ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന്റെ ആധികാരികരേഖയായി മാറുകയെന്നത് നിസാര കാര്യമല്ല. 135 വർഷങ്ങൾ മുൻപ് സ്കോട്ട്ലൻഡുകാരൻ വില്യം ലോഗൻ എഴുതിയ മലബാർ മാന്വവൽ അന്നും ഇന്നും ആധികാരിക ചരിത്രരേഖയാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ ജില്ലകളുടേയും ചരിത്രം രേഖപ്പെടുത്തി വയ്ക്കാനുള്ള ബ്രിട്ടീഷ് ഭരണാധികാരികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മലബാർ പഴമയും രേഖകളിൽ ഇടംപിടിച്ചത്. അങ്ങനെ വടക്കൻകേരളത്തിന്റെ ചരിത്രം രേഖപ്പെടുത്താനുള്ള നിയോഗം മലബാറിന്റെ ഭരണാധികാരിയും ജില്ലാ ജഡ്ജിയുമായിരുന്ന വില്യം ലോഗന് കൈവന്നു.
1841 മെയ് 17ന് സ്കോട്ട്ലൻഡിലെ ബർവിക്ഷയറിലാണ് ലോഗന്റെ ജനനം. 1862ൽ മദ്രാസ് സിവിൽ സർവീസിൽ പ്രവേശനം നേടി മലയാളം, തമിഴ്, തെലുങ്ക് ഭാഷകൾ പഠിച്ച അദ്ദേഹം 1867ൽ മലബാറിൽ സബ് കളക്ടറും ജില്ലാ ജഡ്ജിയുമായി നിയമിതനായി. ഏറെക്കാലത്തെ ഗവേഷണഫലമായി 1887ൽ പ്രസിദ്ധികരിക്കപ്പെട്ട മലബാർ മാന്വൽ ഔദ്യോഗിക ഗസറ്റിയർ എന്നതിനപ്പുറം ചരിത്രത്തിന്റെ നേർസാക്ഷ്യമായിരുന്നു.
ശാസ്ത്രീയമായ രീതിയിൽ ചരിത്രരചന പത്തൊൻപതാം നൂറ്റാണ്ടിൽ എളുപ്പമായിരുന്നില്ലെങ്കിലും ലഭ്യമായ രേഖകൾ ഉൾക്കൊള്ളിച്ച് മാന്വൽ തയ്യാറാക്കിയപ്പോൾ അത് അടിസ്ഥാനരേഖയായി അംഗീകരിക്കപ്പെട്ടു. ഇതിന്റെ ഉള്ളടക്കത്തെ നാലായി വിഭജിച്ചിരിക്കുന്നു. ആദ്യഭാഗം ഭൂമിശാസ്ത്രപരമായ വിവരങ്ങൾ. തുടർന്ന് ആചാര സന്പ്രദായങ്ങൾ. മലബാർ ചരിത്രമാണ് മൂന്നാം ഭാഗം.
അവസാന ഭാഗം ഭൂമി സംബന്ധമായ പഠനം. മദ്രാസ് പ്രവിശ്യയിലെ വിവിധ ജില്ലകളുടെ മാന്വലുകൾ ഇതേ കാലഘട്ടത്തിൽതന്നെ രൂപപ്പെടുത്തിയെങ്കിലും മലബാർ മാന്വലുമായി താരതമ്യപ്പെടുത്തിയാൽ അവയെല്ലാം നാൾവഴി ചരിത്രങ്ങൾ മാത്രമായിരുന്നു. മലബാറിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസനസാധ്യതയും വിശകലനം ചെയ്യുന്ന ഈടുറ്റ പ്രമാണരേഖയാണിത്.
