പാൻ കാർഡ് നിയമ ഭേദഗതി പ്രാബല്യത്തിൽ
Wednesday, December 5, 2018 10:42 PM IST
ന്യൂഡൽഹി: ഇന്ത്യൻ പാൻകാർഡ് നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പ്രാബല്യത്തിലായി. പണമിടപാടുകൾ നിരീക്ഷിക്കാനും നികുതി വെട്ടിപ്പ് എളുപ്പത്തിൽ കണ്ടെത്താനും മാറ്റങ്ങൾ ആദായനികുതി വകുപ്പിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

നവംബർ 19ന് ധനമന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇൻകം ടാക്സ് റൂൾസ് (1962) ഭേദഗതികൾ വരുത്തിയത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ ഇവയാണ്:

ഒരു സാന്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പാൻ കാർഡ് നേടണം. ഇതിനായുള്ള അപേക്ഷകൾ മേയ് 31 ന് സമർപ്പിക്കണം.

വ്യക്തികൾക്ക് ഈ നിയമങ്ങൾ ബാധകമാവുന്നത് എപ്പോഴാണെന്നും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തി കന്പനിയുടെ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റീ, സ്ഥാപകൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയ പദവികൾ വഹിക്കുന്നുണ്ടെങ്കിൽ ഈ നിയമം ബാധകമാകും. അങ്ങനെയുള്ളവർ മേയ് 31ന് മുൻപ് പാൻ കാർഡ് നേടണം.

പാൻകാർഡിന് അപേക്ഷിക്കുന്പോൾ പിതാവിന്‍റെ പേര് നിർബന്ധമായും ചേർക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി, മാതാവ് "സിംഗിൾ പേരന്‍റ’ ആയിട്ടുള്ള അപേക്ഷകർക്ക് അവരുടെ പേര് മാത്രം ചേർക്കാനുള്ള സൗകര്യം അപേക്ഷയിൽ ഉണ്ടാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