ബർലിൻ: ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങൾ സിംഗപ്പൂർ സർവീസിൽനിന്നു താൽകാലികമായി നിർത്തിവച്ചു. 157 പേർ മരണത്തിനിടയാക്കിയ ഇത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 737 മാക്സ് എട്ട് വിമാനാപകടത്തെ തുടർന്നാണ് നടപടി.
സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് സിംഗപ്പൂർ (സിഎഎഎസ്) ആണ് ഈ വിമാനങ്ങൾ പിൻവലിക്കാനുള്ള നിർദേശം നൽകിയത്. അഞ്ച് മാസത്തിനിടെ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങൾ സമാനരീതിയിൽ അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് സിഎഎഎസ് തീരുമാനം. അപകടത്തെ തുടർന്ന് ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളുടെ സർവിസ് നേരത്തെ നിർത്തിവച്ചിരുന്നു.
ബംഗളൂരു, ഹൈദരാബാദ്, കാഠ്മണ്ഡു, കെയ്റിൻ, ചോങ്കിംഗ്, ഡാർവിൻ, ഹിരോഷിമ, ക്വലാലംപുർ, പെനാങ്ക്, ഫുക്കെറ്റ്, വുഹാൻ, ഫോം പെൻ എന്നിവടങ്ങളിലേക്കാണ് ബോയിംഗ് 737 മാക്സ് എട്ട് വിമാനം ഉപയോഗിച്ചു സിംഗപ്പൂർ സർവീസ് നടത്തിയിരുന്നത്. ചൈന സതേണ്‍ എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ഷാങ്ങ്ഡോംഗ് എയർലൈൻസ്, തായ് ലയണ്‍ എയർ എന്നിവർ സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