അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍... പക്ഷേ ആ കള്ളനുണ്ടല്ലോ, നിസാരക്കാരനായിരുന്നില്ല.. അവന് കോടിക്കണക്കിനു പേരുടെ ഹൃദയങ്ങള്‍ അടിച്ചെടുത്തു മുങ്ങി! നോയ്ഡക്കാരനായ ഒരു മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് ഈ പാട്ടിന്റെ സ്രഷ്ടാവ്. ഇതാ, അയാളുടെ കഥ, പാട്ടിന്റെയും...
സമയം പുലര്‍ച്ചെ രണ്ടു മണി.
ഡല്‍ഹിക്കു സമീപമുള്ള ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഉറക്കത്തില്‍നിന്നു ഞെട്ടിയുണരുന്നു. അയാള്‍ക്ക് ആ നിമിഷംവരെ ഉണ്ടായിരുന്ന ആത്മബോധം മാറുകയാണ്- താന്‍ ഭൂമിയിലുള്ളത് പാട്ടുകളുണ്ടാക്കാനാണെന്നും സംഗീതത്തിലൂടെ സ്വയം വെളിച്ചപ്പെടണമെന്നും അയാള്‍ ഉറപ്പിക്കുന്നു.
ആത്മാര്‍ഥതയോടെ, പരിപൂര്‍ണമായ സംശുദ്ധിയോടെ പരിശ്രമിച്ചാല്‍ ലോകം മാറിത്തുടങ്ങുമെന്ന് അയാള്‍ വിശ്വസിച്ചു. അതുവരെ ചെയ്തിരുന്ന ജോലി മാറ്റിവച്ച് ഒരു ഗിറ്റാറുമായി തെരുവിലേക്കിറങ്ങി. അയാളുടെ ലോകം മാറിത്തുടങ്ങി.
അയാള്‍ സ്വയം ജുസ്ത് എന്നു പേരിട്ടു. ഇപ്പോള്‍ ഇതാ, കേള്‍ക്കുന്നവർക്കാർക്കും 'കവര്‍ച്ച'യില്‍നിന്നു രക്ഷപ്പെടാനാകാത്ത ഒരു കള്ളന്റെ പാട്ടുമായി ജുസ്ത് ഹിറ്റ് ചാര്‍ട്ടുകളില്‍ തലയുയര്ത്തിനില്ക്കുന്നു.
എന്നിട്ടെന്താണെന്നോ!
രാത്രി കള്ളന്വന്നു ഹൃദയങ്ങളെ പാട്ടിലാക്കുകയാണ്. വരികളുടെ അര്‍ഥം ഏതാണ്ടിങ്ങനെ:
കള്ളന് വന്ന് എന്റെ കൈയിലുള്ളതെല്ലാം തരാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു- എന്റെ പേരും ജോലിയും ഈശ്വരനെയും സന്ധ്യകളെയും എല്ലാം എടുത്തോളൂ.
എന്റെ വിജയങ്ങള്‍, തോല്‍വികള്‍, ഭയങ്ങള്‍, ഈ വീട്, സ്വപ്നങ്ങള്‍, രഹസ്യങ്ങള്‍, സങ്കടങ്ങള്‍, മുറിവുകള്‍ എല്ലാം എടുത്തോളൂ..
അങ്ങനെ ഇവിടെ കാണുന്നതും കാണാത്തതുമായ എല്ലാമെടുത്ത് എന്നെ സ്വതന്ത്രനാക്കൂ...
ജുസ്തിനോടു ചോദിച്ചു: ഈ സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് താങ്കള്‍ അര്‍ഥമാക്കുന്നത്?
അയാള്‍ പറഞ്ഞു- ലക്ഷക്കണക്കിനാളുകള്‍ അതിന് അവരവരുടേതായ അര്‍ഥങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞതിനാല്‍ ഞാനിതിന് ഉത്തരം പറയുന്നില്ല.
