാടിന്റെ സ്പന്ദനം അറിയാനാഗ്രഹിക്കുന്നവർക്കുമൊക്കെ ഒരു നിധിയറയാണ് തലശേരി സബ് കളക്ടർ ഓഫീസ് മന്ദിരത്തിലെ ഈ ലൈബ്രറി.
കാലത്തിന്റെ കൈക്കുറ്റപ്പാടെന്നോണം അധികൃതരുടെ അവഗണനയിൽ പൊടിപിടിച്ചും ചിതലരിച്ചുമൊക്കെ നശിക്കാമായിരുന്ന ഈ ഗ്രന്ഥങ്ങളും രേഖകളും ചരിത്രാന്വേഷികൾക്ക് നേരിന്റെ ബോധ്യങ്ങൾ പകരുകയാണ്.
19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്തെ ഒട്ടുമിക്ക സംഭവവികാസങ്ങളുടെയും അച്ചടിക്കപ്പെട്ടതും കൈകൊണ്ടെഴുതിയതുമായ സാക്ഷ്യങ്ങൾ ഇവിടെയുണ്ട്. തിരുവനന്തപുരത്തിനു പുറമേ സംസ്ഥാന റവന്യു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏക ലൈബ്രറിയാണിത്. സംസ്ഥാനത്തെ മറ്റൊരു ലൈബ്രറിയിലും ലഭ്യമല്ലാത്ത കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ ഇന്നലെകളിലെ സ്പന്ദനങ്ങൾ ഈ ഒൗദ്യോഗിക രേഖകളിൽ ഒളിഞ്ഞിരിക്കുന്നു.
ചരിത്രാന്വേഷിയുടെ കൗതുകം
മണ്ണടിഞ്ഞുപോയ ചരിത്രത്തിന്റെ തായ്വേരുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇടയായത് തളിപ്പറന്പ് പുഷ്പഗിരി ഏണാട്ടുമല എ.സി. മാത്യുവിന്റെ സമർപ്പിതശ്രമങ്ങളാണ്. ഇദ്ദേഹത്തിന്റെ ചരിത്രാന്വേഷണ കൗതുകമാണ് അത്യപൂർവമായ ലൈബ്രറിക്കു നിമിത്തമായത്.
1996-2001 കാലയളവിൽ തലശേരിയിൽ ആർഡിഒ ആയിരിക്കെ ഒഴിവു ദിവസങ്ങളിൽ സഹപ്രവർത്തകരെയും കൂട്ടി മഞ്ചേരി മുതൽ കാസർഗോഡ് വരെ റവന്യു ഓഫീസുകളിൽ ഇദ്ദേഹം കയറിയിറങ്ങി.
ആരും തിരിഞ്ഞുനോക്കാതെ പൊടിപിടിച്ചുകിടന്ന പഴയകാല ഫയലുകൾ റവന്യു വകുപ്പിന്റെ അനുമതിയോടെ തലശേരിയിലെത്തിച്ചു. എ.സി. മാത്യുവിനൊപ്പം സദാനന്ദൻ എരുവെട്ടി തുടങ്ങി നാൽവർ സംഘമാണ് ചരിത്ര രേഖകൾ പരതിയിറങ്ങിയത്.
1992 ൽ പുരാവസ്തുവകുപ്പ് സർക്കാർ അനുമതിയോടെ തലശേരി സബ്കളക്ടർ ഓഫീസിൽനിന്നു നിരവധി രേഖകൾ കൊണ്ടുപോയിരുന്നു. എന്നാൽ, ഇവരുടെ കണ്ണിൽപെടാതെ ബാക്കിയിരുന്ന സുപ്രധാന രേഖകൾ മാത്യുവും സഹപ്രവർത്തകരും സ്വന്തം പണം മുടക്കി പ്ലാസ്റ്റിക് കവറിലും മറ്റും ഭദ്രമാക്കി.
ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായതോടെ അന്നത്തെ റവന്യൂമന്ത്രി കെ.ഇ. ഇസ്മയിൽ രേഖകൾ ബൈൻഡ് ചെയ്തു സൂക്ഷിക്കാൻ ഒരു ലക്ഷം രൂപ അനുവദിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെയും സ്വാതന്ത്ര്യസമരവേളയിലെയും അതിനിർണായക ഉത്തരവുകളും കുറിപ്പുകളും മാത്രമല്ല മലബാറിലെ ചരിത്രസംഭവങ്ങൾ ഉൾപ്പെടെ വിലപ്പെട്ട 3500 രേഖകളും ഗ്രന്ഥങ്ങളും തലശേരി റവന്യു റഫറൻസ് ലൈബ്രറിയിൽ ഭദ്രമാക്കിയിരിക്കുന്നു.
ലൈബ്രറിക്ക് പുതിയ കെട്ടിടം
റവന്യു ഓഫീസുകളിൽനിന്നും ശേഖരിച്ച ചരിത്രരേഖകൾ കുന്നുകൂടിയതോടെ തലശേരി ആർഡിഒ ഓഫീസിൽ സൂക്ഷിക്കാൻ ഇടമില്ലാതായി.
