മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയിലെ സെന്റ് ഡൊറോത്തി പള്ളിയിൽ അന്ന് അരലക്ഷത്തോളം ജനങ്ങൾ ആഹ്ലാദത്തിമിർപ്പിലായിരുന്നു.
കർദിനാൾ ഡോ. മാർസെല്ലൊ സെമറാറൊ, പോളണ്ടിന്റെ പ്രസിഡന്റ് ആൻഡ്രേഡുഡ്, ഇസ്രയേൽ അംബാസിഡർ യാക്കോബ് ലിവ്ൻ തുടങ്ങിയവരൊക്കെ വിശിഷ്ടാതിഥികളായിരുന്ന ഒരു സവിശേഷ ചടങ്ങിനാണ് അന്നു മർകോവ ഗ്രാമം സാക്ഷ്യംവഹിച്ചത്. രണ്ടായിരം വർഷത്തെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പുതിയ രണ്ട് അധ്യായങ്ങൾ അന്ന് എഴുതിച്ചേർത്തു.
കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവർ
ശരത്കാലത്തിലെ ചെറിയ തണുപ്പുള്ള പ്രഭാതം. കണ്ണെത്താദൂരത്ത് സൂര്യകാന്തി പാടങ്ങൾ. ആസ്റ്റർ പൂക്കളും ക്രിസാന്തിമം പൂക്കളും തൊടികളിലാകെ വിരിഞ്ഞു നില്ക്കുന്നു. നിറഞ്ഞ് കായ്ച്ചു നില്ക്കുന്ന ആപ്പിൾ മരങ്ങൾ. വർണച്ചമയം പൂണ്ട് വൃക്ഷലതാദികൾ... പോളണ്ടിലെ ഏറ്റവും നല്ല കാലാവസ്ഥയുള്ള സെപ്റ്റംബറിലെ ആ ഞായറാഴ്ചയാണ് ഒരു കുടുംബത്തിലെ ഒൻപത് അംഗങ്ങളെയും ഒരുമിച്ചു വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
മർകോവ ഗ്രാമം ജന്മംകൊടുത്ത ജോസഫ് ഉൽമ, ഭാര്യ വിക്ടോറിയ ഉൽമ, ഇവരുടെ ഏഴു മക്കൾ... ഒൻപതുപേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച് മാർപാപ്പയുടെ പ്രതിനിധിയും നാമകരണ നടപടികളുടെ കാര്യാലയത്തിന്റെ പ്രീഫെക്ടുമായ കർദിനാൾ ഡോ.മാർസെല്ലൊ തിരുക്കർമങ്ങൾക്ക് നേതൃത്വം നല്കി. തൂവെള്ള സിൽക്ക് കുടകൾ നിവർത്തിയും വെള്ളപ്പൂക്കൾ വിതറിയും പതിനായിരങ്ങൾ ഉൽമ കുടുംബത്തിന്റെ ത്യാഗത്തെ വാഴ്ത്തി.
യഹൂദർക്ക് അഭയം
ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഹിറ്റ്ലർ. അയാളുടെ ഭ്രാന്തൻ സ്വപ്നങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിലേക്കു വഴിതെളിച്ചു. യഹൂദർ, കത്തോലിക്കർ, കമ്യൂണിസ്റ്റുകൾ, വികലാംഗർ, മാനസികരോഗികൾ, സ്വവർഗപ്രേമികൾ, യഹോവസാക്ഷികൾ, ബുദ്ധിജീവികൾ തുടങ്ങി തന്റെ മുന്പിൽ വിലങ്ങുതടിയാകുമെന്ന് കരുതിയവരെയൊക്കെ ഹിറ്റ്ലർ ക്രൂരമായി കൊന്നൊടുക്കി.
താൻ കീഴടക്കുന്ന രാജ്യങ്ങളിൽനിന്നു തന്റെ "ശത്രുക്കളെ' വേട്ടയാടിപ്പിടിച്ച് "കോൺസെൻട്രേഷൻ' ക്യാന്പുകളിലെത്തിച്ചു. മനുഷ്യർ, ഭൂമിയിൽ തീർത്ത നരകമായിരുന്നു ഈ ക്യാന്പുകൾ. കഠിനവേല ചെയ്യിച്ചും പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും അഭയാർഥികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന താവളങ്ങളായിരുന്നു ഇവ.
