നാനൂറിലേറെ സിനിമകളിലൂടെ കരുത്തുറ്റ നൂറു നൂറു കഥാപാത്രങ്ങളിലൂടെ ആ മഹാനിയോഗം മധു വിജയകരമായി സാക്ഷാത്കരിക്കുകയും ചെയ്തു. നവതിയിലേക്കു നടക്കുന്ന മധുവിന്റെ ജീവിതത്തിലൂടെ, അഭിനയ നിമിഷങ്ങളിലൂടെ......
1933 സെപ്റ്റംബർ 23 നു തിരുവനന്തപുരം ഗൗരീശപട്ടത്താണ് പി. മാധവൻനായർ എന്ന മധുവിന്റെ ജനനം. തിരുവനന്തപുരം മേയറായിരുന്ന കീഴതിൽ ആർ. പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്തമകനായ മധു സ്കോട്ട് ക്രിസ്ത്യൻ കോളജിലെ ഹിന്ദി ലക്ചറർ ജോലി രാജിവച്ചാണ് നാടകാഭിനയ പഠനത്തിനു പോയത്. പിൽക്കാലത്ത് സിനിമാലോകത്തിൽ കാലം മധുവിനെ പ്രതിഷ്ഠിക്കുകയായിരുന്നു. നാനൂറിലേറെ സിനിമകളിലൂടെ കരുത്തുറ്റ നൂറു നൂറു കഥാപാത്രങ്ങളിലൂടെ ആ മഹാനിയോഗം വിജയകരമായി സാക്ഷാത്കരിക്കുകയും ചെയ്തു. നവതിയിലേക്കു നടക്കുന്ന മധുവിന്റെ ജീവിതത്തിലൂടെ, അഭിനയ നിമിഷങ്ങളിലൂടെ......
കുറെക്കാലം മുൻപ് തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന കടലോരഗ്രാമത്തിലൂടെ തീരത്തേക്ക് നടക്കുകയായിരുന്നു മധു. ഒരു മത്സ്യത്തൊഴിലാളി സ്ത്രീ "മോനേ പരീക്കുട്ടി’ എന്നു ഉറക്കെവിളിച്ച് ഓടിവന്ന് മധുവിനെ മുറുകെ കെട്ടിപ്പിടിച്ചു. പ്രായത്തിൽ മധുവിനെക്കാൾ വളരെ ഇളപ്പമുള്ള ആ സ്ത്രീയുടെ കണ്ണുകളിൽനിന്നു സ്നേഹച്ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒരു വേള വികാരഭരിതനായി നിന്നുപോയി മഹാനടൻ.
അനശ്വരചിത്രം ചെമ്മീനിലെ പരീക്കുട്ടിയാണ് ഇന്നും മത്സ്യത്തൊഴിലാളികൾക്കു മധു. കറുത്തമ്മയെ പ്രാണനുതുല്യം സ്നേഹിച്ച കൊച്ചുമുതലാളി. കൈയിറക്കമുള്ള പച്ച ബനിയൻ ധരിച്ച് കഴുത്തിൽ ചുവന്ന തൂവാല ചുറ്റി കണ്ണുകളിൽ സ്നേഹനൊന്പരത്തിന്റെ അലകടലുമായി കടാപ്പുറത്തുകൂടി മാനസ മൈനേ വരൂ... എന്ന് നെഞ്ചുരുകുന്ന വിതുന്പലോടെ പാടി നടക്കുന്ന പരീക്കുട്ടി. 1966 മുതൽ തലമുറകൾ ആസ്വദിച്ച ചെമ്മീനിലെ നായകനായിത്തന്നെ 2022 ലും പ്രേക്ഷക മനസുകളിൽ മധുവുണ്ട്.
"ചെമ്മീൻ’ സ്ക്രീനിലെത്തി ആറു പതിറ്റാണ്ടുകൾ പിന്നിടുന്പോഴും കടലിന്റെ മക്കൾ എല്ലാം മറന്ന് പരീക്കുട്ടിയെ സ്നേഹിക്കുകയാണല്ലോ?
