അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്‍ഡ്! അതെ, ആ പുരസ്കാരം നേടിയ ഇന്ത്യന്‍ ബാന്‍ഡ് ശക്തിയുടെ വയലിനിസ്റ്റ് ഗണേശ് രാജഗോപാലന്റെ വാക്കുകളാണ് മുകളില്‍ കണ്ടത്. ഗണേശ് ഒരുപക്ഷേ ഒറ്റയ്ക്കു സുപരിചിതനാവണമെന്നില്ല. ഗണേശ്-കുമരേശ് എന്നു കേട്ടാല്‍ ഇരട്ട വയലിന്‍നാദം മനസുകളിലുയരും.
വര്‍ഷം 1983. ടെലിവിഷനില്‍ സഹോദരങ്ങളായ രണ്ടു കൗമാരക്കാരുടെ വയലിന് കച്ചേരി കാണാനിടയായി അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആര്. അവരുടെ പ്രകടനത്തില്‍ അദ്ദേഹം ഏറെ സന്തുഷ്ടനായി. സന്തോഷസൂചകമായി മുഖ്യമന്ത്രി അവര്‍ക്കൊരു കത്തയച്ചു- നിങ്ങളുടെ കഴിവില്‍ ഞാന്‍ വിസ്മയിക്കുന്നു. നിങ്ങള്‍ക്കെന്റെ ഹൃദയപൂര്‍വമായ ആശംസകള്‍. ഭാവിയില്‍ നിങ്ങള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്ന് എനിക്കുറപ്പുണ്ട്.. ഇതായിരുന്നു കത്തിലെ വരികള്‍.
എം.ജി.ആറിന്റെ ആശംസ കൃത്യമായി. ആ സഹോദരങ്ങള്‍ വയലിനുകളുമായി ഉയരങ്ങളിലേക്കു നടന്നുകയറി.., വയലിന് ബ്രദേഴ്സ് എന്നും ഫിഡിലിംഗ് മങ്ക്സ് എന്നും പ്രശസ്തരായി.. അവരാണ് ഗണേശും കുമരേശും.
എ.ആർ. റഹ്മാൻ പറഞ്ഞത്
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം എ.ആര്. റഹ്മാന് പറഞ്ഞതുകൂടി കേള്‍ക്കുക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരം യാത്രകള്‍ നടത്തി ചെന്നൈയില്‍ മടങ്ങിയെത്തുമ്പോള്‍ എന്നോടു പലരും ചോദിക്കാറുണ്ട്- ഞാന്‍ എന്തുകൊണ്ട് ഇവിടെത്തന്നെ ജീവിക്കാന്‍ തീരുമാനിച്ചു എന്ന്. അതിനുള്ള ഉത്തരം ലളിതമാണ്. എന്റെ വീട് ഇവിടെയാണ്, ഒപ്പം ഗണേശും കുമരേശും ഇവിടെയുണ്ട്!
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ 1964ലും 1967ലുമാണ് ഗണേശും കുമരേശും ജനിച്ചത്. തമിഴ്നാട്ടുകാരനായ പിതാവ് ടി.എസ്. രാജഗോപാലനു എല്ഐസിയിലായിരുന്നു ഉദ്യോഗം. ഇരുവരും ഏതാണ്ടു മൂന്നും രണ്ടും വയസുള്ളപ്പോള്‍ വയലിന് പഠനം തുടങ്ങി. അയല്‍വാസികളായ കുട്ടികളെ പഠിപ്പിക്കുന്ന കൂട്ടത്തില്‍ രാജഗോപാലന്തന്നെയായിരുന്നു ഇവരെയും വയലിന് അഭ്യസിപ്പിച്ചത്. ഗണേശിന്റെ എട്ടാം വയസുമുതല്‍ ഇരുവരും കച്ചേരികളുമായി വേദിയിലെത്തി.
രാജ്യത്തിനു പുറത്ത് അമേരിക്ക, കാനഡ, ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, മാലദ്വീപുകള്‍ തുടങ്ങി ലോകത്തിന്റെ പലേടങ്ങളില്‍ ഇരുവരും കച്ചേരികള്‍ നടത്തി. സിനിമകള്‍ക്കും നൃത്താവതരണങ്ങള്ക്കും സംഗീതമൊരുക്കി. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ പുരസ്കാരം 2018ല്‍ തേടിയെത്തി. ഇപ്പോഴിതാ, ഗണേശിനു ശക്തിയിലൂടെ ഗ്രാമി തിളക്കവും.
സമയം നിലച്ചതുപോലെ!
ശക്തി ബാന്‍ഡ് 45 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശഷം പുറത്തിറക്കിയ സ്റ്റുഡിയോ ആല്‍ബം ദിസ് മോമെന്റ് ആണ് ഗ്രാമി പുരസ്കാരം നേടിയത്. ഗോള്‍ഡന്‍ ഗ്രാമഫോണ്‍ ഏറ്റുവാങ്ങാന്‍ സ്റ്റേജിലേക്കു നടക്കുമ്പോള്‍ സമയം നിശ്ചലമായതുപോലെ തോന്നിയെന്നു പറയുന്നു 59കാരനായ ഗണേശ് രാജഗോപാലന്‍. ഒരിക്കലും മറക്കാനാവാത്ത, അതിസുന്ദരമായ നിമിഷം.. ഓര്‍മയില്‍ കൊത്തിവച്ചതുപോലെ- ഗണേശ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞതിങ്ങനെ.
