അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ്ക്കായി ഒരു ബസ് സ്റ്റേഷനിലെത്തി. അവിടെ വലിയ തണുപ്പായിരുന്നതുകൊണ്ട് അല്പം ചൂട് ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അടുത്തുള്ള ടെലഗ്രാഫ് ഓഫീസിലെത്തി. എന്നാൽ, അവിടത്തെ ഫയർപ്ലെയ്സിൽ തീ കൂട്ടാൻ അവിടുത്തെ ജീവനക്കാരൻ മെനക്കെട്ടിരുന്നില്ല.
അദ്ദേഹം ജീവനക്കാരന്റെ അടുത്തെത്തി ചോദിച്ചു: ""എന്തുകൊണ്ടാണ് നിങ്ങൾ ഈ ഓഫീസിൽ തീ കൂട്ടി ഓഫീസ് ചൂടാക്കാത്തത്?'' ഉടനെ ചെറുപ്പക്കാരനായ അയാൾ പറഞ്ഞു: ""നോക്കൂ മിസ്റ്റർ, ഞാൻ ഇവിടെ ടെലഗ്രാഫ് അയയ്ക്കുന്ന തിരക്കിലാണ്.!'' അപ്പോൾ അദ്ദേഹം തന്റെ പേരിൽ കന്പനി ഹെഡ് ഓഫീസിലേക്ക് ഒരു സന്ദേശം അയയ്ക്കാൻ ചെറുപ്പക്കാരനെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: ""ഞാൻ ഈ ടെലഗ്രാഫ് കന്പനിയുടെ വൈസ് പ്രസിഡന്റാണ്. പെട്ടെന്ന് ഈ സന്ദേശം അയയ്ക്കൂ.''
ആ സന്ദേശം ഇപ്രകാരമായിരുന്നു: ""ഈ ഓഫീസിലെ ജീവനക്കാരനെ ഉടൻ പിരിച്ചുവിടൂ.'' നിമിഷങ്ങൾക്കകം ആ ചെറുപ്പക്കാരൻ എവിടെനിന്നോ കുറെ വിറക് സംഘടിപ്പിച്ചു തീ കൂട്ടാൻ തുടങ്ങി. അപ്പോൾ വൈസ് പ്രസിഡന്റ് ചോദിച്ചു: ""ചെറുപ്പക്കാരാ, നിങ്ങൾ എന്റെ സന്ദേശം അയച്ചോ?'' ഉടൻ അയാൾ പറഞ്ഞു: ""നോക്കൂ മിസ്റ്റർ, ഞാൻ തീ കൂട്ടാനുള്ള തിരിക്കിലാണിപ്പോൾ.'' ടെലഗ്രാഫ് ഓഫീസിലെ ഈ ജീവനക്കാരന്റെ ജോലി ടെലഗ്രാഫ് സന്ദേശം അയയ്ക്കുക മാത്രമായിരുന്നില്ല. തണുപ്പ് കാലത്ത് ആ ഓഫീസിലെ ഫയർപ്ലെയ്സിൽ തീ കൂട്ടുക എന്നതും അയാളുടെ കടമയായിരുന്നു. അതോർമിച്ചു പ്രവർത്തിക്കാൻ അയാൾക്കൊരു പിരിച്ചുവിടൽ ഭീഷണി വേണ്ടിവന്നു.
ഇഷ്ടമുള്ളതു മാത്രമോ?
നമ്മുടെ ജീവിതത്തിൽ വിവിധ കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യാനാണ് നാം ശ്രമിക്കുക. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ മാറ്റിവയ്ക്കും. എന്നു മാത്രമല്ല, നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു മുൻഗണനാക്രമവും നാം പാലിച്ചെന്നു വരികയില്ല. ഇതോടെ ജീവിതത്തിൽ വിജയിക്കാൻ നാം പരാജയപ്പെട്ടു പോകുന്നു.
അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായിരുന്നു ബഞ്ചമിൻ ഫ്രാങ്ക്ളിൻ (1706-1790). എഴുത്തുകാരൻ, പ്രസാധകൻ, തത്വചിന്തകൻ, ശാസ്ത്രജ്ഞൻ, രാജ്യതന്ത്രജ്ഞൻ എന്നീ നിലകളിലൊക്കെ പ്രസിദ്ധനായിത്തീർന്ന ഫ്രാങ്ക്ളിൻ സാന്പത്തിക പരാധീനതമൂലം സ്കൂൾ പഠനം പൂർത്തിയാക്കാൻ സാധിക്കാത്ത വ്യക്തിയായിരുന്നു. തന്മൂലം പന്ത്രണ്ടാം വയസിൽ ജോലി തുടങ്ങി.
ആംസ്റ്റണിൽ ജനിച്ച അദ്ദേഹം 17-ാം വയസിൽ ജോലി തേടി ഫിലഡൽഫിയ നഗരത്തിലെത്തി. ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. അദ്ദേഹം പ്രിന്റിംഗും പത്രപ്രവർത്തനവും ആരംഭിച്ചു. എന്നാൽ, ഇതിനിടെയിൽ തന്റെ ജീവിതം ശരിയായ രീതിയിൽ കരുപ്പിടിപ്പിക്കുന്നതിനും അദ്ദേഹം മറന്നുപോയില്ല. എന്നു മാത്രമല്ല, അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്തു.
ഫ്രാങ്ക്ളിൻ ഫിലഡൽഫിയയിലെത്തിയപ്പോൾ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ അദ്ദേഹം കണ്ടു. എന്നാൽ, അദ്ദേഹം അവിടെ പ്രവർത്തനം തുടങ്ങിയതു തന്റെ ജീവിതത്തിലെ വിവിധ കാര്യങ്ങൾക്ക് ഒരു മുൻഗണനാക്രമം നല്കിക്കൊണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടതു വിവിധ കഴിവുകൾ വികസിപ്പിച്ചു ബൗദ്ധികവും ധാർമികവുമായ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയായി മാറുക എന്നതായിരുന്നു.
ഫ്രാങ്ക്ളിൻ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നതനുസരിച്ച്, നല്ല ഒരു വ്യക്തിത്വം തന്നിൽ രൂപപ്പെടുത്തുവാൻവേണ്ടി പതിമൂന്ന് സദ്ഗുണങ്ങൾ ചിട്ടയോടുകൂടി വളർത്തിയെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. സംയമനം, നിശബ്ദത, ക്രമം, സ്ഥിരനിശ്ചയം, മിതവ്യയം, അധ്വാനശീലം, സത്യസന്ധത, നീതിനിഷ്ഠ, മിതത്വം, ശുചിത്വം, ശാന്തത, ചാരിത്ര്യശുദ്ധി, വിനയം എന്നിവയായിരുന്നു ആ സദ്ഗുണങ്ങൾ.
13 സദ്ഗുണങ്ങൾ
ഈ സദ്ഗുണങ്ങളെല്ലാം തന്നിൽ വളർത്തിയെടുക്കാൻ വേണ്ടി ഒരു ജീവിതക്രമവും അദ്ദേഹം ആവിഷ്കരിച്ചു. അതനുസരിച്ച്, ഓരോ ദിവസവും ഈ പതിമൂന്ന് സദ്ഗുണങ്ങളിൽ ഒരെണ്ണത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഈ സദ്ഗുണം പ്രത്യേകം നിലനിർത്താനും അതിലെ വിജയപരാജയങ്ങൾ ഒരു ഡയറിയിൽ കുറിച്ചിടാനും അദ്ദേഹം ശ്രദ്ധിച്ചു. ഓരോ ദിവസവും ഓരോ സദ്ഗുണത്തിൽ പ്രത്യേകം ശ്രദ്ധിച്ച് പതിമൂന്ന് ദിവസം കഴിയുന്പോൾ വീണ്ടും ആദ്യം മുതൽ തുടങ്ങും. അങ്ങനെ ദീർഘനാളത്തെ കഠിനപരിശ്രമത്തിലൂടെയാണത്രേ ഫ്രാങ്ക്ളിൻ എല്ലാവരാലും ആദരിക്കപ്പെട്ട നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറിയത്.