ഇത്തരം നിരവധി ക്യാന്പുകളാണ് നാസികൾ പടുത്തുയർത്തിയത്. ദീനദയാലുക്കളായ കത്തോലിക്കർ, തങ്ങളുടെ ഭവനങ്ങളിൽ ജൂത കുടുംബങ്ങളെ രഹസ്യമായി പാർപ്പിച്ചു ഹിറ്റ്ലറുടെ ക്രൂരതയിൽനിന്നു സംരക്ഷിക്കാൻ തയാറായി. അത്തരമൊരു കുടുംബമായിരുന്നു മർകോവയിലെ ഉൽമ കുടുംബം.
ഇവർ തങ്ങളുടെ ഭവനത്തിൽ എട്ട് ജൂതാംഗങ്ങളെ രഹസ്യമായി താമസിപ്പിച്ചു. സ്വന്തം മക്കളോടെന്നപോലെയാണ് ജോസഫും വിക്ടോറിയയും ജൂതന്മാരായ സഹോദരങ്ങളോടു പെരുമാറിയത്. ഗോൾഡ്മാൻ, ഷാൾ കുടുംബത്തിൽപെട്ടവരായിരുന്നു ഉൽമ കുടുംബത്തിൽ ജീവൻ രക്ഷിക്കാൻ ഒളിവിൽ കഴിഞ്ഞത്.
നാസികൾ വളയുന്നു
1944 മാർച്ച് 24. യുദ്ധം അതിന്റെ സർവക്രൗര്യത്തിലും മുന്നേറുകയാണ്. ഉൽമ കുടുംബത്തിന് ഇതൊരു അഭിശപ്ത ദിനമായിരുന്നു. പുലർച്ചെ നാസിപ്പട്ടാളക്കാർ ഉൽമ ഭവനം വളഞ്ഞു പരിശോധന ആരംഭിച്ചു. വീടിന്റെ തട്ടിൻപുറത്തുനിന്നു ജൂതാംഗങ്ങളെ താഴെയിറക്കി. നിരനിരയായി നിർത്തി, പിന്നിൽനിന്നു വെടിവച്ച് അവരെ നിഷ്കരുണം വധിച്ചു.
പിന്നീട് ജോസഫ് ഉൽമയെയും വിക്ടോറിയയെയും വെടിവച്ചുകൊന്നു. അലമുറയിടുന്ന ശബ്ദവും വെടിയൊച്ചകളും കേട്ടു ഗ്രാമത്തിലെ ജനങ്ങൾ ഒന്നാകെ അവിടെയെത്തി. അവരെ സാക്ഷിനിർത്തി ഉൽമ കുടുംബത്തിലെ കുട്ടികളെ നിരനിരയായി നിർത്തി. മൂത്ത കുട്ടി - എട്ടു വയസുകാരൻ സ്തനിസ്ലാവ്, ഇളയകുട്ടി ഒരു വയസുകാരി മരിയ. ഈ പിഞ്ചുകുഞ്ഞുങ്ങളെയും ക്രൂരന്മാരായ നാസിപ്പട്ടാളക്കാർ പൈശാചികതയോടെ വെടിവച്ചു നിർദയം കൊന്നു.
ഗർഭസ്ഥശിശുവും വാഴ്ത്തപ്പെട്ടവൻ
വിക്ടോറിയ വെടിയേറ്റ് വീഴുന്പോൾ, എട്ടു മാസം ഗർഭവതിയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗർഭസ്ഥശിശു പുറത്തുവന്നു. കോമളനായ ഒരാൺകുട്ടി. ആ കുഞ്ഞിനെയും സെപ്റ്റംബർ പത്തിന് തിരുസഭ, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി ചരിത്രം കുറിച്ചു.
ഇതാദ്യമായാണ് പേരിടാത്ത (മാമ്മോദീസ സ്വീകരിക്കാത്ത) ഒരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കുന്നത്. ഉൽമ കുടുംബത്തെയും അവർ സംരക്ഷണം നല്കിയ ജൂതന്മാരെയും കൊന്നൊടുക്കി ഭീകരത സൃഷ്ടിച്ചെങ്കിലും മർകോവ ഗ്രാമത്തിൽ 21 യഹൂദരെ തുടർന്നും വീരോചിതമായി കത്തോലിക്കർ സംരക്ഷിച്ചു എന്നതാണ് യാഥാർഥ്യം.
