ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ കാണാനും സന്തോഷം പങ്കിടാനും ദൂരെനിന്നു പോലും എത്തുന്നവർ, ആളും ബഹളവുമെല്ലാം കണ്ട് വീട്ടിലെത്തുന്ന ബന്ധുക്കളും അയൽവാസികളും... ഏതാനും ദിവസമായി എറണാകുളം കാക്കനാട് പള്ളിക്കര കണ്ടത്തിൽ ലീലാമ്മ ജോണിന്റെ വീട്ടിലെ കാഴ്ച ഇതാണ്.
സാധാരണ ഒരു വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ലീലാമ്മ ഏതാനും ദിവസങ്ങൾക്കൊണ്ടാണ് സെലിബ്രിറ്റിയായി മാറിയത്. ലീലാമ്മയെ ഇനിയും മനസിലായില്ലെന്നുണ്ടോ? ലീലാമ്മയുടെ തകർപ്പൻ നൃത്തം സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും കാണാത്തവർ ചുരുക്കമായിരിക്കും. ഒരു കല്യാണവീട്ടിലെ സ്റ്റേജിൽ കുട്ടികൾക്കൊപ്പം തകർപ്പൻ ഡാൻസ് നടത്തിയാണ് ലീലാമ്മ താരമായി മാറിയത്.
കുട്ടികളെ പോലും വെല്ലുന്ന ഊർജ്വസ്വലതയോടെയും മെയ്വഴക്കത്തോടെയുമാണ് "ഒരു മധുരക്കിനാവിന്റെ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു...' എന്ന സൂപ്പർ ഹിറ്റ് സിനിമാഗാനത്തിനു ലീലാമ്മ ചുവടുവച്ചത്.
തിരക്കോടു തിരക്ക്
എറണാകുളം കാക്കനാട് പള്ളിക്കര കണ്ടത്തില്‍ ലീലാമ്മ ജോണിന്റെ വീട്ടില്‍ അഭിമുഖത്തിനായി എത്തുമ്പോള്‍ ലീലാമ്മ ഒരു ചാനലിന് ഇന്റര്‍വ്യൂ കൊടുക്കുന്ന തിരക്കിലായിരുന്നു.
അഭിമുഖത്തിനുള്ള ഊഴം കാത്തു വരാന്തയില്‍ ഇരിക്കുന്നു മൂന്നു നാലുപേര്‍... ഇന്റര്‍വ്യൂവിനുള്ള സമയം ചോദിച്ചു ചാനലുകളില്‍നിന്നു മകന്റെ ഫോണിലേക്ക് കോളുകള്‍... വൈറല്‍ ഡാന്‍സര്‍ക്ക് ഫോണ്‍ കൊടുക്കാമോയെന്നു ചോദിച്ചു വിളിക്കുന്നവര്‍ നിരവധി... ഒറ്റ ദിവസംകൊണ്ട് വൈറല്‍ ആയ ഈ 64കാരി അഭിമുഖം പൂര്‍ത്തിയാക്കി ഞങ്ങള്‍ക്കൊപ്പമിരുന്നു. ഡാന്‍സില്‍ കണ്ട അതേ ചുറുചുറുക്ക് സംസാരത്തിലും.
പ്രായം ഒന്നിനും തടസമല്ല മക്കളേ, മനസുണ്ടാകണം എന്നു മാത്രം... എന്നു പറഞ്ഞുകൊണ്ട് ചെറുപ്പം മുതല്‍ നൃത്തം ഇഷ്ടപ്പെടുന്ന, നര്‍ത്തകരുടെ അമ്മയായ ആ വൈറല്‍ ഡാന്‍സര്‍ സംസാരിച്ചുതുടങ്ങി.
ഒരു മധുരക്കിനാവിന്‍...
കഴിഞ്ഞാഴ്ച പട്ടാമ്പിയിലെ ഒരു ബന്ധുവീട്ടില്‍ കല്യാണത്തിന് എത്തിയതായിരുന്നു ലീലാമ്മ ജോണും മക്കളും പേരക്കുട്ടികളും. ഭര്‍ത്താവിന്റെ കുടുംബത്തില്‍പ്പെട്ടയാളാണ് വധു. കല്യാണത്തലേന്ന് വധുവിനൊപ്പം ആട്ടവും പാട്ടവുമൊക്കെയായി ബന്ധുക്കളായ കുട്ടികള്‍ സ്റ്റേജില്‍ ആഘോഷത്തിലാണ്.
