ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹിത്യകാരനായിരുന്ന ഫയോദോർ ഡോസ്റ്റോവ്സ്കി എഴുതി: "" മനുഷ്യന് അവന്റെ ദുഃഖങ്ങൾ എണ്ണുന്നതിലാണു താല്പര്യം. അവൻ തന്റെ സന്തോഷങ്ങൾ എണ്ണാൻ മറന്നുപോകുന്നു.'' വലിയ പ്രതീക്ഷകളോടെ നാം പ്രവേശിച്ച 2023 നമ്മെ കടന്നുപോവുകയാണ്. 2024 എന്ന പുതിയ വർഷത്തിലേക്കു നാം പ്രവേശിക്കുന്നു.
പുതിയൊരു വർഷത്തിലേക്കു കടക്കുന്പോൾ പിന്നിലേക്കു തിരിഞ്ഞുനോക്കുക സ്വാഭാവികം മാത്രം. എന്നു മാത്രമല്ല, അതു നാം ചെയ്യേണ്ടതുമാണ്. കാരണം, മുന്നോട്ടുള്ള നമ്മുടെ യാത്രയിൽ കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ നമുക്കു പുതിയ വെളിച്ചം നൽകിയെന്നിരിക്കും. അതോടൊപ്പം, കഴിഞ്ഞ വർഷം നമുക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനു നന്ദി പറയാനും നമ്മുടെ തെറ്റുകൾക്കും പോരായ്മകൾക്കും ദൈവത്തോടു മാപ്പപേക്ഷിക്കാനും അതു സഹായിക്കും.
നന്ദിയുള്ള ജീവിതം
എന്നാൽ, ഡോസ്റ്റോവ്സ്കി നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, കഴിഞ്ഞ വർഷത്തിലേക്കു നാം തിരിഞ്ഞുനോക്കുന്പോൾ നമ്മുടെ ശ്രദ്ധ മുഴുവനും ദൈവം നമുക്കു പ്രദാനം ചെയ്ത സന്തോഷങ്ങളിലും സൗഭാഗ്യങ്ങളിലുമാകട്ടെ. അവയെല്ലാം നന്ദിയോടെ അനുസ്മരിക്കാൻ സാധിച്ചാൽ പുതിയ വർഷത്തിലേക്കു കടക്കുന്പോൾ നമുക്കു കാലിടറുകയില്ല എന്നതാണു വസ്തുത.
എന്നാൽ, കഴിഞ്ഞ വർഷത്തിലേക്കു നാം തിരിഞ്ഞുനോക്കുന്പോൾ നമ്മുടെ ദുഃഖങ്ങൾ എണ്ണിയെണ്ണി വിലപിക്കാനാണ് നാം ശ്രമിക്കുന്നതെങ്കിൽ പുതുവർഷത്തിൽ നമുക്കു കാലിടറുമെന്നതിൽ സംശയം വേണ്ട. സന്തോഷങ്ങളും ദുഃഖങ്ങളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. സുഖങ്ങളിൽ മതിമറക്കാതിരിക്കാനും ദുഃഖങ്ങളിൽ തകർന്നുപോകാതിരിക്കാനും നമുക്കു സാധിക്കണം. അതിനു പ്രധാനമായും സഹായിക്കുന്നതു കൃതജ്ഞതാനിർഭരമായ ഒരു ഹൃദയമാണ്.
നമുക്കു ലഭിക്കുന്ന സന്തോഷങ്ങളെക്കുറിച്ചു ദൈവത്തോടും അവ ആരുവഴി വരുന്നുവോ അവരോടും നമുക്കു നന്ദിയുണ്ടെങ്കിൽ അതു നമുക്കു നൽകുന്ന ആത്മബലം ചില്ലറയല്ല. എന്നു മാത്രമല്ല, ആ ആത്മബലം ദുഃഖങ്ങൾ സമചിത്തതയോടെ നേരിടാനും നമ്മെ സഹായിക്കും. അതേസമയം, നമ്മുടെ സന്തോഷങ്ങളെക്കുറിച്ചും ജീവിതത്തിലെ നന്മകളെക്കുറിച്ചും വെറുതെ സ്മരിച്ചാൽ മാത്രം പോരാ. അവയെക്കുറിച്ചു ദൈവത്തിനു നിരന്തരം നന്ദിപറയണം. നന്മകൾ ആരിൽനിന്നാണോ അവരോടും നന്ദി പ്രകാശിപ്പിക്കണം.
അമേരിക്കൻ മനഃശാസ്ത്രപണ്ഡിതനായ ഡോ. റോബർട്ട് എമൺസ് പറയുന്നതനുസരിച്ച്, ""കൃതജ്ഞതാനിർഭരമായ ഹൃദയമുള്ള ഒരുവനു ജീവിതത്തിൽ അസാധാരണ നേട്ടം കൊയ്യാനാവും. കാരണം, മാനസികവും ശാരീരികവുമായ ആരോഗ്യവും ജീവിതത്തിന്റെ പൂർണതയും കൈവരിക്കാൻ ചിട്ടയോടുകൂടിയ കൃതജ്ഞതാനിർഭരമായ ജീവിതം സഹായിക്കും.'' അദ്ദേഹം പഠിപ്പിക്കുന്നതനുസരിച്ച്, നാം നന്ദിപ്രകടനം നടത്തുന്പോൾ അതു മറ്റുള്ളവർക്കു മധുരപലഹാരം കഴിക്കുന്ന അനുഭൂതിയാണു നൽകുന്നതത്രേ. കൃതജ്ഞതാപ്രകടനം നടത്തുന്ന ആളിനും അതേ അനുഭൂതി തന്നെയാണു ലഭിക്കുന്നതെന്നുംഅദ്ദേഹം അഭിപ്രായപ്പെടുന്നു.
