ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്പിരികൊണ്ടിരിക്കുന്ന കാലഘട്ടം. ലോകം മുൾമുനയിൽ നിൽക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഇംഗ്ലണ്ടിലിരുന്നു യുദ്ധതന്ത്രങ്ങൾ മെനയുന്പോൾ തെക്കിന്റെ കാഷ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ ഇംഗ്ലീഷുകാരായ കുറെ കന്പനി ഉദ്യോഗസ്ഥർ തൊഴിലാളികളുടെ കാൽപ്പന്തുകളിക്കു വിജയതന്ത്രം ഒരുക്കുകയായിരുന്നു.
തങ്ങളുടെ കീഴിലെ തേയിലത്തോട്ടങ്ങളിൽ പകലന്തിയോളം കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ മുന്നിലേക്കു വായു നിറച്ച പന്ത് നേരന്പോക്കിനായി ഇട്ടുകൊടുത്തു. ആ പന്ത് ഉരുണ്ടു തുടങ്ങിയതു മലനിരകൾക്കു നടുവിലെ പുൽത്തകിടികളിൽ ആയിരുന്നെങ്കിലും പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ അതു ചെന്നു വീണതു ചരിത്രത്തിന്റെ ഗോൾവലയിൽ. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റ് എന്ന ഖ്യാതിയുമായി തൊഴിലാളികളുടെ കാൽപ്പന്തുകളി ചരിത്രത്തിന്റെ വിസിൽ ഉൗതി ഗോൾവര കടന്നു.
വീണുകിട്ടിയ പന്ത് ആവേശത്തോടെ തട്ടിയ ഇംഗ്ലീഷുകാരുടെ മനസിൽ ഒരാശയം മുളപൊട്ടി. തൊഴിലാളികളുടെ മാനസിക പിരിമുറുക്കങ്ങൾക്ക് അയവുണ്ടാക്കാൻ അവർക്കു മാത്രമായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുക. തോട്ടങ്ങളിൽ പണിയെടുക്കുന്ന അവരുടെ എസ്റ്റേറ്റുകളെ പ്രതിനിധീകരിച്ചു കളിക്കുക എന്ന രീതിയിൽ തുടക്കം കുറിച്ച ആ ടൂർണമെന്റ് പിന്നീട് മൂന്നാറിന്റെ ആവേശക്കാഴ്ചയായി മാറി.
ഫിൻലേ ഷീൽഡ് എന്ന പേരിലുള്ള ടൂർണമെന്റ് ഇന്ന് അക്ഷരാർഥത്തിൽ തൊഴിലാളികളുടെ ലോകകപ്പാണ്. ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റുകളിൊന്ന് എന്ന വിശേഷണം ലഭിച്ച ടൂർണമെന്റിന്റെ ചരിത്രം 75 വർഷങ്ങൾ പിന്നിടുകയാണ്. മഞ്ഞണിഞ്ഞ മലനിരകളെ ത്രസിപ്പിച്ച ഫുട്ബോൾ ആവേശം ഇന്ത്യൻ ഫുട്ബോളിനും പ്രത്യേകിച്ചു കേരളത്തിനും സമ്മാനിച്ചത് അഭിമാനത്തിന്റെ അനർഘനിമിഷങ്ങൾ.
നക്ഷത്രക്കൂട്ടം
1992ൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ 1990ലും 1991ലും ഫെഡറേഷൻ കപ്പിൽ ജേതാക്കളായ കേരള പോലീസ് ടീം പതിവ് പരിശീലനത്തിനു സ്റ്റേഡിയത്തിലെത്തുന്പോൾ ഒരു കൂട്ടം കളിക്കാർ സ്റ്റേഡിയത്തിൽ പന്തു തട്ടുകയായിരുന്നു. വി.പി. സത്യൻ, കുരികേശ് മാത്യു, യു. ഷറഫലി, ലിസ്റ്റണ്, സി.വി. പാപ്പച്ചൻ, കെ.ടി.ചാക്കോ എന്നിവരെ കണ്ടതോടെ പരീശീലനം നടത്തിയിരുന്ന ടീം ഒരു നിമിഷം നിർന്നിമേഷരായി നിന്നു.
ടെലിവിഷനിൽ മാത്രം കണ്ടുപരിചയിച്ച താരങ്ങൾ ഇതാ കണ്മുന്നിൽ. ആ കളിക്കാരെ വിളിച്ചു പോലീസ് ടീം വിവരമന്വേഷിച്ചു. ഇടുക്കി ജില്ലയിലെ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് അവരെന്നറിഞ്ഞപ്പോൾ പോലീസ് ടീമിന് അന്പരപ്പായി. അതോടെ മൂന്നാർ തൊഴിലാളി ടീമിനു അവർക്കൊപ്പം പരിശീലനത്തിൽ പങ്കെടുക്കാൻ ഓഫർ ലഭിച്ചു. തൊട്ടടുത്ത ദിവസം പരിശീലനത്തിനിടെ പോലീസ് ടീമുമായി മത്സരിച്ചു. അതോടെ പോലീസ് ടീമിന് ഒരു കാര്യം മനസിലായി. ഇന്ത്യൻ ടീമംഗങ്ങളായ തങ്ങളോട് ഉശിരോടെ പോരാടുന്ന ഇവർ ചില്ലറക്കാരല്ല.