ഇങ്ങനെയാണ് ഞാന്‍ ഉദ്ദേശിച്ചതും. എന്റെ കല ഒരു കേള്വിക്കാരന് എങ്ങനെയെടുക്കണമെന്നതില്‍ ഞാന്‍ ഇടപെടില്ല. പാട്ടെഴുതുമ്പോള്‍ എന്റെ മനസിലൊന്നുണ്ടായിരുന്നു. റിക്കാര്‍ഡ് ചെയ്തപ്പോള്‍ ആ അര്‍ഥം മാറി. ഇപ്പോള്‍ പാട്ട് എല്ലാവരുടേതുമാണ്. കേള്‍ക്കുന്ന ആര്‍ക്കും എങ്ങനെയുമെടുക്കാം.
റീല്‍സ് അത്ഭുതം!
യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, സ്പോട്ടിഫൈ... എല്ലായിടത്തും കള്ളന്റെ വിളയാട്ടം. സ്പോട്ടിഫൈ ഇന്ത്യയില്‍ ഏറ്റവും വൈറലായ പാട്ടായി. കഴിഞ്ഞ ഡിസംബറിലാണ് പാട്ട് പുറത്തിറക്കിയതെന്നോര്ക്കണം. ഇന്‍സ്റ്റഗ്രാമിലെ റീലുകളിലെല്ലാം കള്ളന് എത്തി. ഈ പാട്ട് പശ്ചാത്തലമാക്കി ഒരുക്കിയ റീല്‍സിന്റെ എണ്ണം ദശലക്ഷക്കണക്കിനാണ്.
മാധുരി ദീക്ഷിതും സറാ അലി ഖാനും അടക്കമുള്ള പ്രശസ്തരും മറ്റു കണ്ടന്റ് ക്രിയേറ്റര്‍മാരും സ്വന്തം പതിപ്പുകളുമായെത്തി. എല്ലാം പരക്കെ സ്വീകരിക്കപ്പെട്ടു. ഇതിലെല്ലാം ജുസ്തിനു സന്തോഷവും നന്ദിയുമുണ്ട്. പക്ഷേ വൈറലാവുകയല്ല തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
ഇതെന്റെ ജീവിതം
സംഗീതത്തിന്റെ വഴിയേ നടക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും യുക്തിപൂര്വമല്ലായിരുന്നു. എനിക്കതില്‍ ഒരറിവോ പരിചയമോ ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. നാലഞ്ചു കൊല്ലം ഇതില്‍നിന്ന് ഒരു വരുമാനവുമില്ലാതെ ഇതിനു പിന്നാലെ നടന്നു. എന്റെ ആന്തരിക ചോദന ഒന്നുകൊണ്ടുമാത്രമാണ് അതു സംഭവിച്ചത്.
കേള്‍ക്കുന്നയാള്‍ക്ക് എന്റെ സംഗീതത്തിലൂടെ ഒരനുഭവം പകരാന്‍ കഴിഞ്ഞാല്‍ അതാണ് സന്തോഷം. ബോധമനസിനപ്പുറം തൊടാന്‍ കഴിയുന്ന ഒട്ടേറെ കലാകാരന്മാര് നമുക്കുണ്ട്. രബീന്ദ്രനാഥ ടഗോര്‍, ബോബ് ഡിലന്, എ.ആര്. റഹ്മാന്, അരിജിത് സിംഗ്, നുസ്രത് ഫത്തേ അലി ഖാന്, ലിയനാര്‍ഡ് കോഹന്, രാജാ രവിവര്‍മ തുടങ്ങിയവരെല്ലാം എന്റെ നോട്ടത്തില്‍ ആ കഴിവുള്ളവരാണ്. കലയെ കാലത്തിനപ്പുറം സഞ്ചരിപ്പിക്കുകയെന്നത് മഹത്തായ കാര്യമല്ലേ.
