""അനേകം നാടകങ്ങൾക്കും ഒരുപിടി ചലച്ചിത്രങ്ങൾക്കും വേണ്ടി ഗാനരചന നിർവ്വഹിക്കുകയും നാടകരചനയ്ക്ക് സർക്കാർ തലത്തിൽ പുരസ്കാരങ്ങൾ നേടുകയും ചെയ്ത വ്യക്തി. പക്ഷെ അദ്ദേഹം നിര്യാതനായപ്പോൾ പത്രങ്ങളിൽ ആ വാർത്ത ചരമ പംക്തിയിൽ മാത്രായൊതുങ്ങി.’’ പ്രശസ്ത ഗാന രചയിതാവായിരുന്ന എ.പി ഗോപാലനെക്കുറിച്ച് ഗാന നിരൂപകൻ ടി.പി ശാസ്തമംഗലം എഴുതിയ ഉഷസ് വിളിക്കാതായപ്പോൾ എന്ന ലേഖനത്തിലെവാക്കുകൾ.
മലയാള നാടക-ചലച്ചിത്ര ഗാനരചയിതാവ് എ.പി. ഗോപാലൻ അന്തരിച്ചിട്ട് ജൂണ് 26ന് ഒരു വ്യാഴവട്ടം.
""ഉഷസ്സേ നീയെന്നെ
വിളിക്കുകില്ലെങ്കിൽ
ഒരിക്കലും ഞാനുണരുകില്ലാ
വസന്തം ഉദ്യാന വിരുന്നിനില്ലെങ്കിൽ
കുസുമങ്ങളിവിടെ മലരുകില്ലാ’’
1978- ൽ പാദസ്വരം സിനിമയ്ക്കുവേണ്ടി എഴുതി ജി ദേവരാജൻ സംഗീതം, യേശുദാസ് പാടിയ ഗാനം എ.പി ഗോപാലന്റെ മാസ്റ്റർ പീസ് ആയി. വരികളുടെ ലാളിത്യം കൊണ്ടും, ആശയ സൗന്ദര്യം കൊണ്ടും ജനപ്രീതി നേടി സിനിമാഗാന ചരിത്രത്തിൽ ഇടം നേടി.
വിദ്യാഭ്യാസ കാലത്തുതന്നെ കവിതകളെഴുതിയിരുന്നു. അച്ഛന്റെ ഭജനപ്പാട്ടു സംഘത്തിൽ ചേർന്നു പാട്ടുകൾപാടിയപ്പോൾ കവിതയും സംഗീതവും ഗോപാലനിൽ നിറഞ്ഞൊഴുകുവാൻ തുടങ്ങി. “പുലരിയുടെ പൂമൊട്ടുകൾ’’, “പാടാത്തപൈങ്കിളികൾ’’എന്നീ ഗാനസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ജ്യേഷ്ഠന്റെ നാടകഗ്രൂപ്പിനു വേണ്ടി ഗാനരചനനടത്തിക്കൊണ്ട് തുടക്കംകുറിച്ചു.
ചിറകൊടിഞ്ഞ മിന്നാമിനുങ്ങേ
പറയാമോ നിൻ ശോകഗാഥ...’’
എന്ന ഗാനം ഏറെശ്രദ്ധപിടിച്ചതോടെ നാടകഗാനരചനയിൽ നിരവധി ട്രൂപ്പുകൾക്ക്, ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങൾ, ബാലസംഗീത നാടകങ്ങൾക്ക്, കാസറ്റുകൾക്കും മറ്റു കലാപരിപാടികൾക്കും വേണ്ടി എ.പി. ഗോപാലൻ നാലായിരത്തിലേറെ ഗാനങ്ങളെഴുതി. പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന ഗോപാലൻ ജോലി രാജിവച്ച് മുഴുവൻ സമയം എഴുത്തുകാരനായി. അറുപതുകളിലും എഴുപതുകളിലും എണ്പതുകളിലും എ.പി. ഗോപാലനെപ്പോലെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മറ്റൊരു നാടകഗാന രചയിതാവില്ല.
1992 - ലെ നല്ലഗാന രചനയ്ക്കുള്ള നാന ചലച്ചിത്രവാരികയുടെ ഗ്യാലപ് പോൾ അവാർഡ്, മികച്ച നാടക ഗാനരചയിതാവിനുള്ള 1984 - ലെ സംസ്ഥാനം പുരസ്കാരം, 1993-ലെ സംഗീതനാടക അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തി.
