ന്യൂഡൽഹി: ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് ശനിയാഴ്ച ഷഷ്ടിപൂർത്തി. ആഗോള കത്തോലിക്കാ സഭയുടെ നയതന്ത്രജ്ഞനായി തിളങ്ങിയ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഫരീദാബാദ് രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായിട്ട് ഏഴു വർഷമായി. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള സീറോ മലബാർ വിശ്വാസി സമൂഹത്തിനു ഫലപ്രദമായ നേതൃത്വം നൽകാനും പുതുതായി രൂപീകരിച്ച രൂപതയെ വളർച്ചയുടെ വിവിധ തലങ്ങളിലേക്കു കൈപിടിച്ചുയർത്താനും കഴിഞ്ഞ ഇടയന് ഷഷ്ടിപൂർത്തി ജീവിതയാത്രയിലെ മറ്റൊരു നാഴികക്കല്ലു മാത്രം. സഹവൈദികരും സന്യസ്തരും വിശ്വാസികളും നൽകിയ വലിയ പിന്തുണയാണു ദൈവനിയോഗം നന്നായി നിർവഹിക്കാൻ വഴിതെളിച്ചതെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ദീപികയോടു പറഞ്ഞു.
ജസോളയിലെ ഫാത്തിമ മാതാവിന്റെ പള്ളിയിൽ ഫെബ്രുവരി രണ്ടിന് (ശനി) പ്രത്യേക കൃതജ്ഞതാ ബലിയോടെയാണു ഷഷ്ടിപൂർത്തി ആഘോഷിക്കുന്നത്. രാവിലെ പത്തിന് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും പങ്കുചേരും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
നാല്പതു വർഷം മുന്‍പ് 1978ൽ ഉത്തരേന്ത്യയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിലേക്ക് കാലം ചെയ്ത കർദിനാൾ മാർ ആന്റണി പടിയറ നടത്തിയ ഒൗദ്യോഗിക സന്ദർശനത്തോടെ തുടക്കം കുറിച്ച ഡൽഹി സീറോ മലബാർ മിഷന്റെ പൂർത്തീകരണമായിരുന്നു ഫരീദാബാദ് രൂപതയും പ്രഥമ ഇടയനായുള്ള ആർച്ച്ബിഷപ് മാർ കുര്യാക്കോസിന്റെ നിയമനവും. 2012 മേയ് 26ന് ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങു മുതൽ വലിയ വിജയങ്ങളുടെ പരന്പരയാണു ഫരീദാബാദ് രൂപതയ്ക്ക് ഈ ഇടയൻ സമ്മാനിച്ചത്.
ദേശീയ തലസ്ഥാനത്തിനു പുറമെ ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളും യുപിയിലെ ഗാസിയാബാദ്, ഗൗതംബുദ്ധ നഗർ ജില്ലകളും ഉൾപ്പെട്ട 9.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള അതിവിശാലമായ ഫരീദാബാദ് രൂപതയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയുടെ വേഗം അതിശയിപ്പിക്കും. ജർമനിയിലെ വത്തിക്കാൻ നുണ്ഷിയേച്ചറിന്റെ ഉപമേധാവി സ്ഥാനത്തു നിന്നു ഹിന്ദിയും മലയാളവും സംസാരിക്കുന്ന പതിനായിരക്കണക്കിനു വിശ്വാസിസമൂഹത്തെ നയിക്കാനെത്തിയ പിതാവ് പക്ഷേ അന്പരപ്പിക്കുന്ന വേഗതിയിലാണ് രൂപതയിലെ പ്രിയ ഇടയനായി മാറിയത്. അന്പത്തിരണ്ടാം വയസിൽ തുടങ്ങിയ ദൗത്യം ഏഴു വർഷം പിന്നിടുന്പോൾ രൂപതയ്ക്കും സീറോ മലബാർ സമൂഹത്തിനും ദൈവകൃപയുടെയും സംതൃപ്തിയുടെയും കാലങ്ങളായി.
സീറോ മലബാർ സഭയുടെ വടക്കേയിന്ത്യയിലെ പ്രഥമ രൂപതയുടെ ശൈശവാവസ്ഥ പിന്നിടുന്ന ആദ്യ വർഷത്തിൽ തന്നെ ഡൽഹി നഗരമധ്യത്തിലെ കരോൾ ബാഗിൾ വിശാലമായ രൂപതാ ആസ്ഥാനം സ്വന്തമാക്കാനായത് മാർ കുര്യാക്കോസിന്റെ നേതൃപാടവത്തിന്റെ ചെറിയൊരു ഉദാഹരണമായിരുന്നു. തുടർന്നിങ്ങോട്ടു പുതിയ ഇടവകകളും ദിവ്യബലി കേന്ദ്രങ്ങളും വൈദിക സെമിനാരിയും ആശുപത്രിയും സ്കൂളും മുതൽ ഫരീദാബാദ് രൂപത നേടിയ കുതിപ്പിന് സമാനതകളില്ല. പഞ്ചാബിലെ സഭയുടെ വളർച്ചയുടെ പ്രതീകമായി വിശുദ്ധ ബൈബിൾ വരെ പഞ്ചാബി ഭാഷയിലേക്ക് തർജമ ചെയ്യപ്പെട്ടു. കൊടും തണുപ്പിൽ വിറങ്ങലിക്കുന്ന ജമ്മു കാഷ്മീരിലെ ലഡാക്കിൽ അടക്കം വിശ്വാസി സമൂഹത്തിനായി തുടങ്ങിയ നിരവധിയായ ദിവ്യബലി കേന്ദ്രങ്ങളുടെ പിന്നിലും ഇടയന്റെ പ്രത്യേക മികവുണ്ട്.
