അനിതരസാധാരണമായ പ്രതിഭയുടെ നിറവുകൊണ്ട് പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച അനുഗൃഹീത കലാകാരനായിരുന്നു വി.എസ്. ആൻഡ്രൂസ്. സംഗീത നാടക രചയിതാവ്, നടനവിസ്മയത്തിന്റെ ആൾരൂപം, നാടകസംവിധായകൻ, ഗാനരചയിതാവ് എന്നീ ബഹുമുഖ സർഗസിദ്ധികൊണ്ട് പ്രകാശം പരത്തിയ ആ ‘കേരള ഷേക്സ്പിയർ’ നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു,2018 ഓഗസ്റ്റ് 27ന്.
മലയാള നാടകവേദിയെ അരനൂറ്റാണ്ടോളം സ്വാധീനിച്ച സംഗീത നാടകങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് യുക്തിഭദ്രമായ നിഗമനങ്ങളിലെത്തിയ ഡോക്ടർ കെ. ശ്രീകുമാറിന്റെ ‘സംഗീതനാടക ചരിത്രം’ എന്ന പുസ്തകത്തിൽ തീരദേശവാസികൾക്ക് അന്തപ്പനാശാനായിരുന്ന വി.എസ്. ആൻഡ്രൂസിന്റെ നാടകസേവനത്തെ തുറന്നു കാട്ടുന്നുണ്ട്. ‘സരസഗായകകവി, കേരള ഷേക്സ്പിയർ, സംഗീതനാടക സവ്യസാചി എന്നീ വിശേഷണങ്ങളിലെല്ലാം അറിയപ്പെട്ട വി.എസ്. ആൻഡ്രൂസ് രണ്ടു തമിഴ് നാടകങ്ങളും 47 മലയാള നാടകങ്ങളും രചിച്ച് സംഗീതനാടക പ്രസ്ഥാനത്തെ സന്പന്നമാക്കിയ അനുഗൃഹീതനാണ്. ഏറ്റവുമധികം സംഗീത നാടകങ്ങളുടെ രചയിതാവെന്ന സ്ഥാനവും ആൻഡ്രൂസിനു തന്നെ. എന്നാൽ നാടകചരിത്രങ്ങളിലൊന്നിലും ആൻഡ്രൂസിന് അർഹമായ സ്ഥാനം ലഭിക്കാതെ പോയത് വേദനാകരമാണ്’’ (69).
മലയാളം, തമിഴ്, സംസ്കൃതം ഭാഷകളിൽ പാണ്ഡിത്യം
1872 മേയ് അഞ്ചിനു ചെല്ലാനത്തെ വാഴക്കൂട്ടത്തിൽ സഞ്ചോണിന്റെയും ജോണമ്മയുടെയും പുത്രനായി ജനിച്ച വി.എസ്. ആൻഡ്രൂസ് ചെറുപ്പംമുതൽക്കേ സംഗീതത്തിലും നാടകത്തിലും താല്പര്യം കാട്ടിയിരുന്നു. ഇരുന്പനം ഗോവിന്ദനാശാനിൽ നിന്നും വിദ്യാരംഭം കുറിച്ചു. വിധവയായ ചിറ്റമ്മയുടെ കൂടെ ആലപ്പുഴയിലെ തുന്പോളിയിൽ താമസിച്ചുകൊണ്ട് പള്ളിവക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. താന്നിക്കൽ തങ്കു ആശാനിൽ നിന്നും തർക്കാലങ്കാരാദികളും തമിഴും ചെറുപ്പത്തിലേ അഭ്യസിച്ചു. പഠനകാലം മുതൽക്കേ അഭിനയത്തിൽ അഭിരുചി പ്രകടിപ്പിച്ചിരുന്ന ആൻഡ്രൂസ് സ്വപ്രയത്നത്താലും കഠിനാദ്ധ്വാനത്താലും സ്കൂൾ ഫൈനൽ എത്തിയപ്പോഴേക്കും മലയാളം, തമിഴ്, സംസ്കൃതം എന്നീഭാഷകളിൽ പാണ്ഡിത്യം നേടിയിരുന്നു.
