പ്രിയഗായിക പി. സുശീലയ്ക്ക് ആദരമർപ്പിച്ച് കൊച്ചി ചങ്ങന്പുഴ പാർക്കിൽ അന്നൊരു സംഗീത പരിപാടി നടക്കുകയാണ്. വേദിയിൽ ഒരു കോളജ് വിദ്യാർഥിനി, തന്നെ ഏറ്റവും പ്രചോദിപ്പിച്ച ഗായികയായ സുശീലാമ്മയുടെ നാളൈ ഇന്ത വേളൈ പാർത്ത് എന്ന പ്രശസ്തമായ ഗാനം പാടുന്നു. പാട്ടുകേട്ട് സദസ്സിന്റെ മുൻനിരയിൽ സുശീലയുണ്ട്. പാട്ടുതീർന്നതും അവർ സ്റ്റേജിലേക്കു കയറിച്ചെന്ന് വിദ്യാർഥിനിയെ കെട്ടിപ്പിടിച്ച് പറഞ്ഞു- അസ്സലായി പാടി മോളേ., ഇതുപോലെ എല്ലാ പാട്ടുകളും പഠിച്ചു പാടണം. ഈ തലമുറയിലെ കുട്ടികൾ ഇങ്ങനെ പാടുന്നത് എന്തു സന്തോഷമാണ്!
അന്നത്തെ വിദ്യാർഥിനി ദിവ്യ എസ്. മേനോൻ ഇന്നു തിരക്കുള്ള ഗായികയാണ്. പാട്ടുകളിൽ നിറനിലാവും ഉറച്ച നിലപാടുകളും ചേർത്തുവയ്ക്കുന്ന അവർ കടന്നുവന്ന വഴികൾ ഓർക്കുന്നു- നമുക്കുതോന്നും സുശീലാമ്മ എന്തു ലളിതമായാണു പാടിയിരിക്കുന്നത്. പാടാൻ ശ്രമിക്കുന്പോഴാണ് അതിന്റെ ബുദ്ധിമുട്ടു മനസിലാകുക. അവരുടെ പാട്ടുകൾ ഓരോ തവണ പഠിക്കുന്പോഴും വലിയ പാഠപുസ്തകം പോലെയാണ്, പുതിയത് എന്തെങ്കിലും പഠിക്കാൻ പറ്റും.
കേട്ടും അനുഭവിച്ചും പഠിച്ചവ
ദിവ്യ എസ്. മേനോനെക്കുറിച്ചു പറയുന്പോൾ ഇപ്പോൾ ഏറ്റവുമാദ്യം ഓർക്കേണ്ടത് അവർ ഈയിടെ പുറത്തിറക്കിയ അംഗനേ എന്ന സിംഗിളിനെക്കുറിച്ചാണ്. സമകാലിക സ്ത്രീത്വത്തെക്കുറിച്ചുള്ള ആവിഷ്കാരമാണ് അംഗനേ. സമത്വത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ വിവിധ ഇടങ്ങളിൽ സ്ത്രീക്കു കിട്ടുന്ന യഥാർഥ പരിഗണന എന്താണ് എന്നു പാടിക്കേൾപ്പിക്കുന്നു ഈ ഗാനം. കഥകളിയുടെ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിട്ടുള്ളത്. യുട്യൂബിലൂടെ അവതരിപ്പിച്ച മ്യൂസിക് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അംഗനേയെക്കുറിച്ച് ദിവ്യ: ബന്ധുകൂടിയായ പ്രശസ്ത കലാകാരി ശശികല നെടുങ്ങാടിയുടെ കഥകളി വീടിനടുത്തുള്ള അന്പലത്തിൽ കാണാനിടയായി. ദുര്യോധനന്റെ കഥയിലെ പാഞ്ചാലിയുടെ കഥാപാത്രമാണ് അവർ ചെയ്തത്. ഞാൻ കഥകളി അധികം കണ്ടിട്ടില്ല. ചെറിയ അറിവേയുള്ളൂ അതേക്കുറിച്ച്. വല്ലപ്പോഴും അവസരം കിട്ടുന്പോൾ കാണും. കഥകളിയിൽ അധികവും പുരുഷകേന്ദ്രീകൃതമായ കഥകളാണ് കണ്ടിരിക്കുന്നത്. ശശികലയോടു ചോദിച്ചപ്പോൾ മനസിലായി വളരെക്കുറച്ചു കഥകളേയുള്ളൂ, സ്ത്രീവേഷത്തിനു കൂടുതൽ സമയമുള്ളതെന്ന്.
