കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന്നു കാണുന്ന ചിത്രം വരച്ച ചിത്രകാരൻ, സാങ്കേതിക വിദ്യകൾ പലതും സ്വയം പരീക്ഷിച്ചു പഠിച്ച ടെക്നീഷ്യൻ, കരകൗശല വിദഗ്ധൻ, ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ... ബ്രദർ ബ്രൊക്കാർദ് സിഎംഐ പലതുമായിരുന്നു....
കുറെ ആഴ്ചകളായി ബ്രദർ ബ്രൊക്കാർദിന് ഉറങ്ങാൻ കഴിയുന്നില്ല. ചില അമേരിക്കൻ മാസികകളിൽ അച്ചടിച്ചുവരുന്ന കളർ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്. ആറു പതിറ്റാണ്ടുകൾക്കു മുന്പാണ് സംഭവം. അന്നു കേരളത്തിലെ പത്രമാസികകളിലൊന്നും കളർ ചിത്രങ്ങൾ അച്ചടിക്കാറില്ല.
കംപ്യൂട്ടറും ഡിടിപിയും ഒന്നുമില്ലാതിരുന്ന അക്കാലത്ത് ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഫോട്ടോകൾ അച്ചടിച്ചിരുന്നത്. എന്നാൽ, കളർ ബ്ലോക്കുകൾ കേരളത്തിലെന്നല്ല മദ്രാസിൽ പോലും നിർമിച്ചിരുന്നില്ല. താൻ ജോലി ചെയ്യുന്ന ദീപിക പത്രത്തിൽ കളർ പടങ്ങൾ അച്ചടിക്കണമെന്നത് അദ്ദേഹത്തിന്റെ ഏറെക്കാലമായുള്ള മോഹമായിരുന്നു.
ബ്ലോക്കുകൾ ഉണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു ബ്രദർ ബ്രൊക്കാർദ്. പക്ഷേ, കളർ അച്ചടിക്കാനുള്ള ബ്ലോക്ക് ഇനിയും വഴങ്ങുന്നില്ല. കേരളത്തിലാരും അതു നിർമിക്കുന്നുമില്ല. എങ്കിലും അദ്ദേഹം പരീക്ഷണങ്ങൾ തുടർന്നു. പലതും പരാജയപ്പെട്ടു.
ജനലിലൂടെ വന്ന വെളിച്ചം
അങ്ങനെ ഒരു ദിവസം മാന്നാനം പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ടിരിക്കവേ പല വർണച്ചില്ലുകളുള്ള ഒരു ജനാലയിൽകൂടി സൂര്യരശ്മികൾ കടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അതൊരു സ്പാർക്ക് ആയിരുന്നു. അതുവഴി ലഭിച്ച ചില നിഗമനങ്ങൾ പ്രയോജനപ്പെടുത്തി അദ്ദേഹം ഒടുവിൽ കളർ ബ്ലോക്കുകൾ നിർമിച്ചു.
ദീപിക പത്രത്തിൽ കളർ ചിത്രങ്ങൾ കണ്ട് വായനക്കാർ മാത്രമല്ല മറ്റു പത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും അണിയറക്കാരും അദ്ഭുതംകൂറി. കളർ ബ്ലോക്കുകൾ നിർമിച്ചുകൊടുക്കാൻ മറ്റു പ്രസിദ്ധീകരണക്കാരും സിനിമാക്കാരും പോലും ബ്രൊക്കാർദ് ബ്രദറിനു മുന്നിൽ ആവശ്യവുമായെത്തി. മനോരമ, കേരളഭൂഷണം, ദേശബന്ധു തുടങ്ങിയ പത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ ഈ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തി.
1948 മുതൽ 1978 വരെ മൂന്നു പതിറ്റാണ്ട് ദീപികയിൽ സേവനം അനുഷ്ഠിച്ച ബ്രദർ ബ്രൊക്കാർദ് സിഎംഐയുടെ സാങ്കേതിക പരിജ്ഞാനവും കലാപരമായ കഴിവുകളും പ്രിന്റിംഗ് ടെക്നോളജിയുടെ ശൈശവദശയിൽ മറ്റു മാധ്യമങ്ങൾക്കു മുന്നിൽ ദീപികയ്ക്കു സവിശേഷമായ ഒരു മുഖവും അഭിമാനവും നൽകി.
ആരായിരുന്നു ബ്രദർ ബ്രൊക്കാർദ്?
അതുല്യ പ്രതിഭ എന്ന വാക്കാണ് ബ്രദർ ബ്രൊക്കാർദ് സിഎംഐ എന്ന സന്യാസിയുടെ പേരിനോടു ചേർത്തുവയ്ക്കാവുന്ന ഏറ്റവും ചുരുങ്ങിയ വിശേഷണം.
