ദേശപ്പെരുമയുടെ തലയെടുപ്പിൽ തലനാടൻ ഗ്രാന്പു
Monday, June 16, 2025 5:22 PM IST
ഇഞ്ചിക്കും കുരുമുളകിനും റബറിനുമൊപ്പം മീനച്ചിൽ മലയോരങ്ങളിലെ കർഷകർ കരുതലോടെ പരിപാലിപ്പിക്കുന്ന തലനാട് ഗ്രാന്പുവിന് ഭൈമസൂചികാ പദവി സ്വന്തമായി.
സമുദ്രനിരപ്പിന് മൂവായിരം അടി ഉയരത്തിലുള്ള കുന്നിൻചെരുവിലെ വളക്കൂറുള്ള മണ്ണിൽ പന്തലിച്ചു വളരുന്ന തനതു ഗ്രാന്പുവിന് ലഭിച്ച ബഹുമതിയിൽ അഭിമാനിക്കുകയാണ് മലയോര കർഷകർ.
കോട്ടയം ജില്ലയിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, മൂന്നിലവ് പഞ്ചായത്തുകളിലെ നാനൂറോളം കർഷകരാണ് ഈ വിശേഷാൽ ഇനം കൃഷി ചെയ്യുന്നത്.
ഒരു ഗ്രാന്പു മരം മുറ്റത്തോ പറന്പിലോ ഇല്ലാത്ത വീടുകൾ ഇവിടെ വിരളം. ഒരു മരം മുതൽ അഞ്ച് ഏക്കർ വരെ ഗ്രാന്പു കൃഷിയുള്ള കർഷകരുണ്ട്. അനുകൂല കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ് തലനാടൻ ഗ്രാന്പുവിനെ വ്യത്യസ്തമാക്കുന്നത്.
സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവയിൽ തലനാടൻ ഗ്രാന്പുമൊട്ട് ഏറെ മുന്നിലാണ്. മേയ് മാസത്തിൽ മൊട്ടിട്ടാൽ ആറേഴു മാസംകൊണ്ടു പാകമാകും. നവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണു വിളവെടുപ്പ്.
കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാട് ക്ലോവ് ഗ്രോവേഴ്സ് സൊസൈറ്റി എന്നിവയുടെ ശ്രമഫലമായാണ് സവിശേഷ വിളകൾക്കുള്ള ദേശീയ പദവി തലനാട് ഗ്രാന്പുവിനു ലഭിച്ചത്.
സുഗന്ധവിളകളിൽ പെരുമയും മസാലക്കൂട്ടുകളിൽ അവശ്യ ഇനവുമായ കരയാന്പൂ ഒന്നേ കാൽ നൂറ്റാണ്ട് മുന്പ് അതിഥിയായി മലയോര കുടിയേറ്റ ഗ്രാമങ്ങളിൽ എത്തിയതാണ്.
40 വർഷമായി ഈ ഇനം വാണിജ്യ ആവശ്യത്തിനായി കൃഷിയിടങ്ങളിൽ വളർത്തി വരുന്നു. കാലാവസ്ഥ അനുകൂലമായതിനാൽ ഇവിടെ നന്നായി വിളവ് തരും. കീടബാധയും കേടും തീരെയില്ലതാനും.
തലനാടൻ ക്ലോവ് ഗ്രോവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം എന്നിവ ഏകോപിപ്പിക്കുന്നത്. വിളവെടുക്കുന്ന ഗ്രാന്പു മൊട്ടിന്റെ ആകർഷക നിറവും ഗുണത്തിലെയും വലിപ്പത്തിലെയും സവിശേഷതയുമാണു തലനാടൻ ഗ്രാന്പുവിനെ വ്യത്യസ്തമാക്കുന്നത്.
ഗ്രാന്പുവിന്റെ വിപണി വില നിർണയിക്കുന്നതിലെ ഓയിൽ ഘടകങ്ങളായ യൂജിനോൾ, കാരിയോഫിലിൽ എന്നിവയുടെ അളവ് മറ്റു പ്രദേശങ്ങളിലെ ഗ്രാന്പുവിനെക്കാൾ ഉയർന്ന തോതിലാണ്.

ഭൗമസൂചിക പദവി ലഭിച്ചതോടെ തലനാടൻ ഗ്രാന്പു എന്ന ബ്രാൻഡിൽ ഉണക്ക ഗ്രാന്പു വിപണിയിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചതായി തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.എസ്. ബാബു പറഞ്ഞു.
രാജ്യാന്തര വിപണിയിൽ തലനാടൻ ഗ്രാന്പുവിന് ഉയർന്ന വിലയും ഗുണമേന്മ ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കുള്ള ശ്രമവും ആരംഭിച്ചു. മൂല്യവർധനവിനുള്ള സാധ്യതയും ആരായുന്നു.
