പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയായി കളിക്കാവോ... കളിക്കാം. അങ്ങനെ തുടങ്ങിയതാണ്. അയ്യായിരം രൂപ വരെയായി. അങ്ങനെ 1882 നാടകം കളിച്ചു.
തൃശൂർ പൂരം പ്രദർശനമെന്നാൽ അവിടെ ജോസ് പായമ്മലിന്റെ നാടകം ഉണ്ടാകും. അവ വന്പൻ ഹിറ്റുകളും. 50 വർഷം തുടർച്ചയായി ഒരേ സ്റ്റേജിൽ ദിവസവും ഓരോ നാടകം. മൊത്തം 1882 നാടകം.
പ്രത്യേകം റിഹേഴ്സലുകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയായിരുന്നു ഒാരോ അവതരണവും. നാടകം തുടങ്ങുന്നതിനു മുന്പ് എല്ലാവരും വട്ടമിട്ടിരിക്കും. ജോസ് പായമ്മൽ മനസിലുള്ള കഥ പറയും. ചില പ്രധാന രംഗങ്ങൾ, ട്വിസ്റ്റ് വരുന്ന ഭാഗങ്ങൾ, അത്തരം സന്ദർഭങ്ങളിൽ പറയേണ്ട ഡയലോഗുകൾ എന്നിവ പറഞ്ഞുകൊടുക്കും. അവ കുറിക്കു കൊള്ളുന്നവയും പ്രേക്ഷകന്റെ മനസിൽ തറയ്ക്കുന്നവയുമായിരിക്കും. പിന്നെയെല്ലാം അഭിനേതാവിന്റെ മനോധർമമാണ്.
തത്സമയം ഡയലോഗ്
ഒരു നടനു തകർത്താടാനുള്ള സുവർണാവസരം. സന്ദർഭത്തിനനുസരിച്ചു സംഭാഷണം രംഗത്തുള്ളവർ സ്വയം ഉണ്ടാക്കണം. ജോസ്, നന്ദൻ, ചിത്രൻ, ദിവാകരൻ, കാരി തോമസ്, കലാലയം രാധ (ജോസ് പായമ്മലിന്റെ ഭാര്യ), അനിയത്തി ലീല, ബാലസു എന്നിങ്ങനെ തൃശൂർക്കാർക്കു സുപരിചിതരും അത്രമേൽ പ്രിയങ്കരരുമായിരുന്നു നടീനടന്മാർ.
സമകാലികസംഭവങ്ങളും ആളുകളുമായിരുന്നു കഥയും കഥാപാത്രങ്ങളും. പത്രവാർത്തകളും രാഷ്ട്രീയവും നാട്ടുവിശേഷങ്ങളുമെല്ലാം വിഷയങ്ങളായി. ഇപ്പോഴും പതിവുതെറ്റിക്കാതെ ജോസ് പായമ്മലിന്റെ പിന്മുറക്കാർ പ്രദർശനനഗരിയിൽ നാടകാവതരണവുമായി എത്തുന്നു.
നാടകയാത്ര
പ്രഫഷണൽ, അമച്വർ നാടകങ്ങളുമായി ഇന്ത്യയൊട്ടാകെ സഞ്ചരിച്ചിട്ടുണ്ട് ജോസ് പായമ്മലും ഭാര്യ കലാലയം രാധയും. ജോസിന്റെതന്നെ ശിഷ്യയായി ഒന്പതാം വയസിൽ നാടകരംഗത്തേക്കു വന്ന രാധ പിന്നീടു ജീവിതയാത്രയിലും ഒപ്പം ചേർന്നു. ഒട്ടുമിക്ക നാടകട്രൂപ്പുകൾക്കു വേണ്ടിയും ഒരുപാടു നാടകങ്ങൾ, ഒരുപാടു വേദികൾ...
ലൂസിഫർ, ജ്യോതിർഗമയ, അന്തിക്രിസ്തു, ദിഗ്വിജയം, ഗോൾഡ് മെഡൽ, മനസിൽ അഗ്നി സൂക്ഷിക്കുന്നവർ, രാഗം താനം, പുത്ലിഭായ് എന്നിങ്ങനെ എട്ടു പ്രഫഷണൽ നാടകങ്ങൾ എഴുതി അവതരിപ്പിച്ചു. ലഡു, ഭാരതപ്പുഴ, ജമ്നാപ്യാരി തുടങ്ങി നിരവധി സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചു.
പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ മൂലം ഇരുവരും നാടകവേദി വിട്ടു. 2013ൽ ജോസ് പായമ്മൽ സ്റ്റേജ് വിട്ടു. ഭാര്യ രാധയും 12 വർഷമായി രംഗത്തില്ല. എങ്കിലും മനം നിറയെ നാടകവും കഥാപാത്രങ്ങളുമായി വലക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ വിശ്രമജീവിതത്തിലാണ് ഇരുവരും. വിദേശത്തുള്ള ഏകമകൻ ലോന ബ്രിണ്ണന്റെ ഭാര്യ സുനിത കൂട്ടിനുണ്ട്.
ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ...
പെറന്നാളാ...
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെന്തുട്ടടാ ക്ടാവേ... ആയിരത്തി ഒരുന്നൂറ്റി ഒന്പത് എടവം ഒന്പതാം തീയതി വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക്. നിന്റെ കൈയാ പെറ്റേ!
ങേ..
അതേടാ, എല്ലാ കുട്ട്യോളും മൊഖം പൊറത്തായിട്ടാ വരാ. നീ വലത്തേ കൈയുംകൊണ്ടാ വന്നേ.
അമ്മേ.. അപ്പോ, ഞാൻ പിച്ചക്കാരനാമ്മേ...
(അമ്മ ചിരിച്ചു)
ഇതൊരു നാടകത്തിന്റെയോ സിനിമയുടെയോ സ്ക്രിപ്റ്റല്ല. ജോസ് പായമ്മലെന്ന ഇൻസ്റ്റന്റ് കോമഡി നാടകസമ്രാട്ടിന്റെ ജനനത്തെക്കുറിച്ചു ഹാസ്യരൂപേണയുള്ള സ്വയാവതരണം. സ്വന്തം ജീവിതത്തിൽനിന്നു വികാരവായ്പോടെ, ഈറനണിഞ്ഞ കണ്ണുകളോടെ ഒരു ഒാർത്തെടുക്കൽ.
അന്ന്, പാവു അന്പട്ടത്തീന്ന് പറയണ ഒരു വയറ്റാട്ട്യാണ് നമ്മടവടീള്ളത്. അമ്മ പതിനൊന്നു പെറ്റു. പതിനൊന്നെടുത്തതും അവരാണ്.
അവരു പറഞ്ഞു, ചതിച്ചൂലോ കൊച്ചുലോനപ്പാന്ന്, അപ്പനോട്.
കുട്ടീടെ കൈയാ വന്നേക്കണേ...
അയ്യോ! ഇനീപ്പോ എന്താ ചെയ്യാ...
പോയി പറന്പീന്ന് ഒരു പച്ചീർക്കിലി കൊണ്ട്രാൻ പറഞ്ഞു. ന്ന്ട്ട് ചിമ്മിനി എടുക്കാനും. ചിമ്മിനീല് ഇൗർക്കിലി മുക്കി. ന്ന്ട്ട് തീനാളത്തിൽ വച്ച് പഴുപ്പിച്ചു കൈയിലാ വച്ചു. ഞാനപ്പോ, അയ്യോ..! ന്ന് പറഞ്ഞു കൈയങ്കടാ വലിച്ചു.
അതോണ്ടാണ് ഞാനെന്റെ ജന്മദിനം മറക്കാത്തെ. 1934 മേയ് 23 വെള്ളിയാഴ്ച. അതാണിംഗ്ലീഷ് മാസം.
തൊണ്ണൂറാം വയസിലും തന്റെ പിറവിരംഗങ്ങൾ അമ്മയിൽനിന്നു കേട്ടറിഞ്ഞത് നാടകീയമായി ജോസ് പായമ്മൽ അവതരിപ്പിക്കുന്നതു കേൾക്കുന്നവർ, അഭിനയത്തികവിന്റെ ഭാവപ്പകർച്ചകൾ അദ്ഭുതത്തോടെ നോക്കിയിരിക്കും. ചിരിപ്പടക്കങ്ങൾ ആസ്വദിക്കും.
മനസ് കാലങ്ങൾക്കു പിറകേ പായുന്പോൾ തകർത്തഭിനയിച്ചു കൈയടി നേടിയ ജീവിതരംഗങ്ങൾ അരങ്ങിലെ വീരചരിതംപോലെ ആ നാടകക്കാർന്നോരിൽനിന്നു കേൾക്കാം.
-----------------
പൂരപ്പറന്പിലെ നാടകംകളി,
മ്മ്ടെ തൃശൂരില്
1970ൽ ഒരു പൊതുവാൾ മാഷുണ്ടായിരുന്നു, പാറമേക്കാവിലെ കാഷ്യർ. അദ്ദേഹത്തോടു ചോദിച്ചു. ഞാനൊരു നാടകക്കാരനാണ്, എനിക്കു നാടകം കളിക്കാൻ അവസരം തരോ...