ആരായിരുന്നു ബ്രൊക്കാർദ് ബ്രദർ എന്നു ചോദിക്കുന്നതിനേക്കാൾ ആരല്ലായിരുന്നു എന്നു ചോദിക്കുന്നതാണ് കൂടുതൽ എളുപ്പം. പ്രിന്റിംഗ് വിദഗ്ധൻ, ബൈൻഡിംഗ് വിദഗ്ധൻ, മികച്ച ചിത്രകാരൻ, കരകൗശല വിദഗ്ധൻ, എഴുത്തുകാരൻ, ഫോട്ടോഗ്രാഫർ... ഇങ്ങനെ സ്വന്തം ജീവിതത്തോട് അദ്ദേഹം ചേർത്തുവച്ച വിശേഷണങ്ങൾ നിരവധി. ഇതിലെല്ലാം ഉപരി സന്യാസത്തിന്റെ മൂല്യമറിഞ്ഞ താപസൻ.
തടിയിൽ പ്രതിമകൾ കൊത്തിയുണ്ടാക്കുക, രൂപങ്ങളുടെയും മെഡലുകളുടെയും മോൾഡുകൾ ഉണ്ടാക്കുക, തിരുപ്പാത്രങ്ങളിൽ സ്വർണവും വെള്ളിയും പൂശുക, ചിത്രത്തയ്യൽ ചെയ്ത് പൂജാവസ്ത്രങ്ങൾ ഉണ്ടാക്കുക മുതലായ പണികളെല്ലാം അദ്ദേഹത്തിനു വശമായിരുന്നു. സന്യാസസഹോദരനായി വ്രതാനുഷ്ഠാനം ചെയ്താണ് അദ്ദേഹം സിഎംഐ സഭയിൽ അംഗമാകുന്നത്.
നോക്കിനിന്നു പഠനം
പല സാങ്കേതിക വിദ്യകളും നോക്കിനിന്നു മനസിലാക്കിയ ശേഷം തനിയെ പരീക്ഷണങ്ങൾ നടത്തി പഠിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്. പുസ്തകങ്ങൾ ബൈൻ ഡിംഗ്് നടത്താൻ ഒരു വിദഗ്ധനെ ചെത്തിപ്പുഴ ആശ്രമത്തിൽ താമസിപ്പിച്ചിരുന്നു. അദ്ദേഹത്തിൽനിന്ന് ആ വിദ്യ വശമാക്കിയെടുക്കാൻ ബ്രദറിനെ നിയോഗിച്ചു.
എന്നാൽ, ചില സാങ്കേതിക കാര്യങ്ങൾ വെളിപ്പെടുത്താൻ അയാൾ മടികാണിച്ചു. പുസ്തകത്തിന്റെ വിളുന്പിൽ ഗിൽറ്റ് ഇടുന്ന വിദ്യ അത്തരത്തിലൊന്നായിരുന്നു. ഒരു പ്രത്യേകതരം പശയുണ്ടാക്കിയാണ് അതു ചെയ്തിരുന്നത്. എന്നാൽ, പശയുണ്ടാക്കുന്നത് എങ്ങനെയെന്നു ബ്രദറിനു പിടികിട്ടിയില്ല.
അതു പറഞ്ഞുകൊടുക്കാൻ വിദഗ്ധൻ തയാറായതുമില്ല. ഇതോടെ അയാൾ പണിസ്ഥലത്തുനിന്നു നീക്കം ചെയ്യുന്ന വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്ത് ബ്രദർ നിരീക്ഷണം നടത്തി. അവിടെ കണ്ട കോഴിമുട്ടത്തോടിൽനിന്ന് ബ്രദറിന് പശയുടെ "ക്ലൂ' കിട്ടി. തുടർന്നു ബ്രദർതന്നെ പശയുണ്ടാക്കി ഒരു പുസ്തകത്തിന്റെ വിളുന്പ് ഗിൽറ്റ് ഇട്ടു കാണിച്ചപ്പോൾ വിദഗ്ധൻ അദ്ഭുതപ്പെട്ടുപോയി.
ദീപികയിലെ തുടക്കകാലത്ത് പടങ്ങളുടെ ബ്ലോക്ക് നിർമിക്കാനുള്ള വിദ്യ പഠിച്ചെടുത്തതും ഏതാണ്ട് ഇങ്ങനെ. കേരളത്തിൽ രണ്ടോ മൂന്നോ പേർക്കു മാത്രമേ അന്നു സ്ക്രീൻ ഉപയോഗിച്ച് ഫോട്ടോ ബ്ലോക്കുകൾ നിർമിക്കാൻ വൈദഗ്ധ്യം ഉണ്ടായിരുന്നുള്ളൂ. ആ വിദ്യ അവർ അതിരഹസ്യമായി സൂക്ഷിച്ചു. അതിലൊരാളുടെ ഒപ്പം കൂടിയാണ് വിദ്യ പഠിച്ചെടുക്കാൻ നോക്കിയത്.
