സ്നേഹത്തിന്റെ ഈ കല്പന മനസിലാക്കാൻ വിഷമമാണെങ്കിൽ അതിനെക്കാൾ നൂറു മടങ്ങു ക്ലേശകരമാണു ഇതു പ്രാവർത്തികമാക്കുക എന്നത്. എന്നാൽ....
മംഗോളിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചെങ്കിസ് ഖാന്റെ കൊച്ചുമകനായിരുന്നു കുബ്ളെയ് ഖാൻ (1215-1294). യു ആൻ രാജവംശം സ്ഥാപിച്ചുകൊണ്ടു ചൈനയിൽ മംഗോളിയൻ ആധിപത്യം സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. 1260 മുതൽ 1294 വരെ ഭരണം നടത്തിയ അദ്ദേഹത്തിന്റെ സാമ്രാജ്യം ഇന്നത്തെ ചൈനയും മംഗോളിയയും കൊറിയയും ഉൾക്കൊള്ളുന്നതായിരുന്നു.
കുബ്ളെയ് ഖാൻ ചൈനയിൽ ചക്രവർത്തിയായി വാഴുന്പോഴായിരുന്നു മാർക്കോ പോളോ (1254-1324) ചൈന സന്ദർശിക്കാനെത്തിയത്. മാർക്കോ പോളോ ചൈനയിലേക്കു യാത്ര പുറപ്പെടുന്പോൾ അദ്ദേഹത്തിനു പതിനേഴു വയസ് ആയിരുന്നതേയുള്ളു. എന്നാൽ, അദ്ദേഹത്തിന്റെ യാത്ര തനിച്ചായിരുന്നില്ല. പിതാവും പിതൃസഹോദരനും ഒപ്പമുണ്ടായിരുന്നു. അവർ രണ്ടുപേരും വ്യാപാരാവശ്യങ്ങൾക്കായി മുൻപ് ചൈന സന്ദർശിച്ചിട്ടുള്ളവരായിരുന്നു.
1271-ൽ ഇറ്റലിയിലെ വെനീസിൽനിന്നായിരുന്നു അവർ യാത്ര ആരംഭിച്ചത്. പ്രധാനമായും കരമാർഗം സഞ്ചരിച്ച അവർ അർമേനിയ, പേർഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്താണ് 1274-ൽ ചക്രവർത്തിയായ കുബ്ളെയ് കാനെ കാണാൻ മാർക്കോ പോളോയ്ക്ക് അവസരം ലഭിച്ചത്.
മാർക്കോ പോളോയുടെ ബുദ്ധിസാമർഥ്യം കണ്ട ചക്രവർത്തി അദ്ദേഹത്തെ രാജ്യസേവനത്തിനായി നിയോഗിച്ചു. അങ്ങനെയാണു ചക്രവർത്തിയുടെ അംബാസിഡറായും യാംഗ്സു പ്രദേശത്തിന്റെ ഗവർണറായും സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനു സാധിച്ചത്. ഇരുപത്തിനാലു വർഷത്തിനുശേഷമാണു പിന്നീടദ്ദേഹം സ്വന്തം നാട്ടിൽ മടങ്ങിയെത്തുന്നത്.
മാർക്കോ പോളോ കുബ്ളെയ് ഖാന്റെ കൊട്ടാരത്തിൽ കഴിയുന്ന അവസരത്തിൽ അദ്ദേഹം ചക്രവർത്തിയോടു യേശുക്രിസ്തുവിന്റെ ചരിത്രം വിവരിച്ചുകൊടുത്തതായി ഒരു കഥയുണ്ട്. അങ്ങനെ യേശുവിന്റെ ചരിത്രം വിവരിക്കുന്ന അവസരത്തിൽ, അന്ത്യത്താഴസമയത്തു യേശു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയതും പിന്നീടു യൂദാസ് അവിടത്തെ ഒറ്റിക്കൊടുത്തതും റോമൻ ഭരണാധികാരികളും യഹൂദരുമെല്ലാംകൂടി അവിടത്തെ ക്രൂശിലേറ്റിയതുമൊക്കെ മാർക്കോ പോളോ അനുസ്മരിച്ചു.
