അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ്പോൾ അവഗണിച്ചിരുന്നവർ പോലും മരണ ശേഷം കൊണ്ടാടിയ ജീവിതമായിരുന്നു മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മുട്ടത്തുവർക്കിയുടേത്.
എന്റെ ആദ്യകാല നാടകങ്ങളിലൊന്നായ നക്ഷത്രവിളക്ക് പ്രസിദ്ധീകരിച്ചത് 1961ലാണ് പല പതിപ്പുകളിലിറങ്ങിയതും ബഹുസഹസ്രം പ്രേക്ഷകർ കണ്ടാസ്വദിച്ചതുമായ നക്ഷത്രവിളക്കിന് അവതാരികയുടെ നെയ്ത്തിരി കൊളുത്തിയത് അക്കാലത്തെ ജനപ്രിയ നോവലിസ്റ്റായ മുട്ടത്തുവർക്കിയാണ്. അദ്ദേഹം 1989ൽ അന്തരിച്ചെങ്കിലും ഇക്കാലത്തും അദ്ദേഹം നോവൽ വായനക്കാർക്കു പ്രിയങ്കരനാണ്.
അദ്ദേഹത്തിന്റെ ആദ്യനോവലായ ഇണപ്രാവുകളും രണ്ടാമത്തെ നോവലായ പാടാത്ത പൈങ്കിളിയും ഇറങ്ങിയ കാലംമുതൽതന്നെ ഞാനദ്ദേഹത്തിന്റെ വായനക്കാരനാണ്. ഞങ്ങൾ തമ്മിൽ പ്രായംകൊണ്ട് ഏറെ അന്തരമുണ്ടെങ്കിലും ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. മലയോര കർഷകരുടെ കണ്ണിലുണ്ണിയും രാഷ്ട്രീയരംഗത്തെ ഒരു കൊടുങ്കാറ്റും സുപ്രസിദ്ധ വാഗ്മിയുമായിരുന്ന ഫാ. വടക്കന്റെ "തൊഴിലാളി' തൃശൂരിൽനിന്ന് ആരംഭിക്കുന്ന കാലം.
നോവലുകൾ, സിനിമകൾ
പത്രപ്രവർത്തന രംഗത്തു ചിരപരിചയമുള്ള ഒരാളുടെ സേവനം ആവശ്യപ്പെട്ടു കോട്ടയത്തെ ദീപികയെ സമീപിച്ചപ്പോൾ, അവിടന്നു കുറച്ചുനാളത്തേക്കു പറഞ്ഞുവിട്ടതു സമർഥനും ദീപികയുടെ പത്രാധിപസമിതി അംഗവുമായ മുട്ടത്തുവർക്കിയെ. തൃശൂരിലെ വാസത്തിനിടയിൽ ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു, സുഹൃത്തുക്കളായി. ആ സ്നേഹസൗഹൃദം അദ്ദേഹത്തിന്റെ അന്ത്യംവരെ നിലനിന്നു. ദീപികയിൽ നീണ്ട 26 വർഷം പത്രാധിപസമിതി അംഗമായി സേവനംചെയ്ത അതേകാലയളവിൽത്തന്നെയാണ് അദ്ദേഹത്തിന്റെ തൂലിക മലയാളി വായനക്കാരെ ഹരം കൊള്ളിക്കുകയും രസാനുഭൂതിയുടെ ഉന്നതിയിലേക്കുയർത്തുകയും ചെയ്ത നിരവധി ഈടുറ്റ നോവലുകൾ കാഴ്ചവച്ചത്.
ഇണപ്രാവുകൾ, പാടാത്തപൈങ്കിളി, മറിയക്കുട്ടി, കരകാണാക്കടൽ, മയിലാടുംകുന്ന്, ഒരു കുടയും കുഞ്ഞുപെങ്ങളും, വെളുത്ത കത്രീന, പട്ടുതൂവാല, അക്കരപ്പച്ച- നോവലുകളുടെ നിര അങ്ങനെ നീണ്ടുപോകുന്നു. അദ്ദേഹത്തിന്റെ മുപ്പതോളം നോവലുകൾ ചലച്ചിത്രങ്ങളായി. ആ ഭാഗ്യം കേരളത്തിലെ മറ്റൊരെഴുത്തുകാരനും ലഭിച്ചിട്ടില്ല. ഇവയ്ക്കു പുറമേ ഏതാനും ചെറുകഥാ സമാഹാരങ്ങളും ഒരു ഡസൻ നാടകങ്ങളും ഡോക്ടർ ഷിവാഗോ അടക്കം പതിനേഴു വിവർത്തനങ്ങളും അഞ്ച് ജീവചരിത്ര ഗ്രന്ഥങ്ങളും കൈരളിക്കു കാഴ്ചവച്ചു.
