നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്കുട്ടിയും ഒരു നക്ഷത്രമായി മാറിയിരിക്കുന്നു. കൊന്പുമായി നിന്ന വമ്പൻമാരെപ്പോലും നക്ഷത്രമെണ്ണിച്ച താരകം. പണ്ടൊക്കെ മറിയക്കുട്ടി ആരാണെന്നു ചോദിച്ചാൽ ഇടുക്കി അടിമാലി ആയിരമേക്കറിൽ പൊന്നെടുക്കാൻപാറ മറിയക്കുട്ടി (87) എന്നു പറയേണ്ടിവരുമായിരുന്നു.
എന്നാൽ, ഇന്നു വെറുതെ മറിയക്കുട്ടിയെന്നു പറഞ്ഞാൽ മതി, കൊച്ചുകുട്ടികൾക്കു പോലും ആ പേരു സുപരിചിതം. നിരവധി സിനിമകളിൽ അഭിനയിച്ചും പ്രസംഗങ്ങൾ നടത്തിയും വേദികൾ പിന്നിട്ടും മാസങ്ങളും വർഷങ്ങളുമൊക്കെയെടുത്ത് സെലിബ്രിറ്റി പട്ടം നേടിയവരാണ് നമ്മുടെ നാട്ടിൽ പലരും.
എന്നാൽ, ഒറ്റ ദിവസംകൊണ്ട് കേരളത്തിൽ സെലിബ്രിറ്റി ആയി മാറിയ ആളാണ് അടുപ്പക്കാർ സ്നേഹത്തോടെ കുഞ്ഞിപ്പെണ്ണ് എന്നും നാട്ടുകാർ അല്പം പേടിയോടെ മജിസ്ട്രേറ്റ് എന്നും വിളിക്കുന്ന മറിയക്കുട്ടി. അനീതിയും അക്രമവും കണ്ടാൽ പേടിച്ചുമാറി നിൽക്കുന്ന ശീലം പണ്ടേയില്ല. പരാതി കൊടുക്കണമെങ്കിൽ പരാതി കൊടുക്കും, കോടതി കയറണമെങ്കിൽ കോടതി കയറും, സാക്ഷി പറയണമെങ്കിൽ സാക്ഷി പറയും... പിന്നെങ്ങനെ മജിസ്ട്രേറ്റ് എന്നു വിളിക്കാതിരിക്കും.
ഇതല്ലേ പഞ്ച്
ആകെ ആശ്രയമായിരുന്ന പെൻഷൻ കാശ് മാസങ്ങളോളം മുടങ്ങിയതോടെയാണ് മറിയക്കുട്ടിയുടെ ജീവിതം വഴിത്തിരിവിൽ എത്തിയതെന്നു പറയാം. പെൻഷൻ ചോദിച്ചു സർക്കാർ ആപ്പീസുകൾ വഴി കയറിയിറങ്ങി. പലരോടും പരാതി പറഞ്ഞു. ഇപ്പ ശരിയാക്കാമെന്നു പറഞ്ഞവരും പിന്നീടു കണ്ടപ്പോൾ എപ്പ പറഞ്ഞു എന്നു ചോദിച്ചതോടെ ഇങ്ങനെ പോയിട്ടു കാര്യമില്ലെന്നു മറിയക്കുട്ടിക്കും തോന്നി.
തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുക, അതിന് ഏതറ്റം വരെയും പോകാൻ മറിയക്കുട്ടിക്കു മടിയില്ല. കൂട്ടിനു പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഒൗസേപ്പ് എന്ന എൺപതുകാരി കൂടി എത്തിയതോടെ പ്രതിഷേധം ഉഷാറായി.
നേരേ അടിമാലി ടൗണിലേക്ക്. പെൻഷൻ കിട്ടാത്തതിന്റെ ദുരിതം നാട്ടുകാരോടു വിവരിച്ചു പിച്ചച്ചട്ടിയുമായി ഇരുവരും നഗരം ചുറ്റി. പിറ്റേന്നു ദീപിക അടക്കമുള്ള പ്രധാന പത്രങ്ങളുടെയും മുഖ്യവാർത്തകളിലൊന്ന് ഈ വയോധികരുടെ വേറിട്ട സമരമായിരുന്നു.
പ്രതിപക്ഷം പത്തു ദിവസം നടത്തിയാൽ കിട്ടാത്ത പഞ്ച് ആയിരുന്നു മറിയക്കുട്ടിയുടെയും അന്നയുടെയും ഒറ്റ ദിവസത്തെ സമരത്തിനു കിട്ടിയത്. മാധ്യമങ്ങളെല്ലാം ഏറ്റുപിടിച്ചതോടെ ഒറ്റ ദിവസം കൊണ്ട് ഇരുവരും താരങ്ങളായി. നിലപാടിലെ കണിശതയും പ്രതികരണത്തിന്റെ കൃത്യതയും വാക്കുകളിലെ മൂർച്ചയും ആരെയും പേടിയില്ലാത്ത കൂസലില്ലായ്മയും ഒന്നിച്ചപ്പോൾ മറിയക്കുട്ടി മാധ്യമങ്ങളിൽ സൂപ്പർ സ്റ്റാറായി മാറി.