പ്രഫഷണൽ മികവോടെ കളിച്ച തൊഴിലാളികളെക്കുറിച്ചു പറയുന്പോൾ പോലീസ് ടീമിന് നൂറു നാവായിരുന്നു. പോലീസ് ടീമിനോടൊപ്പമുള്ള പരിശീലനത്തിൽനിന്നു ലഭിച്ച ആത്മവിശ്വാസത്തിന്റെ കരുത്തുമായി തൊഴിലാളികളുടെ ടാറ്റാ ടീം കേരളത്തിൽ അങ്ങോളമിങ്ങോളം പ്രമുഖ ടീമുകളുമായി മാറ്റുരച്ചു. 90കളുടെ മധ്യത്തിൽ പ്രമുഖ ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് ഇവർ പുറത്തെടുത്തത്.
1996ൽ കോഴിക്കോട് നടന്ന അലുക്കാസ് ട്രോഫിയിലാണ് മൂന്നാർ ടീമിന്റെ ഒൗന്നത്യം മറ്റു ടീമുകൾ തിരിച്ചറിഞ്ഞത്. അന്ന് ഏറ്റവും ജ്വലിച്ചു നിന്ന ടൈറ്റാനിയം ടീമുമായായിരുന്നു മത്സരം. മൂന്നാർ ടീമിനു മുന്നിൽ ഗോൾ വല ചലിപ്പിക്കാനാകാതെ ടൈറ്റാനിയത്തിനു സമനില വഴങ്ങേണ്ടി വന്നു. വീണ്ടും മത്സരം നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം. ഇത്തവണ ടാറ്റാ ടീമിനു തോൽവി സമ്മതിക്കേണ്ടിവന്നെങ്കിലും കാണികളുടെ മനസ് കീഴടക്കിയത് ഇവരായിരുന്നു. കാലക്രമേണ പല കാരണങ്ങളാൽ ടാറ്റ ടീം ഇല്ലാതായി.
പേരു വന്ന വഴി
ജയിംസ് ഫിൻലേ കന്പനി ലിമിറ്റഡ് എന്ന തേയില കന്പനിയുടെ പേരുതന്നെ ടൂർണമെന്റിനു നൽകി. കന്പനിയുടെ ജനറൽ മാനേജരായിരുന്ന ഇ.എച്ച്. ഫ്രാൻസിസാണ് ആദ്യ ടൂർണമെന്റിന്റെ നടത്തിപ്പിനു ചുക്കാൻ പിടിച്ചത്. പിന്നീട് കന്പനിയുടെ പേരു മാറി മാറി വന്നെങ്കിലും ഇന്നും ഈ പേരിൽ തന്നെയാണ് ടൂർണമെന്റ്. വിജയികൾക്ക് നൽകാനുള്ള ഷീൽഡിന്റെ രൂപകൽപ്പനയ്ക്കു കന്പനി എൻജിനിയറായ ജി.എസ്. ഗൈൽസിനെയാണ് നിയോഗിച്ചത്. ഈട്ടിത്തടി കൊണ്ടായിരുന്നു ഷീൽഡ് നിർമിച്ചത്. അതിൽ ശുദ്ധ വെള്ളിയിൽ ഫലകം പതിപ്പിക്കുകയായിരുന്നു. ഓരോ വർഷവും ജേതാക്കളാകുന്നവരുടെ പേരുകൾ ഫലകത്തിൽ രേഖപ്പെടുത്തുകയായിരുന്നു പതിവ്.
ടൂർണമെന്റിന്റെ തുടക്കത്തിൽ 30 ടീമുകളാണ് പങ്കെടുത്തിരുന്നത്. 26 എസ്റ്റേറ്റു ടീമുകൾക്കു പുറമേ ഹാരിസണ്സ് മലയാളം ലിമിറ്റഡ് കന്പനി ടീമുകളും കന്പനിയുടെ ഡിപ്പാർട്ട്മെന്റ് ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കാനെത്തി. കന്പനിയിൽ സ്ഥിരജോലിയുള്ളവർക്കു മാത്രമായിരുന്നു കളിക്കാൻ അനുമതിയുണ്ടായിരുന്നത്. ഫാക്ടറിയിൽ വിറക് കീറുന്നവരും തേയിലച്ചാക്കുകൾ ചുമക്കുന്നവരുമെല്ലാം കാലിൽ ശൗര്യം നിറച്ചു പന്തു തട്ടി. പഴയ മൂന്നാറിലെ മനോഹരമായ കെഡിഎച്ച് സ്പോർട്സ് ഗ്രൗണ്ടിലായിരുന്നു മത്സരം.