എന്ത് നാടകാ...
ഞാൻ പറഞ്ഞു, തമാശനാടകാ.
ന്തൂട്ട് തമാശ്യാ... നല്ല തമാശ്യാ.
എത്ര സമയാ...
ഒന്നര മണിക്കൂർ.
ഹൊ! സമയം കൂടുമോ...
ഇല്ല, അത്രേം വേണം.
ആ കളിച്ചോളൂ, നാളെ കളിച്ചോളൂ.. എന്താ എഴുതിവയ്ക്കേണ്ടേ...
ജോസ് പായമ്മൽ അവതരിപ്പിക്കുന്ന നാടകം.
അത്രേം മതിയോ...
മതി, എന്നെ അങ്ങനെയാ അറിയാ...
വൈകുന്നേരം തുടങ്ങാൻ സമയത്തു ഞാൻ പറഞ്ഞു, പൊതുവാൾസാറെ, ഒന്നുവന്നു കാണൂ.
ആ ഞങ്ങളു വരാം, ഞാന് മാത്രല്ല സെക്രട്രീം വരും.
നാടകം കഴിഞ്ഞ് എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയായി കളിക്കാവോ... കളിക്കാം. അങ്ങനെ തുടങ്ങിയതാണ്. അയ്യായിരം രൂപ വരെയായി. അങ്ങനെ 1882 നാടകം കളിച്ചു.
അതൊരിക്കൽ ഒരാൾ പറഞ്ഞു "നീ ഗിന്നസ് ബുക്കിലേക്കൊന്നെഴുതടാ.. അതൊരു വലിയ സംഭവല്ലേ''. അങ്ങനെ അവിടേക്കു കത്തയച്ചു. നിങ്ങൾക്ക് ഉടനേ വേണോ. അങ്ങനെയെങ്കിൽ ഇരുപത്തഞ്ചായിരം ഡോളർ വേണം.
""അവരുടെ അപ്പനും അമ്മയ്ക്കും വിളിക്കേണ്ടതായിരുന്നു ഞാൻ'''' (ഭാവപ്രകടനത്തോടെ ജോസ് പായമ്മൽ).
അതോണ്ട് ഒരു കാര്യവുമില്ല, ഗിന്നസ്ന്ന് വച്ചിട്ടെന്താ കാര്യം, പത്തു പൈസ കിട്ടുന്നുണ്ടോ. അതല്ലാതെതന്നെ പേരു കിട്ടുന്നുണ്ട്. ജോസ് പായമ്മൽന്ന് പറഞ്ഞാ എല്ലാവരും അറിയും. ഡൽഹിയിൽവരെ സ്വീകരണം ലഭിച്ചു. അന്ന് ഒാംചേരി പറഞ്ഞു ""മിസ്റ്റർ ജോസ്... ഞാൻ ഒരുപാട് നാടകങ്ങൾ എഴുതിയിട്ടുള്ള ആളാണ്. പക്ഷേ ഇങ്ങനെയൊരു നാടകം എന്റെ ജീവിതത്തിൽ ആദ്യമാണ്. ഇൗ നാടകം നിങ്ങളുടെ മനസിലേയുള്ളൂ. ബാക്കിയുള്ളവർക്കെല്ലാം നിങ്ങൾ പറഞ്ഞുകൊടുത്തതാണ്. അതല്ലേ നിങ്ങൾ ചെയ്തത്. ഇത് ലൈഫാണ്. എനിക്കു വളരെ ഇഷ്ടമായി''''.
കളർസീനോടുകൂടി
പതിന്നാലാമത്തെ വയസിൽ ഞാനൊരു നാടകം കണ്ടു. കൈനിക്കര എന്ന നാടകകൃത്തിന്റെ കാൽവരിയിലെ കൽപപാദപം. അതിലെ യൂദാസിന്റെ അന്ത്യം, അതെനിക്കു ഭയങ്കരമായി സ്ട്രൈക്ക് ചെയ്തു. അത് സിഎൽസിയിൽ അവതരിപ്പിക്കണമെന്നു പറഞ്ഞപ്പോൾ അവസരം കിട്ടിയില്ല, കാരണം ഞാൻ പയ്യനല്ലേ.
കുറച്ചുകാലം കഴിഞ്ഞപ്പോൾ അന്നത്തെ വികാരിയച്ചനോട് (പിന്നീട് തൃശൂർ അതിരൂപത ആർച്ച്ബിഷപ്പായ മാർ ജോസഫ് കുണ്ടുകുളം) ഞാനൊരു അഞ്ചു മിനിട്ട് ചോദിച്ചു, സ്റ്റേജില് ഒരു വൺആക്ട് പ്ലേ നടത്താൻ.
