ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോദരനായി) കാണുന്നുണ്ട്? ഇവർ ഇല്ലാതെ ഇന്നു കേരളത്തിൽ പല മേഖലകളും സുഗമമായി പ്രവർത്തിക്കില്ലെന്നതാണ് യാഥാർഥ്യമെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ കേരളത്തിൽ വലിയ വിവാദങ്ങളുണ്ടാക്കിയതോടെ അവരിൽനിന്ന് അകലമിട്ടു നിൽക്കുന്നവരും സംശയത്തോടെ വീക്ഷിക്കുന്നവരും നിരവധി.
സർക്കാർ അവരെ അതിഥിത്തൊഴിലാളികൾ എന്നൊക്കെ വിളിച്ചു ചേർത്തുനിർത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്നും അവരിൽ ഏറെപ്പേരുടെയും ജീവിതം പരിമിത സാഹചര്യങ്ങളിലും ദുരിതങ്ങളിലുമാണ്. ചൂഷണം ചെയ്യപ്പെടുന്നവരും നിരവധി. അവിടെയാണ് ഫാ. ബാബു കാക്കാനിയിൽ എന്ന വൈദികൻ ഒരു വിസ്മയമായി മാറുന്നത്. വഴി കാട്ടാനും മാർഗനിർദേങ്ങൾ നൽകാനും ആരുമില്ലാതെ പോകുന്പോഴാണ് പല ഇതരസംസ്ഥാന തൊഴിലാളികളും കുറ്റകൃത്യങ്ങളുടെ മേഖലകളിലേക്കു പോകുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
മാത്രമല്ല, കുടുംബവും കുട്ടികളുമായി ജീവിക്കാനായി കേരളത്തിലേക്ക് എത്തിയിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൂട്ടായ്മയും കരുതലും നൽകിയാൽ നാടിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരായി, അന്തസോടെ ജീവിക്കുന്നവരായി അവർ മാറുമെന്നു കാണിച്ചുതരികയാണ് ദൈവവചന സഭാംഗം(എസ്വിഡി) കൂടിയായ ഫാ. കാക്കാനിയിൽ.
സർവസേവാ സംഘ്
അതിഥികളെന്നു വിളിച്ചു സർക്കാർ ഇവർക്കു പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമക്കുരുക്കുകൾ മൂലവും അജ്ഞതമൂലവും പലതും ഇവർക്കു കിട്ടാക്കനിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ അവർക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ഒാഫീസ് അദ്ദേഹം കോട്ടയം കഞ്ഞിക്കുഴിയിൽ തുറന്നു. സർവസേവാ സംഘ് എന്ന ഒാഫീസ് ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ വലിയ ആശ്രയകേന്ദ്രവും വഴികാട്ടിയുമാണ്. ചങ്ങനാശേരി പാറേൽ എസ്വിഡി സെമിനാരിയിൽ താമസിച്ചുകൊണ്ടാണ് അദ്ദേഹം ഈ തൊഴിലാളികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
എങ്ങനെയാണ് അധികമാരും തെരഞ്ഞെടുക്കാത്ത ഈ രംഗത്തേക്കു വന്നതെന്നു ചോദിച്ചാൽ ബാബുവച്ചൻ പറയുന്ന കഥ പൂനയിലേതാണ്. 2008 മുതൽ 2017 വരെ എസ്വിഡി സഭയുടെ മുംബൈ പ്രോവിൻസിൽപ്പെട്ട പൂന കേന്ദ്രമായുള്ള സർവസേവാ സംഘിന്റെ ഡയറക്ടറായിരുന്നു ഫാ. ബാബു കാക്കാനിയിൽ. അപകടകരമായ സാഹചര്യങ്ങളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും ക്ഷേമവുമായിരുന്നു ലക്ഷ്യം. തെരുവു കുഞ്ഞുങ്ങൾ, എയ്ഡ്സ് രോഗ ബാധിതർ, എയ്ഡ്സ് ബാധിതരുടെ മക്കൾ, ലൈംഗിക തൊഴിലാളികളുടെ മക്കൾ എന്നിവരുടെ പുനരധിവാസവും വിദ്യാഭ്യാസവുമടക്കമുള്ള കാര്യങ്ങൾ സംഘടന ചെയ്തിരുന്നു.
