കൊളോണ്‍ ദർശനയുടെ നാടകം "സാഫല്യം' ഫ്രാങ്ക്ഫർട്ടിൽ അരങ്ങേറി
Saturday, October 20, 2018 8:57 PM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ മലയാളികളുടെ കലാക്ഷേത്രമായ ദർശന തീയേറ്റേഴ്സിന്‍റെ ബാനറിൽ നാടകമെന്ന സപര്യ ഫ്രാങ്ക്ഫർട്ടിൽ അരങ്ങേറിയപ്പോൾ ശൈത്യത്തിന്‍റെ പിടിയിലേയ്ക്കു മെല്ലെ നീങ്ങുന്ന ഒക്ടോബറിന്‍റെ പുതുഹർഷമായി സുഗന്ധം പരത്തി "സാഫല്യം' മലയാളി മനസിൽ വീണ്ടും വിരിഞ്ഞു.

ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 ന് ഫ്രാങ്ക്ഫർട്ട് ബൊണാമെസിലെ സാൽബൗ നിഡാ ഹാളിൽ അരങ്ങേറിയ നാടകം ആസ്വദിക്കുവാൻ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ എത്തിയിരുന്നു.

ദർശന അരങ്ങിലെത്തിച്ച "സാഫല്യം' എന്ന നാടകം പറയുന്നത് പഴയൊരു കാളവണ്ടിക്കാരൻ തെളിച്ച റാന്തൽ വെളിച്ചത്തിൽ കെട്ടിപ്പൊക്കിയ ഒരു കുടുംബത്തിന്‍റെ ആകെത്തുകയാണ്. ജീവിതനുകം ഒരുമിച്ചു വഹിക്കാൻ ഇറങ്ങിത്തിരിച്ച ഇണകളുടെ മനസുകൾ പിടിവാശിയുടെ, വിശ്വാസ ധ്വംസനത്തിന്‍റെ ചുഴലിക്കാറ്റിൽപ്പെട്ട് വിദൂരതയിലേക്ക് ചിതറിക്കപ്പെട്ട കഥ, ഒടുവിൽ കാലത്തിന്‍റെ പോക്കിൽ ഒരു മരുഭൂമിയായിപ്പോയ തന്‍റെ ഉദ്യാനമധ്യത്തിൽ നർമ്മം വിതറുന്നൊരു തണൽമരമായി തലമുറകൾക്ക് ചേക്കേറാൻ വാത്സല്യശാഖകളേന്തുന്ന ഒരു വയോവൃദ്ധന്‍റെ ജീവിതവൃത്താന്തം, പഴമയുടെ കണ്ണിൽ നോവുന്ന കുറുന്പുകളുമായെത്തിയ പുതുതലമുറയുടെ കഥയായി പരിണമിച്ചപ്പോൾ നാടകത്തിന്‍റെ പരിസമാപ്തിയുമായി.

ജർമനിയിലെ നാടകാചാര്യനെന്നു വിശേഷിപ്പിക്കാവുന്ന ജോയി മാണിക്കത്തിന്‍റെ സംവിധാനവും ജർമനിയിലെ രണ്ടാംതലമുറക്കാരൻ ഗ്ളെൻസണ്‍ മൂത്തേടൻ സഹസംവിധാനവും ഇണപിരിയാത്ത കണ്ണികളായി തീർന്നത് നാടകത്തിന്‍റെ ഏറ്റവും വലിയ വിജയമായി.

ഗാനങ്ങളുടെ ഇന്പമാർന്ന ഈണങ്ങളും പക്വതയാർന്ന പശ്ചാത്തലസംഗീതവും കഥയുടെ അന്തസത്തയുൾക്കൊണ്ട രംഗസജ്ജീകരണങ്ങളും ചാരുതയാർന്ന ദീപസംവിധാനവും ഇണങ്ങിചേർന്നപ്പോൾ സാമൂഹ്യ സംഗീത നാടകമായ സാഫല്യം ഫ്രാങ്ക്ഫർട്ട് മലയാളികൾക്ക് നേർക്കാഴ്ചയുടെ ഉൾപ്പുളകമാർന്ന സായൂജ്യ സാഫല്യമായി. ജർമനിയിലെ രണ്ടു തലമുറകളും ചേർന്ന കലാകാരന്മാരുടെ കലർപ്പില്ലാത്ത അഭിനയവും ശുദ്ധമായ സംഭാഷണവും സാഫല്യത്തെ ഏറെ ജീവനുള്ളതാക്കി.