കുറിച്ചുവയ്ക്കാം
നമുക്കു ജീവിതത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു നന്ദിയുള്ളവരായിരിക്കുന്നതിനൊപ്പം അവ നമ്മുടെ ഓർമയിൽനിന്നു മറഞ്ഞു പോകാതിരിക്കാൻ നമ്മുടെ ഡയറിയിൽ കുറിച്ചുവയ്ക്കുന്നതും നന്നായിരിക്കും. 2015ൽ ജേർണൽ ഓഫ് കൺസൾട്ടിംഗ് ആൻഡ് ക്ലിനിക്കൽ സൈക്കോളജി എന്ന പ്രസിദ്ധീകരണത്തിൽ ഒരു "ഡയറി എക്സർസൈസി'ന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ഈ റിപ്പോർട്ടനുസരിച്ച്, ആഴ്ചയിൽ രണ്ടു തവണ എങ്കിലും ജീവിതത്തിലെ നന്മകൾ കുറിച്ചുവച്ചവരുടെ ജീവിതത്തിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ വളരെ അപൂർവമായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നു മാത്രമല്ല, അവരുടെ മാനസികാരോഗ്യം ഏറെ മെച്ചവുമായിരുന്നത്രെ. വിവിധ രീതിയിലുള്ള ദുഃഖങ്ങൾക്കിടയിലും ജീവിതത്തിലെ നന്മകൾ എണ്ണാൻ അവർ മറന്നുപോയില്ല. തന്മൂലമാണത്രെ, അവരുടെ മാനസികാരോഗ്യം മെച്ചപ്പെടാൻ ഇടയായത്.
പുതിയ വർഷത്തിലേക്കു നാം കാലെടുത്തു കുത്തുന്പോൾ നാം ആദ്യം ചെയ്യുന്നതു ദൈവത്തിനുള്ള നന്ദിപ്രകടനമായിരിക്കണം. കാരണം, എത്രയോ പേർക്കു ലഭിക്കാതെ പോയ സൗഭാഗ്യമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. നമുക്കെന്തെങ്കിലും ദുഃഖങ്ങളുണ്ടെങ്കിൽകൂടി പുതിയൊരു വർഷം കാണാൻ ദൈവം നമുക്കു ഭാഗ്യം തന്നില്ലേ?
നന്ദിയുടേതായ ഒരു ഹൃദയം നമുക്കുണ്ടെങ്കിൽ ഏതു വലിയ പ്രതിസന്ധിക്കിടയിലും നാം പിടിച്ചുനിൽക്കുമെന്നതാണു വസ്തുത. കാരണം, ദുഃഖങ്ങളെക്കാളേറെ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടെന്നതു കൃതജ്ഞതാനിർഭരമായ ഒരു ജീവിതം നമ്മെ നിരന്തരം ഒാർമിപ്പിക്കും.
ബുദ്ധിരാക്ഷസനായിരുന്ന ആൽബർട്ട് ഐൻസ്റ്റൈൻ (1879-1955) ഇപ്രകാരം എഴുതി: ""ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.'' ഇന്നലെയിൽനിന്നു ധാരാളം നമുക്കു പഠിക്കുവാനുണ്ടാകും. പ്രത്യേകിച്ചും നമുക്കുണ്ടായ പരാജയങ്ങളിൽനിന്നും പാളിച്ചകളിൽനിന്നും.
അവയിൽനിന്നു നാം ശരിയായ പാഠം പഠിച്ചാൽ ഇന്നു നേരായ രീതിയിൽ എങ്ങനെയാണു ജീവിക്കേണ്ടതെന്നു നമുക്കു മനസിലാകും. അപ്പോൾ, നാളെയുള്ള ജീവിതം നമുക്ക് ഏറെ പ്രതീക്ഷ നല്കുന്നതായിരിക്കും. കാരണം, നാം കാലെടുത്തുകുത്തുന്ന വഴികൾ ശരിയായതു തന്നെയായിരിക്കും.
2024ലേക്ക് എത്തുന്പോൾ പ്രതീക്ഷിക്കാത്ത പല പ്രതിബന്ധങ്ങളും നമ്മെ അഭിമുഖീകരിച്ചേക്കാം. അപ്പോഴൊക്കെ നമുക്കു താങ്ങും തണലുമായി ദൈവമുണ്ടെന്നത് എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ. അപ്പോൾ, മനസ് പതറാതെ നാം ധീരമായി മുന്നോട്ടുപോകുകതന്നെ ചെയ്യും. കാരണം, ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് എപ്പോഴും അവിടന്നു താങ്ങും തണലുമായിരിക്കുമല്ലോ.
ജീവിതത്തിലെ നന്മകളെല്ലാം എണ്ണിക്കൊണ്ട് നന്ദിനിറഞ്ഞ ഹൃദയത്തോടുകൂടി പുതിയ വർഷത്തെ നമുക്കു വരവേൽക്കാം. അപ്പോൾ, പുതുവർഷത്തിലും നിരവധി നന്മകൾ എണ്ണാൻ ദൈവം നമുക്ക് അനുഗ്രഹം നല്കും. എല്ലാവർക്കും പുതുവർഷത്തിന്റെ എല്ലാ നന്മകളും നേരുന്നു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