ആദ്യനാടകം ജ്ഞാനമോഹിനി
കണ്ടപ്പൻ ഭാഗവതരിൽ നിന്നും സംഗീതവും സിമിയോണ് അണ്ണാവിയിൽ നിന്നും തമിഴും സ്വന്തമാക്കി. തുടർന്ന് തമിഴ് സംഗീതനാടക വിദഗ്ധനായിരുന്ന ശ്രീനിവാസ അഗർവാൾ, പരമേശ്വരയ്യർ എന്നിവരെ ആചാര്യന്മാരായി സ്വീകരിച്ച് നാടക രചനയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങി. കേവലം 18 വയസ്സുള്ളപ്പോഴാണ് ആൻഡ്രൂസ് തന്റെ ആദ്യ സംഗീതനാടകം രചിച്ചത്. അന്നുനിലനിന്നിരുന്ന സംഗീത നാടകങ്ങളുടെ മാതൃക അനുകരിച്ചായിരുന്നു രചന. തമിഴിലെ സന്നിക്കാളാവോസ് (സെന്റ് നിക്കോളാസ്) നാടകത്തെ അനുകരിച്ചെഴുതിയ ആദ്യനാടകത്തിന് ‘ജ്ഞാനമോഹിനി’ എന്നായിരുന്നു പേരിട്ടത്. 19-ാം വയസ്സിൽ ‘സുകുമാരസുതന്തിര’ എന്ന രണ്ടാമത്തെ തമിഴ്നാടകവും പുറത്തിറക്കി. ഇവരണ്ടും അക്കാലത്തെ നാടകസംഘ ഉടമയായിരുന്ന പറേകാട്ടിൽ ബർണാർഡിന്റെ മേൽനോട്ടത്തിൽ വിവിധയിടങ്ങളിൽ അവതരിപ്പിച്ചു. ഈ നാടകങ്ങൾക്കു വേണ്ടുന്ന ഗാനങ്ങൾ രചിച്ചതും, നാടകം ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിച്ചതും (ട്യൂട്ടർ) വി.എസ്. ആൻഡ്രൂസ് തന്നെ. എഴുതിയ മലയാളം കൃതികളിൽ 23 എണ്ണവും സംഗീത നാടകങ്ങൾ ആണ്. ഇവയിൽ ഏറ്റവും പ്രസിദ്ധം മൂന്നു ഭാഗങ്ങളിലായി രചിച്ച ‘മിശിഹാചരിത്രം’ ആണ്.
യാഥാസ്ഥിതിക വിഭാഗം ആൻഡ്രൂസിനെതിരേ
1892 ലാണ് ആൻഡ്രൂസിന്റെ ആദ്യ സംഗീതനാടകം ‘ഇസ്താക്കി ചരിതം’ പുറത്തുവന്നത്. ഇക്കാലത്തു തന്നെയാണ് ടി.സി. അച്യുതമേനോന്റെ ‘സംഗീത നൈഷധവും’ എരുവയിൽ എം. ചക്രപാണിവാര്യരുടെ ‘ഹരിശ്ചന്ദ്രചരിത’വും പുറത്തുവരുന്നത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ദുരാചാരങ്ങൾക്കെതിരേ നിലകൊണ്ട നാടകമായിരുന്നു ഇസ്താക്കി ചരിതം. തന്മൂലം യാഥാസ്ഥിതിക വിഭാഗം ആൻഡ്രൂസിനെതിരേ തിരിയുകയും നാടകപ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാനുള്ള സമ്മർദ്ദതന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. പക്ഷെ അതൊന്നും ആൻഡ്രൂസിനെ തളർത്തിയില്ല. പിൽക്കാലത്ത് ആൻഡ്രൂസ് നിരവധി നാടകങ്ങൾ രചിച്ച് കേരളത്തിലുടനീളം അവതരിപ്പിച്ചു. ‘വിശ്വാസവിജയം’ (1922), ‘കാലകോലാഹലം’, ‘മുട്ടാളപ്പട്ടാളം, ‘പറുദീസാനഷ്ടം’, ‘അക്ബർ മഹാൻ’, ‘മിശിഹാചരിത്രം’, ‘ശ്രീരാമണ്യയാത്ര’ തുടങ്ങിയ കൃതികൾ ഏറെ പ്രസിദ്ധങ്ങളാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ തമിഴ്നാടക സംഘങ്ങൾ മലയാളമണ്ണിൽ നാടകമവതരിപ്പിച്ച് പണം വാരുന്ന കാലയളവിലാണ് ആൻഡ്രൂസ് തന്റെ നാടകപ്രവർത്തനവുമായി രംഗപ്രവേശം ചെയ്തത്. തന്റെ നാടകജീവിതത്തിൽ നിർണായകമായൊരു വഴിത്തിരിവ് ഉണ്ടാക്കിയത് ‘കേരളമിത്രം’ പത്രാധിപരായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയായിരുന്നുവെന്ന് ആത്മകഥയിൽ ആൻഡ്രൂസ് സ്മരിക്കുന്നുണ്ട്. ആൻഡ്രൂസിന്റെ തമിഴ്നാടകം കണ്ട മാപ്പിള ‘നിങ്ങളുടെ കലാവാസന’ നമ്മുടെ മലയാളഭാഷയിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കണമെന്ന് ഉപദേശിച്ചു. പിന്നീട് മലയാള സംഗീതനാടകരചനകളെ തുടർന്ന് അന്നത്തെ നാട്ടുപ്രമാണികളിൽ പലരേയും കലാപ്രേമികളായ ചിലരേയും സ്വാധീനിച്ച് കലാസംഘങ്ങൾ രൂപീകരിച്ച് നാടകങ്ങൾ പഠിപ്പിച്ചവതരിപ്പിച്ചുപോന്ന രീതിയാണ് അവലംബിച്ചത്. നാടകം പഠിക്കുവാൻ വന്ന ശിഷ്യരിൽ അധികംപേരും സാധാരണക്കാരും നിരക്ഷരകുക്ഷികളുമായിരുന്നതിനാൽ ശിഷ്യരെ പഠിപ്പിച്ചെടുക്കുവാൻ വളരെ ക്ലേശിക്കേണ്ടിവന്നു. അങ്ങനെ നിലത്തെഴുത്ത് മുതൽ പഠിപ്പിച്ച് നടന്മാരെ മലയാള മണ്ണിനു സംഭാവനചെയ്ത നാടകപ്രവർത്തകനായിരുന്നു വി.എസ്. ആൻഡ്രൂസ്.
അർത്തുങ്കൽ പെരുന്നാളിന് ജ്ഞാനസുന്ദരി
നാടകാചാര്യനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെ നാടകവേദിക്കു സംഭാവന ചെയ്ത ഗുരുനാഥനാണ് വി.എസ്. ആൻഡ്രൂസ് എന്ന നാടക ആശാൻ. 1920ൽ അർത്തുങ്കൽ മകരം പെരുന്നാളിനോട് അനുബന്ധിച്ച് അന്തപ്പനാശാൻ എന്ന സംവിധായകൻ പള്ളിമുറ്റത്ത് അവതരിപ്പിച്ച ‘ജ്ഞാനസുന്ദരി’ എന്ന നാടകത്തിലാണ് യുവാവായ കുഞ്ഞുകുഞ്ഞ് ആദ്യമായി നായകവേഷം കെട്ടി അഭിനയിച്ചത്. ഓച്ചിറ വേലുക്കുട്ടി, ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ, വിമൽകുമാർ, അഗസ്റ്റിൻ ജോസഫ്, അമ്മുണ്ണി ഭാഗവതർ, വൈക്കം മണി, ജോസഫ് ആശാൻ, മാത്തപ്പൻ, ജോർജ് ആലുങ്കൽ, എസ്.ജെ. ദേവ്, മാവേലിക്കര പൊന്നമ്മ, കൊടുങ്ങല്ലൂർ അമ്മിണിയമ്മ, ചെറായി ഭവാനി, അടൂർ പങ്കജം, മീനാക്ഷിയമ്മ, ചേർത്തല സരസ്വതി എന്നിവർ ആൻഡ്രൂസ് കണ്ടെത്തിയ താരങ്ങൾ ആണ്. ഗുരുനാഥൻ തന്റെ ഉത്തമശിഷ്യനായി ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനെയാണ് കരുതിയിരുന്നത്. തന്റെ മിശിഹാചരിത്രത്തിൽ ക്രിസ്തുശിഷ്യനായ പത്രോസിന്റെ ഭാഗമാണ് അഗസ്റ്റിൻ ജോസഫ് ആദ്യം അഭിനയിച്ചത്.