ഫ്രാൻസിസ് ടി. മാവേലിക്കരയാണ് നാടകത്തിന്‍റെ രചന നിർവഹിച്ചത്. രാജീവ് ആലുങ്കലിന്‍റെ വരികൾക്ക് ആലപ്പി വിവേകാനന്ദൻ നൽകിയ സംഗീതത്തിൽ അഭിലാഷ് രാമ, ശുഭ രഘുനാഥ് എന്നിവരാണ് ഗാനം ആലപിച്ചത്.

പാപ്പച്ചൻ പുത്തൻപറന്പിൽ, നവീൻ അരീക്കാട്ട്, ഡെന്നി കരിന്പിൽ, ജോൾ അരീക്കാട്ട്, ലിസി കാഞ്ഞൂപ്പറന്പിൽ, ലീബ ചിറയത്ത്, ബേബി ചാലായിൽ, പോൾ ഗോപുരത്തിങ്കൽ, ജോയി കാടൻകാവിൽ എന്നിവർ കഥാപാത്രങ്ങളായി വേഷമിട്ടു.

ദർശനയുടെ അവതരണഗാനം രചിച്ചത് ജെയിംസ് കടപ്പള്ളിയാണ്. ജോണ്‍ പുത്തൻവീട്ടിൽ, ജോണ്‍സണ്‍ അരീക്കാട്ട്, നോയൽ ജോസഫ്, ടോണി രാജൻ, അഡ്രിൻ ജോണ്‍സണ്‍, ക്ളിന്‍റണ്‍ ജെറാദ് എന്നിവർ രംഗം ഒരുക്കി.ജെമ്മ ഗോപുരത്തിങ്കൽ വസ്ത്രാലങ്കാരവും രംഗപടം ആർട്ടിസ്റ്റ് ജെസ്റ്റിൻ പനയ്ക്കൽ, ജാസ്മിൻ പനയ്ക്കൽ എന്നിവരും, ചമയം ഡേവിഡ് അരീക്കൽ, ജെസ്റ്റിൻ പനയ്ക്കൽ എന്നിവരും നിർവഹിച്ചു. ദീപസംവിധാനം ജോയി മാണിക്കത്ത്, ശബ്ദ നയന്ത്രണം ചെറിയാൻ ജോസി, ചെറി ജോസി, പശ്ചാത്തല സംഗീത നിയന്ത്രണം ബൈജു പോൾ, രംഗനിയന്ത്രണം ആന്‍റണി കുറുന്തോട്ടത്തിൽ, വർഗീസ് ചെറുമഠത്തിൽ, ബേബിച്ചൻ കരിന്പിൽ എന്നിവരും, പബ്ളിസിറ്റി ജോസ് കുന്പിളുവേലിൽ, സ്റ്റിൽ ഫോട്ടോസ് മാത്തുക്കുട്ടി ബോണ്‍, വീഡിയോ റിച്ചാർഡ് വൈഡർ, ട്രെയിലർ വിഡിയോ എഡിറ്റിംഗ് ഗ്ളെൻസണ്‍ മൂത്തേടൻ, സിജോ ചക്കുംമൂട്ടിൽ എന്നിവരും നിർവഹിച്ചു.

സമാജം പ്രസിഡന്‍റ് ബോബി ജോസഫ് സ്വാഗതവും സെക്രട്ടറി കോശി മാത്യു അഭിനേതാക്കളെ സദസിനു പരിചയപ്പെടുത്തി, നന്ദി പറഞ്ഞു.നാടകമെന്ന കലയുടെ പടിവാതിലുകൾ ഒരിക്കൽക്കൂടി തുറന്നു നൽകി ദർശന തീയേറ്റേഴ്സ് സഹൃദയരായ പ്രേക്ഷകർക്ക് മറ്റൊരു സായം സന്ധ്യയൊരുക്കിയതിൽ ദർശനയുടെ അണിയറശിൽപ്പികൾക്ക് എന്നും അഭിമാനിക്കാം.