ഇതോടെ തലശേരിയിൽ റവന്യു ലൈബ്രറിക്ക് ഒരു കെട്ടിടം വേണമെന്നാവശ്യപ്പെട്ട് എ.സി. മാത്യുവിന്റെ നേതൃത്വത്തിൽ സർക്കാരിന് നിവേദനം സമർപ്പിച്ചു. മന്ത്രിതല ഇടപെടലിനെതുടർന്ന് കെട്ടിടം പണിയാൻ മൂന്ന് ലക്ഷം രൂപ അനുവദിച്ചതോടെയാണ് സബ്കളക്ടർ ഓഫീസ് കെട്ടിടത്തിൽ രണ്ടു നിലകളിലായി ലൈബ്രറി യാഥാർഥ്യമായത്. തുടർന്ന് രേഖകളെല്ലാം ഇവിടെ ഭദ്രമാക്കി.
റവന്യു റഫറൻസ് ലൈബ്രറിക്ക് സ്വന്തമായി കെട്ടിടം ലഭിച്ചെങ്കിലും ഇത്തരമൊരു സ്ഥാപനത്തിന് അനുയോജ്യനായ ലൈബ്രേറിയനെ അനിവാര്യമായിരുന്നു. മാത്യുവിന്റെ ഇടപെടലിൽ 2010 ൽ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ലൈബ്രറി സന്ദർശിച്ചതിനെത്തുടർന്ന് തസ്തിക അനുവദിച്ചുവെങ്കിലും സാങ്കേതിക പരിമിതി തടസമായി. റവന്യു വകുപ്പിൽ ലൈബ്രറി സയൻസ് പഠിച്ചവരില്ലെന്നതായിരുന്നു പ്രശ്നം. തുടർച്ചായ ഇടപെടലിന്റെ ഫലമായി 2018ലാണ് യോഗ്യനായ ലൈബ്രേറിയനെ ലഭിച്ചത്.
മഹാത്മജി ഉപവസിച്ചു മരിച്ചാൽ
സ്വാതന്ത്ര്യസമര നായകനും അഹിംസയുടെ പ്രവാചകനുമായ മഹാത്മാഗാന്ധി യർവാദ ജയിലിലും ആഗാഖാൻ കൊട്ടാരത്തിലും അനുഷ്ഠിച്ച ഉപവാസം സംബന്ധിച്ച രേഖ അതിപ്രധാനമാണ്. ദിവസങ്ങളോളം തുടർന്നുപോന്ന ഉപവാസത്തിൽ മഹാത്മാവിന്റെ ആരോഗ്യനില ഏറെ മോശമായിരുന്നു. ഇത്തരത്തിൽ ഗാന്ധിജി മരിക്കുകയാണെങ്കിൽ ഭരണതലത്തിൽ എടുക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട് അധികാരികൾ നൽകിയ ഉത്തരവ് വായിക്കേണ്ടതുതന്നെ.
മഹാത്മജി ഉപവാസം അനുഷ്ഠിച്ച് ജീവൻ വെടിഞ്ഞാലുണ്ടാകാവുന്ന ജനവികാരം ബ്രിട്ടീഷുകാർ മുൻപേ കണ്ടിരുന്നു. ‘കറുത്ത പതാക ഉയർത്താൻ അനുവദിക്കരുത്... അനുശോചന ഘോഷയാത്രകൾ അനുവദിക്കരുത്...’ തുടങ്ങിയ ഉത്തരവുകളാണ് ബ്രിട്ടീഷ് സർക്കാർ രഹസ്യമായി ഭരണതലത്തിൽ നൽകിയിരുന്നത്.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ, സ്വാതന്ത്ര്യ സമര നേതാക്കളുടെ പ്രസംഗങ്ങൾ, ഭരണപരമായ നടപടിക്രമങ്ങൾ, പോലീസിന്റെ രഹസ്യ റിപ്പോർട്ടുകൾ, ബ്രിട്ടീഷ് കാലത്ത് മലബാറിലെ ചരിത്രസംഭവങ്ങൾ തുടങ്ങിയ രേഖകൾ ഇവിടെയുണ്ട്. മൊറാഴ, തലശേരി, ജവഹർഘട്ട്, മട്ടന്നൂർ എന്നിവിടങ്ങളിൽ പോലീസുമായുള്ള ഏറ്റുമുട്ടൽ സംഭവങ്ങൾ തീയതിക്കണക്കിൽ വായിച്ചറിയാം.
1922 ൽ മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നവർ ജയിൽ അടുക്കളയിൽ നിന്നും തട്ടിയെടുത്ത കത്തികളും ആയുധങ്ങളുമായി വാർഡനെ ആക്രമിച്ചു. തുടർന്നുനടന്ന വെടിവയ്പിൽ നിരവധിപ്പേർ മരിച്ചുവീണു. ഇവരുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത റിപ്പോർട്ടും കലാപ സംബന്ധമായ വിവരങ്ങളും ലൈബ്രറിയിലുണ്ട്. മലബാർ സമരവുമായി ബന്ധപ്പെട്ട് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ വസ്തുക്കൾ ജപ്തിചെയ്തതുമായി ബന്ധപ്പെട്ട രേഖകളും.
