മൃതദേഹ നടപടികളുടെ കാലതാമസം; സാമൂഹിക പ്രവർത്തകർ ഒത്തുചേർന്നു
Wednesday, February 20, 2019 7:16 PM IST
മനാമ: ബഹറിനിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മലയാളി സാമൂഹിക പ്രവർത്തകർ സഗയ റസ്റ്ററന്‍റിൽ ഒത്തുചേർന്നു.

ഒഴിവു ദിവസങ്ങളിൽ മൃതദേഹം കൊണ്ടുപോകന്നതിനും ഒപ്പം മോർച്ചറിയിലെയും കാലതാമസം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി പരിഹാരം കാണുന്നതിനും ഡോ: പി.വി. ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ടി. സലിം വിഷയം അവതരിപ്പിച്ചു. സുബൈർ കണ്ണൂർ ചർച്ചക്ക് തുടക്കമിട്ടു.സുധീർ തിരുനിലത്ത്, രാമത്ത് ഹരിദാസ്, പി.ടി. നാരായണൻ , ബിജു മലയിൽ, വിനീഷ് . എം. പി, അഷ്‌റഫ് തോടന്നൂർ , ഷ്ബീർ. എം., സുരേഷ് മണ്ടോടി, ജിതേഷ് ബാബു , സൈനൽ , സുനിൽ. എം.ഡി , ഷാഫി പറക്കാട്ട , രാജേഷ് ചേരാവള്ളി , ജോർജ് കെ. മാത്യു , ചന്ദ്രൻ തിക്കോടി, സലാം മമ്പാട്ടുമൂല , ഷിബു , സുരേഷ് കെ. നായർ, സാനി പോൾ , എ. സി. എ ബക്കർ, അൻവർ എന്നിവർ സംസാരിച്ചു.

പ്രശ്‌നപരിഹാരത്തിന് ഡോ: ചെറിയാന്‍റെ നേതൃത്വത്തിൽ തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകുവാനും ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ കൂടുന്നതിനാൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ ഏറ്റെടുക്കുവാൻ മുന്നോട്ടുവരുന്ന കൂട്ടായ്മകളെയും സംഘടനകളെയും സഹായിക്കുവാനും ഖത്തറിൽ പ്രാബല്യത്തിൽ വന്ന മൃതദേഹ നടപടികൾ പെട്ടെന്ന് തീർക്കുന്നതിനുള്ള ഏക ജാലക സംവിധാനം ബഹറിനിലും നടപ്പാക്കുവാൻ അധികാരികൾക്ക് നൽകുന്ന നിവേദനത്തിൽ അഭ്യർഥിക്കുവാനും യോഗം തീരുമാനിച്ചു.

റിപ്പോർട്ട്: സുനിൽ തോമസ്