കടലിനെ പ്രാണനോളം സ്നേഹിക്കുന്ന മത്സ്യത്തൊഴിലാളികൾ ശുദ്ധമായ മനസിന്റെ ഉടമകളാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം അവർ അങ്ങനെ ഒരു പരിവേഷത്തിൽ എന്നെ ഇന്നും കാണുന്നത്. തൃശൂർ ജില്ലയിലെ നാട്ടിക കടപ്പുറത്തായിരുന്നു ചെമ്മീന്റെ ഷൂട്ടിംഗ്. പുറക്കാട് കടപ്പുറത്ത് ചാകര.....എന്നൊക്കെ ചെമ്മീനിലെ കടലിനക്കരെ പോണോരെ... എന്ന ഗാനത്തിൽ ഉണ്ടെങ്കിലും ഷൂട്ടിംഗ് നാട്ടിക കടലോരത്തായിരുന്നു. ആവേശകരമായ സ്നേഹമായിരുന്നു അന്നവിടെ ലഭിച്ചത്. ചെമ്മീനിനുശേഷം കടൽത്തീരത്തൊക്കെ പോയിട്ടുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ പോയിട്ടില്ല. നേരിൽ കണ്ടിട്ടില്ലെങ്കിലും കടലിന്റെ മക്കളുടെ ഉള്ളിൽ ഞാൻ പരീക്കുട്ടിയായി ഇന്നും ജീവിക്കുകയാണെന്ന് അറിയുന്പോൾ വലിയ സന്തോഷമുണ്ട്.
കടൽത്തീരത്തിന്റെ മാത്രമല്ല മലയാളത്തിന്റെ മുഴുവൻ നെഞ്ചുരുകലാണ് മധു അനശ്വരമാക്കിയ പരീക്കുട്ടി. പരീക്കുട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം?
ഞാൻ അവതരിപ്പിച്ചതിൽ ഏറെ നൻമയുള്ള, ത്യാഗിയായ കഥാപാത്രമാണ് പരീക്കുട്ടി. ആസ്വാദകർക്കു മറക്കാനാകാത്ത കഥാപാത്രവുമാണ്. പരീക്കുട്ടി എന്റെ ഇഷ്ടകഥാപാത്രം തന്നെ. എങ്കിലും ഭാർഗവിനിലയത്തിലെ സാഹിത്യകാരനാണ് ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രം.
അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി പല നിരൂപകരും ഭാർഗവീനിലയത്തിലെ നോവലിസ്റ്റിനെ കണക്കാക്കാറുണ്ട്. ആ സിനിമയുടെ ഇടവേളവരെ സ്ക്രീനിൽ മധു എന്ന നടൻ മാത്രം നിറയുന്ന സിനിമയാണല്ലോ അത് ?
ഭാർഗവീനിലയത്തിൽ ഞാൻ വിജയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് സംവിധായകൻ വിൻസന്റ് മാഷിനു ഞാൻ നൽകുന്നു.
ഒരു ഏകാംഗ അഭിനയം പോലെയായിരുന്നു ഭാർഗവീനിലയത്തിലെ അഭിനയം. പ്രധാന നടന്റെ ചെറിയ പിഴവുപോലും സിനിമയെ ബാധിക്കും.
ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായ നോവലിസ്റ്റിലേക്ക് എങ്ങനെയാണ് എത്തിയത്?
ചന്ദ്രതാര പ്രൊഡക്ഷൻസ് നിർമിച്ച ഭാർഗവീനിലയം 1964 ലാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. അക്കാലത്ത് ആറു സിനിമകളിൽ അഭിനയിച്ച പരിചയമേ എനിക്കുള്ളൂ. എങ്കിലും എ. വിൻസന്റ് മാഷിനും ചന്ദ്രതാര പ്രൊഡക്ഷൻസിന്റെ പ്രവർത്തകർക്കും എന്നിലൊരു വിശ്വാസമുണ്ടായിരുന്നുകാണും. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ആധാരമാക്കിയെടുത്ത ചിത്രമാണ് ഭാർഗവീനിലയം.
തകഴി, ഉറൂബ്, പാറപ്പുറത്ത്, എം.ടി, എസ്.കെ. പൊറ്റെക്കാട്, മലയാറ്റൂർ, കേശവദേവ്, ജി. വിവേകാനന്ദൻ, പെരുന്പടവം ശ്രീധരൻ തുടങ്ങിയവരുടെ മാസ്റ്റർപീസുകളിലെ കരുത്തുറ്റ കഥാപാത്രങ്ങളാകാൻ സാധിച്ചു. അഭിനയജീവിതത്തിലെ വരദാനമായിട്ടാണോ ഇതിനെ കാണുന്നത് ?
നടൻ എന്ന നിലയിൽ അതൊരു ഭാഗ്യമാണ്. എങ്കിലും സ്ഥിരം നായകവേഷത്തിൽനിന്നു മാറി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നത് എന്റെ വലിയ ലക്ഷ്യവും ആയിരുന്നു.