ഡൽഹിയിൽ അടക്കം സീറോ മലബാർ, ലത്തീൻ വിശ്വാസികൾ തമ്മിലുണ്ടായിരുന്ന അകൽച്ച വളരെയധികം പരിഹിക്കാനും കത്തോലിക്കാ വിഭാഗങ്ങൾ തമ്മിൽ സൗഹൃദം പുനഃസ്ഥാപിക്കുന്നതിലും മാർ കുര്യാക്കോസ് പ്രത്യേകം ശ്രദ്ധ ചെലുത്തി. സീറോ മലബാർ സഭയുടെ പുതിയ രൂപതയുടെ വളർച്ചയുടെ ഓരോ പടവുകളും ദൈവകൃപയുടെ അടയാളങ്ങളാണെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് സാക്ഷ്യപ്പെടുത്തുന്നു.
ജനനം: 1959 ഫെബ്രുവരി ഒന്നിന് എറണാകുളം അതിരൂപതയിലെ കരിപ്പാശേരി സെന്റ് ഫ്രാൻസിസ് ഇടവകയിൽ പരേതനായ ബി.വി. ആന്റണി - ഏലിയ ദന്പതികളുടെ മകനായി ജനിച്ചു. വട്ടപ്പറന്പ് സർക്കാർ, മൂഴിക്കുളം സെന്റ് മേരീസ്, പുളിയനം സർക്കാർ സ്കൂളുകളിൽ പഠനം.
സെമിനാരി: 1973 മുതൽ തൃക്കാക്കര തിരുഹൃദയ മൈനർ, 1976 മുതൽ കാർമൽഗിരി സെന്റ് ജോസഫ്സ്, 1979 മുതൽ ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ്.
വൈദികൻ: 1983 ഡിസംബർ 18ന് പട്ടം സ്വീകരിച്ചു. ഡിസംബർ 21ന് പ്രഥമ ദിവ്യബലിയർപ്പണം.
ഉന്നത പഠനം: 1984 മുതൽ 88 വരെ കേരള സർവകലാശാലയിൽ മലയാള ഭാഷയിൽ പഠനം. ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസം ആൻഡ് കമ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമ.
1989-90ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ലാറ്റിൻ കാനൻ നിയമത്തിലും തുടർന്ന് 1990-91ൽ ഓറിയന്റൽ കാനൻ നിയമത്തിലും ലൈസൻഷ്യേറ്റ്. 1994ൽ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സീറോ മലബാർ സഭയുടെ അടിസ്ഥാനത്തിൽ സ്വയംഭരണാധികാര സഭയ്ക്കായുള്ള നിയമത്തിൽ ഗവേഷണത്തോടെ ഓറിയന്റൽ കാനൻ നിയമത്തിൽ ഡോക്ടറേറ്റ്. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ അതേ വർഷം പോസ്റ്റ് ഡോക്ടറൽ പഠനവും പൂർത്തിയാക്കി. ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനീഷ് ഭാഷകളിൽ ഡിപ്ലോമയും നേടി. ഹിന്ദി, അറബിക്, ലാറ്റിൻ, ഗ്രീക്ക്, ഹിബ്രൂ ഭാഷകളും കൈകാര്യം ചെയ്യാനും മികവ് നേടി.
നയതന്ത്രജ്ഞൻ: വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ ചേർന്ന ഫാ. കുര്യാക്കോസിന് തായ്ലൻഡിലായിരുന്നു ആദ്യ പരിശീലനം. തുടർന്ന് കാമറൂണ്‍, ഗിനിയ ഇക്വറ്റോറിയൽ (രണ്ടാം സെക്രട്ടറി), ഇറാക്ക്, ജോർദാൻ (ഒന്നാം സെക്രട്ടറി), വെനസ്വേല (സെക്കൻഡ് കൗണ്‍സിലർ), കോൻഗോ, ഗാബണ്‍. വെനസ്വേലയിലെ ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക നയതന്ത്ര ഇടപെടൽ നടത്താനുമായി.
തുടർന്ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം മിഷനിൽ ഫസ്റ്റ് കൗണ്‍സിലർ, 2011 മുതൽ മെത്രാപ്പോലീത്തയാകുന്നതു വരെ ജർമനിയിലെ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിലെ ഉപമേധാവി.