ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗാനം. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ അതിലെ ഗാനങ്ങളെല്ലാം ഹിറ്റായി.
ഞാൻ നാടകരംഗത്തു പ്രവേശിക്കുന്നതിനു മുന്പ് ചെറുകഥകളാണ് എഴുതിക്കൊണ്ടിരുന്നതെന്നു മുന്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. അക്കാലത്തു വിവിധ മാസികകളിലും വാരികകളിലും വന്നിരുന്ന മിക്ക കഥകളും ഞാൻ വായിക്കുമായിരുന്നു. അക്കൂട്ടത്തിൽ പുതിയൊരു എഴുത്തുകാരന്റെ ചെറുകഥ എന്റെ ശ്രദ്ധയിൽപ്പെട്ടു. മറ്റ് എഴുത്തുകാരിൽനിന്നു വ്യത്യസ്തമായ രചനാരീതി. പുതിയ ശൈലി. കവിത തുളുന്പുന്ന ഭാഷ. എന്നിൽ ഏറെ കൗതുകമുണർത്തിയ ആ കഥാകാരന്റെ പേര് ജെ.സി. കുറ്റിക്കാട്. പിന്നീട് അദ്ദേഹത്തിന്റെ മുൾക്കിരീടം എന്ന നീണ്ടകഥ വായിച്ചു. കാന്പും കരുത്തുമുള്ള രചന. പ്രസന്നസുന്ദരമായ ഭാഷ. സരളമായ ശൈലി.
സ്റ്റേജിലെ ജേസി
മലയാളി വായനക്കാരെ ഹരംകൊള്ളിച്ച അദ്ദേഹത്തിന്റെ മറ്റൊരു രചനയാണ് മനോരമ വീക്കിലിയിൽ പ്രസിദ്ധീകരിച്ച അലയാഴി എന്ന നീണ്ടകഥ. കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും അനുയോജ്യമായി യഥാർഥ വ്യക്തികളെ അഭിനയിപ്പിച്ച് ആ ഫോട്ടോകളാണ് ഓരോ ലക്കത്തിലും ചേർത്തിരുന്നത്. അത് അക്കാലത്തു മലയാളത്തിൽ ഒരു പുതുമയായിരുന്നു. പിന്നീട് ജെ.സി. കുറ്റിക്കാട്ടിന്റെ രചനകൾ വിരളമായി. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു അദ്ദേഹം സാഹിത്യം ഉപേക്ഷിച്ചു നാടകാഭിനയത്തിലേക്കു തിരിഞ്ഞുവെന്ന്. അഭിനയരംഗത്തേക്കു വന്നതോടെ ജെ.സി. കുറ്റിക്കാട്് ജേസി എന്നു മാത്രം അറിയപ്പെടാൻ തുടങ്ങി.
ഞാൻ ജേസിയെ നേരിട്ടു പരിചയപ്പെടുന്നതു തൃശൂർവച്ചാണ്. പൊൻകുന്നം വർക്കി സാറിന്റെ "അൾത്താര' നാടകം കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്നു. അതിൽ ജേസി നായകനായിട്ടാണ് അഭിനയിക്കുന്നത്. നായിക കവിയൂർ പൊന്നമ്മ. അവർ നന്നായി പാടും. ജേസിയും പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടിതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗാനം. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ അതിലെ ഗാനങ്ങളെല്ലാം ഹിറ്റായി.
അടുക്കുന്നു
നാടകത്തിനുശേഷം ഞാൻ ജേസിയെ പരിചയപ്പെട്ടു. അഭിനന്ദനമറിയിച്ചു. ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. ഞാൻ സ്വയം പരിചയപ്പെടുത്തി. അപ്പോൾ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ജേസി പറഞ്ഞു: ""ഞാൻ ജോസേട്ടന്റെ നാടകങ്ങൾ ചിലത് കണ്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. കൊള്ളാം. നല്ല മുഹൂർത്തങ്ങളുണ്ട്.'' ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു. പോരാൻ നേരത്ത് ജേസി പറഞ്ഞു: ""ഞങ്ങൾ ഇന്നും നാളെയും തൃശൂരാണ്. നാളെ ലോഡ്ജിൽ വന്നാൽ സാവകാശം സംസാരിക്കാം.''
പിറ്റേന്നു ഞാൻ ജേസിയെ ചെന്നുകണ്ടു. ഞങ്ങൾ ദീർഘമായി സംസാരിച്ചു. അക്കൂട്ടത്തിൽ ജേസി ആത്മാർഥ ഹൃദയത്തോടെ സ്നേഹപൂർവം ഒരഭിപ്രായം എന്നോടു പറഞ്ഞു. ജോസേട്ടൻ ഇതുവരെ പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും കഥകളാണ് നാടകമാക്കിയത്. ഇനി സമൂഹത്തിലെ ഉയർന്ന മേഖലകളിൽ കഴിയുന്നവരുടെ - ഉന്നതനിലയിൽ ജീവിക്കുന്നവരുടെ-പ്രശ്നങ്ങൾകൂടി സംഘർഷാത്മകമായി ചിത്രീകരിക്കണം.