മധുവിലെ നടനെ പാകപ്പെടുത്തുകയായിരുന്നുവോ?
അങ്ങനെ പറയാം. നോവലിൽ യഥാർഥമായ കഥാപാത്രങ്ങളാണല്ലോ ഉള്ളത്. സിനിമയിൽ കാണുന്ന രീതിയിലെ ഹീറോകൾ അല്ലെന്നർഥം. സിനിമയിലെപോലെ പാട്ടു പാടുന്ന, നൃത്തം ചെയ്യുന്ന, പ്രണയിക്കുന്ന, ശത്രുക്കളെ അടിച്ചു നിലംപരിശാക്കുന്ന നായകൻമാർ അല്ല. സിനിമയിൽ സ്ഥിരം നായകൻ എന്ന ഇമേജുള്ള നടന് നോവലിലെ കഥാപാത്രമായി മാറാൻ പലപ്പോഴും വലിയ താത്പര്യം കാണില്ല. സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങളുടെ പരിവേഷത്തിനപ്പുറം നടനായി നിലനിൽക്കുകയെന്നതായിരുന്നു എക്കാലത്തും എന്റെ ലക്ഷ്യം.
അതുകൊണ്ടുതന്നെ സർവ്വഗുണസന്പന്നനായ നായകനായി മാത്രമല്ല, പ്രതിനായകനായും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായും അഭിനയിക്കാൻ സാധിച്ചു. നോവലിലെ ഏതു കഥാപാത്രത്തെയും എനിക്കു നൽകാൻ സംവിധായകർക്കു വിഷമമുണ്ടായില്ല. ദുരന്തനായകനായും വില്ലനായും എന്നെ അംഗീകരിക്കുവാൻ പ്രേക്ഷകർക്കും വൈമനസ്യമുണ്ടായില്ല.
നായക ഇമേജിനപ്പുറം അഭിനേതാവ് എന്ന ലക്ഷ്യം തുടക്കം മുതൽ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നോ?
തുടക്കം മുതൽ എന്നു പറയുവാൻ കഴിയില്ല. ചെമ്മീൻ റിലീസായപ്പോൾ ഒരു പാവം കാമുകന്റെ ഇമേജ് ആയിരുന്നുവല്ലോ. അങ്ങനെ ആരുടെ അടിയും കൊള്ളുന്ന നായകനായിട്ടു തന്നെയായിരുന്നു തുടർന്നതും. ഇത്തരം സാത്വിക പരിവേഷം 1970 ൽ പുറത്തുവന്ന പ്രിയ എന്ന സിനിമയിലൂടെയാണ് ഞാൻ മാറ്റിയത്. പ്രിയയിലെ ഗോപൻ പല ദൗർബല്യങ്ങളുള്ള ഒരു സാധാരണ മനുഷ്യനാണ്. ഞാൻതന്നെ സംവിധാനം ചെയ്തതുകൊണ്ട് ഇത്തരത്തിലൊരു കഥാപാത്രമായി മാറാൻ പ്രയാസമുണ്ടായില്ല. പിന്നീട് മറ്റു പല സംവിധായകരുടെ സിനിമകളിലും വൈവിധ്യമുള്ള കഥാപാത്രങ്ങളെ ലഭിച്ചു.
അര നൂറ്റാണ്ട് പിന്നിലേക്കു നോക്കുന്പോൾ മധു എന്ന നടന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുവെന്നു തോന്നുന്നുണ്ടോ?
ജീവിതത്തെ സംബന്ധിച്ചായാലും അഭിനയത്തെക്കുറിച്ചായാലും അത്യാഗ്രഹങ്ങളും വലിയ അഭിലാഷങ്ങളും ഒന്നുമില്ലായിരുന്നു. ചില സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം നേരത്തെതന്നെ സഫലീകരിച്ചുവെന്നു പറയാം.അതുകൊണ്ടുതന്നെ പിന്നീട് സർക്കാർ സർവീസിൽനിന്നു പെൻഷൻ പറ്റിയവരെപ്പോലെയായി ഞാൻ. അന്പത്തഞ്ച് വയസിനു മുന്പുതന്നെ അംബീഷനൊക്കെ കഴിഞ്ഞു. പിന്നീട് പലരെയും സഹായിക്കാനായി സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചുവെന്നു മാത്രം.