സ്ത്രീത്വത്തെ സമൂഹം എങ്ങനെയാണ് പരിഗണിക്കുന്നത് എന്നതിലെ യാഥാർഥ്യം പ്രമേയമാക്കി ഒരു പാട്ടൊരുക്കണമെന്നും കഥകളി അതിന്റെ പശ്ചാത്തലമാക്കണമെന്നും അങ്ങനെയാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന കഥകളിപ്പദമുണ്ടെങ്കിൽ അതുമാത്രം എടുത്ത് പാട്ടുചെയ്യാമെന്ന് ആദ്യം കരുതി. എന്നാൽ കഥകളിയെ ദൈവികമായൊരു കല എന്നു കരുതുന്നവരെ കഥകളിപ്പദങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതുപോലും വിഷമിപ്പിക്കുമെന്ന ചിന്ത വന്നതോടെ സ്വന്തം ആശയങ്ങൾ അടങ്ങുന്ന പുതിയ വരികളുണ്ടാക്കാമെന്നുറപ്പിച്ചു. ഒന്നുകൂടി ലളിതമായ വരികളാണെങ്കിൽ എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുമെന്നും തോന്നി.
ആശയം പറഞ്ഞപ്പോൾ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഏതാണ്ട് ഇരുപതുമിനിറ്റുകൊണ്ട് വരികൾ എഴുതി. തുടക്കത്തിലേ അംഗനേ എന്ന വാക്കുമാത്രം കഥകളിപ്പദത്തിൽനിന്ന് എടുത്തു. സുരുട്ടിയും ശങ്കരാഭരണവും നീലാംബരിയും ചേർത്ത് സംഗീതസംവിധായകൻ മിഥുൻ ജയരാജ് വരികൾക്ക് ഈണമിട്ടു.
-അങ്ങനെ പുതുമയുള്ള, സന്തോഷഭരിതമായ എന്നാൽ ശക്തമായ ആശയം പങ്കുവയ്ക്കുന്ന പാട്ടു പിറന്നു. മനോഹരമായ ദൃശ്യാവിഷ്കാരംകൂടി ഒരുക്കിയതോടെ സോഷ്യൽമീഡിയയിൽ ചുരുങ്ങിയ സമയംകൊണ്ട് പാട്ട് ശ്രദ്ധിക്കപ്പെട്ടു.
എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ എൻജിനിയറായിരുന്ന തൃശൂർ സ്വദേശി സോമൻ കുറുപ്പിന്റെയും മീന സോമന്റെയും മകളായ ദിവ്യയുടെ സ്കൂൾ വിദ്യാഭ്യാസം പലയിടങ്ങളിലായിരുന്നു. അച്ഛന്റെ ജോലിക്കു സ്ഥലംമാറ്റമുണ്ടാകുന്നതിനനുസരിച്ച് സ്കൂളും മാറും. വീട്ടിൽ തനിക്കും ചേട്ടനും ഒരേ പരിഗണനയാണ് ലഭിച്ചതെന്ന് ദിവ്യ പറയുന്നു. ആണ്കുട്ടി, പെണ്കുട്ടി എന്ന ഭേദമില്ലാതെ രണ്ടുപേർക്കും ഒരേ നിയമങ്ങളായിരുന്നു. സ്വതന്ത്രമായി, ബോൾഡായി വളർന്നു. പെണ്കുട്ടി അങ്ങനെ ബോൾഡായാൽ ആണിനെപ്പോലെ എന്ന് താരതമ്യം ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. മീനച്ചേച്ചിക്ക് രണ്ട് ആണ്കുട്ടികളാണല്ലേ എന്നു ചിലർ തമാശയായി അമ്മയോടു പറയുന്നതും കേട്ടിട്ടുണ്ട്. എന്താണ് അങ്ങനെ ഒരു താരതമ്യത്തിന്റെ ആവശ്യം! സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. പ്രസംഗത്തിൽ മാത്രം പോര, പ്രവൃത്തിയിലും സമത്വം വരണം. ഈ അനുഭവപാഠങ്ങളും അംഗനേയുടെ പിറവിക്കു സഹായകരമായെന്നുറപ്പ്.
