ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡിന്റെ നിറവിലാണ് ഡി.വിജയകുമാർ എന്ന തബലിസ്റ്റ്. കഴിഞ്ഞ അന്പതു വർഷങ്ങളിലേറെയായുള്ള തബലയിലെ സമർപ്പിത ജീവിതത്തിന് കിട്ടിയ അംഗീകാരം. തബലയിൽ തീർക്കുന്ന താളവിസ്മയങ്ങളിൽ, പാട്ടുകാരന്റെ പാട്ടിന്റെ പകിട്ട് പത്തരമാറ്റാക്കുന്ന അസാധാരണ സിദ്ധിവൈഭവമുണ്ട്, അദ്ദേഹത്തിന്. അതിനാൽ തന്നെ കേരളത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധരായ പല സംഗീതജ്ഞർക്കൊപ്പവും പ്രവർത്തിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. ഗാനമേളയ്ക്കും സംഗീത കച്ചേരിക്കും ഭജൻസിനും തുമിരിക്കും ഗസലിനും ആവശ്യാനുസരണം തബല വായിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ പ്രധാന കൈമുതൽ.
തലയ്ക്കു പിടിച്ച തബലക്കന്പം
കുട്ടിക്കാലത്ത് തിരുവനന്തപുരത്തെ ഒരു അന്പലമുറ്റത്ത് സാംബശിവന്റെ കഥാപ്രസംഗം കേട്ടതാണ് വിജയകുമാറിന്റെ ജീവിതത്തിൽ വഴി ത്തിരി വായത്. ആ പരിപാടിയി ൽ അസാധ്യമായി തബല വായിച്ച ഒരാളെ വിജയകുമാറിന് മറക്കാനായില്ല. അച്ഛൻ, ഗോപാലക്കുറുപ്പ് നന്നായി തബല വായിക്കുന്ന ആളായിരുന്നതിനാൽ ആ വാദ്യോപകരണത്തോട് വിജയകുമാറിന് ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് നേര്.
എന്നാൽ തബല, മനസിൽ ആവേശമായിവളർന്നത് ആ സംഭവത്തോടെയാണ്. തന്നെ, തബലയുടെ താളലയങ്ങളിലേക്ക് വലിച്ചടുപ്പിച്ച ആ കലാകാരൻ പ്രസിദ്ധ തബല വിദ്വാനായ കൊച്ചിൻ രാജപ്പനാണെന്നും അദ്ദേ ഹം സിനിമാനടൻ മണവാളൻ ജോസഫിന്റെ മൂത്ത ജ്യേഷ്ഠനാണെന്നുമൊക്കെ അറിയുന്നത് പിന്നീടാണ്.അപ്പോഴേക്കും വിജയകുമാറിന്റെ അച്ഛൻ, കുടുംബസമേതം തിരുവന ന്തപുരത്തു നിന്നും കാസർഗോട്ടേക്ക് മാറാനുള്ള ഒരുക്കം തുടങ്ങിയിരുന്നു. കളിച്ചുവളർന്ന നാടും കൂട്ടുകാരെയുമൊക്കെ വിട്ട് ഏറെ സങ്കടത്തോടെയാണ് വിജയകുമാർ കാസർഗോട്ടെത്തിയത്.
അച്ഛന്റെ സമ്മാനം
മകൻ തബലയിൽ തത്പരനാണെന്ന് മനസിലാക്കിയിരുന്ന അച്ഛൻ, അവിടെ വീട്ടിൽ അവനു വേണ്ടി ഒരു തബല വാങ്ങിച്ചു വച്ചിരുന്നു. അത് കണ്ടതോടെ അവന്റെ സങ്കടമെല്ലാം അലിഞ്ഞി ല്ലാതായി. അന്ന്, കർണ്ണാടകയുടെയും കേരളത്തിന്റെയും അതിർത്തി പങ്കിട്ട കാസർഗോട്ട് ധാരാളം കൊങ്കിണികൾ ഉണ്ടായിരുന്നു. സംഗീതത്തിന്റെ സർവ വൈവിധ്യങ്ങളേയും ആരാധിക്കുന്ന മനസായിരുന്നു അവരുടേത്. ഹിന്ദുസ്ഥാ നിയും കർണാട്ടിക്കും ഒരുപോലെ അവർ ആസ്വദിച്ചിച്ചു. ബജൻസും ഗസലും അവരുടെ രാവുകളിൽ ആഘോഷമായി പെയ്തിറങ്ങി.