കിടക്കപ്പായ, ഇരുന്പുചുറ്റുള്ള ഉലക്ക, മുൻപോട്ടു കൊന്പുള്ള ചുവന്ന കാള എന്നിങ്ങനെ ജപ്തി വസ്തുവകകളുടെ പട്ടിക തുടങ്ങി ചരിത്ര പുസ്തകങ്ങളിൽ വെളിച്ചം കണ്ടിട്ടില്ലാത്ത നിരവധി രേഖകൾ ഇവിടെയുണ്ട്; സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഈടുവയ്പുകളായി.
കൈക്കൂലിക്കാർ അന്നും
ഫയലുകൾ പരതിച്ചെല്ലുന്പോൾ പൂർവകാല കൈക്കൂലിക്കഥകളും ഉദ്യോഗസ്ഥ പ്രാമാണിത്തവുമൊക്കെ വായിക്കാം. അക്കൂട്ടത്തിൽ ഒന്നാണ് പെരിയ അംശം അധികാരി കൃഷ്ണൻ നായരുടെ കരംപിരിക്കൽ കോഴ.
വില്ലേജ് ഓഫീസിൽ നികുതിയടയ്ക്കാൻ ചെന്നാൽ ടിയാൻ കൃഷ്ണൻനായർ നികുതി സ്വീകരിക്കുന്നില്ലെന്നും വീടുകളിൽ നേരിട്ടെത്തിയാണ് നികുതി പിരിവെടുപ്പെന്നും വ്യക്തമാക്കി മലബാർ കളക്ടർക്ക് നാട്ടുകാർ നൽകിയ പൊതുപരാതി.
വീടുകളിൽ നികുതി വാങ്ങാനെത്തി കൃഷ്ണൻനായർ പശുവിന്റെ നെയ്യും കോഴിമുട്ടയും കൈക്കൂലിയായി ചോദിച്ചു വാങ്ങുകയാണെന്നും ഈ കൊള്ളപ്പിരിവിന് അറുതി വരുത്തണമെന്നും പരാതിയിൽ പറയുന്നു.
ഇനി മറ്റൊരു ഫയൽ: ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഒരു ആംഗ്ലോ ഇന്ത്യക്കാരൻ മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ തലശേരി സേക്രട്ട് ഹാർട്ട് കോണ്വെന്റിൽ സംരക്ഷിക്കാൻ ഏൽപിച്ചിരുന്നു. വടക്കുപടിഞ്ഞാറ് അതിർത്തി പ്രവിശ്യയിൽ സേവനമനുഷ്ഠിച്ചിരുന്ന മകനുമായി സബ്കളക്ടറും കോണ്വെന്റ് അധികൃതരും നടത്തിയ കത്തിടപാടുകളാണ് ഉള്ളടക്കം.
അമ്മയെ കോണ്വെന്റിൽ സംരക്ഷിക്കുന്നതിനു നൽകേണ്ടിയിരുന്ന രണ്ട് രൂപ ആവശ്യപ്പെട്ട് കോണ്വെന്റ് അധികൃതർ അയച്ച കത്തും മറുപടിയായി ഇപ്പോൾ കയ്യിൽ പണം ഇല്ലെന്നു പറഞ്ഞ് മകൻ എഴുതിയ കത്തുമുണ്ട്.
വില്യം ലോഗൻ എഴുതിയ മലബാർ മാന്വൽ, 1870ൽ പ്രസിദ്ധീകരിച്ച ട്രീറ്റ്സ് ആൻഡ് എൻഗേജ്മെന്റ്സ് ഓഫ് ബ്രിട്ടീഷ് അഫയേഴ്സ് ഇൻ മലബാർ, 1882ൽ മദിരാശി സർക്കാർ പ്രസിദ്ധീകരിച്ച മാന്വൽ ഓഫ് ബ്രിട്ടീഷ് അഡ്മിനിസ്ട്രേഷൻ ഇൻ മലബാർ പ്രസിഡൻസി, മാഗ്നകാർട്ടയുടെ ശരിപ്പകർപ്പ്, ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട്, റൗളത്ത് ആക്ട് തുടങ്ങി ചരിത്രത്തിലേക്ക് പ്രകാശം പരത്തുന്ന അനേകായിരം രേഖകളും ഗ്രന്ഥങ്ങളുമുണ്ട്.
പുരാവസ്തു വകുപ്പ് ഈ രേഖകളും ഗ്രന്ഥങ്ങളും തിരുവനന്തപുരത്തേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ഇടപെട്ട് അത് തലശേരിയിൽ തന്നെ നിലനിർത്തുകയായിരുന്നു.
അതോടെ രേഖകളും ഗ്രന്ഥങ്ങളും പൊതുജനങ്ങൾക്ക് പഠിക്കാനും പരിശോധിക്കാനും അനുവാദം നൽകി. വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെയെത്തി ഈ ലൈബ്രറി പ്രയോജനപ്പെടുത്തി വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടുന്നവർ നിരവധിയാണ്.
അനുമോൾ ജോയി