ബർലിൻ: കൊടുംചൂടിൽ യൂറോപ്പ് വിയർക്കുമെന്ന കാലാവസ്ഥാ പ്രവചനം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാവുന്നതായി റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്പിന്റെ എല്ലാ ഭാഗത്തും തന്നെ 35 ഡിഗ്രിയ്ക്ക് മുകളിലുള്ള താപനിലയാണ് സൂചിപ്പിയ്ക്കുന്നത്. എന്തായാലും അത്യുഷ്ണത്തിന്റെ പ്രതീതിയലാണ് യൂറോപ്പ്. കാലാവസ്ഥാ പ്രവചനം പോലെ തന്നെ അടുത്ത ആഴ്ച ചൂടേറിയതാകും. വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണ വാതം യൂറോപ്പിൽ എത്തുന്നതാണ് ഇതിനു കാരണം.അതുകൊണ്ടുതന്നെ സഹാറ ചൂട് എന്ന വിശേഷണവും ഇത്തവണത്തെ വേനലിന് നൽകിക്കഴിഞ്ഞു.
പകൽ താപനില മുപ്പതു മുതൽ നാൽപ്പത് ഡിഗ്രിയ്ക്ക് മുകളിലേയ്ക്ക് ഉയരും. ചിലടിയങ്ങളിൽ നാൽപ്പത്തി രണ്ടു വരെയും പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. ഉഷ്ണവാതത്തിന്റെ ഉറവിടം ആഫ്രിക്കയാണ്. എന്നാൽ, ചൂട് എത്രമാത്രം ശക്തമായിരിക്കുമെന്നോ എത്രനാൾ തുടരുമെന്നോ ഇപ്പോൾ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നില്ല. ജർമനിയിൽ ചൊവ്വാഴ്ചത്തെ താപനില 38 ഡിഗ്രിയാണ്. ഹൈവേകളിലെ വേഗപരിധിയ്ക്കും അൽപ്പം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഹൈവേയിൽ പൊട്ടലുകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സാധാരണ വേഗപരിധി മണിക്കൂറിൽ 120/130 ൽ നിന്ന് 90 ആയി കുറച്ചിട്ടുണ്ട്. ജർമനിയിലെ നദികളിലും വെള്ളത്തിന്റെ അളവും ഒഴുക്കും കുറഞ്ഞതായി വാർത്തയുണ്ട്. വേനലിന്റെ പ്രത്യാഘാതങ്ങൾക്ക് സർക്കാർ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
റെക്കോഡ് തകർക്കാനൊരുങ്ങി ഫ്രാൻസിലെ താപനില
ജൂണിലെ പകൽ താപനിലയിൽ റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങി ഫ്രാൻസ്. ഈയാഴ്ച തന്നെ താപനില നാൽപ്പതു ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആഴ്ചയുടെ തുടക്കത്തിൽ തന്നെ 35 ഡിഗ്രിയിലെത്തിയ താപനില ഈയാഴ്ച മുഴുവൻ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.
പാരീസ് ഉൾപ്പെടെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതൽ. ഈ പ്രവണത അവസാനിക്കും വരെ താത്കാലിക ജലധാരകൾ ആരംഭിച്ചിട്ടുണ്ട്. പബ്ലിക് സ്വിമ്മിംഗ് പൂളുകൾ എല്ലാവർക്കുമായി തുറന്നിട്ടു കൊടുക്കുകയും ചെയ്യും.
ഇറ്റലിയെ കാത്തിരിക്കുന്നത് പതിറ്റാണ്ടിലെ ഏറ്റവും തീവ്രമായ ഉഷ്ണവാതം
യൂറോപ്പ് ആകമാനം അത്യുഷ്ണത്തിന്റെ പിടിയിലേക്കുയരുന്പോൾ ഇറ്റലിയും പുറകോട്ടല്ല. പതിറ്റാണ്ടിലെ ഏറ്റവും തീവ്രമായ ഉഷ്ണവാതമാണ് ഇറ്റലിയെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ പ്രവചനവും.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ഈയാഴ്ച തന്നെ നാൽപ്പതു ഡിഗ്രിക്കു മുകളിലെത്തും. വരുന്ന ഏഴു ദിവസം കൊടു ചൂടാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ജൂണിലെ ഉയർന്ന താപനിലയുടെ റെക്കോഡ് ഈയാഴ്ചയുടെ അവസാനത്തോടെ തകർക്കപ്പെടുമെന്നും കണക്കാക്കുന്നു.
റോം, ഫ്ളോറൻസ്, ബോലോന, മിലാൻ, ടൂറിൻ, സസാരി എന്നിങ്ങനെ രാജ്യത്തിന്റെ വടക്കൻ നഗരങ്ങളിൽ താപനില 37 ഡിഗ്രി മുതൽ 40 ഡിഗ്രി വരെയായിരിക്കും. പീഡ്മോന്റ് മേഖലയിൽ ഇത് 42 ഡിഗ്രി വരെയെത്തുമെന്നും കരുതുന്നു.
ഇതിനിടെ ജർമനിയുടെ തെക്കും കിഴക്കും പ്രദേശങ്ങളും ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനമുണ്ട്.
ഉച്ചകഴിഞ്ഞുള്ള സമയത്തായിരിക്കും കാറ്റ് ഏറ്റവും ശക്തി പ്രാപിക്കുക. ശരാശരി 30/35 ഡിഗ്രിയാണിപ്പോൾ രാജ്യത്തെ ഉയർന്ന താപനില. ഒരു ഭാഗത്ത് മഴ തുടരുന്പോഴാണ് മറുഭാഗത്ത് താപനില ഉയരുന്നത്.
ലോവർ സാക്സണിയിലും ഹെസ്സനിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂറിൽ മീറ്റർ സ്ക്വയറിൽ 40 ലിറ്റർ എന്ന കണക്കിൽ മഴ പെയ്തു. കാറ്റ് മണിക്കൂറിൽ നൂറു കിലോമീറ്റർ വരെ ശക്തിയാർജിച്ചു.
ബ്രിട്ടനിൽ ഒരു വശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ആണെങ്കിലും ചൂടിന്റെ കാര്യത്തിൽ മുന്നോട്ടുതന്നെയാണ്. സ്വിറ്റ്സർലൻഡ്, ബെൽജിയം, സ്വീഡൻ, ഡെൻമാർക്ക്, ഓസ്ട്രിയ സ്പെയിൻ എന്നീ രാജ്യങ്ങളിലെല്ലാം ജൂണിലെ പകൽ താപനില ദേശീയ റെക്കോഡുകൾ ഭേദിക്കുന്ന നിലയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
കനത്ത ചൂടിന്റെ ആഘാതം ആരോഗ്യനിലയിൽ പ്രശ്നം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കടുത്ത ചൂടിൽ നിൽക്കുന്നത് ശാരീരിക വിഷമതകൾ ഉണ്ടാക്കുമെന്നും, കൂടുതൽ വെള്ളം കുടിയ്ക്കണമെന്നും, ചൂടിന്റെ കാഠിന്യത്തിൽ പൊള്ളൽവരെ ഉണ്ടാകാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തലവേദന, കടുത്ത ദാഹം, മനം പുരട്ടൽ, ശർദ്ദി, രക്ത ചംക്രമണ പ്രശ്നങ്ങൾ,ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ കാര്യങ്ങൾ പൗര·ാർക്ക് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