അവസാനം, യേശു തലചായ്ച്ച് തന്റെ ആത്മാവിനെ സമർപ്പിച്ചു എന്നു മാർക്കോ പോളോ പറഞ്ഞപ്പോൾ ചക്രവർത്തി ചോദിച്ചു: "അപ്പോൾ ക്രിസ്ത്യാനികളുടെ ദൈവം തന്റെ പുത്രനെ ക്രൂശിലേറ്റിയവരെ ഇല്ലായ്മ ചെയ്യാൻ സ്വർഗത്തിൽനിന്നു മാലാഖമാരെ അയച്ചില്ലേ?'
കുബ്ളെയ് ഖാന്റെ അമ്മ നെസ്തോറിയൻ പാരന്പര്യമുള്ള ഒരു ക്രിസ്ത്യാനിയായിരുന്നുവെന്നാണു ചരിത്രത്തിൽ വായിക്കുന്നത്. അങ്ങനെയെങ്കിൽ കുബ്ളെയ് ഖാൻ യേശുവിനെപ്പറ്റി ആദ്യമായി കേൾക്കുന്നതു മാർക്കോ പോളോയിൽനിന്നായിരിക്കാനല്ല സാധ്യ. തന്മൂലം, ഈ കഥയിൽ എന്തുമാത്രം വാസ്തവമുണ്ട് എന്നറിയില്ല. എന്നിരുന്നാലും ചക്രവർത്തി ചോദിച്ചതായി പറയുന്ന ചോദ്യത്തിനു വലിയ പ്രസക്തിയുണ്ട്. ദൈവപുത്രനായ യേശുവിനെ ക്രൂശിച്ചവരെ പിതാവായ ദൈവം മാലാഖമാരെ ആയച്ച് ഇല്ലായ്മ ചെയ്തോ? ഒരിക്കലുമില്ല. നേരെ മറിച്ചാണു സംഭവിച്ചത്. അവരുൾപ്പെടുന്ന പാപികളുടെ രക്ഷയ്ക്കായി യേശുവിന്റെ കുരിശുമരണം ഒരു പരിഹാരബലിയായി പിതാവായ ദൈവം സ്വീകരിക്കുകയാണു ചെയ്തത്.
യേശുവിന്റെ ഈ പരിഹാരബലിയുടെ അനുസ്മരണമാണ് ഈ വലിയ ആഴ്ചയിൽ നമ്മുടെ ചിന്തയ്ക്ക് പ്രധാനമായും വിഷയീഭവിക്കുക. എന്നാൽ, അതു മാത്രമല്ല, ഈ വലിയ ആഴ്ചയിൽ നാം ധ്യാനവിഷയമാക്കുകയും പ്രാർഥനാപൂർവം ആചരിക്കുകയും ചെയ്യുന്നത്. ജറുസലം രാജവീഥികളിൽ യേശുവിനു ലഭിച്ച ഗംഭീര സ്വീകരണം ഓശാന ഞായറാഴ്ച നാം ആചരിക്കുന്പോൾ അവിടുന്നു തന്റെ അന്ത്യത്താഴ സമയത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതും വിശുദ്ധ കുർബാന സ്ഥാപിച്ചതും സ്നേഹത്തിന്റെ പുതിയ കല്പന നൽകിയതുമെല്ലാം പെസഹാവ്യാഴാഴ്ച നാം പ്രാർഥനാപൂർവം അനുസ്മരിക്കുന്നു. അതെത്തുടർന്നാണു ദുഃഖവെള്ളിയിലെ കുരിശുമരണം നാം ധ്യാനവിഷയമാക്കുകയും പ്രാർഥനാപൂർവം സ്മരിക്കുകയും ചെയ്യുന്നത്.