സംഗീതത്തിനു പരിധിയില്ലാത്ത ശക്തിയുണ്ട്. ഒരു പാട്ടുകാരന് എന്ന നിലയില്‍ ആ ശക്തി നേടാനും എന്നെ കേള്‍ക്കുന്നവര്‍ക്ക് അതു പകര്‍ന്നു നല്‍കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നെ സ്വയം പ്രകടിപ്പിക്കാനാണ് എന്റെ സംഗീതം. അതാണ് ഞാന്‍. ഒരു ആല്‍ബം പൂര്‍ത്തിയാക്കാനോ സിനിമയ്ക്കു വേണ്ടി പത്തു പാട്ടുകളെണ്ണി ചെയ്യാനോ അല്ല ഞാന്‍ സംഗീതമുണ്ടാക്കുന്നത്. അതെന്റെ ജീവിതമാണ്. ആപ്പിള്‍ മരത്തില്‍ ആപ്പിളുകള്‍ മാത്രമേ ഉണ്ടാകൂ എന്നതുപോലെ, ഞാന്‍ സംഗീതത്തിനുവേണ്ടി വന്നവനാണ്- ജുസ്ത് പറയുന്നു.
പേരില്‍ എന്തിരിക്കുന്നു!
അര്‍ഥം നോക്കി ആളുകള്‍ പേരു തെരഞ്ഞെടുക്കുമ്പോള്‍ ജുസ്ത് ആദ്യം ഒരു പേരു തെരഞ്ഞെടുക്കുകയും അതിന് അര്‍ഥം കല്പിക്കുകയും ചെയ്തു. സ്വയം പേരിട്ട് രണ്ടു വര്‍ഷത്തിനു ശേഷമാണത്രേ അതിന്റെ അര്‍ഥം വന്നത്. സ്നേഹത്തിന്റെയും ശക്തിയുടെയും അവസ്ഥയെയാണ് ജുസ്ത് എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇനിയതല്ല, തന്റെ പാട്ടുകള്ക്കെന്നപോലെ പേരിനും മറ്റര്‍ഥങ്ങള്‍ കണ്ടെത്തിയാല്‍ അതിലും സന്തോഷമെന്ന് അദ്ദേഹം പറയുന്നു.
ഇപ്പോള്‍ ജുസ്തിനു മുന്നില്‍ അവസരങ്ങളുടെ കടലാണ്. ഭാവി എന്തുകൊണ്ടുവരുന്നോ അതിനെല്ലാം സ്വാഗതമെന്നു പ്രഖ്യാപിക്കുന്നു ഈ ഗായകന്.
ഇനിയെന്താവും!!
ആ ആകാംക്ഷ
ഒരു കഥപറയുന്ന പോലുള്ള ഗാനാവിഷ്കാര ഭംഗിയാണ് തന്നെ ഈ പാട്ടിലേക്ക് ആകര്ഷിച്ചതെന്നു പറയുന്നു, കള്ളന്റെ പാട്ടുവച്ച് മനോഹരമായൊരു റീല്‍ ഒരുക്കിയ ഫെമി ജോസ്.
വളരെ ലളിതമായി ആര്‍ക്കും റിലേറ്റ് ചെയ്യാവുന്ന കഥ, സംഗീതത്തിലെ ലാളിത്യം, അഭിനയിക്കാന്‍ പറ്റിയ മുഹൂര്‍ത്തങ്ങള്‍ ധാരാളം- ഇതെല്ലാം ഇഷ്ടമായി. ഇന്നലെ വീട്ടില്‍ കേറിയ കള്ളന് എന്തുചെയ്തു എന്നറിയാനുള്ള, കുട്ടികളെപ്പോലുള്ള ആകാംക്ഷയാണ് ഈ പാട്ടുണര്ത്തുന്നത്. ഒരേ താളത്തില്‍ ആര്‍ക്കും ഒരു നാടന്‍പാട്ടു പോലെ പാടാം. അതിലെല്ലാമുപരി വരികളില്‍ ഒരു സ്വയം പരിഹാസം ഒളിഞ്ഞിരിക്കുന്നുണ്ട്.
കക്കാന്‍ വന്ന കള്ളനേക്കാള്‍ ദയനീയമായ മാനസികാവസ്ഥയിലാണ് താന്‍ എന്ന പരിഹാസം. ആദ്യം കേട്ടപ്പോള്‍ തോന്നിയ ഇഷ്ടം ഇപ്പോഴുമുണ്ട് ഈ പാട്ടിനോട്- ഫെമി പറയുന്നു. അമേരിക്കയില്‍ ഐടി പ്രഫഷണലാണ് മലയാളിയായ ഫെമി ജോസ്.
ഹരിപ്രസാദ്