പിടിച്ചതു പുലിവാലിൽ
ഏതോ രണ്ടു വല്യമ്മച്ചിമാർ, ആരോ പറഞ്ഞിളക്കി വിട്ടിരിക്കുന്നു.. ഒന്നു വിരട്ടിയാൽ രണ്ടും വീട്ടിൽ കയറി ഇരുന്നോളും എന്നു കരുതിയാണ് മറിയക്കുട്ടിയെ ഒന്നു വിരട്ടിക്കളയാമെന്ന് എതിരാളികൾ തീരുമാനിച്ചത്. മറിയക്കുട്ടിക്കു ഗതികേടില്ലെന്നും ഏക്കറുകണക്കിനു സ്ഥലമുണ്ടെന്നും മക്കളെല്ലാം വിദേശത്ത് അടക്കം നല്ല നിലയിലാണെന്നുമുള്ള ഒരു വാർത്തയാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ, മറിയക്കുട്ടി രണ്ടും കല്പിച്ചായിരുന്നു.
സ്ഥലമുണ്ടെങ്കിൽ അതു കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് അവർ വില്ലേജ് ഒാഫീസർക്ക് അപേക്ഷ നൽകി. വില്ലേജ് ഒാഫീസർ അന്വേഷണം നടത്തി മറിയക്കുട്ടിയുടെ പേരിൽ സ്ഥലമില്ലെന്നു സർട്ടിഫിക്കറ്റ് നൽകി. ഇതോടെ ചീത്തവിളിയും വീടിനു കല്ലേറുമായി പ്രതിഷേധക്കാർ ഒരുപടികൂടി കടന്നു. പിന്നീടാണ് മറിയക്കുട്ടിയുടെ ശരിക്കുമുള്ള ശൗര്യം പ്രതിഷേധക്കാർ അറിഞ്ഞത്.
വീടിനു കല്ലെറിഞ്ഞും വ്യാജപ്രചാരണം നടത്തിയും തന്നെ ഒതുക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്നും എല്ലാവനെയും കോടതി കയറ്റുമെന്നും മറിയക്കുട്ടി കൂസലെന്യേ പ്രഖ്യാപിച്ചതോടെ വാർത്ത പ്രസിദ്ധീകരിച്ച പാർട്ടിപ്പത്രം അപകടം മണത്തു. ഉടനെ തിരുത്തൽ വാർത്തയെത്തി.
നേരിട്ടുള്ള ആക്രമണത്തിൽനിന്നു പ്രതിഷേധക്കാർ പിന്മാറി. പിടിച്ചതു പുലിവാലിൽ ആയിരുന്നെന്ന് അവർക്കു മനസിലായി. തനിക്കെതിരേ വ്യാജപ്രചാരണം നടത്തിയവരെ എന്തായാലും വെറുതെ വിടാൻ ഉദ്ദേശ്യമില്ലെന്ന് മറിയക്കുട്ടി തറപ്പിച്ചുപറയുന്നു.
വാർത്താതാരം
പിന്നെ മറിയക്കുട്ടിയുടെ വീട്ടുമുറ്റത്തു കണ്ടത് ഇന്റർവ്യൂ എടുക്കാൻ വേണ്ടിയുള്ള മാധ്യമങ്ങളുടെ കൂട്ടപ്പൊരിച്ചിലാണ്. ചാനലുകളും പത്രക്കാരുമെല്ലാം മറിയക്കുട്ടിയുടെ വീട്ടുമുറ്റത്തു തന്പടിച്ചു. മറിയക്കുട്ടിയുടെ മുഖമൊന്നു പകർത്താൻ പോരടിച്ചു.
പത്രങ്ങളിൽ നീണ്ട ഫീച്ചറുകൾ വന്നു. രാഷ്ട്രീയ പ്രമുഖർ വീട്ടിലേക്കു തേടിവന്നു. കൂടെനിന്നു ഫോട്ടോയെടുത്തു. സോഷ്യൽ മീഡിയയിൽ ആരാധകർ നിറഞ്ഞു. ദീപികയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം സ്പോട്ട്ലൈറ്റ് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതും മറിയക്കുട്ടിയെയാണ്. ഈ പ്രഖ്യാപനത്തിനൊപ്പം ചേർത്ത, രാജകീയമായി കസേരയിൽ ഇരിക്കുന്ന മറിയക്കുട്ടിയുടെ ഗ്രാഫിക്സ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വീട്ടുപേര് പൊന്നെടുക്കാൻപാറ എന്നാണെങ്കിലും പേരിൽ മാത്രമേ പൊന്നുണ്ടായിരുന്നുള്ളൂ. ജീവിതം ആകെ കഷ്ടപ്പാടിലായിരുന്നു. പന്ത്രണ്ടാം വയസിൽ മാതാപിതാക്കളോടൊപ്പമാണ് ഇരുന്നൂറേക്കറിൽ എത്തുന്നത്. നാലാം ക്ലാസിൽ പഠനം നിർത്തി കൂലിപ്പണിക്ക് ഇറങ്ങി.