കളിയുള്ള ദിവസങ്ങളിൽ അവധിയുള്ളതിനാൽ എസ്റ്റേറ്റിലെ തൊഴിലാളികൾ ഒന്നടങ്കം കളി കാണാൻ എത്തുമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങൾ ഇവിടേക്ക് എത്തി. ടാറ്റാ കന്പനി ഇവരുടെ മികവ് വളർത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു. ഫുട്ബോളിനെ സ്നേഹിച്ചിരുന്ന ടാറ്റാ കന്പനിയുടെ എം.ഡി. എബ്രഹാം വർഗീസ് കളിയുടെയും കളിക്കാരുടെയും നിലവാരം ഉയർത്താൻ തീരുമാനിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയും കന്പനി മാനേജരുമായിരുന്ന ബി. വിജയകുമാറിന്റെ ചടുലമായ നീക്കങ്ങൾ ടൂർണമെന്റിനു സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങളായിരുന്നു. ഓരോ ടീമുകളും പരിശീലകരെയും മാനേജർമാരെയും നിയോഗിച്ചു ടീമുകളെ പ്രഫഷണൽ മികവിലേക്ക് ഉയർത്താൻ പരിശ്രമിച്ചു.
സുവർണ കാലഘട്ടം
ടെലിവിഷൻ എസ്റ്റേറ്റ് ലയങ്ങളിലെത്തുന്ന കാലം. 1986ൽ മറഡോണയും 1990ൽ ജർമനിയും ലോകകിരീടം നേടുന്നത് ഉറക്കമിളച്ചിരുന്ന് കണ്ട തൊഴിലാളികൾ മനസിലുറപ്പിച്ചു. കാൽപ്പന്തുകളിയുടെ മനോഹാരിത കാലിൽ കൊരുത്ത് ഇതുപോലെ കളിക്കണം. പിന്നീട് മൂന്നാറിലെ കളിക്കളം ഉണർന്നത് അന്നുവരെ കേൾക്കാത്ത ആരവങ്ങളുമായാണ്.
തോട്ടങ്ങളിൽ പണിക്കു പോകുന്ന മുരുകേശനും വീരനും ബാലയ്യായും സ്റ്റാഫ് തസ്തികയിൽ ജോലിയുള്ള ഷിബു, ജോസഫ്, സുധീന്ദ്രൻ, സുരാജ് എന്നിവരുമെല്ലാം കളിക്കളത്തിൽ തീപ്പൊരിയായി മാറുകയും കായികപ്രേമികളുടെ മനസു കീഴടക്കി വീരനായകരാവുകയും ചെയ്തു.
ചേർത്തു വായിക്കേണ്ട ഒരുപാട് പേരുകളുണ്ട്. സ്റ്റാൻലി, അണ്ണാദുരൈ, മനോഹരൻ, ജയരാജ്, ചാളയ്യ, മുനിയാണ്ടി, രാമകൃഷ്ണൻ, അന്പി, ജയ്ലാണി തുടങ്ങി എണ്ണമറ്റ പേരുകൾ. പ്രഫഷണൽ മികവുള്ള കളിക്കാരെ എത്തിച്ചു ജോലി നൽകി അവരെ വിവിധ ടീമുകളിൽ ഉൾപ്പെടുത്തുകകൂടി ചെയ്തതോടെ കളി സംസ്ഥാന നിലവാരത്തിലേക്ക് ഉയർന്നു. അങ്ങനെ എത്തിയ സുരേഷ് കുമാർ, ബെന്നി, ഇമ്മാനുവേൽ, ആന്റോ, ബാഷാ, ജോണ്സണ് എന്നിവർ മൂന്നാറിന്റെ മുത്തുകളായിമാറി.
ഇഷ്ട ടീമുകൾ
ഫുട്ബോൾ പ്രേമികളുടെ ഇഷ്ട ടീമുകളാണ് സെവൻമല, വർക് ഷോപ്പ് തുടങ്ങിയവ. കളിയഴകുകൊണ്ട് കാണികളുടെ മനം കവർന്ന ടീമുകൾ. സെവൻമല എസ്റ്റേറ്റിന്റെ ഫോർവേർഡ് ആയിരുന്ന മുരുകേശനാണ് സന്തോഷ് ട്രോഫി ക്യാന്പിൽ പങ്കെടുത്തത്. പിന്നീട് ഈ ടീമിൽനിന്നു ബാലുവും സംസ്ഥാന ക്യാന്പിലെത്തി.