ഗോവ, പൂനെ, ദാർവാഡ്, ബോംബെ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം സംഗീതജ്ഞരും കലാകാരന്മാരും അന്ന് കാസർഗോട്ടെത്തിയിരുന്നു. അവരിൽ പലർക്കു വേണ്ടി യും വിജയകുമാറിന്റെ അച്ഛൻ തബല വായിക്കുക പതിവാണ്. അത് കണ്ടിരി ക്കാനും കൊട്ടിന്റെ രീതികൾ പഠിക്കാനും അവന് വലിയ ഇഷ്ടമായിരുന്നു. അങ്ങനെ കൊച്ചിൻ രാജപ്പനിൽ നിന്നു കിട്ടിയ തബലക്കന്പം വിജയകുമാറിന്റെ മനസിൽ കെടാതെ വളർത്തിയത് അച്ഛനായിരുന്നു. എന്നാൽ തന്നെ ക ണ്ടു പഠിച്ചാൽ പോര, പകരം ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ മകൻ തബല പഠിക്കുകയും മികച്ച തബല വിദ്വാനായി തീരുകയും ചെയ്യണം എന്നായിരു ന്നു അച്ഛന്റെ ആഗ്രഹം.
ഗുരുകുല വിദ്യാഭ്യാസം
അങ്ങനെയാണദ്ദേഹം അന്ന്, പേരെടുത്ത തബലിസ്റ്റായിരുന്ന ഉസ്താദ് എ.കെ.കുമാറിന്റെയടുത്ത് വിജയകുമാറിനെ എത്തിക്കുന്നത്. ഗുരുകുല വിദ്യാഭ്യാസ രീതിയിൽ അ ദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചാണ് വിജയകുമാർ തബല പഠിച്ചത്. അക്കാല ത്ത് എം.എസ്.ബാബുരാജ് അവിടെ പാട്ടു പഠിക്കാൻ വന്നത് വിജയകുമാറിന് നല്ല ഓർമയാണ്. ഉസ്താദ് കുമാറിന്റെ കീഴിൽ ആറു വർഷം തബല പഠിച്ചു. താൻ ഇന്ന് കാണിക്കുന്ന തബലയിലെ പ്രാവീണ്യം മുഴുവൻ അദ്ദേഹത്തിന്റെ ശിക്ഷണം കൊണ്ട് സിദ്ധിച്ചതാണ് എന്ന് വിജയകുമാർ കരുതുന്നു. അക്കാലത്തുതന്നെ ചില ഗാനമേള ട്രൂപ്പുകളിൽ തബല വായിക്കാൻ അദ്ദേഹത്തിന് ക്ഷണമുണ്ടായി. തുടക്കം കാസർഗോട്ടെ ഡയമണ്ട് ഓർക്കസ്ട്രയിൽ.
കൊച്ചിൻ കലാഭവനിൽ
ഹൈസ്കൂൾ പഠനം പൂർത്തിയായപ്പോൾ, കാസർഗോട് ഗവണ്മെന്റ് കോളജിൽ ബിരുദ പഠനത്തിന് ചേർന്നു. അപ്പോഴേക്കും നാട്ടിൽ അറിയപ്പെ ടുന്ന തബലിസ്റ്റായി അദ്ദേഹം മാറിയിരുന്നു. താമസിയാതെ ഡയമണ്ട് ഓർക്കസ്ട്ര വിട്ട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. പിന്നെ തൃശൂരിലെ വോയ്സ് ഓഫ് ട്രിച്ചൂർ, കോഴിക്കോട്ടെ സുകുമാരൻസ് ഓർക്കസ്ട്ര, തലശേരിയിലെ ഫ്രണ്ട്സ് ഓർക്കസ്ട്ര, കണ്ണൂരിലെ രാഗം ഓർക്കസ്ട്ര. ഒരിക്കൽ കാസർഗോട്ടെത്തിയപ്പോൾ വിജയകുമാർ തന്റെ ഗുരുവായ ഉസ്താദ് കുമാറിനെ കാണാൻ ചെന്നു. അദ്ദേഹം ഇന്ന് കോഴിക്കോട് ആകാശവാണിയിൽ ആർട്ടിസ്റ്റാണ്. കോഴിക്കോട് ആകാശവാണിയിൽ ഓഡിഷന് കൊടുക്കാൻ അദ്ദേഹമാണ് വിജയകുമാറിനെ നിർബ ന്ധിച്ചത്.
1971-ൽ അദ്ദേഹം ആകാശവാണിയിൽ കാഷ്വൽ ആർട്ടിസ്റ്റായി ചേർ ന്നു. അന്നവിടെ സംഗീതവും സാഹിത്യവും നാടകവുമായി കലയുടെ പൂക്കാ ലം തീർത്തുകൊണ്ട് കെ. രാഘവൻ മാസ്റ്റർ, കെ.പി.ഉദയഭാനു, പി.ഭാസ്കരൻ മാസ്റ്റർ, കെ.എ.കൊടുങ്ങല്ലൂർ, ഉറൂബ് തുടങ്ങിവരുണ്ട്.