അപ്പോൾ നാടകത്തിനു കൂടുതൽ നിലവാരവും ഗൗരവവുമുണ്ടാവും. ജോസേട്ടന് അതു സാധിക്കും. നല്ല ക്രാഫ്റ്റുണ്ടല്ലോ കൈയിൽ. നിഷ്കളങ്ക മനസിന്റെ ഈ ആഗ്രഹം മാനിച്ചു പിന്നീട് ഞാനെഴുതിയതാണ് വിഷക്കാറ്റ്, മണൽക്കാട്, നഷ്ടസ്വർഗം, അഗ്നിവലയം, ശാപരശ്മി, സൂര്യാഘാതം, ജ്വലനം തുടങ്ങിയ നാടകങ്ങൾ.
സിനിമയിലേക്ക്
ജേസി പിന്നീട് അഭിനയരംഗത്തുനിന്നു പിന്മാറി. നാടകസംവിധായകന്റെ മേലങ്കിയണിഞ്ഞു. അദ്ദേഹം വിദഗ്ധമായി സംവിധാനം ചെയ്തതും കുയിലൻ രചന നിർവഹിച്ചതുമായ ഒരു ബൈബിൾ നാടകം കാണാനിടയായി. നല്ല പിരിമുറുക്കമുള്ളതും പ്രേക്ഷകരിൽ ആകാംക്ഷ വളർത്തുന്നതുമായ ആ നാടകത്തിൽ സംവിധായകനായ ജേസിതന്നെ ഒരു ചെറിയ ഭാഗമഭിനയിച്ചു. ക്രിസ്തുവിന്റെ വേഷം. ചുരുക്കം രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ക്രിസ്തു.
റോമൻ പടയാളികളുടെ ഭീകര മർദനവും ചമ്മട്ടിയടിയുമേറ്റ് അവശനായിത്തീർന്ന, ശിരസിൽ മുൾമുടി ധരിച്ചു രക്തം വാർന്നൊലിക്കുന്ന മുഖവുമായി പീഡാനുഭവത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന യേശുവിന്റെ ദയനീയ ചിത്രം - മൂന്നാണികളിൽ തറയ്ക്കപ്പെട്ട ദുസഹമായ വേദനയാൽ കുരിശിൽ കിടന്നു പുളയുന്ന അതിദാരുണമായ രംഗം - ഇവയെല്ലാം വിസ്മയകരമായ ഭാവപ്രകടനംകൊണ്ടു ജേസി അവിസ്മരണീയമാക്കി.
പതിറ്റാണ്ടുകൾ കടന്നുപോയിട്ടും ആ രംഗങ്ങൾ ഇന്നും എന്റെ മനസിൽ പച്ചകെടാതെ നിൽക്കുന്നു.
നാടകവില്പനയിൽ റിക്കാർഡ് സൃഷ്ടിച്ച എന്റെ "ഭൂമിയിലെ മാലാഖ' എന്ന ജനപ്രിയ നാടകം ചലച്ചിത്രമാക്കാൻ നിർമാതാവായ പി.എ. തോമസ് തീരുമാനിച്ചു. ഇതിന്റെ ചർച്ചയ്ക്കായി 1965ൽ ഒരു ഞായറാഴ്ച എറണാകുളത്തെ മദ്രാസ് കഫേയിലേക്ക് എന്നെ ക്ഷണിച്ചു. ഞാനവിടെ ചെന്നപ്പോൾ പി.എ. തോമസിനോടൊപ്പം ജേസിയെ കണ്ടു. എനിക്ക് സന്തോഷവും അതിശയവും തോന്നി. നാടകസംവിധാനം ഉപേക്ഷിച്ചു ചലച്ചിത്ര രംഗത്തേക്ക് അദ്ദേഹം കൂടുമാറിയിരിക്കുന്നു എന്ന് അപ്പോഴാണറിഞ്ഞത്.
എന്റെ കഥയ്ക്കു സ്ക്രീൻ പ്ലേ എഴുതുന്നതും സഹസംവിധാനം നിർവഹിക്കുന്നതും ജേസി. നിർമാണവും സംവിധാനവും പി.എ. തോമസ്. ഷൂട്ടിംഗ് അധികഭാഗവും നടന്നത് മദ്രാസിലാണ്. ഷൂട്ടിംഗ് നേരിട്ടു കാണാൻ നാലഞ്ചു ദിവസം ലീവെടുത്തു ഞാൻ മദ്രാസിലേക്കു പോയി. ജേസി സസന്തോഷം എന്നെ സ്വീകരിച്ചു. എന്റെ അഭിപ്രായങ്ങൾ മാനിച്ചു സ്ക്രിപ്റ്റിലെ ചില രംഗങ്ങൾ മാറ്റിയെഴുതി.