ഇതിനിടെ, വിവാഹം കഴിഞ്ഞ് നാലു പെൺമക്കളുണ്ടായി. തട്ടിയും മുട്ടിയും ഒരു വിധത്തിൽ ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് 36 വർഷം മുന്പ് ഭർത്താവ് ചാക്കോ നാടുവിട്ടുപോയത്. അതോടെ കുടുംബത്തിന്റെ ഭാരവും മക്കളെ വളർത്തേണ്ട ചുമതലയും മറിയക്കുട്ടിയുടെ ചുമലിൽ വന്നു.
എന്നാൽ, പോരാട്ടവീര്യത്തിൽ ഒട്ടും പിന്നോട്ടില്ലാത്ത മറിയക്കുട്ടി അതൊരു വെല്ലുവിളി ആയിത്തന്നെ ഏറ്റെടുത്തു. ആരോഗ്യമുണ്ടായിരുന്ന കാലത്തോളം എല്ലുമുറിയെ പണിയെടുത്തു. പെൺമക്കളെയൊക്കെ കെട്ടിച്ചുവിട്ടു. വയസ് 87ൽ എത്തി. അതിനിടയിലാണ് പെൻഷൻ മുടങ്ങിയതും മറ്റു വിവാദങ്ങളുമൊക്കെ.
ഇടയ്ക്കിടെ പോലീസ്
ഇത്രയും കാലത്തെ ക്രിസ്മസ് പോലെയല്ല ഇത്തവണ മറിയക്കുട്ടിയുടെ ക്രിസ്മസ്. ജീവിതംതന്നെ അല്പംകൂടി പ്രകാശപൂർണമായിരിക്കുന്നു. മറിയക്കുട്ടിയോട് അനുഭാവം പ്രകടിപ്പിച്ച് നിരവധിപേർ ഇതിനകം വീട്ടിലെത്തി. രമേശ് ചെന്നിത്തലയും നടൻ സുരേഷ് ഗോപിയും നേരിട്ടെത്തി. മറ്റ് നിരവധി രാഷ്ട്രീയക്കാരും. ചില നല്ല മനുഷ്യർ അത്യാവശ്യം വേണ്ട സഹായവും മറിയക്കുട്ടിക്കു നൽകി.
മുഖ്യമന്ത്രി അടിമാലി പ്രദേശത്തെങ്ങാനുമെത്തിയാൽ മറിയക്കുട്ടിയെ തേടി പോലീസ് വരുമെന്നതാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം നവകേരള സദസ് യാത്രയുമായി മുഖ്യമന്ത്രി എത്തുന്നതിനു മുന്നോടിയായി മറിയക്കുട്ടിയുടെ വീട്ടിൽ പോലീസ് എത്തിയിരുന്നു. വിവരങ്ങളൊക്കെ അന്വേഷിച്ചു. മുഖ്യമന്ത്രി വരുന്നതിനോടനുബന്ധിച്ചു സമരത്തിനോ മറ്റോ മറിയക്കുട്ടി പദ്ധതിയിട്ടിട്ടുണ്ടോയെന്ന് മണത്തറിയാനാണ് പോലീസ് വന്നത്.
തനിക്കു വേണ്ടി മാത്രമല്ല, തന്നെപ്പോലെ പെൻഷൻ കിട്ടിയിട്ടു മരുന്നുവാങ്ങാൻ വരെ കാത്തിരിക്കുന്ന അനേകർക്കു വേണ്ടിയാണ് താൻ തെരുവിലിറങ്ങിയതെന്നു മറിയക്കുട്ടി പറയുന്നു. അതിനാൽ നിറഞ്ഞ സന്തോഷവും സംതൃപ്തിയുമുണ്ട്.
പെൺമക്കൾ ഡൽഹി, പനമരം, അടിമാലി, ആയിരമേക്കർ എന്നിവിടങ്ങളിലാണ്. ഇളയമകൾ പ്രിൻസിയുടെ വീട്ടിലാണ് ഇപ്പോൾ ഇവരുടെ താമസം. പതിവുള്ളതിനേക്കാൾ സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഈ വാർത്താതാരം.
കെ. കൃഷ്ണമൂർത്തി