ലീലാമ്മയുടെ പ്രഫഷണല്‍ ഡാന്‍സറായ മകന് അവൈ സന്തോഷ് ഒരു അടിപൊളി ഡാന്‍സ് അവതരിപ്പിച്ചതോടെ ആളുകളുടെ നിറഞ്ഞ കൈയടി. ഇനി അമ്മയൊന്നു നൃത്തം ചെയ്യൂ എന്നായി മകന്. ആദ്യം മടിച്ചെങ്കിലും മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി സാരി അല്പം ഉയര്‍ത്തിക്കുത്തി 64കാരിയായ ലീലാമ്മ സ്റ്റേജിലേക്കു കയറി.
കാണാമറയത്ത് എന്ന ചിത്രത്തിൽ റഹ്മാനും ശോഭനയും തകര്‍ത്താടിയ "ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു...' എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ച ലീലാമ്മ നിമിഷനേരങ്ങള്‍ക്കകം സദസിനെ കൈയിലെടുത്തു. എങ്ങും നിര്‍ത്താത്ത കരഘോഷം.
ജീവിതത്തില്‍ ഇന്നുവരെ നൃത്തം പഠിച്ചിട്ടില്ലാത്ത ലീലാമ്മ ഒരു പ്രഫഷണല്‍ ഡാന്‍സറുടെ മെയ് വഴക്കത്തോടെ സ്റ്റേജില്‍ നിറഞ്ഞാടി. മകന് സന്തോഷ് തന്നെ ഇതു വീഡിയോയെടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഈ "ഡാൻസർ അമ്മച്ചി' ആരാണെന്ന അന്വേഷണം തുടങ്ങി. ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്.
ഇപ്പോഴിതാ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നു പോലും ലീലാമ്മയെ തേടി ഫോണ്‍കോളുകള്‍ എത്തുന്നു. ലീലാമ്മ അമ്മച്ചിക്കൊപ്പം ഫോട്ടോയെടുക്കാനും നേരില്‍ കാണാനുമൊക്കെ പള്ളിക്കരയിലെ വീട്ടിലേക്കു സന്ദര്‍ശകരുടെ പ്രവാഹം.
ആ ഡാന്‍സോടെ സ്റ്റേജ് വിടാനൊരുങ്ങിയപ്പോള്‍ സദസില്‍നിന്ന് ഒരു ഡാന്‍സ് കൂടി എന്ന ആവശ്യം ഉയര്‍ന്നു. അതോടെ ലീലാമ്മയും മകന് സന്തോഷുംകൂടി ’സറക്ക് വച്ചിരിക്കേന്’ എന്ന തമിഴ് ഗാനത്തിനൊപ്പം ചുവടുവച്ചു. അപ്പോഴും കൈയടിച്ചു സദസ് പ്രോത്സാഹിപ്പിച്ചു.
സ്റ്റേജില്‍നിന്ന് ഇറങ്ങുംമുമ്പ് കാണികളില്‍ പലരുമെത്തി ഒരു ഡാന്‍സ് കൂടി കളിക്കാന്‍ ലീലാമ്മയോട് ആവശ്യപ്പെട്ടു. ’തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ..’ എന്ന ഗാനത്തിനു ചുവടുവച്ചാണ് ലീലാമ്മ പിന്നീട് സദസിനെ കൈയിലെടുത്തത്.
ഡാന്‍സ് പണ്ടേ പ്രിയം
പറവൂര്‍ അയ്യമ്പിള്ളി തെക്കനാംപള്ളി വീട്ടില്‍ പീറ്റര്‍-തങ്കമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് ലീലാമ്മ. ചെറുപ്പം മുതല്‍ നൃത്തത്തോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, നൃത്തം പഠിക്കാനൊന്നും അവസരം ലഭിച്ചിരുന്നില്ല. നാടക നടനായിരുന്ന കണ്ടത്തില്‍ ജോണിന്റെ ജീവിതസഖിയായെങ്കിലും കലാരംഗത്തൊന്നും അത്ര സജീവമായില്ല.
ഇടയ്ക്കൊക്കെ പഴയ പാട്ടുകള്‍ പാടി ഭര്‍ത്താവിനൊപ്പം ചുവടുവച്ചതല്ലാതെ ഒരു വേദിയിലും താന്‍ നൃത്തം അവതരിപ്പിച്ചിട്ടില്ലെന്ന് ലീലാമ്മ പറഞ്ഞു. 15 വര്‍ഷം മുമ്പ് ജോണ്‍ മരിച്ചതോടെ ലീലാമ്മ വീട്ടില്‍ത്തന്നെ ഒതുങ്ങിക്കൂടി. പക്ഷേ, അമ്മച്ചി ഇങ്ങനെ ഇരുന്നാല്‍ പറ്റില്ലെന്നു പറഞ്ഞ് മക്കളാണ് അവരെ വീണ്ടും ആടാനും പാടാനുമൊക്കെ പ്രേരിപ്പിച്ചത്. അങ്ങനെ മകനും കൊച്ചുമക്കള്‍ക്കുമൊപ്പം ലീലാമ്മ വീട്ടില്‍ ചുവടുവച്ചു.
