ഹോമോ ഫോബിയയ്ക്കെതിരായ നിയമ നിര്‍മാണത്തെ സ്വിസ് ജനത പിന്തുണയ്ക്കും
Tuesday, February 11, 2020 9:57 PM IST
ബേണ്‍: ഹോമോഫോബിയയ്ക്കെതിരേ മുന്നോട്ടുവച്ചിരിക്കുന്ന നിയമം ജനഹിത പരിശോധനയില്‍ സ്വിസ് ജനത അംഗീകരിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. നിയമം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി നടത്തുന്ന ശക്തമായ പ്രചാരണം പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍.

ജിഎഫ്എസ് ബേണ്‍ പോളിംഗ് ആന്‍ഡ് റിസര്‍ച്ച് ഗ്രൂപ്പാണ് ഹിതപരിശോധന സംബന്ധിച്ച സര്‍വേ ഫലം പുറത്തുവിട്ടത്. 62 ശതമാനം പേരും നിയമ ഭേദഗതിയെ അനുകൂലിക്കുമെന്നാണ് ഇതില്‍ പറയുന്നത്.

വംശീയമോ മതപരമോ ആയ കാരണങ്ങളാല്‍ വിവേചനം നടത്തുകയോ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്നതു തടയാനുള്ള നിയമത്തിന്‍റെ പരിധിയില്‍ സ്വവര്‍ഗപ്രേമികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടുവരാനാണ് ഭേദഗതി നിര്‍ദേശം.

2018ല്‍ തന്നെ സ്വിസ് പാര്‍ലമെന്‍റ് ഇതു പാസാക്കിയതാണെങ്കിലും ഇങ്ങനെയൊരു നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഹിതപരിശോധനയ്ക്കു വയ്ക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