അതെന്താണ്...
ഒരാൾ ഒറ്റയ്ക്കുനിന്ന് അഭിനയിക്കുന്നത്.
അച്ചൻ പറഞ്ഞു, ഇതു പള്ളിയാണ്, അത് ഒാർമയുണ്ടാകണം. പള്ളിക്കു പറ്റിയ സാധനമാണെന്നു പറഞ്ഞ്, അന്നു ഞാൻ യൂദാസിന്റെ അന്ത്യം സ്റ്റേജിൽ അവതരിപ്പിച്ചു. നല്ല കൈയടി കിട്ടി.
19 വയസായപ്പോൾ ഉദയ ആർട്സ് ക്ലബ് എന്ന പേരിൽ സ്വന്തമായി കലാസമിതി ഉണ്ടാക്കി. കാനം ഇജെയുടെ "എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു''എന്ന നാടകമാണ് ഉദ്ഘാടനത്തിന് അവതരിപ്പിച്ചത്. അന്നു നാടകത്തിൽ സ്ത്രീകൾ അധികമില്ല. പറവൂരിൽ ഒന്നുരണ്ടു പേരുണ്ട്. വിലാസം കണ്ടുപിടിച്ചുചെന്നു. പറവൂർ വത്സല, നന്ദിയാട്ടുകുന്നം ലീല. രണ്ടുപേരെയും ബുക്ക് ചെയ്തു. അന്ന് 20 രൂപയാണു പ്രതിഫലം. പിന്നെ വണ്ടിക്കൂലി. എന്റെ വീട്ടിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ റിഹേഴ്സൽ.
ആ നാടകം ഇരിങ്ങാലക്കുടയിൽ വീടിനടുത്തുതന്നെ മൈതാനത്ത് (അയ്യങ്കാവ് മൈതാനം) അവതരിപ്പിച്ചു. കരണ്ടില്ല, കുട്ടിസായിപ്പിന്റെ ഇലക്ട്രിക് കടയിൽനിന്ന് ജനറേറ്റർ കൊണ്ടോന്ന് കളർസീനോടുകൂടിയാണു നാടകം കളിച്ചത്. അന്നൊന്നും നാടകംകൊണ്ടു ജീവിക്കുമെന്നു വിചാരിച്ചിട്ടില്ല. 28 വയസു കഴിഞ്ഞപ്പോഴാണു നാടകം തൊഴിലായി സ്വീകരിച്ചത്.
രാധയെന്ന പെൺകുട്ടി നടിയാകുന്നു
എനിക്ക് 19 വയസുള്ളപ്പോൾ ഞാനൊരു നാടകമെഴുതി, കടലിന്റെ കളിപ്പാട്ടങ്ങൾ. ഒരു മുക്കുവന്റെ കഥയായിരുന്നു. ഏകരംഗനാടകം. അന്ന് കൊടുങ്ങല്ലൂരിൽ ആനാപ്പുഴ സുകുമാരന്റെ നേതൃത്വത്തിൽ അഖിലകേരള നാടകോത്സവം നടക്കുന്നു. ഒരു ദിവസം മൂന്നുവീതം പത്തു ദിവസം 30 നാടകങ്ങൾ.
സെലക്ഷൻ കിട്ടി. ഇവൾക്കന്ന് (കലാലയം രാധ) ഒന്പതു വയസ്. ഞാൻ അവളുടെ അമ്മയോടു പറഞ്ഞു. രാധയെ അഭിനയിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. ആദ്യം സമ്മതിച്ചില്ല. പിന്നീടു പറഞ്ഞ് ഓകെയാക്കി. നല്ല നാടകത്തിനും അഭിനയത്തിനും ഒരു പവൻ, സംവിധായകന് അരപ്പവൻ. അതാണു സമ്മാനം.
അന്ന് അവിടെ ഒരുപാട് വലിയ നടിമാരൊക്കെ മത്സരത്തിനുണ്ട്. പറവൂർ വത്സല, പറവൂർ ലീല, നന്പ്യാടത്ത് മല്ലിക, നീലക്കുയിൽ കമലം, പരവൂർ മേരി, പറവൂർ ജാനമ്മ. അവരെയെല്ലാം പിന്നിലാക്കി ഇവൾ നേടി. ഒന്പതാമത്തെ വയസിൽ നല്ല നടിക്കുള്ള അവാർഡ്. ഒരു പവൻ സമ്മാനമായി കിട്ടി.