സത്യൻ, പ്രേംനസീർ, തിക്കുറിശ്ശി, എസ്.പി. പിള്ള. അടൂർ ഭാസി, ബഹദൂർ, ശങ്കരാടി തുടങ്ങിയവരോടൊപ്പം കഴിഞ്ഞിരുന്ന ഓർമകൾ ഇന്നും തീവ്രമല്ലേ?
അതെ. ഒരു കുടുംബം പോലെയായിരുന്നു അന്ന് ഞങ്ങൾ കഴിഞ്ഞിരുന്നത്. മിക്ക സിനിമകളിലും അവർ ആരെങ്കിലുമൊക്കെ ഒന്നിച്ചു കാണുമല്ലോ.
കറുത്തമ്മ ഉൾപ്പെടെ നായികമാരെ കാണാറുണ്ടോ?
ഷീലയും ശാരദയും ജയഭാരതിയുമൊക്കെ ഫോണിൽ വിളിക്കാറുണ്ട്. വിശേഷങ്ങളൊക്കെ അറിയിക്കാറുണ്ട്.
സ്വയം ചിരിക്കാതെ ചിരിപ്പിക്കുന്ന മധു എന്ന് ശാരദ, ഷീല ഉൾപ്പെടെ നായികമാർ പറയാറുണ്ടല്ലോ. വളരെ ഗൗരവപ്രകൃതമുള്ള മധുവിന്റെ നർമ്മബോധവും പ്രശസ്തമാണ്
നർമ്മം പറയണമെന്നു കരുതി പറയുന്നതല്ല. ഉള്ളിൽ തോന്നുന്നത് ഉറക്കെ പറയുന്പോൾ അതങ്ങനെ ആയിപ്പോകുന്നു.
സിനിമയിലെ പുതിയ തലമുറയുമായി അടുപ്പം
ദിലീപ് വരെയുളള നടൻമാരുമായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയുമായി ഒന്നിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങിയ പുതിയകാല നടൻമാരുമായി ഒന്നിച്ച് അഭിനയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുപ്പമുണ്ടായിട്ടില്ല. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ സുകുമാരന്റെ മക്കളായതുകൊണ്ടു നേരത്തേ അറിയാം.
നടനെന്ന നിലയിലെ നഷ്ടങ്ങളെക്കുറിച്ചോർക്കാറുണ്ടോ?
വ്യക്തി ജീവിതം എവിടെയോ നഷ്ടപ്പെടുന്നുവെന്ന തോന്നൽ എന്നുമുണ്ട്. സിനിമാനടൻ ആകുന്നതിനു മുൻപുണ്ടായിരുന്ന സ്വാതന്ത്ര്യം പിന്നീടുണ്ടായിട്ടില്ല. വീടിനു മുന്നിൽപ്പോലും ഇറങ്ങിനിൽക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നും അങ്ങനെതന്നെ. ഈ ഒരു പരിമിതി ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ട്. എന്റെ സ്വപ്നംപോലെ ഒരു ചലച്ചിത്ര നടനാകാൻ സാധിച്ചു. അതൊരു സുകൃതം തന്നെയാണ്. മറുവശം പറയുകയാണെങ്കിൽ ജീവിതത്തിലും അഭിനയിക്കേണ്ടി വരുന്നു. സദാ ചിരിക്കുവാൻ തോന്നുന്നില്ലെങ്കിലും ചിരിച്ചുകാണിക്കണം. അങ്ങനെ പലതുമുണ്ട്. നമ്മൾ അല്ലാതെ ജീവിക്കേണ്ട ഒരവസ്ഥ ഉണ്ട്.
രാത്രി വളരെ വൈകിയും താങ്കൾ ലൈവാണ് എന്ന് പലരും പറയാറുണ്ട്?
രാത്രി എന്നും എന്റെ സുഹൃത്താണ്. പണ്ടും രാത്രികാലങ്ങളിലായിരുന്നു എന്റെ അഭിനയ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരിക്കുന്നത്. നാടകാഭിനയത്തോട് എന്റെ അച്ഛനു തീരെ താല്പര്യമുണ്ടായിരുന്നില്ല. പഠനത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ളതുകൊണ്ടാണ് അച്ഛൻ എന്റെ കലാപ്രവർത്തനങ്ങളെ നിയന്ത്രിച്ചത്. ഞാൻ നന്നായി പഠിച്ച് വലിയൊരു ഉദ്യോഗസ്ഥനായി കാണാനായിരുന്നു അച്ഛനിഷ്ടം. നാടകവും സിനിമയും കാണുക, അഭിനയിക്കുക എന്നത് എന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു.