ഗിറ്റാറിസ്റ്റ് ജോണ്‍ മാക്ലോഫ്ളിനും തബല ഇതിഹാസം ഉസ്താദ് സക്കീര്‍ ഹുസൈനും മുന്‍കൈയെടുത്തു രൂപീകരിച്ച ബാന്‍ഡാണ് ശക്തി. അമ്പതിന്റെ തിളക്കത്തില്‍ നില്ക്കുന്ന ബാന്‍ഡ് ഇടക്കാലത്തു പിരിയുകയും വീണ്ടും ഒന്നിക്കുകയും ചെയ്തു. ഗായകന് ശങ്കര്‍ മഹാദേവനും പെര്‍ക്കഷനിസ്റ്റ് സെല്വഗണേശ് വിനായക്റാമും ഇപ്പോള്‍ ശക്തിയുടെ ഭാഗമായുണ്ട്. മുമ്പ് ബാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന വയലിനിസ്റ്റ് എല്‍. ശങ്കര്‍ ഒഴിവായപ്പോഴാണ് ഗണേശ് ശക്തിയില്‍ അംഗമായത്- 2019ല്‍.
വിസ്മയം പിറന്നത്
ബാന്‍ഡ് അംഗങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങിയ കോവിഡ് കാലത്താണ് ഈ സ്റ്റുഡിയോ ആല്‍ബം ഒരുങ്ങിയത്. മാക്ലോഫ്ളിനും സക്കീര്‍ ഹുസൈനുമാണ് ഇതിനായി മുന്‍കൈയെടുത്തത്.
ഞങ്ങള്‍ ഓരോ കോമ്പോസിഷനുകള്ക്കുമായി ഒരു ഡ്രോപ് ബോക്സ് ഉണ്ടാക്കി. ചെയ്യുന്നതെല്ലാം അതില്‍ ഇട്ടു. ഓരോന്നും കേട്ട് വീണ്ടും പ്ലേ ചെയ്ത് ഒട്ടേറെ ലെയറുകളുണ്ടാക്കി. പിന്നീട് അവയെല്ലാം കൂട്ടിയിണക്കി. അവസാനം കിട്ടിയത് അതിമനോഹരമായിരുന്നു- ഗണേശ് പറയുന്നു.
ഞങ്ങളെല്ലാവരും ഒരിടത്ത് ഒരുമിച്ചിരുന്നു വായിച്ചതുപോലെ നിങ്ങള്‍ക്കു തോന്നും. അതാണ് ശക്തിയുടെ പവര്‍!
മഹാന്മാരായ സംഗീതജ്ഞരോടൊപ്പം തോളോടുതോള്‍ ചേര്‍ന്നിരുന്നു വായിക്കാമെന്നത് ഇതില്‍നിന്നു കിട്ടുന്ന വലിയ സന്തോഷമാണ്. അങ്ങനെ ഒരുമിക്കുമ്പോള്‍ ഊര്‍ജപ്രവാഹമാണ്. അതിലേക്കു സ്വയം വലിച്ചടുപ്പിക്കപ്പെടും. അല്പകാലത്തെ ഇടവേളവന്നാല് ആ അനുഭവത്തിനായി മനസു കൊതിക്കും- ഗണേശ് പറയുന്നു.
സ്വയം ആസ്വദിച്ച്...
അഞ്ചാം വയസില്‍ ഡല്‍ഹി പ്രഗതി മൈതാനത്തു സഹോദരനൊപ്പം വായിച്ച ആദ്യ കച്ചേരി മുതല്‍ താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നു പറയും കുമരേശ്. വര്‍ഷങ്ങള്‍ക്കുശേഷം നടന്ന മറ്റൊരു കച്ചേരിയും അദ്ദേഹത്തിന്റെ മനസിലുണ്ട്. വായനയ്ക്കിടെ ശ്രോതാക്കള്‍ നിര്‍ത്താതെ കൈയടിക്കാന്‍ തുടങ്ങി. ആ നിമിഷം ഇരുവരും അങ്ങനെയൊരു കൈയടി പ്രതീക്ഷിച്ചിരുന്നില്ല. കേള്‍വിക്കാര്‍ നിര്‍ത്തുന്നുമില്ല.. ഒടുവില്‍ ഇരുവരും വയലിനുകള്‍ താഴെവച്ച് ശ്രോതാക്കള്‍ക്കൊപ്പം ചേര്‍ന്നു!
പിതാവും ഗുരുവുമായ ടി.എസ്. രാജഗോപാലന്‍ വീട്ടില്‍ സൃഷ്ടിച്ചിരുന്ന സംഗീതാന്തരീക്ഷം അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്ന സമയംമുതല്‍ തന്നെ സ്വാധീനിച്ചിരിക്കാമെന്നും കുമരേശ് പറഞ്ഞിട്ടുണ്ട്. ജതിയും വര്‍ണവും മാത്രമല്ല, ജീവിതത്തിന്റെ പ്രതിഫലനമാണ് കര്‍ണാടകസംഗീതം.
സപ്തസ്വരങ്ങള്‍ സംഗീതത്തിന് എത്രത്തോളം പ്രധാനമാണോ അതുപോലെയാണ് ജീവിതത്തിനും- അദ്ദേഹം പറയുന്നു. പ്രശസ്ത വീണാ വാദക ജയന്തി കുമരേശ് ആണ് പത്നി. കളേഴ്സ് ഓഫ് ഇന്ത്യ, നവരസ, കര്‍ണാട്ടിക് ചില്‍സ്, എക്സ്പ്രഷന്‍സ്, സീസണ്‍സ്, വസന്തം, ബോവിംഗ് വിത്ത് പാഷന് തുടങ്ങി ഒട്ടേറെ ആല്‍ബങ്ങള്‍ ഇരുവരും ചേര്‍ന്നു പുറത്തിറക്കിയിട്ടുണ്ട്. അമ്പതാണ്ടിന്റെ തിളക്കത്തിലാണ് ഈ ഇരട്ടനാദമിപ്പോള്.
ഹരിപ്രസാദ്