സംഗീതം, സിനിമ
ചെന്നൈയിൽവച്ചാണ് ദിവ്യ ശാസ്ത്രീയസംഗീതം പഠിച്ചുതുടങ്ങിയത്. ശകുന്തള ശേഷാദ്രിയായിരുന്നു ആദ്യഗുരു. അമ്മയും അമ്മമ്മയും നന്നായി പാടുമായിരുന്നു. തൃശൂരിൽ തിരിച്ചുവന്നശേഷം മങ്ങാട് കെ. നടേശൻ മാഷിനടുത്തും സുനിൽ മാഷിന്റെ കീഴിലും പഠിച്ചു. ഇടക്കാലത്ത് ഹിന്ദുസ്ഥാനിയിലും പരിശീലനം നേടി. ഇപ്പോൾ മാവേലിക്കര സുബ്രഹ്മണ്യൻ മാഷിനുകീഴിലാണ് പഠനം തുടരുന്നത്. കൊമേഴ്സിൽ ബിരുദം നേടിയശേഷം ഫാഷൻ ഡിസൈനിംഗ് ആണ് ദിവ്യ പഠിച്ചത്. പിന്നീടാണ് മുഴുവൻ സമയം സംഗീതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന തീരുമാനമെടുത്തത്. അന്ന് ഇരുപതു വയസായിരുന്നു. മകൾ പാട്ടുകാരിയാവണമെന്ന് മുന്പേ താത്പര്യമുണ്ടായിരുന്നെങ്കിലും ദിവ്യക്കുകൂടി ആ ആഗ്രഹമുണ്ടാകുന്നതുവരെ മാതാപിതാക്കൾ കാത്തിരുന്നു.
കൈരളി ടിവിയിൽ അവതാരകയായിരുന്ന പരിപാടി കണ്ട് സംഗീതസംവിധായകൻ ഷാൻ റഹ്മാനാണ് ആദ്യമായി ഒരു ആൽബത്തിൽ അവസരം നൽകിയത്. തുടർന്ന് അദ്ദേഹത്തിന്റെയും ഗോപി സുന്ദറിന്റെയും സിനിമകളിൽ പാടി. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, സലാലാ മൊബൈൽസ്, ബാംഗളൂർ ഡേയ്സ്, ജമ്നാ പ്യാരി, ചാർളി, കലി, ഉദാഹരണം സുജാത, വിമാനം തുടങ്ങിയവയിലടക്കം നാല്പതോളം പാട്ടുകൾ ദിവ്യയുടെ ക്രെഡിറ്റിലുണ്ട്. തമിഴിലും തെലുങ്കിലും കന്നടയിലും പാടുന്നു.
പിന്നണിഗായികയാവുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ല. ചെറുതായി പാടാനുള്ള കഴിവുമായി മുന്നോട്ടുപോകണമെന്നേ കരുതിയുള്ളൂ. ഇന്ന് മികവുള്ള ഒട്ടേറെ ഗായകരുണ്ട്. പാട്ടുകളുടെയും ഗായകരുടെയും എണ്ണംവച്ചു നോക്കുന്പോൾ ചുരുങ്ങിയകാലംകൊണ്ട് ഇത്രയും പാട്ടുകൾ പാടാനായത് വലിയ സന്തോഷമുള്ള കാര്യമാണ്. അത് ശരിക്കും ആഘോഷിക്കുകയാണ് ഞാനിപ്പോൾ- ദിവ്യ പറയുന്നു. സ്വന്തമായി ചെയ്യുന്ന പാട്ടുകൾക്ക് സ്വയം ഈണമൊരുക്കിക്കൂടേ എന്നു പലരും ചോദിക്കാറുണ്ട്. അതെപ്പോൾ എന്നു പറയാനാവില്ല. അതിനുള്ള പൂർണ ആത്മവിശ്വാസം എനിക്കു കിട്ടിയിട്ടില്ല.
ടെക്നോപാർക്കിൽ അലയൻസ് കന്പനിയിൽ ജോലിചെയ്യുന്ന രഘുവാണ് ദിവ്യയുടെ ഭർത്താവ്. നാലുവയസുകാരി മകളുണ്ട്. പാട്ടിനോട് ചെറിയ ഇഷ്ടം കാണിക്കുന്നുണ്ട് അവൾ. എന്നെ ഒന്നിനും എന്റെ അച്ഛനമ്മമാർ നിർബന്ധിച്ചിട്ടില്ല. അതുപോലെ എന്റെ മകളും സ്വതന്ത്രമായി വളരട്ടെ, അവൾക്കിഷ്ടമുള്ളതു ചെയ്യട്ടെ- ദിവ്യ പറയുന്നു.
ഹരിപ്രസാദ്