എസ്റ്റേറ്റിനു പുറമെ മൂന്നാർ ടൗണ് നിവാസികളുടെയും വ്യാപാരികളുടെയും പ്രിയപ്പെട്ടത് വർക്ഷോപ്പ് ടീമായിരുന്നു. ടാറ്റാ ടീം രൂപീകരിക്കുന്പോൾ വർക്ഷോപ്പ് ടീമിൽനിന്നാണ് കൂടുതൽ കളിക്കാർ ഉണ്ടായിരുന്നത്. ലോകകപ്പ് ടീമുകളുടെ അനുകരണ ടീമായും വർക്ക്ഷോപ്പ് ടീം നിറഞ്ഞുനിന്നു. ജർമനി, ബ്രസീൽ തുടങ്ങിയ ടീമുകളുടെ ജഴ്സിയണിഞ്ഞ് ഫുട്ബോളിനുള്ള സാർവദേശീയ മാനം കൂടി വെളിപ്പെടുത്തി.
ടാറ്റാ ടീം രൂപീകരണം
കളി ഗോൾവര കടന്ന് ആവേശത്തിന്റെ പരകോടിയിൽ എത്തിയതോടെ 90കളുടെ മധ്യത്തിൽ തേയില കന്പനി ഉടമകളായ ടാറ്റ ഈ തൊഴിലാളികളെയെല്ലാം ഉൾപ്പെടുത്തി ടീം രൂപീകരിക്കാൻ തീരുമാനിച്ചു. വിജയകുമാറിന്റെ നേതൃത്വത്തിൽ ഇതിനായി ശ്രമം തുടങ്ങി. കെഡിഎച്ച്പി മൈതാനത്തിനു സമീപംതന്നെ അതിനാവശ്യമായ കെട്ടിടം നിർമിച്ചു. മികച്ച കളിക്കാരെ കോർത്തിണക്കി ക്യാന്പും ആരംഭിച്ചു. ഇതിൽ ഏറ്റവും മികവുള്ളവരെ ഉൾപ്പെടുത്തി ടാറ്റാ ടീം യാഥാർഥ്യമാക്കി.
പിന്നീട് സംസ്ഥാനതലത്തിൽ മികച്ച ടീമുകളുമായി മാറ്റുരച്ച ഇവർ ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ പേരും പെരുമയും സ്വന്തമാക്കി. കേരള പോലീസ്, ടൈറ്റാനിയം, കെൽട്രോണ്, കെഎസ്ഇബി, എസ്ബിടി തുടങ്ങിയ വന്പന്മാർ പങ്കെടുത്ത ടൂർണമെന്റുകളിലും പങ്കെടുത്തു. ഈ ടീമിലെ സന്തോഷ് ബാബു 1992ൽ കോയന്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു. ടാറ്റാ ടീമിൽ കളിച്ചിരുന്ന സുരാജ് ഇന്ത്യൻ ജൂണിയർ ടീം ക്യാന്പിലും പങ്കെടുത്തു.
അപ്രതീക്ഷിതമായി ലോംഗ് വിസിൽ
1990കളിലും 2000ന്റെ ആദ്യ വർഷ ങ്ങളിലും കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത ടീമിന് അപ്രതീക്ഷിതമായി ലോംഗ് വിസിൽ മുഴങ്ങി. ചില സാങ്കേതിക കാരണങ്ങളാൽ ടീമിനെ പിരിച്ചുവിട്ടതോടെ 2000ന്റെ തുടക്കത്തിൽതന്നെ ടാറ്റാ ടീം ഇല്ലാതായി. ടീം ഇല്ലാതായെങ്കിലും ഫിൻലേ ടൂർണമെന്റ് ഇന്നും ആവേശം ചോരാതെ നടന്നുവരുന്നു. എസ്റ്റേറ്റുകളെ പുനർനിർണയിച്ചു ഗ്രൂപ്പ് എസ്റ്റേറ്റുകൾ ആക്കിയതോടെ ടീമുകളുടെ എണ്ണം കുറഞ്ഞെന്നു മാത്രം. ഈ വർഷം ഫെബ്രുവരി എട്ടു മുതൽ മാർച്ച് ഒന്പതുവരെയായിരുന്നു മൽസരം.
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനി (കെഡിഎച്ച്പി) ആണ് നിലവിൽ ഫിൻലേ ടൂർണമെന്റ് നടത്തുന്നത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മാത്യു ഏബ്രഹാം, ഫിൻലേ ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.എം.എസ്. ഗിൽ, ജോൺ പെരേര, രൺദീപ് പ്രേം, ഡി. ജയപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്തവണ ടൂർണമെന്റ്.
നിഗേഷ് ഐസക്ക്