ഒാരോ വർഷവും 1600ലേറെ കുട്ടികൾ ഈ സാന്ത്വനം തൊട്ടറിഞ്ഞു. തിരികെ ചങ്ങനാശേരിയിലേക്ക് എത്തിയപ്പോൾ വേറിട്ട ഒരു സേവന മേഖല തെരഞ്ഞെടുക്കണമെന്ന ഉൾവിളിയുണ്ടായി. ദിവസങ്ങൾ നീണ്ട പ്രാർഥനയ്ക്കും പഠനത്തിനും ശേഷമാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്.
അവരുടെ കൂടെ
തൊഴിൽ തേടി കേരളത്തിലേക്ക് എത്തുന്ന ക്രൈസ്തവർക്ക് ആത്മീയ ശുശ്രൂഷ നൽകുന്നതിനൊപ്പം എല്ലാ തൊഴിലാളികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് അച്ചന്റെ നേതൃത്വത്തിലുള്ള സർവ സേവാ സംഘ്.
എട്ടു രൂപതകളായി പതിനെട്ട് കേന്ദ്രങ്ങളിൽ ക്രൈസ്തവരായ ഇതര സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി ഹിന്ദി, ഒഡിയ തുടങ്ങിയ ഭാഷകളിൽ വിശുദ്ധ കുർബാന അർപ്പണമുണ്ട്. ചങ്ങനാശേരി, ഭരണങ്ങാനം, നീറന്താനം, രാമപുരം, കാളകെട്ടി, കുമളി, ഏലപ്പാറ, മേപ്പാറ, ആനവിലാസം, പുല്ലുമേട്, മൈലാടുംപാറ, വെള്ളയാംകുടി, വാഴവര, മരിയാപുരം, ആനിക്കാട്, പാഴ്ത്തുരുത്ത്, ഇടക്കൊച്ചി, എരമല്ലൂര്‍ എന്നിവിടങ്ങളാണ് കുർബാനയർപ്പണമുള്ളത്. ഒഡീഷ, ആസാം, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ക്രൈസ്തവരാണ് ഇതിൽ പങ്കുചേരുന്നതിലേറെയും.
ആവാസ് ഇന്‍ഷ്വറന്‍സ്, കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി വകുപ്പ് നടപ്പിലാക്കുന്ന സ്കീം, ഇതര സം സ്ഥാന തൊഴിലാളികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അതിഥി പോര്‍ട്ടല്‍ തുടങ്ങിയവയുടെ പ്രയോജനം തൊഴിലാളികൾക്ക് എത്തിക്കാനും സംഘടന ശ്രദ്ധിക്കുന്നുണ്ട്. ലേബര്‍ ഓഫീസര്‍മാരുമായി കൈകോര്‍ത്താണ് ഈ പ്രവര്‍ത്തനങ്ങള്‍.
തയാറെടുപ്പോടെ തന്നെ
ഒരു സുപ്രഭാതത്തിൽ വെറുതെ ഈ രംഗത്തേക്ക് ഇറങ്ങിയതല്ല. സർവേയും പഠനവുമെല്ലാം നടത്തിയതിനു ശേഷമായിരുന്നു തുടക്കം. ജീവിത സാഹചര്യങ്ങളും പശ്ചാത്തലങ്ങളും സംസ്കാരങ്ങളുമെല്ലാം പഠനവിധേയമാക്കി.. അയ്യായിരത്തോളം പേരില്‍നിന്നു പ്രത്യേക വിവരശേഖരണം നടത്തി.
ഈ വിവരശേഖരണം തന്റെ പ്രവര്‍ത്തനത്തിനൊപ്പം സര്‍ക്കാരിനും സഹായകമാണെന്നു കാക്കാനിയില്‍ അച്ചന് ചൂണ്ടിക്കാട്ടുന്നു. ഏഴു വര്‍ഷത്തിനിടെ നാല്‍പ്പതിനായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളെ നേരിട്ടുകാണാനും അവരുമായി സംവദിക്കാനും കഴിഞ്ഞതു ഹൃദ്യമായ അനുഭവമാണെന്ന് അച്ചന് പറയുന്നു.