വായനക്കാരെ തൊട്ടപ്പോൾ
കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ ലാവണ്യവും ലാളിത്യവും അദ്ദേഹത്തിന്റെ കൃതികളിൽ തുടിച്ചുനിൽക്കുന്നതു കാണാം. നാട്ടിൻപുറങ്ങളിലെ നിഷ്കളങ്ക പ്രണയത്തെ ഇത്രമാത്രം കാവ്യസുന്ദരമായി ചിത്രീകരിച്ച, തന്മയത്വത്തോടെ വിവരിച്ച നോവലുകൾ മലയാളത്തിൽ കുറവാണ്.
മുട്ടത്തുവർക്കി മലയാളവായനക്കാരിൽ ചിരപ്രതിഷ്ഠനേടിയ കഥാകാരനാണെന്നതിൽ രണ്ടുപക്ഷമില്ല. സാധാരണക്കാരിൽ വായനാശീലം വളർത്തുകയും സാഹിത്യാഭിരുചി വർധിപ്പിക്കുകയും വായനയുടെ നിഗൂഢ സൗന്ദര്യവും രസാനുഭൂതിയും മലയാളിക്കു പകർന്നുകൊടുക്കുകയും ചെയ്ത പ്രതിഭാവല്ലഭനാണദ്ദേഹം. നാനാജാതി മതസ്ഥരായ കഥാപാത്രങ്ങളെയും കേരളീയ ക്രൈസ്തവ ജീവിതത്തെയും അവയുടെ എല്ലാ കുറവോടും നിറവോടുംകൂടി മുട്ടത്തുവർക്കി വരച്ചുവച്ചിരിക്കുന്നു. അദ്ദേഹം വായനക്കാരിൽ ചെലുത്തിയ സ്വാധീനം ചില്ലറയല്ല.
ആകാംക്ഷയുടെ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടു വായനക്കാരെ വലിച്ചുകൊണ്ടുപോകുന്ന രചനാശൈലി. ഒഴുക്കും ഓജസുമുള്ള പ്രതിപാദനം, നാട്ടിൻപുറത്തെ സാധാരണക്കാരുടെ ഹൃദ്യമായ ഗ്രാമ്യഭാഷ. മനസിൽ മനോഹരചിത്രം വരയ്ക്കുന്ന മട്ടിലുള്ള വർണന. പ്രകൃതിയെയും പച്ചമനുഷ്യരെയും ഇതുപോലെ കൂട്ടിയിണക്കി രചന നടത്തിയ വേറെ ഏതു നോവലിസ്റ്റുണ്ട് മലയാളത്തിൽ?
അവഗണനയുടെ കാലം
മുട്ടത്തുവർക്കിയുടെ കഴിവുകൾ നിഷ്പക്ഷമായി വിലയിരുത്തിയ നിരൂപകശ്രേഷ്ഠനായ എം.പി. പോൾ എഴുതി: ""മുട്ടത്തുവർക്കിയുടെ കഥകളിൽ അനശ്വരമായ കലാസൗന്ദര്യം തിങ്ങിനിൽക്കുന്നു. അദ്ദേഹത്തിന്റെ കൃതികൾ രസസ്പർശത്താൽ ദീപ്രവും സരിത്പ്രവാഹംപോലെ സ്വച്ഛവും അക്ലിഷ്ട സുന്ദരവുമാണ്''. തീർന്നില്ല, പ്രസിദ്ധ സാഹിത്യവിമർശകനായ കേസരി ബാലകൃഷ്ണപിള്ള കുറിച്ചിരിക്കുന്നത് ഇങ്ങനെ: ""മുട്ടത്തുവർക്കി ഭാഷാ ചെറുകഥാകാരന്മാരുടെ മുന്നണിയിൽ വിശേഷമായൊരു സ്ഥാനം കൈക്കലാക്കിയിരിക്കുന്നു''. കാവ്യരംഗത്തു മഹാകവി ചങ്ങന്പുഴയ്ക്കുള്ള സ്ഥാനമാണ് നോവൽരംഗത്തു മുട്ടത്തുവർക്കിക്കുള്ളത്.