കോഴിക്കോട്ടെ സംഗീത സായാഹ്നം
അക്കാലത്ത്, മിക്ക വൈകുന്നേരങ്ങളിലും അവർ കോഴിക്കോട്ടെ പല മ്യൂസിക് ക്ലബ്ബുകളിലും ഒത്തുകൂടി മെഹ്ഫില്ലുകൾ നടത്തും. കോഴിക്കോടിന്റെ രാവുകളെ സം ഗീത സാന്ദ്രമാക്കിയ ആ കാലത്തിന് തന്നിലെ തബലിസ്റ്റിന്റെ വളർച്ചയിൽ ഒ രു വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു എന്ന് വിജയകുമാർ അനുസ്മരിക്കുന്നു.
വോയ്സ് ഓഫ് ട്രിച്ചൂരിൽ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം, അന്ന വിടെ ഉണ്ടായിരുന്ന ജോണ്സണേയും ഒൗസേപ്പച്ചനേയും പരിചയപ്പെടുന്നത്. രവീന്ദ്രൻമാഷുടെ കളഭം, വടക്കുംനാഥ ൻ തുടങ്ങി നിരവധി സിനിമകളിൽ പശ്ചാത്തല സംഗീതത്തിന് അദ്ദേഹം ത ബല വായിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി സ്വാമികളുടെയും കെ.രാഘവൻ മാസ്റ്റ റുടെയും കൂടെ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യേശുദാസിന്റെ യും കാഞ്ഞങ്ങാട് രാമചന്ദ്രന്റെയും പല കച്ചേരികളിലും ഗാന മേളകളിലും പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
1985 മുതൽ ഏതാണ്ട് നാലു വർഷക്കാലം വിജയകുമാർ സൗദിയിലെ ഇന്ത്യൻ എംബസി സ്കൂളിലായിരുന്നു. സ്കൂളിലെ നൊമാഡ്സ് എന്ന ഓർ ക്കസ്ട്രയിലെ സ്ഥിരം തബലിസ്റ്റായിരുന്നു അദ്ദേഹം. അക്കാലത്ത് ഇന്ത്യൻ എംബസിയിൽ ഗസ്റ്റുകളായി എത്തിയ ഗസൽ ഇതിഹാസങ്ങളായ ഗുലാം ന ബി, മെഹ്ദി ഹസ്സൻ തുടങ്ങിയിവരോടൊപ്പം വേദികളിൽ അദ്ദേഹത്തിന് തബല വായിക്കാൻ അവസരങ്ങൾ കിട്ടിയിരുന്നു.
സക്കീർ ഹുസൈന്റെ അഭിനന്ദനം
1999-ൽ പ്രസിദ്ധ മൃദംഗ വിദ്വാനായ ടി.കെ.മൂർത്തിയുടെ 75-ാം പിറന്നാ ളാഘോഷവുമായി ബന്ധപ്പെട്ട് മദ്രാസ് മ്യൂസിക് അക്കാദമി വലിയൊരു ആ ഘോഷച്ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. വിജയകുമാർ അവിടെ പ്രത്യേകം ക്ഷണിതാവായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ തബലയിലെ എക്കാലത്തേ യും വലിയ മാന്ത്രികനായ സാക്കിർ ഹുസൈൻ എത്തിയിരുന്നു. അവിടെ വ ച്ച് അദ്ദേഹത്തെ പരിചയപ്പെടാൻ വിജയകുമാറിന് കഴിഞ്ഞു.
സത്യത്തിൽ അത് ഏറെക്കാലമായുള്ള അദ്ദേഹത്തിന്റെ മോഹമായിരുന്നു. അവിടെ സാക്കീർ ഹുസൈനൊപ്പം വേദിയിൽ തബല വായിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് കിട്ടി. പരിപാടി കഴിഞ്ഞപ്പോൾ തന്റെ കൈപിടിച്ചു കുലുക്കി വായന അസ്സലാ യി എന്നദ്ദേഹം അഭിനന്ദിച്ചത് തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി വിജയകുമാർ കരുതുന്നു.അംഗീകാരങ്ങൾ വേറെയും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. നിരന്തരം പരിപാടികളുമായി ഇപ്പൊഴും കലാലോകത്ത് സജീവ മായി നിൽക്കുന്ന അദ്ദേഹം ഭാര്യ മീനാക്ഷിക്കൊപ്പം കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് താമസം. അബുദാബിയിൽ കഴിയുന്ന സിനിമാ നടിയും നർത്തകി യുമായ ധനുരാകുറുപ്പ് മകളാണ്. മകൻ വിവേക്, ഓസ്ട്രേലിയയിൽ എൻജിനിയറാണ്.
മിനീഷ് മുഴപ്പിലങ്ങാട്