1995 സെപ്റ്റംബർ 13ന് ഇസ്രയേൽ രാഷ്ട്രം, ഉൽമ കുടുംബത്തിന്റെ ത്യാഗത്തെ പുകഴ്ത്തുകയും അവരെ ബഹുമാനിക്കുകയും ചെയ്തു (Righteous among the Nations). 2022 ഡിസംബർ 18ന് ഫ്രാൻസിസ് പാപ്പ ഉൽമ കുടുംബത്തെ രക്തസാക്ഷികളുടെ കുടുംബമായി പ്രഖ്യാപിച്ചു.
അതിന്റെ തുടർച്ചയായിട്ടാണ് ഇക്കഴിഞ്ഞ മാസം ഇവരെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി, അൾത്താര വണക്കത്തിനു യോഗ്യരാക്കിയത്. പോളണ്ടിലെ ജനം, ഇവരുടെ വിശുദ്ധപദവി പ്രഖ്യാപനം ഉടനെ ഉണ്ടാകണമേ എന്ന പ്രാർഥനയിലാണ്.
ജീവൻ നൽകിയവർ
പോളണ്ടിലെ കത്തോലിക്കർക്കു വിശുദ്ധ മാക്സിമില്യൻ കോൾബെ ഒരു ആത്മീയ ദീപസ്തംഭമാണ്. കത്തോലിക്ക വൈദികനായിരുന്നു കോൾബേ, കുപ്രസിദ്ധമായ ഔഷ്റ്റ്സ്വിച്ച് കോൺസൻട്രേഷൻ ക്യാന്പിൽ നാസികളുടെ തടവിൽ കഴിയുകയായിരുന്നു. മറ്റൊരു തടവുകാരന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പോളണ്ടുകാരനായ ഫാ. കോൾബേ മരണം വരിക്കാൻ സന്നദ്ധനായി.
1941 ഓഗസ്റ്റ് 14ന് നാസികൾ ഫാ. കോൾബേയെ കൊലപ്പെടുത്തി. 1982 ഒക്ടോബർ പത്തിന് ജോൺപോൾ രണ്ടാമൻ പാപ്പാ ഫാ. കോൾബേയെ വിശുദ്ധനായി പ്രഖ്യാപിച്ചു. പോളീഷ് ജനതയ്ക്കു സഹനങ്ങളേറ്റു വാങ്ങാൻ വിശുദ്ധ കോൾബേ പ്രചോദനമായി.
ഫാ. കോൾബേയുടെ വീരോചിതമായ രക്തസാക്ഷിത്വം ഉൽമ ദന്പതികൾക്കു പ്രചോദനമായിട്ടുണ്ടാവാം. രക്തസാക്ഷിത്വത്തിന്റെ അറുപതാം വാർഷികത്തിൽ (2004) ഉൽമ കുടുംബത്തിന്റെ സ്മരണയ്ക്കായി മർകോവയിൽ പണിതുയർത്തിയ സ്മാരക കുടീരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.
""ഇവർ മറ്റുള്ളവർക്കായി ജീവൻ ത്യജിച്ചു. എട്ടുപേരുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി അവരോടൊപ്പം ഇവരും നിത്യതയിലേക്കു യാത്രയായി. മനുഷ്യസഞ്ചയത്തെ ആകമാനം സ്നേഹിക്കണമെന്ന മഹാസന്ദേശമാണ് ഇവർ നല്കുന്നത്. മനുഷ്യഹൃദയങ്ങളിൽ ഇവർ എന്നെന്നും ജീവിക്കും.'' ഉൽമ കുടുംബം മർകോവ ഇടവകയിലെ ഉത്തമ ക്രൈസ്തവരായിരുന്നു.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം അധ്യായം 15 വാക്യം 13, ‘മറ്റുള്ളവർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല’, ഇത് അക്ഷരാർഥത്തിൽ സ്വജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ ഉൽമ കുടുംബത്തിന്റെ ത്യാഗം എക്കാലവും പ്രചോദനാത്മകമാണ്.
ഫാ. ജോർജ് ചെന്നപ്പള്ളിൽ