മലയാളസാഹിത്യത്തിന് ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ നൽകിയ, 1989ൽ 76 വയസിൽ അന്തരിച്ച മുട്ടത്തുവർക്കിക്ക് കേരള സാഹിത്യഅക്കാദമി ഒരു അവാർഡുപോലും കൊടുത്തില്ല എന്നതു ഞെട്ടിക്കുന്ന സത്യമാണ്. ഇങ്ങനെ സാഹിത്യരംഗത്തു ജൈത്രയാത്ര നടത്തിയ ഒരെഴുത്തുകാരനെ അക്കാദമി ഭരിച്ച അക്കാലത്തെ സാഹിത്യ പ്രമാണികളുടെ തിമിരക്കണ്ണുകൾ കണ്ടില്ല. അതിന്റെ നാണക്കേടു മുട്ടത്തുവർക്കിക്കല്ല, കേരള സാഹിത്യ അക്കാദമിക്കാണ്.
2013 മുട്ടത്തുവർക്കിയുടെ ജന്മശതാബ്ദി വർഷമായിരുന്നു. കേരളത്തിലെ പല ഭാഗങ്ങളിലും അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിച്ച് അതു ഭംഗിയായി കൊണ്ടാടി.
പൈങ്കിളിയും ചെങ്കിളിയും
സാഹിത്യ അക്കാദമിയുടെ അപ്പോഴത്തെ പ്രസിഡന്റും നോവലിസ്റ്റുമായ പെരുന്പടവം ശ്രീധരന്റെ നേതൃത്വത്തിൽ കോട്ടയത്തുവച്ചു മുട്ടത്തുവർക്കിയെ അനുസ്മരിച്ചുകൊണ്ട് ഒരു സെമിനാർ നടത്തിയത് എന്തുകൊണ്ടും ഉചിതവും ശ്ലാഘനീയവുമായി. അങ്ങനെ ഒരാദരം വർക്കിസാറിനുവേണ്ടി ചെയ്തതിൽ പെരുന്പടവത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. വർക്കിസാറിനോടു സാംസ്കാരിക കേരളം കാട്ടിയ നന്ദികേടിന് അത്രയെങ്കിലും ഒരു പരിഹാരമാവട്ടെ.
ഒരവാർഡ് കൊടുക്കാതിരിക്കാൻ മാത്രം എന്തായിരുന്നു മുട്ടത്തുവർക്കിയുടെ കുറവ്? അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നതോ? വൈദികർ നടത്തുന്ന ദീപികയിലെ എഡിറ്റർമാരിൽ ഒരാളായിരുന്നതോ? അവാർഡുകൾക്കും ആനുകൂല്യങ്ങൾക്കുംവേണ്ടി ആരുടെമുന്പിലും കൈനീട്ടാതിരുന്നതോ? സാഹിത്യരംഗത്തെ ക്ലിക്കുകളിലും ഗ്രൂപ്പുകളിലും ഉപജാപക വൃന്ദങ്ങളിലും പെടാതെ ഒറ്റയാനായി നിന്നതോ? തന്റെ കൃതികളിൽ മുദ്രാവാക്യങ്ങളും സമരങ്ങളും ഉൾപ്പെടുത്താതിരുന്നതോ?
ഒരിക്കൽ കോട്ടയത്തുവച്ച് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചോദിച്ചു: ""വർക്കിസാറിനെ പൈങ്കിളി സാഹിത്യകാരൻ എന്നു വിളിക്കുന്നണ്ടല്ലോ?'' ഉടനെ വന്നു മറുപടി. ""മുഖ്യമായും അങ്ങനെ വിളിക്കുന്നത് ഏതാനും ചെങ്കിളി സാഹിത്യകാരന്മാരും അവരുടെ കൂട്ടാളികളുമാണ്. അങ്ങനെയെങ്കിലും പറഞ്ഞ് അവർ സംതൃപ്തിയടയട്ടെ''.