ചില നടിമാരു പറഞ്ഞു, എവിടുന്നോ വന്ന ഒരു പീക്കിരിപ്പെണ്ണ് പവൻ അടിച്ചോണ്ടുപോയി. അതോടുകൂടി ഇവളെക്കുറിച്ചു വലിയ അഭിപ്രായമായി.
പിന്നീട് വൈലോപ്പിള്ളിയുടെ മാന്പഴം ആധാരമാക്കി ഒരു നാടകം അവതരിപ്പിച്ചു. അന്നൊരു കാര്യം ഇയാളോടു പറഞ്ഞിരുന്നു, "അങ്കണത്തൈമാവില്നിന്നാദ്യത്തെ പഴം വീഴ്കെ, അമ്മതൻ നേത്രത്തില്നിന്നുതിര്ന്നൂ ചുടുകണ്ണീര്'' എന്നു പാടുന്പോൾ നിന്റെ കണ്ണിൽനിന്ന് കണ്ണീരു വരണംന്ന്. വെറുതെ പറഞ്ഞെന്നു മാത്രം. എന്നാൽ അതു പാടിക്കൊണ്ടിരിക്കുന്പോൾ ഞാൻ സ്റ്റേജിലേക്കു നോക്കി, ഇൗ കുട്ടി കണ്ണീരിൽ കുളിച്ചുനിൽക്കുകയാണ്. ഞാൻ രോമാഞ്ചം പൂണ്ടു.
ജീവിതത്തിൽ ഭാര്യയാണെങ്കിലും ഇവൾ കൂടുതലും എന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്.
അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ്പായിരുന്നു പണി. ആറണയാണു കിട്ടുക. അച്ഛനില്ല. ഒരനിയത്തിയും അമ്മയും മാത്രം. മുഴുപ്പട്ടിണിയിലായിരുന്നു. പത്തു വയസിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ.
അവളുടെ ഒരു കൂട്ടുകാരിയുണ്ട്, കൊച്ചന്നമ്മ. ഞാനവളോടു പറഞ്ഞു എനിക്കൊരു കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.
ആരേന്യാ, രാധേന്യാണോ...
ങേ, നിനക്കെങ്ന്യാ അതറിയാ...
അതറിഞ്ഞൂടേന്ന് ചിരിച്ചോണ്ടവൾ.
പോയി ചോദിച്ചപ്പോൾ അവളൊരു ആട്ടാട്ടി.
അങ്ങേരെന്റെ രക്ഷാകർത്താവും ആശാനുമാണ്. അങ്ങനെയൊരു മോഹം അങ്ങേരുടെ മനസിലുണ്ടെങ്കിൽ നാളെമുതൽ എന്റെ വീട്ടിൽ വരരുത്. എനിക്കയാളുടെ ഒരു സഹായോം വേണ്ട.
ഞാൻ ഇല്ലെങ്കിൽ അവൾക്കു ജീവിക്കാനാകില്ല, ആരു കൊണ്ടുനടക്കാനാണ് നാടകത്തിന്.
നേരിട്ടു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഞാൻ സംസാരിച്ചു. നീ കൊച്ചന്നമ്മയോടു പറഞ്ഞത് എനിക്കറിയാം. നിനക്ക് ഇഷ്ടാണോ..
ഇഷ്ടല്ല. പിന്നീട് പറഞ്ഞു, നേരം വെളുത്ത് വൈകുന്നേരമാകുംവരെ തെണ്ടിനടന്നാൽ തലചായ്ക്കാൻ ഒരിടം വേണം. ഒരു കൊച്ചുവീട്. അതുണ്ടാക്കീട്ടു മതി.
എന്റെ അനിയത്തീനെ പഠിപ്പിക്കണം. അവൾക്ക് എന്റെ അമ്മേനെ നോക്കാൻ ത്രാണിയുണ്ടാകുംവരെ പഠിപ്പിക്കണം.
അങ്ങനെയാണ് അനിയത്തി ലീല ബിഎ ലിറ്ററേച്ചറും എച്ച്ഡിസിയും പഠിച്ചത്. അതിനുശേഷമായിരുന്നു ഞങ്ങടെ കല്യാണം. എനിക്കന്ന് 37. അവൾക്ക് 26.
അന്നൊക്കെ നാടകംതന്നെ ജോലി. നാടകംകൊണ്ടു മാത്രം ജീവിച്ച ഒരു കുടുംബമാണ് ഞങ്ങടേത്.
ടി.എ. കൃഷ്ണപ്രസാദ്