പെസഹാ വ്യാഴാഴ്ച അന്ത്യത്താഴസമയത്തു യേശു തന്റെ ശിഷ്യന്മാർക്കു പുതിയൊരു കല്പന നൽകി. "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക.' യേശു എപ്രകാരമാണു ശിഷ്യന്മാരെയും നമ്മെ എല്ലാവരെയും സ്നേഹിച്ചത്. മനുഷ്യരായ നമ്മെ രക്ഷിക്കാൻവേണ്ടി ദൈവമായ അവിടുന്നു മനുഷ്യനായി അവതരിച്ച് നമ്മുടെ കണ്ണീരൊപ്പിക്കൊണ്ടാണ് അവിടുന്നു നമ്മെ സ്നേഹിച്ചത്. അതായത്, നമ്മോടുള്ള സ്നേഹം നിമിത്തം അവിടുന്നു സ്വയം ശൂന്യവത്കരിച്ചു മനുഷ്യനായി നമ്മോടൊപ്പം വസിച്ചുകൊണ്ട് അവിടുന്നു നമ്മെ സ്നേഹിച്ചു.
അതു മാത്രമോ? ഏതു വിധത്തിലാണ് നമ്മെ സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടു കാൽവരിയിലെ നമ്മുടെ പാപങ്ങൾക്കുള്ള പരിഹാരബലിയായി അവിടുന്നു സ്വയം സമർപ്പിച്ചു. അവിടത്തെ മരണം മനുഷ്യവംശം മുഴുവന്റെയും രക്ഷയ്ക്കുവേണ്ടിയുള്ള ആത്മസമർപ്പണമായിരുന്നു. അതാകട്ടെ, സ്വയം മറന്നുകൊണ്ടുള്ള ഒരു ആത്മസമർപ്പണമായിരുന്നു.
നാം പരസ്പരം സ്നേഹിക്കുന്നത് ഇതുപോലെയായിരിക്കണം എന്നാണു സ്നേഹത്തിന്റെ പുതിയ കല്പന നൽകിക്കൊണ്ട് അവിടുന്നു നമ്മെ പഠിപ്പിച്ചത്. അതായത്, സ്വയം മറന്നു മറ്റുള്ളവരുടെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി നാം നമ്മെത്തന്നെ സമർപ്പിക്കണമെന്നു സാരം.
ഈ കല്പന മനസിലാക്കാൻ വിഷമമാണെങ്കിൽ അതിനെക്കാൾ നൂറു മടങ്ങു ക്ലേശകരമാണു ഇതു പ്രാവർത്തികമാക്കുക എന്നത്. എന്നാൽ, ദൈവാനുഗ്രഹത്തോടെ ഈ കല്പന പാലിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നവർക്ക് അതു സാധിക്കുമെന്നതാണ് ഏറെ ശ്രദ്ധാർഹം. ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന എത്രയോ പുണ്യാത്മാക്കളും വിശുദ്ധരുമാണ് ഈ വസ്തുത ഉച്ചസ്വരത്തിൽ ഉദ്ഘോഷിക്കുന്നത്!
എന്നാൽ, അവരാരും ദുഃഖവെള്ളിയിൽനിന്ന് ഓടിയകന്നുകൊണ്ടല്ല ഈ നേട്ടത്തിനർഹരായത്. യേശുവിനെപ്പോലെ, അവരവരുടെ ജീവിതത്തിലെ കുരിശുകൾ വഹിച്ചുകൊണ്ടുതന്നെയാണ് അവരും സ്വയം മറന്നും ആത്മത്യാഗം ചെയ്തും മറ്റുള്ളവരെ സ്നേഹിച്ചത്. അതായത്, ഏറെ കഷ്ടപ്പെട്ടുതന്നെയാണ് യേശുവിന്റെ പുതിയ കല്പന അവർ പാലിച്ചത്.
യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ചുകൊണ്ടു നാം വലിയ ആഴ്ച ആരംഭിക്കുന്പോൾ അവിടുന്നു നമുക്കു തന്ന പുതിയ കല്പന ശരിക്കും പാലിക്കാൻ ശ്രമിക്കാം. എങ്കിൽ മാത്രമേ, നമ്മുടെ വലിയ ആഴ്ച ആചരണം ശരിക്കും അർഥവത്തും ഫലപ്രദവുമാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