കഥാപാത്രങ്ങൾക്കു ജീവൻ നല്കിയത് അന്നത്തെ പ്രമുഖ താരങ്ങളായ പ്രേം നസീർ, തിക്കുറിശി, ടി.കെ. ബാലചന്ദ്രൻ, മുത്തയ്യ, അടൂർ ഭാസി, മുതുകുളം, കാലായ്ക്കൽ കുമാരൻ, സുകുമാരി തുടങ്ങിയവർ. ഭൂമിയിലെ മാലാഖയായ ചിന്നമ്മയുടെ സഹോദരനായി വേഷമിട്ടതു ജേസിതന്നെ. സഹസംവിധാനം, സ്ക്രിപ്റ്റ്, അഭിനയം - ഈ മൂന്നിനവും വേണ്ടതുപോലെ ഭംഗിയായി ജേസി കൈകാര്യം ചെയ്തു.
ഭൂമിയിലെ മാലാഖയോടു കൂടിയാണ് ജേസി ചലച്ചിത്ര സംവിധാനരംഗത്തേക്കു കടന്നുവന്നത്. മാത്രമല്ല സംവിധാന മേഖലയിൽ അദ്ദേഹം തന്റേതായ സർഗപ്രതിഭയും വ്യക്തിമുദ്രയും പതിപ്പിക്കുകയും ചെയ്തു. രാജാങ്കണം, അഗ്നിപുഷ്പം, ആരും അന്യരല്ല, പവിഴമുത്ത്, താറാവ്, അകലങ്ങളിൽ അഭയം, നീയെത്ര ധന്യ, അടുക്കാൻ എന്തെളുപ്പം, പുറപ്പാട്, സങ്കീർത്തനംപോലെ തുടങ്ങി മുപ്പതിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനംചെയ്തു.
സഫലമാവാത്ത മോഹം
വർഷങ്ങൾ കടന്നുപോയി. മനോരമ വിഷന്റെ ആദ്യസംരംഭമായ മോഹപ്പക്ഷികൾ എന്ന ടിവി സീരിയൽ സംവിധാനം ചെയ്യാൻ വിശ്വസിച്ച് ഏൽപ്പിച്ചത് ജേസിയെയാണ്. പ്രേക്ഷകലക്ഷങ്ങൾക്കു പുതിയൊരനുഭവവും അനുഭൂതിയും പകർന്നു കൊടുത്തുകൊണ്ട് മോഹപ്പക്ഷികൾ ചരിത്ര വിജയം നേടി. അതു ടിവി സീരിയൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തീർന്നു.
പിന്നീടൊരിക്കൽ ഞാൻ കേട്ടതു സന്തോഷവാർത്തയായിരുന്നില്ല. ജേസി സുഖമില്ലാതെ കിടപ്പിലായിരിക്കുന്നു. ഞാൻ ഫോണിൽ ബന്ധപ്പെട്ടു വിശേഷങ്ങൾ നേരിട്ടു ചോദിച്ചറിഞ്ഞു. അധികം താമസിയാതെ എറണാകുളത്തുപോയി നേരിട്ടു കണ്ടു. അങ്ങനെ ഒന്നു രണ്ടു തവണ വീട്ടിൽ പോയി. ഒരു ദിവസം പോയപ്പോൾ, പുതിയതായി ഞാനെഴുതിയ ജീവനുള്ള വെളിച്ചം എന്ന അരമണിക്കൂറിന്റെ ടെലിവിഷൻ നാടകം ജേസിയെ വായിച്ചു കേൾപ്പിച്ചു. അദ്ദേഹത്തിനു വളരെ ഇഷ്ടമായി. ജേസി ഇതു സംവിധാനം ചെയ്ത് അവതരിപ്പിക്കണമെന്ന എന്റെ മോഹം അറിയിച്ചു. ജേസി സസന്തോഷം സമ്മതിച്ചു. പറ്റിയ പാർട്ടിയെ കിട്ടിയാൽ അറിയിക്കാമെന്നേറ്റു.
ഏതാണ്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ ആലപ്പുഴയുള്ള രണ്ടു മൂന്നു യുവാക്കൾ എന്നത്തേടി തൃശൂർക്കു വന്നു. അവർക്കു ജേസിയെക്കൊണ്ട് ഒരു ടിവി പ്ലേ ചെയ്യിക്കണം. അവർ ജേസിയെ കണ്ടപ്പോൾ ജേസി അവരെ എന്റെ അടുക്കലേക്കു വിട്ടു. ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ജേസി പറഞ്ഞു: ""ഞാൻ സുഖപ്പെട്ടുവരുന്നുണ്ട്. രണ്ടു മാസത്തിനകം ഷൂട്ടിംഗ് നടത്താം. അപ്പോഴേക്കും പൂർണാരോഗ്യം വീണ്ടെടുക്കാനാവും.''
പക്ഷേ, ജേസിയുടെ ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു. ആ ഉദ്യമവും യുവാക്കളുടെ ആഗ്രഹവും എന്റെ മോഹവും അങ്ങനെ സഫലമാവാതെ പോയി. മാസങ്ങൾക്കു ശേഷം ആ വാർത്ത വന്നു. പ്രിയ ജേസിയുടെ മരണവാർത്ത! 2001ൽ മരിക്കുന്പോൾ അദ്ദേഹത്തിന് 62 വയസ് മാത്രം.
സി.എൽ. ജോസ്