എന്നാൽ, പലതും രഹസ്യമായി അയാൾ കൈകാര്യം ചെയ്തിരുന്നതിനാൽ മനസിലാക്കൽ ദുഷ്കരം. രാസവസ്തുക്കൾ കൂട്ടുന്നതും മറ്റും മറ്റാർക്കും പിടികിട്ടാതിരിക്കാൻ കുപ്പികളുടെ ലേബലുകൾ ഒഴിവാക്കിയിരുന്നു; ഇരുട്ടുമുറിയിൽ ആരെയും കയറ്റിയിരുന്നുമില്ല. എങ്കിലും അനേക മാസങ്ങൾ ആ നിർമാണപ്രക്രിയ രഹസ്യമായി നിരീക്ഷിച്ച് ബ്രദർ ബ്രൊക്കാർദ് ആ വിദ്യ പഠിച്ചെടുത്തു.
തുടർന്ന് ബ്രദർ നിർമിച്ച ബ്ലോക്കുകൾ മറ്റുള്ളവർ ഉണ്ടാക്കുന്നവയേക്കാൾ മികച്ചതായിരുന്നു. ഇതിന്റെ അഭിനന്ദനം മുഴുവൻ ലഭിച്ചുകൊണ്ടിരുന്നത് ദീപിക പത്രത്തിനായിരുന്നു.ഒൗദ്യോഗിക രേഖകളിൽ ദീപികയുടെ പ്രിന്ററും പബ്ലീഷറും അദ്ദേഹമായിരുന്നു. അതുകൊണ്ടു പത്രവുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം കോടതികളിൽ ഹാജരായിരുന്നതും അദ്ദേഹമാണ്.
വിദേശ നിർമിതമായ ഒരു വലിയ ഓർഗൻ കേടുവന്നിട്ട് അതു നന്നാക്കാൻ വിദഗ്ധനായ ഒരു പണിക്കാരന് കഴിയാതെ വന്നു. എന്നാൽ, ബ്രദർ അതിന്റെ ഭാഗങ്ങൾ അഴിച്ചെടുത്ത് ഘടന പരിശോധിച്ചു നന്നാക്കിയത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
ബ്രഷുമായി മടക്കം
ചിത്രകലയായിരുന്നു ബ്രദറിന്റെ ജീവൻ. ദീപികയിലെ സേവനത്തിനു ശേഷം ഏറെ സമയവും അദ്ദേഹം ചിത്രകലയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. വിശുദ്ധ ചാവറയച്ചന്റെ ഇന്നു പ്രചരിക്കുന്ന ചിത്രം വരച്ചത് ബ്രദർ ബ്രൊക്കാർദ് ആണ്.
ഒരു കലാകാരൻ ചാവറയച്ചൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ നോക്കി വരച്ചു എന്നു പറയപ്പെടുന്ന ഒരു ചിത്രവും അദ്ദേഹത്തെ കണ്ടിട്ടുള്ളവർ നല്കിയ വിവരങ്ങളും വച്ചാണ് ഇപ്പോൾ പ്രചാരത്തിലുള്ള ചിത്രം ബ്രൊക്കാർദ് വരച്ചത്. വേറിട്ട നിരവധി ചിത്രങ്ങൾക്ക് അദ്ദേഹത്തിന്റെ ബ്രഷ് ജീവനേകി. ഏറ്റവും പ്രശസ്തം ക്രിസ്തുവിന്റെ പൊട്ടിച്ചിരിക്കുന്ന ചിത്രമാണ്.
ഈ വേറിട്ട ചിത്രം ഇന്നും ചെത്തിപ്പുഴ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ജോണ് പോൾ രണ്ടാമൻ മാർപാപ്പ ചാവറ കുറിയാക്കോസ് ഏലിയാസച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച അവസരത്തിൽ കോട്ടയത്തെ വേദിയിൽ പ്രതിഷ്ഠിച്ചിരുന്ന ഇവരുടെ വലിയ ചിത്രങ്ങൾ ബ്രദർ ബ്രൊക്കാർദ് വരച്ചവയായിരുന്നു.
ചങ്ങനാശേരി ചെത്തിപ്പുഴയ്ക്കു സമീപം കടമാൻചിറയിലെ പുരാതനമായ അന്പാട്ടു കുടുംബത്തിൽ ദേവസ്യാ-ത്രേസ്യാ ദന്പതികളുടെ പുത്രനായി 1917 ഫെബ്രുവരി 22ന് ജനിച്ച അദ്ദേഹം 1995 ജൂൺ 15ന് കുരിശുരൂപവും ജപമാലയും ചിത്രമെഴുത്തിന് ഉപയോഗിച്ചിരുന്ന ഒരു ബ്രഷും നെഞ്ചോടു ചേർത്തുപിടിച്ച് ഈ ലോകത്തിൽനിന്നു യാത്രയായി.