അതുകൊണ്ട് രാത്രി പത്തുമണിക്കുശേഷം വീടിനു പുറകിലുള്ള തീപ്പെട്ടി ഓഫീസിൽ ആയിരുന്നു നാടകപരിശീലനം. ഗൗരീശപട്ടത്തെ അയൽക്കാരായ സുകുമാരൻ, കൃഷ്ണൻ, ഗോപാലൻ തുടങ്ങിയ കൗമാരക്കാരെയും കൂട്ടിയായിരുന്നു റിഹേഴ്സൽ. റഷ്യൻനാടകങ്ങൾ ഉൾപ്പെടെ നാടകങ്ങൾ മലയാളീകരിച്ചായിരുന്നു അവതരണം. ഒപ്പമുള്ള സുഹൃത്തുക്കളെ വേണമല്ലോ കഥാപാത്രങ്ങളാക്കുവാൻ. അതിനാൽ ഇംഗ്ലീഷ് നാടകങ്ങളും റഷ്യൻ നാടകങ്ങളും ഞാൻ പരിഭാഷപ്പെടുത്തി.
ഗൗരീശപട്ടത്തെ ചെറിയ വേദികളിലൊക്കെ നാടകം അവതരിപ്പിച്ചിരുന്നു. പിന്നീട് അച്ഛന്റെ ആഗ്രഹപ്രകാരം കോളജ് അധ്യാപകനായെങ്കിലും നാടകവും അഭിനയവും ഉള്ളിൽനിന്നു പറിച്ചുമാറ്റുവാനെ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെയാണ് സ്കോട്ട് ക്രിസ്ത്യൻ കോളജിലെ ഹിന്ദി ലക്ചറുടെ ഉദ്യോഗം രാജിവച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നതും.
ആഴത്തിൽ വായനയുള്ള ഒരു നടൻ കൂടിയാണ് മധു.
അങ്ങനെ പറയാൻ കഴിയില്ല. വായന വളരെ ഇഷ്ടമാണ്. ചെറുപ്പത്തിൽ കുറെയൊക്കെ വായിച്ചിരുന്നു. പിന്നീട് സിനിമയിൽ തിരക്കായതോടെ വായന മുടങ്ങി. കൊറോണ ക്കാലത്ത് പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും വായിച്ചുതുടങ്ങിയത്. മുൻപ് ആനുകാലികങ്ങളൊന്നും വീട്ടിൽ വരുത്തിയിരുന്നില്ല. ഇപ്പോൾ നല്ല ധാരാളം മാസികകൾ വരുത്തുന്നുണ്ട്. സിനിമാഭിനയ കാലത്ത് രാവിലെ ഷൂട്ടിംഗ് തുടങ്ങിയാൽ അർധരാത്രി വരെ പലപ്പോഴും തുടരും. ഇതിനിടെ വായിക്കാൻ എപ്പോഴാണ് സമയം കിട്ടുക? വായന മാത്രമല്ല സിനിമ കാണലും ആസ്വാദനവുമെല്ലാം നിലച്ചിരുന്നു. ലോക്ക് ഡൗണ് മുതൽ ഞാൻ വീണ്ടും സിനിമ കാണലിലേക്കും മടങ്ങിയിരിക്കുകയാണ്.
മധു എന്ന അഭിനേതാവിന് അല്പം വിശ്രമം നൽകി പഴയ ചലച്ചിത്രാസ്വാദകനിലേക്കു മടങ്ങുകയാണോ?
അതെ. സിനിമ കാണുകയെന്നത് അഭിനയംപോലെ ഹൃദയത്തോട് എക്കാലത്തും ചേർന്നുനിൽക്കുന്ന ഒന്നാണ്. നാടകാസ്വാദനവും അങ്ങനെതന്നെ. ഇപ്പോൾ ഒരൊഴിവു കാലം നിനച്ചിരിക്കാതെ വന്നപ്പോൾ യൂട്യൂബിൽ പഴയകാല സിനിമകൾ മുതൽ കണ്ടുതുടങ്ങി. സിനിമയിൽ തിരക്കേറിയപ്പോൾ എന്റെ സിനിമകാണലും സിനിമാ പഠനവും നിലച്ചുപോയിരുന്നു. കലാപരമായും സാങ്കേതികമായും സിനിമാലോകത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നല്ലോ. എന്നാൽ സിനിമയുടെ ഈ മാറ്റത്തെയും വളർച്ചയെയും അറിയാനും വിലയിരുത്താനും എനിക്ക് കഴിഞ്ഞിരുന്നില്ല.