സദ്ഗുണങ്ങൾ ശീലിക്കുന്നതിനിടയിൽ അദ്ദേഹം എപ്പോഴും വിജയിച്ചിരുന്നില്ല എന്നതു ശരിയാണ്. പക്ഷേ, അതുമൂലം അദ്ദേഹം നിരാശനായില്ല. പകരം, ചിട്ടയോടുകൂടി ശ്രമം തുടർന്നു. അതു ചെയ്തതാകട്ടെ, അപ്രധാന കാര്യങ്ങളുടെ പിറകെ പോകാതെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ മുൻഗണനാക്രമം നല്കി ശ്രദ്ധിച്ചുകൊണ്ടും.
ഈ മുൻഗണനാക്രമം സ്വകാര്യ ജീവിതത്തിൽ മാത്രം ഫ്രാങ്ക്ളിൻ ഒതുക്കിനിർത്തിയില്ല. പൊതുജീവിതത്തിലും അതു പ്രായോഗികമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങനെയാണ്, അമേരിക്കയുടെ ഭരണഘടന രൂപപ്പെടുത്തിയപ്പോൾ അതിന്റെ തത്വങ്ങൾക്കും അദ്ദേഹം ഒരു മുൻഗണനാക്രമം നിർദേശിച്ചത്.
തിരക്കേറിയ ഇന്നത്തെ നമ്മുടെ ജീവിതത്തിൽ പല അടിസ്ഥാനമൂല്യങ്ങളും നമുക്കുണ്ടായിരിക്കേണ്ട പല സദ്ഗുണങ്ങളും നാം മറന്നു പോയേക്കാം. അതിനാൽ, നമ്മുടെ ജീവിതത്തിൽ നാം പ്രാവർത്തികമാക്കേണ്ട മൂല്യങ്ങൾക്കും വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന സദ്ഗുണങ്ങൾക്കും ഒരു മുൻഗണനാക്രമം നല്കുകതന്നെ വേണം. അതോടൊപ്പം നമ്മുടെ ജീവിതത്തിൽനിന്നു നാം മാറ്റിനിർത്തേണ്ട തെറ്റായ കാര്യങ്ങളെ മാറ്റിനിർത്തുകയും ദുശീലങ്ങൾ ഉപേക്ഷിക്കുകയും വേണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ ശരിയായ വിജയം നാം കണ്ടെത്തുകയുള്ളൂ.
ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നു പറയുന്നത് പ്രധാനപ്പെട്ട കാര്യത്തെ പ്രധാനപ്പെട്ട കാര്യമായി സൂക്ഷിക്കുക എന്നതാണെന്ന് അമേരിക്കൻ ചിന്തകനും ഗ്രന്ഥകാരനുമായ സ്റ്റീഫൻ കോവി എഴുതിയിരിക്കുന്നതു വളരെ ശരിയാണ്. അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. അത് ഇപ്രകാരമാണ്: ""നിങ്ങൾക്ക് ചെയ്യുവാനുള്ള കാര്യങ്ങൾക്കു മുൻഗണനാക്രമം നല്കുക എന്നതല്ല കാതലായ കാര്യം. പ്രത്യുത, നിങ്ങൾ ചെയ്യേണ്ടതായ കാര്യങ്ങൾക്കു മുൻഗണനാക്രമം നല്കുക എന്നതാണ്.''
നമ്മുടെ ജീവിതത്തിൽ ഒരു മുൻഗണനാക്രമം ഉണ്ടാകട്ടെ. അതു നാം ചെയ്യേണ്ടതായ കാര്യങ്ങളിലുമാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