വിദേശികളുടെ കടന്നുവരവ് മുതൽ 1887 വരെയുള്ള മലബാറിന്റെ ഭൂമിശാസ്ത്രപരമായ എല്ലാ വിവരങ്ങളും ഇതിൽപ്പെടുന്നു. റോഡുകൾ, ചുരങ്ങൾ, തുറമുഖങ്ങൾ, കപ്പൽ ഗതാഗതം, സസ്യജാലങ്ങൾ, പ്രാണികൾ, കാലാവസ്ഥ, പ്രകൃതി, ഭൂമിയുടെ ഘടന, പുഴകൾ, കായലുകൾ, തോടുകൾ, പർവ്വതങ്ങൾ തുടങ്ങി വിശദമായ വിവരണങ്ങൾ.
നദികളെ പരാമർശിക്കുന്നിടത്ത് ‘ഏഴിമല ആറുകളുടെ അലസമായ വെള്ളം ചീങ്കണ്ണികൾക്ക് കിടന്ന് പുളയ്ക്കാനുള്ള സാഹചര്യം നല്കിയിരിക്കുന്നു, ചില കാലങ്ങളിൽ ചീങ്കണ്ണികളുടെ കേദാരമാണ് ഇതിന്റെ തീരങ്ങളിലെ ചതുപ്പുനിലങ്ങൾ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ചരക്കുവഞ്ചിയോളം വലുപ്പവും ആന ചവുട്ടിയാലും പൊട്ടാത്ത പുറന്തോടുമുള്ളതുകൊണ്ട് ചീങ്കണ്ണിയെ നേർക്കുനേർ എതിരിടുക എത്ര വലിയ ജീവികൾക്കും അത്ര എളുപ്പമല്ലെന്നു പറയുന്നു.
ഏറ്റവും കൂടുതൽ വെള്ളം കടലിലേക്ക് ഒഴുക്കുന്ന പുഴ വളപട്ടണം പുഴയാണെന്നും ഇതിന് മൂന്ന് കൈവഴികളുണ്ടെന്നും ഇതിലൂടെ തോണികൾക്ക് വയനാടൻ ചുരത്തോളം യാത്ര ചെയ്യാമെന്നും പറയുന്നു. ഏഴിമലപ്പുഴയും അഞ്ചരിക്കണ്ടിപ്പുഴയും മാഹിപ്പുഴയും തുടങ്ങി പൊന്നാനി (ഭാരതപ്പുഴ) പ്പുഴയിലെത്തുന്പോൾ മലബാറിലെ വലുതും ചെറുതുമായ എല്ലാ പുഴകളുടേയും ചരിത്രം വായിച്ചെടുക്കാം.
ദക്ഷിണേന്ത്യയുടെ നട്ടെല്ലുപോലെയാണ് പശ്ചിമഘട്ടനിരകളെന്ന് ഉപമിക്കുന്നതിനൊപ്പം സസ്യലതാദികൾ, പാറകളുടെ ഘടന തുടങ്ങിയവയെപ്പറ്റിയും വിവരിക്കുന്നു. തട്ടുഭൂമികളും പൂഴിത്തിട്ടകളും ചെളിപ്പാടങ്ങളുംവരെ പഠനവിധേയമായി. സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങൾ മലബാറിലും നിലനില്ക്കുന്നതായി ലോഗൻ കണ്ടെത്തിയിരുന്നു.
സമഗ്രം, ആധികാരികം
വ്യത്യസ്ത മതവിഭാഗങ്ങളുടെ ജനസംഖ്യാ വിവരങ്ങൾ മാന്വലിൽ നല്കിയിട്ടുണ്ട്.1871 ൽ മലബാറിൽ ഹിന്ദുക്കൾ 16,37,914. മുസ്ലീംകൾ 5,81,609. ക്രിസ്ത്യാനികൾ 40,268. 1881ൽ ഹിന്ദുക്കൾ 16,69,271. മുസ്ലീംകൾ 6,52,198, ക്രിസ്ത്യാനികൾ 43,196. മതാനുഷ്ഠാനങ്ങളുടേയും വ്യത്യസ്ത ധർമ്മവിശ്വാസങ്ങളുടേയും ഒത്തുചേരലാണ് മലബാറിലെ ഹിന്ദുമതം. ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടോടെ മലബാറിൽ ഇസ്ലാം മതം പ്രചരിച്ചുതുടങ്ങി. പാശ്ചാത്യ ലോകത്തുനിന്നുള്ള ആരംഭകാല കുടിയേറ്റക്കാരിൽ ക്രിസ്തുശിഷ്യനായ തോമസ് ഉൾപ്പെട്ടിരുന്നുവെന്നു കരുതുന്നതിൽ അസാംഗത്യമില്ലെന്നും ലോഗൻ പ്രസ്താവിച്ചിരിക്കുന്നു. ഇതിനൊപ്പം പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും വിവരണമുണ്ട്.
