കെവിനും ഗ്രേസിനും ഹെെഡ്രോപോണിക്സിൽ അധികവരുമാനം
Saturday, June 21, 2025 3:11 PM IST
വീടിനോടു ചേർന്നുള്ള 12 സെന്റ് സ്ഥലത്ത് ഇലക്കറികളും മൈക്രോ ഗ്രീൻസും പഴവർഗങ്ങളും കൃഷി ചെയ്ത് അധിക വരുമാനം കണ്ടെത്തുകയാണു കോട്ടയം അമലഗിരി വല്ലാത്തറ വീട്ടിൽ കെവിൻ സജിയും ഗ്രേസ് ആന്റണിയും.
ഹൈഡ്രോപോണിക്സ് രീതിയിലാണ് കൃഷി. എറണാകുളത്ത് റെസ്റ്റോറന്റും ഓഹരി വിപണിയിൽ ട്രേഡിംഗും നടത്തുന്ന കെവിനും മാന്നാനം കോളജിൽ അധ്യാപികയായിരുന്ന ഗ്രേസിനും കൃഷിയോടും കാർഷിക മേഖലയോടും ചെറുപ്പം മുതൽ തന്നെ പ്രത്യേക താത്പര്യമുണ്ടായിരുന്നു.
വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മറ്റും സ്വന്തമായി കൃഷി ചെയ്തിരുന്ന ഇവർക്കു കൊച്ചിയിലെ ഒരു സ്വകാര്യ കന്പനിയിൽ നിന്നു ലഭിച്ച അറിവാണ് ഹൈഡ്രോപോണിക്സ് കൃഷിയിലേക്കു തിരിയാൻ പ്രചോദനമായത്.
വിഷവും മായവും നിറഞ്ഞ ഭക്ഷ്യധാന്യങ്ങൾ മാത്രം കിട്ടുന്ന ഇക്കാലത്ത് കുട്ടികൾക്ക് വിഷമില്ലാത്ത നല്ല ഭക്ഷണം നൽകാൻ സ്വന്തമായി കൃഷി ചെയ്യണം എന്ന ചിന്തയാണ് ആദ്യം മനസിൽ വന്നതെങ്കിലും കൃഷി ചെയ്യുന്പോൾ അതൊരു വരുമാനം കൂടിയാകണമെന്ന ചിന്തയും പിന്നീടുണ്ടായി.
ഇതോടെയാണ് ഹൈഡ്രോപോണിക്സ് കൃഷി തുടങ്ങാൻ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ ഡിസംബറിൽ വീടിനോടു ചേർന്നുള്ള 12 സെന്റ് സ്ഥലം തെരഞ്ഞെടുത്ത് 2500 ചതുരശ്ര അടിയുള്ള ഫാം തയാറാക്കി. ഫെബ്രുവരിയിൽ ഫാം നിർമാണം പൂർത്തിയാക്കി വിത്തു വിതച്ചു.
തൈകൾ നടുകയും ചെയ്തു. ഓക് ലീഫ്, ലോല റോസ്, ബട്ടാവിയ, പാലക്, ചിക്കറി, ബോക് ചോയ്, മിന്റ്, കാപ്സിക്കം, കുക്കുംബർ, കാരറ്റ്, ചെറി ടൊമാറ്റോ തുടങ്ങിവയും മൈക്രോ ഗ്രീൻസ് ഇനങ്ങളായ സണ്ഫ്ളവർ, മസ്റ്റാഡ്, ബീറ്റ്സ്, തിന എന്നിവയുമാണ് കൃഷി ചെയ്യുന്നത്.
ജീവിത ശൈലീ രോഗങ്ങളിൽ നിന്നു രക്ഷ നേടാനും അവയെ നിയന്ത്രിക്കാനും ആരോഗ്യഭക്ഷണത്തിനായി ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് ഇലച്ചെടികളും മൈക്രോഗ്രീൻസും വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളുമാണ്.
വിദേശ രാജ്യങ്ങളിൽ ഈ ഭക്ഷണ രീതി നേരത്തെ മുതൽ വ്യാപകമാണ്. കേരളത്തിലും അടുത്ത നാളിൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾക്കു ഡിമാൻഡ് വർധിച്ചിരിക്കുകയാണ്.

ഇസ്രായേൽ മോഡലിലുള്ള ഹൈഡ്രോപോണിക്സ് കൃഷിയിടത്തിൽ 26-27 ഡിഗ്രി സെൽഷ്യസ് ചൂട് എപ്പോഴും നിലനിറുത്തുന്ന ശീതീകരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൂളിംഗ് പാഡ് ആൻഡ് ഫാൻ സിസ്റ്റവും സ്ഥാപിച്ചിട്ടുണ്ട്.
ന്യൂട്രിയന്റ് ഫിലിം ടെക്നിക് ചാനൽ വഴിയാണ് ഓരോ ചെടികളുടെയും ചുവട്ടിൽ ആവശ്യത്തിനു വെള്ളമെത്തിക്കുന്നത്. മണ്ണില്ലാ കൃഷിയതിനാൽ വെള്ളത്തിലൂടെ നൽകുന്ന പോഷക വളങ്ങൾ വലിച്ചെടുത്താണു ചെടികൾ വളരുന്നത്.
കൃഷിയിടത്തിലെ താപനില, വെള്ളത്തിന്റെ പിഎച്ച്, വളങ്ങളുടെ ആവശ്യകത എന്നിവ മനസിലാക്കാൻ സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്. 12 സെന്റിലെ കൃഷിയിടം തയാറാക്കാൻ 35 ലക്ഷം രൂപ ചെലവു വന്നു.
റെസ്റ്റോറന്റ് ബിസിനസിൽ നിന്നു ലഭിച്ച പരിചയം മുൻനിറുത്തി, പുതിയ തലമുറക്ക് ആവശ്യമായ രീതിയിലാണ് കെവിനും ഗ്രേസും വിപണി കൈകാര്യം ചെയ്യുന്നത്. ഓർഡർ അനുസരിച്ച് സാധനം ഇലച്ചെടികളും മൈക്രോഗ്രീൻസും ഹെർബ്സും പച്ചക്കറികളും ഉൾപ്പെടുന്ന ബോക്സുകൾ വീടുകളിലെത്തിച്ച് വിൽക്കുന്നതാണ് രീതി.
ഒരു ബോക്സിന് 1777 രൂപയാണു വില. നാലു പേരുള്ള ഒരു കുടുംബത്തിനു രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാവുന്നത്ര ഇലക്കറികൾ ഓരോ ബോക്സിലുമുണ്ടാകും. ദിവസം 150 പേർക്ക് ആവശ്യാനുസരണം സാധനങ്ങൾ നൽകാൻ തരത്തിൽ കൃഷി ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്.
ഫോണ്: 9447844570