സമത്വവാദി പത്രം
കേരളത്തിലെ ആദ്യ ഇടതുപക്ഷ സർക്കാരിലെ വിദ്യാഭ്യാസമന്ത്രിയും മുന്തിയ സാഹിത്യ വിമർശകനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശേരി തന്റെ സാഹിത്യരചനയ്ക്കുള്ള ആദ്യകാല ഇടം കണ്ടെത്തിയത് വി.എസ്. ആൻഡ്രൂസ് അക്കാലത്ത് സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്ന ‘സമത്വവാദി’ എന്ന പത്രത്തിലൂടെയായിരുന്നുവെന്ന് ആത്മകഥയായ ‘കൊഴിഞ്ഞ ഇലകളിൽ’ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അന്ന് തൃശൂരിൽ മിസ്റ്റർ വി.എസ്. ആൻഡ്രൂസ് സമത്വവാദി എന്നൊരുപത്രം നടത്തിയിരുന്നു, പ്രതിവാരപത്രം. അതാതാഴ്ചയ്ക്കു കടലാസിനുള്ള പണം വല്ലവരോടും ചോദിച്ചുകിട്ടിയാൽ അച്ചടിക്കേർപ്പാടു ചെയ്യുക എന്നതായിരുന്നു ആൻഡ്രൂസിന്റെ നയം.
കർക്കശക്കാരൻ
ആൻഡ്രൂസ് മാസ്റ്ററിലെ ട്യൂട്ടർ (സംവിധായകൻ) കർക്കശക്കാരനായിരുന്നു. റിഹേഴ്സലല്ലേ ഇതൊക്കെമതി എന്ന ചിന്താഗതിക്കാരായ അഭിനേതാക്കളെ തട്ടിൽകയറാൻ മാസ്റ്റർ അനുവദിച്ചിരുന്നില്ല.
വി.എസ്. ആൻഡ്രൂസ് രചിച്ച സാഹിത്യഗുണം നിറഞ്ഞ നാടകഗാനങ്ങൾ നാടകങ്ങളുടെ വിജയത്തിന് മറ്റൊരു കാരണമായി. തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയത് നാടകഗാനരചനകൾ മാസ്റ്റർക്ക് അനായാസമായി. നാടകകൃത്തും ട്യൂട്ടറുമായ ആൻഡ്രൂസ് മാസ്റ്ററുടെ പേരുവച്ച് നോട്ടീസുകൾ പുറത്തിറങ്ങിയിരുന്നത് അക്കാലത്ത് പതിവായിരുന്നു. അതുകൊണ്ടുതന്നെ വേദിയിലെ നാടകാവതരണം മികച്ചതാക്കുവാൻ മാസ്റ്റർ കഠിനശ്രമം നടത്തിയിരുന്നു.
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പും പേറി ഉന്നതമായ കലാനാടക സംഗീത സംസ്കാരത്തെ മരണം വരെ ചേർത്തുപിടിച്ച ഈ കലാകാരന്റെ ഏറ്റവും വലിയ സംഭാവന നാടകകലയെ ദന്തഗോപുരങ്ങളിൽ നിന്നും താഴെ ഇറക്കി നാടകത്തിന് അതിവിശാലമായ ജനകീയ അടിത്തറ പാകി എന്നതാണ്. ജനഹൃദയങ്ങളെ ഇളക്കിമറിക്കാൻ കഴിയുന്ന തരത്തിലുള്ള നാടകരചനകളിലൂടെ അദ്ദേഹവും സംഘവും ‘സഞ്ചരിക്കുന്ന സർവകലാശാല’കളായി മാറുകയും സാമൂഹ്യമുന്നേറ്റത്തിന് വിത്തുകൾ വിതറുകയും ചെയ്തുകൊണ്ട് കലാലോകത്ത് വെള്ളിവെളിച്ചം പകർന്ന വി.എസ്. ആൻഡ്രൂസ് ഇന്നും മലയാളമണ്ണിലെ സാംസ്കാരിക സുഗന്ധമായി നിലകൊള്ളുന്നു.
ഫാ. നെൽസണ് തൈപ്പറന്പിൽ
( ലേഖകൻ ചേർത്തല സെന്റ് മൈക്കിൾസ് കോളജ് മാനേജരാണ്. )