വീട്ടു ജോലി ചെയ്യുമ്പോഴും പാട്ടു കേള്‍ക്കുമ്പോഴുമൊക്കെ ചെറുതായി നൃത്തം ചെയ്തുതുടങ്ങി. മക്കൾ പ്രഫഷണൽ ഡാൻസുകാരായതിനാൽ വീട്ടിൽ ഡാൻസൊരു പുത്തരിയല്ല. പഴയ പാട്ടെല്ലാം കേള്‍ക്കുമ്പോള്‍ അടുക്കളയിലാണെങ്കിലും ചെറുതായി ഡാന്‍സ് ചെയ്യും.
കുടുംബസംഗമത്തിലും വീട്ടിലെ ചെറിയ ആഘോഷങ്ങളിലുമൊക്കെ ഇടയ്ക്കൊക്കെ ഡാൻസ് പരീക്ഷിച്ചു. ലീലാമ്മയുടെ ഡാന്‍സ് കണ്ട് ആ മെയ്വഴക്കത്തെ പലരും പ്രോത്സാഹിപ്പിച്ചതോടെ ആത്മവിശ്വാസമേറി.
താന്‍ സ്വന്തം ഇഷ്ടത്തിനാണ് സ്റ്റെപ്പൊക്കെ ഇടാറുള്ളതെന്നു ലീലാമ്മ പറയുന്നു. "അപ്പോള്‍ മനസില്‍ എന്തുതോന്നും അതങ്ങ് കളിക്കും. അല്ലാതെ ഇതൊന്നും പഠിച്ചു വച്ചതല്ല. എല്ലാ ടൈപ്പ് ഡാന്‍സ് ചെയ്യാനും ഇഷ്ടമാണ്. മധുരക്കിനാവ് കളിച്ചപ്പോള്‍ സ്ലോ മോഷനൊക്കെ കൈയില്‍നിന്ന് ഇട്ടതാണ്. ഡപ്പാംകൂത്ത്, ഭയങ്കര സ്ലോ ആയ പാട്ട് എല്ലാം ഇഷ്ടമാണ്'- ലീലാമ്മ പറയുന്നു.
കോളജ് കുമാരിയെപ്പോലെ
പഴയൊരു കോളജ്കുമാരിയുടെ ചടുലതയാണല്ലോ നൃത്തത്തില്‍ കണ്ടതെന്നു ചോദിച്ചപ്പോള്‍ അമ്മച്ചിയുടെ മറുപടിയെത്തി. ’സ്കൂളില്‍ പോയിട്ടില്ല, പിന്നെയല്ലേ കോളജ്. പിന്നെ ഇപ്പോള്‍ സാക്ഷരതയൊക്കെ നേടിയിട്ടുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തതിനാല്‍ ആ പ്രായത്തിലൊന്നും കലാമത്സരങ്ങളില്‍ പങ്കെടുക്കാനോ സ്റ്റേജില്‍ കളിക്കാനോ ഒന്നും സാധിച്ചിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന അവസരങ്ങളൊന്നും കളയാറില്ല.
മോഹന്‍ലാലിന്റെ പാട്ടുകളോടാണ് കൂടുതല്‍ താല്പര്യം. നസീര്‍ സാറും ഷീലാമ്മയും അഭിനയിച്ച ’കുടമ്മുല്ല പൂവിനും മലയാളിപ്പെണ്ണിനും...’ എന്ന പാട്ടുപാടി നൃത്തമാടാറുണ്ട്. അതെനിക്കു വളരെ ഇഷ്ടമാണ്. അതുപോലെ ജയഭാരതി അമ്മയും നസീര്‍ സാറും ഒരുമിച്ച് ആടിയ പാട്ടുകളും ഇഷ്ടമുള്ളതാണ്. "മാനത്തെ മഴമുകില്‍...' തുടങ്ങി പഴയ പാട്ടുകളോടാണ് കൂടുതല്‍ ഇഷ്ടം’ ലീലാമ്മ പറഞ്ഞു.
മക്കളാണ് പിന്‍ബലം
"ഈ പ്രായത്തിലും ആടുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഉണ്ടാകും. ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. എനിക്കു മൂന്നു മക്കളാണുള്ളത്. മിനി ജോയി, സിനി സുധീര്‍, സന്തോഷ്. അവരാണ് എന്റെ പിന്‍ബലം.' ലീലാമ്മയുടെ മകന് സന്തോഷ് ഡാന്‍സറും സീരിയല്‍ നടനുമാണ്.