ഗ്രാന്പുവിന് വലിയ വിപണന സാധ്യതയുള്ളതിനാൽ കൃഷി കൂടുതൽ പ്രദേശത്തുകൂടി തുടങ്ങാനുള്ള തീരുമാനത്തിലാണ് കർഷകർ. പച്ചനിറം മാറി ഇളംപിങ്കു നിറമാകുന്ന പരുവത്തിലുള്ള മൊട്ടുകളാണ് പറിച്ചെടുക്കുന്നത്.
മൊട്ടുകൾ വിരിഞ്ഞുപോയാൽ വിലകുറയും. ഗ്രാന്പു മൊട്ടുകൾ കൈകൊണ്ടു ഞെട്ട് വേർപെടുത്തിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിച്ച് ഉണക്കും. നന്നായി ഉണങ്ങുന്പോൾ തവിട്ടു നിറമാകും.
വളർച്ചയെത്തിയ മരത്തിൽനിന്ന് 25 കിലോ ഉണങ്ങിയ മൊട്ടുകൾ ലഭിക്കും. ഗ്രാന്പു മരത്തിന് നൂറ് ആയുസാണ്. ഈ പ്രദേശത്ത് ഒരു നൂറ്റാണ്ട് പഴക്കമുള്ള മരങ്ങൾ പലതുണ്ട്.
തലനാട് ഗ്രാമപഞ്ചായത്തിൽ മാത്രം 110 ഏക്കറിൽ ഗ്രാന്പു കൃഷിയുണ്ട്. ഗ്രാന്പു വിത്ത് പാകിയാണ് തൈ മുളപ്പിക്കുന്നത്. രണ്ടടി ആഴത്തിൽ സമചതുരത്തിൽ തീർത്ത കുഴിയിൽ ജൈെവവളം നിറച്ചശേഷം, ഒരു വർഷം തടത്തിൽ പാകി വളർത്തിയ തൈ നടുന്നതാണ് രീതി.
നന്നായി പ്രകാശം കിട്ടുന്ന സ്ഥലത്ത് 20 അടി അകലത്തിലാണ് തൈകൾ നടുന്നത്. വേനലിനെ പ്രതിരോധിക്കുന്ന സസ്യമായതിനാൽ ആദ്യ രണ്ടു വർഷം മാത്രം വേനൽക്കാലത്ത് അൽപം നന കൊടുക്കണം.
വർഷത്തിലൊരിക്കൽ ബോർഡോ മിശ്രിതം തളിക്കണം. ചുവട്ടിൽ ആണ്ടിലൊരിക്കൽ ചാണകപ്പൊടി ചുറ്റും കൊടുത്താൽ വളം ധാരാളമായി. തൈ നട്ടാൽ നാലാം വർഷം പൂഷ്പിച്ചുതുടങ്ങും. ഒൻപതാം വർഷത്തോടെയാണ് ഏറ്റവും ഫലം ലഭിക്കുക.
ഭദ്രമായി അടച്ചു സൂക്ഷിച്ചാൽ ഉണങ്ങിയ ഗ്രാന്പു മൂന്നു വർഷം വരെ കേടാകില്ല. നന്നായി വളർന്ന മരത്തിൽ നിന്നും 20 കിലോ വരെ ഉണക്ക ഗ്രാന്പു കിട്ടും. മറ്റിടങ്ങളിലെ ഗ്രാന്പുവിനെക്കാൾ തലനാട് ഗ്രാന്പുവിന് 200 രൂപയോളം അധികം വില ലഭിക്കുന്നുണ്ടെന്ന് പി.എസ്. ബാബു പറഞ്ഞു.
ഇല്ലിക്കൽ കല്ലും വാഗമണും ഉൾപ്പെടുന്ന ഈ ടൂറിസം മേഖലയിലെ ഗ്രാന്പു കൃഷി ഫാം ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിക്കാനും കർഷകർ ആലോചിക്കുന്നു.
രാജ്യത്ത് ഗ്രാന്പു ഉപഭോഗം കൂടുതലാണെങ്കിലും ആവശ്യം നിറവേറ്റാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്.
1,500 ടണ്ണാണ് രാജ്യത്തെ ഗ്രാന്പു ഉത്പാദനം. 28,000 ടണ് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിൽനിന്നാണ് 75 ശതമാനവും ഇറക്കുമതി.
ടാൻസാനിയ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. സൗന്ദര്യവർധക വസ്തുക്കൾ, കറിമസാലകൾ, മരുന്നുകൾ, പേസ്റ്റ്, സിഗരറ്റ് എന്നിവ നിർമിക്കാൻ ഗ്രാന്പു ആവശ്യമാണ്. ഗ്രാന്പു ഓയിലിനും ആവശ്യക്കാരുണ്ട്.
100 മില്ലിക്ക് 1,000 രൂപയ്ക്കു മുകളിലാണ് വില. കേരളത്തിൽ കോട്ടയം, കൊല്ലം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഗ്രാന്പുകൃഷി കൂടുതലുള്ളത്. നിലവിൽ ആയിരം രൂപയാണ് തലനാടൻ ഗ്രാന്പുവിന്റെ വില.
ഫോണ്: 9349599102