കേരളത്തിലേക്ക് വരുന്നത്
സ്വന്തം നാട്ടിലെ സാമ്പത്തിക പരാധീനത, തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, സാമൂഹികാസ്വാസ്ഥ്യങ്ങള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് തൊഴിലാളികളെ സ്വന്തം നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം കേരളത്തിലെ തൊഴിലവസരങ്ങളും ഉയര്‍ന്ന വേതന നിരക്കും ശാന്തമായ അന്തരീക്ഷവും ചേര്‍ത്തുപിടിക്കാനുള്ള മലയാളികളുടെ വിശാല മനസും അവരെ ആകർഷിക്കുന്നു.
എങ്കിലും ചില കേന്ദ്രങ്ങളില്‍ പലപ്പോഴും കുറഞ്ഞ വേതനവും മോശപ്പെട്ട താമസ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇരുപതും മുപ്പതും പേര് ഒരുമിച്ചു താമസിക്കുന്ന ഇടുങ്ങിയ വാസസങ്കേതങ്ങള്‍ തികച്ചും മനുഷ്യോചിതമല്ല. ചില അവസരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാവാതെ വരുമ്പോള്‍ നിരപരാധികളായ ചില തൊഴിലാളികളുടെ ചുമലില്‍ കുറ്റങ്ങള്‍ കെട്ടിവയ്ക്കാനുള്ള പ്രവണതയും നാട്ടിലുണ്ട്. തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നിടത്തൊക്കെ ബാബുവച്ചൻ ഒാടിയെത്തും. തൊഴിലുടമകളുമായി സംസാരിക്കും. അർഹമായ കൂലി വാങ്ങി നൽകും.
സഹായഹസ്തം
തൊഴിലാളികള്‍ക്കു വേതനം ലഭിക്കാതാവുകയും ചൂഷണങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ബാബു അച്ചന് അവിടെ ഓടിയെത്തും. തൊഴിലുടമകളെ കണ്ട് ചര്‍ച്ച നടത്തി അര്‍ഹമായ കൂലി വാങ്ങി നല്‍കും. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കാര്യങ്ങൾ കൊണ്ടുവരും. കേരളത്തില്‍ തൊഴിലാളികള്‍ക്കു മരണം സംഭവിക്കുമ്പോഴും ഗുരുതര രോഗം അലട്ടുമ്പോഴും അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലേക്കു മടങ്ങേണ്ട വേളകളിലും കഴിയാവുന്ന സഹായങ്ങളുമായി ബാബു അച്ചന് ഇവര്‍ക്കൊപ്പമുണ്ടാകും.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങൾ അകറ്റുക, കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കാനുള്ള ബോധവത്കരണം, കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളും സര്‍വസേവാ സംഘ് ചെയ്തുവരുന്നു.
കരം ആഘോഷം
ഫാ. ബാബു കാക്കാനിയില്‍ 2023 ഒക്ടോബര്‍ 15ന് ചങ്ങനാശേരി പാറേല്‍പള്ളിയില്‍ സംഘടിപ്പിച്ച കരം ആഘോഷവും ആദിവാസി സംഗമവും കേരളത്തില്‍ ആദ്യത്തേതായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിളവെടുപ്പ് ഉത്സവവമായ കരം ആഘോഷം ഇവിടെ സംഘടിപ്പിച്ചത് ഇതര സംസ്ഥാന തൊഴിലാളികളെ അതിശയിപ്പിച്ചു.
കേരളത്തിലെ ഏഴു ജില്ലകളില്‍ വിവിധ ജോലികളില്‍ വ്യാപൃതരായ 1400ലേറെ ഇതരസംസ്ഥാന ആദിവാസി തൊഴിലാളികള്‍ തനതായ വസ്ത്രങ്ങളണിഞ്ഞും കലാപരിപാടികള്‍ അവതരിപ്പിച്ചും ആഹ്ലാദാരവങ്ങളോടെയാണ് സംഗമത്തില്‍ പങ്കെടുത്തത്. സിബിസിഐയില്‍ ആദിവാസികളുടെ ചുമതല വഹിക്കുന്ന ഫാ. നിക്കോളാസ് ബര്‍ള ആഘോഷവേളയില്‍ മുഖ്യാതിഥിയായിരുന്നു.
ബെന്നി ചിറയില്‍