അവാർഡ്, ആദരവ്
മുട്ടത്തുവർക്കി ജീവിച്ചിരുന്നപ്പോൾ പ്രശംസിച്ച് ഒരു നല്ലവാക്ക് പറയാത്ത സാഹിത്യത്തന്പുരാക്കന്മാർ, നിരൂപക പ്രമാണികൾ, കൂറ്റൻ നോവലിസ്റ്റുകൾ, പെരുംകവികൾ... അദ്ദേഹം അന്തരിച്ചപ്പോൾ പ്രശംസകളുടെ പ്രവാഹമാണ് നടത്തിയത്. മരിച്ചു പിറ്റേന്നു മലയാള മനോരമയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയും എം. മുകുന്ദനും പ്രശംസ കോരിച്ചൊരിഞ്ഞത് ഞാൻ വായിച്ചതാണ്.
പിന്നീട് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ മുട്ടത്തുവർക്കി ഫൗണ്ടേഷൻ വർഷം തോറും 33, 333 രൂപയുടെ അവാർഡ് അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തി. "മുട്ടത്തുവർക്കി അവാർഡ്' ആദ്യം നൽകിയത് ഒ.വി. വിജയന്. നന്നായി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിൽ നായകനായ രവി യാത്രയ്ക്കു പുറപ്പെടുന്പോൾ തന്റെ സഞ്ചിയിൽ മുട്ടത്തുവർക്കിയുടെ ഒരു നോവലും എടുത്തുവച്ചു എന്ന പരോക്ഷ പരിഹാസത്തോടെ എഴുതിയ വിജയനുതന്നെ ആദ്യത്തെ അവാർഡ്-33,3333 രൂപ! യാദൃച്ഛികമായി വന്നുഭവിച്ചതാണെങ്കിലും ഇതു മധുരമുള്ള ഒരു പ്രതികാരം പോലെയായി.
വിജയനു ശേഷം അവാർഡ് വാങ്ങിയവർ വൈക്കം മുഹമ്മദ് ബഷീർ, എം.ടി., കോവിലൻ, കാക്കനാടൻ, വി.കെ.എൻ., മുകുന്ദൻ, പുനത്തിൽ, ആനന്ദ്, സേതു, എൻ.എസ്. മാധവൻ, കെ.ജെ. ബേബി, സി.വി. ബാലകൃഷ്ണൻ, ടി. പത്മനാഭൻ... ഇങ്ങനെ പോകുന്നു (കുറച്ചുകാലമായിട്ട് ഈ അവാർഡ് നിന്നുപോയി).
മുട്ടത്തുവർക്കി ഇതെല്ലാം കണ്ടുകൊണ്ട് പരലോകത്തിരുന്ന് ചിരിക്കുന്നുണ്ടാവും. വർക്കിസാറിന്റെ ശൈലിയിൽ പറഞ്ഞാൽ, കൈത്തോടുകളും കൈതപ്പൂക്കളും കാക്കത്തന്പുരാട്ടികളും കേരവൃക്ഷങ്ങളും തരുനിരകളും മഞ്ഞണിഞ്ഞ മാമലകളും കടന്ന്, ചക്രവാളസീമയിൽ മേഘജാലങ്ങൾക്കപ്പുറത്ത്, ആകാശത്തിന്റെ അനന്തതയിൽ, മാലാഖമാരുടെ നാട്ടിലിരുന്നുകൊണ്ട്, മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി അദ്ദേഹം ഊറിച്ചിരിക്കുന്നുണ്ടാവും. മനസിൽ പറയുന്നുണ്ടാവും. ""എന്നെ അവഗണിച്ച മലയാളസാഹിത്യമേ! ഇന്നു നിങ്ങൾ എന്നെ ആദരിക്കുന്നു. എന്നെ തിരസ്കരിച്ച കേരളമേ! ഇന്നു നിങ്ങൾ എന്നെ നമസ്കരിക്കുന്നു. സന്തോഷമുണ്ട്'',
പൈങ്കിളി സാഹിത്യകാരൻ എന്നാക്ഷേപിച്ചവരുടെ കൃതികൾ വില്പനയില്ലാതെ കെട്ടിക്കിടക്കുന്പോൾ, മരിച്ചു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മുട്ടത്തുവർക്കിയുടെ നോവലുകൾ ഇപ്പോഴും ധാരാളം വിറ്റുപോകുന്നു. കാലങ്ങൾ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഏതാനും നോവലുകൾ ദീർഘായുസോടെ നിലനിൽക്കും. വായനക്കാരുടെ വലിയ തന്പുരാന് പ്രണാമം!
സി.എൽ.ജോസ്