നടനെന്ന നിലയിൽ വളരുന്പൊഴും സിനിമയ്ക്കൊപ്പം ഞാൻ വളർന്നിരുന്നില്ല എന്നുപറയാം. എഴുപതുകളുടെ മധ്യഘട്ടം മുതലാണ് സിനിമ കാണലും ചലച്ചിത്രപഠനവും നിലച്ചത്. അന്നത്തെ സാഹചര്യവും അങ്ങനെയായിരുന്നു. ചെന്നൈയിലായിരിക്കും ഷൂട്ടിംഗ്. റിലീസാകുന്നത് കേരളത്തിലും. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നാട്ടിൽ വന്ന് സിനിമ കാണുന്നത് സാധ്യമായിരുന്നില്ല. ഞാൻ അഭിനയിച്ച സിനിമകളുടെ മുപ്പത് ശതമാനമേ കണ്ടിട്ടുള്ളൂ. ഡബ്ബിംഗിനിടയിൽ ചില ഭാഗങ്ങൾ കണ്ടിട്ടുള്ളതൊഴികെ പൂർണമായ കാഴ്ച നടന്നിരുന്നില്ല.
ഇതിനിടയിൽ പറയട്ടെ. ഞാൻ സംവിധാനം ചെയ്ത സിനിമകൾ രണ്ടുമൂന്ന് തവണയൊക്കെ കണ്ടിരുന്നു. അഭിനയിച്ചവ കാണാനാണ് കഴിയാതിരുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ എന്റെ സിനിമകളുടെ മുപ്പത് ശതമാനം കൂടി കണ്ടു. ഇനി നാല്പത് ശതമാനം കാണാൻ ബാക്കിയുണ്ട്.
പഴയകാല സിനിമകളിലെ മധു എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു?
സാധാരണ ആസ്വാദകരെ പോലെ തന്നെയാണ് എന്റെ കഥാപാത്രത്തെയും കാണുന്നത്. എങ്കിലും സിനിമയിലെ ചില പോരായ്മകളും ശ്രദ്ധിക്കാറുണ്ട്. കുറച്ചുകൂടി നന്നായി സിനിമ എടുക്കാമായിരുന്നു എന്ന തോന്നലും ഉണ്ടാകാറുണ്ട്.
പഴയ സിനിമകൾ കാണുന്പോൾ ഒന്നിച്ച് അഭിനയിച്ചവരും ഒന്നായി ജീവിച്ചവരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന സങ്കടം വല്ലാതെ അലട്ടുന്നു എന്ന് മധു പറയാറുണ്ടല്ലോ?
അതെ. സത്യമാണ്. പഴയ സിനിമകൾ വീട്ടിലിരുന്നു കണ്ടുതുടങ്ങിയപ്പോൾ വലിയ വേദന തോന്നിയിരുന്നു. ഇപ്പോൾ അത് മാറി. സ്ക്രീനിൽ പ്രിയപ്പെട്ടവരെ ഒരിക്കൽക്കൂടി കാണാൻ കഴിയുന്നല്ലോ എന്ന സന്തോഷമാണ്.
ഇനിയുള്ള അഭിനയ മോഹം എന്തൊക്കെയാണ്?
മനസിനിണങ്ങിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അത്ര താല്പര്യമില്ലാത്ത അച്ഛൻ റോളുകളിലും അഭിനയിച്ചിട്ടുണ്ട്. പലരുടെയും സ്നേഹനിർബന്ധത്തിനു വഴങ്ങിയാണ് ചില റോളുകളിലൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുള്ളത്. ഇനി അച്ഛൻ വേഷങ്ങളിൽ അഭിനയിക്കാൻ താല്പര്യമില്ല.
ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഥയാണെങ്കിൽ അഭിനയിക്കാം എന്ന തീരുമാനമാണ് ഉളളത്. ചിലർ സിനിമാ താരങ്ങളാകാൻ വരുന്നു. അവർ താരങ്ങൾ ആകുന്നു. ഞാൻ താരമാകാൻ വന്ന ആൾ അല്ല. നടനാകാൻ എത്തിയതാണ്. നടനായി എന്നാണ് എന്റെ ആശ്വാസവും വിശ്വാസവും.
എസ്. മഞ്ജുളാദേവി