കേരളചരിത്രത്തെ സംബന്ധിച്ച് വാമൊഴിയായി നിലനിന്നിരുന്ന കേട്ടുകേൾവികളുടെയും ഐതിഹ്യങ്ങളുടേയും വിവരണമാണ് കേരള മഹാത്മ്യവും കേരളോത്പത്തിയും. ഈ പ്രാചീനചരിത്രവും ആദ്യകാലചരിത്രവും ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച് അധിനിവേശവും മൈസൂർ അധിനിവേശവും മാന്വലിൽ ചേർത്തിട്ടുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ 1792 മുതൽ മാന്വൽ പ്രസിദ്ധികരിക്കുന്ന കാലം വരെയുള്ള പോരാട്ടങ്ങളുടെ നാൾവഴികളും ഉൾപ്പെടുത്തിയിരിക്കുന്നു.
വാമൊഴിയായി തുടർന്നുവന്നിരുന്ന വടക്കൻപാട്ടുകൾവരെ ലോഗൻ ഉൾപ്പെടുത്തി. മാമാങ്കം തുടങ്ങിയ പൗരാണിക ആഘോഷങ്ങളെപ്പറ്റിയും നാട്ടുരാജ്യഭരണരീതികളെപ്പറ്റിയുംപറ്റി ഇക്കാലഘട്ടത്തിന് അറിവ് ലഭിക്കാൻ മറ്റൊരു രേഖയില്ല. ആചാരാനുഷ്ഠാനങ്ങൾ, കുറിക്കല്യാണം പോലുള്ള പരസ്പരധാരണാപത്രങ്ങൾ, കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ, കാഴ്ചപ്പണം, അങ്കംവെട്ട്, മനുഷ്യക്കുരുതി തുടങ്ങിയ ആചാരങ്ങൾ ഏതൊരു ചരിത്രാന്വേഷിയേയും വിസ്മയിപ്പിക്കുന്നതാണ്.
കിഴ്ജാതിക്കാരുടെയും മേൽജാതിക്കാരുടെയും ഇടയിൽ, സാമാന്യ വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും മന്ത്രതന്ത്രാദികളും ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. തോലുരിയുക, ബലിയിടുക തുടങ്ങിയ പ്രേതബാധനിർമ്മാർജന രീതികളും നിലവിലുണ്ടായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ ഭരണം നടത്തിയ വില്യം ലോഗൻ മലബാർ സമുദായങ്ങളിലെ ആചാര വിശ്വസങ്ങളെക്കുറിച്ച് ആഴത്തിൽ അറിവുനേടി. കർഷകരുടെയും കുടിയാൻമാരുടെയും ദുരിതങ്ങളിൽ അദ്ദേഹത്തിന് കരുണാർദ്രമായ സമീപനമായിരുന്നു. വിവിധ നാണ്യവിളകളുടെ പ്രചാരണത്തിനും വ്യാപനത്തിനും പ്രോത്സാഹനം നല്കി. കോഴിക്കോട് തുറമുഖ വികസനം, ശാസ്ത്രീയ കൃഷിരീതി വ്യാപനം എന്നിവയിലും താത്പര്യം എടുത്തു.