കഴിഞ്ഞ 25 വര്‍ഷമായി നൃത്ത രംഗത്തുള്ള സന്തോഷ് കമലഹാസന്റെ നൃത്തരംഗം അവതരിപ്പിച്ചതോടെ അവ്വൈ സന്തോഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്. നാദിര്‍ഷ, ജയറാം, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പം നിരവധി വിദേശ രാജ്യങ്ങളില്‍ ഇദ്ദേഹം സ്റ്റേജ്ഷോകള്‍ ചെയ്തിട്ടുണ്ട്. മിനി അങ്കമാലിയില്‍ നൃത്താധ്യാപികയാണ്. സിനി വിദേശത്താണ്.
ശേഷം സ്ക്രീനില്‍....
ലീലാമ്മയുടെ ഡാന്‍സ് വൈറലായതോടെ മോഹന്‍ലാല്‍ ചിത്രം ഉള്‍പ്പെടെ മൂന്നു സിനിമകളിലേക്ക് ലീലാമ്മയ്ക്ക് അവസരം ലഭിച്ചു. രണ്ടു സംവിധായകര്‍ വിളിച്ചിരുന്നെന്നും ഒരെണ്ണം മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നെന്നും ലീലാമ്മയുടെ മകന് സന്തോഷ് പറഞ്ഞു.
സന്ദര്‍ശകരുടെ ബഹളമായതിനാല്‍ അമ്മയല്ല ഫോണെടുത്തത്. ആരാണ് വിളിച്ചതെന്നോ സംവിധായകന് ആരെന്നോ തിരക്കിയില്ല. വിളിച്ചവരില്‍ ഒരാള്‍ നേരിട്ട് വീട്ടില്‍ വന്നു സംസാരിക്കാമെന്നു പറഞ്ഞുവെന്ന് സീരിയല്‍ നടന്‍കൂടിയായ സന്തോഷ് പറഞ്ഞു.
സന്തോഷ ദിനങ്ങൾ
ഈ 64 ാം വയസിലാണ് അമ്മയുടെ സമയം വന്നത്. പണ്ടു മുതലേ കുടുംബത്തിലെ ആഘോഷ പരിപാടികളില്‍ അമ്മ ഡാന്‍സ് കളിച്ചിട്ടുണ്ട്. വീഡിയോ ഒക്കെ എടുക്കാറുണ്ടെങ്കിലും അന്നൊന്നും സമൂഹമാധ്യമങ്ങളുണ്ടായിരുന്നില്ല.
സോഷ്യല്‍മീഡിയ സജീവമായ കാലത്തു പോലും അമ്മയുടെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യണമെന്നൊന്നും തോന്നിയിട്ടില്ല. ഇന്‍സ്റ്റയില്‍ ഇടയ്ക്ക് വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല.
വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ പോലും ഇത്രത്തോളം വൈറലാകുമെന്നോ സിനിമയില്‍ അവസരം വരുമെന്നോ കരുതിയിരുന്നില്ലെന്ന് മകന് അവൈ സന്തോഷ് പറഞ്ഞു. ലീലാമ്മയുടെ നൃത്ത വീഡിയോ കുഞ്ചാക്കോ ബോബന്, റഹ്മാന്, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഷെയര്‍ ചെയ്തിരുന്നു. മന്ത്രി വി. ശിവന്‍കുട്ടിയും അഭിനന്ദനമറിയിച്ചു.
ആടാൻ മടിയില്ല
ദൈവം ആരോഗ്യം തന്നാല്‍ 90 വയസുവരെ ആടാനും എനിക്കു മടിയില്ല. കഴിവുള്ള പല സ്ത്രീകളും സമൂഹത്തെ ഭയന്നു തങ്ങള്‍ക്കുള്ള കല പുറത്ത് അറിയിക്കാറില്ല. എന്തെങ്കിലും കഴിവ് ഉണ്ടെങ്കില്‍ അതിലേക്കു നീങ്ങണം. ചോറും കറിയും വച്ച് അടുക്കളയില്‍ മാത്രം ഒതുങ്ങേണ്ടവരല്ല സ്ത്രീകള്‍. കഴിവുകളുണ്ടെങ്കിൽ അതു പുറത്തു പ്രകടിപ്പിക്കണം.
അമ്മമാരുടെ ഇത്തരം കലാവാസന കാണുമ്പോള്‍ മക്കള്‍ക്കും സന്തോഷമാകും.- കലയോട് ഇഷ്ടമുള്ള, വീട്ടില്‍ മടിച്ചിരിക്കുന്ന അമ്മമാരോടായി ലീലാമ്മ പറഞ്ഞു നിര്‍ത്തി. മധുരക്കിനാവിന്റെ പാട്ട് സമ്മാനിച്ച അപ്രതീക്ഷിത മധുരക്കിനാവിന്റെ മധുരം നുകരുന്ന തിരക്കിലാണ് ലീലാമ്മയും കുടുംബവും.
സീമ മോഹൻലാൽ