ഒരു കാലഘട്ടത്തിൽ സ്കൂൾ-കോളജ് യുവജനോത്സവ വേദികളിൽ എ.പി. ഗോപാലന്റെ ലളിതഗാനങ്ങളായിരുന്നു ഏറ്റവും കൂടുതൽ പാടിയിരുന്നത്. ഉദയായുടെ “പൊന്നാപുരം കോട്ട’’ എന്ന സിനിമയിൽ വയലാർ രാമവർമ്മയ്ക്കൊപ്പം ശീർഷകഗാനം എഴുതി സിനിമയിലെത്തി. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസും സംഘവും പാടിയ ഗാനം
“വയനാടൻ കേളൂന്റെ
പൊന്നും കോട്ട
പടകാളി നിർമിച്ച പൊന്നും കോട്ട
ഭൂതങ്ങൾ കാലവലിരിക്കും കോട്ട
പൊന്നാപുരം കോട്ട പുതിയ കോട്ട’’
ദൗർഭാഗ്യമെന്നു പറയട്ടെ പൊന്നാപുരം കോട്ട സിനിമയുടെ പാട്ടു പുസ്തകത്തിൽ എ.പി. ഗോപാലന്റെ പേര് ഇല്ല. പ്രഥമസിനിമാഗാനം സ്വന്തം പേരിൽ സിനിമാലോകത്ത് അറിയപ്പെടാൻ സാധിക്കാതെ വന്നു. പൊന്നാപുരം കോട്ടയിലെ മറ്റു പാട്ടുകൾ എഴുതിയത് വയലാർ ശീർഷകഗാനത്തിന്റെ രചനാ ഗുണം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് ശ്രോതാക്കൾ വയലാറിന്റെതാണെന്നു കരുതി. പിന്നീട് പാദസ്വരത്തിലെഴുതിയ പാട്ട് ഗാനാസ്വാദകർക്ക് ഏറെ ഇഷ്ടപ്പെടുകയും ജനപ്രീതിയിൽ ഒന്നാമതാവുകയും ചെയ്തു. ‘രാഗം താനം പല്ലവി’ എന്ന ചിത്രത്തിൽ എം.കെ. അർജുനന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ഗാനം
“പാർവ്വതി സ്വയംവരം
കഴിഞ്ഞരാവിൽ
പുഷ്പമഴ തൂകും
വസന്തനിലാവിൽ
ഒരു ദേവതപസ്വിനി
ധന്യയായ് നില്ക്കും
കുമാരസംഭവകാവ്യമുണർന്നു ’’
മലയാള ചലച്ചിത്രഗാന ശാഖയിൽ തത്ത്വചിന്താപരമായ് കേരളീയ സമൂഹത്തിന്റെ നേർക്കണ്ണാടിയെന്നപോലെ സാമൂഹ്യ ബന്ധങ്ങളിൽ മനുഷ്യന്റെ കപടമുഖങ്ങൾ കാണാം.
കണ്ണുണ്ടെങ്കിലും
കാണാതെപോകും
മണ്ണിൽ മനുഷ്യന്റെ വ്യാജമുഖങ്ങൾ
കാശുണ്ടെങ്കിലും
കേൾക്കാതെ പോകും
കാലത്തിൽ കലിവേഷങ്ങൾ
വയലാറിനുശേഷം നന്മ-തിന്മകളെ ലളിതമായ വരികളിലൂടെ കേവല മനുഷ്യന്റെ സ്വഭാവങ്ങളെ ഈ വരികളിൽ കാണാം.
അത്തപ്പൂചിത്തിരപ്പൂതൃത്താപ്പൂ ചൂടിവായോ..., പൊന്നുരുക്കി തട്ടണു മുട്ടണു.., മൂത്തു കിലുങ്ങും ചെപ്പാണടാ..., സ്നേഹപ്രപഞ്ചമേനിന്നപാരതയിലേ...., സുഗന്ധഭസ്മക്കുറിതൊട്ടുനില്ക്കും..., നെല്ലുവിളഞ്ഞേനിലം...നിറഞ്ഞേ..., ശിവഗംഗതീർത്ഥമാടും ശുഭകന്യകേ.., അച്ഛൻ സുന്ദരസൂര്യൻ..., ഇലക്കിളി ഇണക്കിളി..., ഗ്രാന്പൂമണം തൂകൂം കാറ്റേ.., ഇളംകൊടിമലർകൊടി... എന്നീ ഗാനങ്ങൾ അക്കാലത്ത് ഗാനാസ്വാദകർ ഏറ്റുപാടി ഹിറ്റുകളായി മാറിയിരുന്നു. വയലാർ, ഒ.എൻ.വി, പി. ഭാസ്കരൻ, ശ്രീകുമാരൻ നന്പി എന്നീ ഗാനരചയിതാക്കൾ നിറഞ്ഞു നിന്നകാലത്ത് ജനപ്രിയ ഗാനങ്ങളിലൂടെ ആസ്വാദക മനസുകളിൽ നിറഞ്ഞ എ.പി. ഗോപാലനെത്തേടി വേണ്ടത്ര അംഗീകാരങ്ങൾ വന്നില്ല. സിനിമയിലും അവസരങ്ങൾ കിട്ടിയില്ല.
ലേഖകൻ കായകുളം മുൻസിഫ് കോടതിയിൽ ജോലിയിലിരിക്കെ എ.പി. ഗോപാലനെ കാണുവാനും സൗഹ്യദം പങ്കുവയ്ക്കുവാനും കഴിഞ്ഞ അവസരത്തിൽ മനസിലായി, അദ്ദേഹത്തിന് വലിയ അവാർഡുകൾ കിട്ടാത്തതിൽ ആരോടും പരിഭവമില്ല. തന്റെ ഗാനങ്ങൾ സാധാരണ ജനങ്ങൾ പാടുന്നതും കേൾക്കുന്നതുമാണ് ഏറ്റവും വലിയ അവാർഡെന്ന് അദ്ദേഹം കരുതി.
മലയാള നാടകരംഗത്തും സിനിമയിലും പാട്ടുകളെഴുതി കേരളത്തിൽ മുഴുവൻ നിറഞ്ഞു നിന്ന് പ്രശസ്തിയിലെത്തിയിട്ടും ആരുമറിയാതെ മരണം വന്നു വിളിച്ചപ്പോൾ കൂടെപ്പോയി. പത്രത്താളുകളിൽ ഒരു സാധാരണ മരണം പോലെ വായിച്ചപ്പോൾ കണ്ണുണ്ടെങ്കി ലും കാണാതെ പോകുന്നതാണ് മനുഷ്യ സമൂഹമെന്ന് തിരിച്ചറിയുന്പോൾ ജീവിതവും പ്രശസ്തിയും കാലത്തിന്റെ കുസൃതിയായ് മാറുന്നു.
സുബ്രഹ്മണ്യൻ അന്പാടി