അട്ടപ്പാടിയിലെ നിശബ്ദ താഴ്വര (സൈലന്റ് വാലി ) ഇന്നും നാടിന്റെ പൊതുസ്വത്തായി നിലനിർത്തുന്നതിന് കേരളം വില്യം ലോഗനോട് കടപ്പെട്ടിരിക്കുന്നു. പട്ടിണി കിടക്കുന്നവരുടെ വിശപ്പ് മാറ്റാതെ അവരെ എഴുത്ത് പഠിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മേലധികാരികളെ എഴുതി അറിയിച്ചു.
വികസന വീക്ഷണം
മലബാറിന്റെ സാന്പത്തിക പുരോഗതിയിൽ ശ്രദ്ധാലുവായിരുന്ന ലോഗൻ തോട്ടം വ്യവസായങ്ങളുടെ സാധ്യതകൾ മനസിലാക്കി. കാപ്പി, വനില, കൊക്കോ, റബ്ബർ തുടങ്ങിയ വിളകൾ കൂടുതൽ മേഖലകളിൽ എത്തിക്കണമെന്ന് ശുപാർശ ചെയ്തു. കോഴിക്കോട് തുറമുഖം വികസിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കി. തിരുവിതാംകൂറിൽ ആക്റ്റിംഗ് റസിഡന്റ് ആയിരുന്ന കാലത്ത് തിരുവനന്തപുരത്തെ മധുരയുമായി ബന്ധിപ്പിക്കാനുള്ള ഒരു റെയിൽവെ പദ്ധതി അദ്ദേഹം ശിപാർശ ചെയ്തു.
സൈലന്റ് വാലി കയ്യടക്കാനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാൻ വ്യക്തമായ തെളിവുകൾ ഹാജരാക്കി അത് പരാജയപ്പെടുത്തി. അട്ടപ്പാടി ഒരു സർക്കാർ വനമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം പങ്കു വഹിച്ചു. തെക്കേ മലബാറിൽ മാപ്പിള സ്കൂളുകൾക്കായി അദ്ദേഹം പ്രയത്നിച്ചു. കുടിയാനു കൈവശമണ്ണിൽ സ്ഥിരാവകാശം നൽകുന്ന നിയമനിർമ്മാണം ശുപാർശ ചെയ്തു. നൂറ്റാണ്ടുകളായി നില നിന്നിരുന്ന മരുമക്കത്തായം അവസാനിച്ചാൽ മാത്രമേ മലയാളികൾക്ക് മോചനം ലഭിക്കൂ എന്ന് അദ്ദേഹം നിരീക്ഷിച്ചു.
1884ലെ മാപ്പിള ലഹളയെക്കുറിച്ച് മാന്വലിൽ പ്രതിപാദിച്ചിരുന്നു. ഇത് മദ്രാസ് സർക്കാർ പിൻവലിക്കാനാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാപ്പിളലഹളയുടെ കാർഷിക പശ്ചാത്തലം എടുത്തുകാട്ടി. വില്യം ലോഗന്റെ ആശയങ്ങൾ പലതും വിപ്ലവകരവും നടപ്പിൽ വരുത്താൻ ബുദ്ധിമുട്ടുള്ളതും ബ്രിട്ടീഷ് ഭരണത്തിന് ഗുണപ്രദവും അല്ലെന്ന് മേലധികാരികൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ 1888ൽ ആന്ധ്രയിലെ കടപ്പ ജില്ലയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. രണ്ടു മാസത്തിനുശേഷം ഒൗദ്യോഗിക സ്ഥാനപദവികൾ രാജിവച്ച് ലോഗൻ ജൻമനാട്ടിലേക്ക് മടങ്ങി. 1914 ഏപ്രിൽ മൂന്നിന് എഡിൻബറോയിൽവച്ച് വില്യം ലോഗൻ അന്തരിച്ചു.
ആന്റണി ആറിൽചിറ, ചന്പക്കുളം