ഒരിക്കൽ ഒരു യുവാവ് ഒരു സന്യാസിയെ സന്ദർശിക്കാനെത്തി. പണ്ഡിതനായിരുന്നു ആ സന്യാസി. അതുപോലെ മറ്റുള്ളവർക്കു കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ അതിപ്രഗത്ഭനും. അവരുടെ സംസാരത്തിനിടെ പല കാര്യങ്ങളും പരാമർശിക്കപ്പെട്ടു. അവയിലൊന്നു ലോകത്തിന്റെ ദയനീയാവസ്ഥയായിരുന്നു.
നമ്മുടെ ലോകം എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും? യുവാവ് സന്യാസിയോടു ചോദിച്ചു. എന്തെല്ലാം പ്രശ്നങ്ങളാണ് നമ്മുടെ ചുറ്റിലും കാണുന്നത്.
നമ്മുടെ ലോകം മെച്ചപ്പെടുത്താനുള്ള ഒരു മാർഗം പ്രാർഥനയാണ് - സന്യാസി പറഞ്ഞു. എന്നാൽ, നാം ശരിയായ രീതിയിൽ പ്രാർഥിക്കണമെന്നു മാത്രം.
എന്താണു ശരിയായ രീതിയിലുള്ള പ്രാർഥന? യുവാവ് ചോദിച്ചു. അപ്പോൾ സന്യാസി ഒരു മറുചോദ്യം ചോദിച്ചു: നാം പ്രാർഥിക്കുന്പോൾ സാധാരണ എന്തുകാര്യങ്ങൾക്കുവേണ്ടിയാണ് പ്രാർഥിക്കുന്നത്?
ഉടനെ യുവാവ് പറഞ്ഞു: എന്റെ കാര്യം പറയുകയാണെങ്കിൽ ഞാൻ എപ്പോഴും പ്രാർഥിക്കുന്നത് നല്ല ശന്പളം ലഭിക്കുന്ന ജോലി കിട്ടാനാണ്. അതുപോലെ, നല്ല ആരോഗ്യവും ജീവിതത്തിൽ സുഖവും സന്തോഷവും ഉണ്ടാകാനും.
അങ്ങനെ പ്രാർഥിക്കുന്നതിൽ തകരാറൊന്നുമില്ല, സന്യാസി പറഞ്ഞു. തീർച്ചയായും നമ്മുടെ വിവിധ ആവശ്യങ്ങൾക്കുവേണ്ടി നാം പ്രാർഥിക്കുകതന്നെ വേണം. എന്നാൽ, അതോടൊപ്പം മറ്റൊരു കാര്യംകൂടി നാം ഓർമിക്കണം.
എന്താണത്? യുവാവ് ചോദിച്ചു. അപ്പോൾ സന്യാസി പറഞ്ഞു: നാം നന്നായാൽ മാത്രമല്ലേ ലോകം നന്നാകൂ. അപ്പോൾ നാം നന്നാകാൻ വേണ്ടി പ്രാർഥിക്കേണ്ടേ? എന്നാൽ, അങ്ങനെ പ്രാർഥിക്കുന്ന അധികം ആളുകളെ കാണാറുണ്ടോ?
ഉത്തരം വ്യക്തമായിരുന്നതുകൊണ്ടു യുവാവ് മറുപടി നൽകാൻ ഒരുന്പെട്ടില്ല. അപ്പോൾ സന്യാസി പറഞ്ഞു: നാം നന്നാകാൻ വേണ്ടിയുള്ള അനുഗ്രഹം നമ്മുടെ പ്രാർഥനയിൽ നാം യാചിക്കണം. നാം എങ്ങനെയാണ് നന്നാകുന്നത്? നമുക്കു മറ്റുള്ളവരോടുള്ള സ്നേവും താത്പര്യവും പരിഗണനയും സഹാനുഭൂതിയും ദയയുമൊക്കെ വർധിക്കുന്പോഴല്ലേ നാം മെച്ചപ്പെട്ട മനുഷ്യരായി മാറുക. അപ്പോൾ ഇക്കാര്യങ്ങളൊക്കെ നമ്മിൽ കൂടുതൽ ഉണ്ടാകാൻവേണ്ടി നാം പ്രാർഥിക്കേണ്ടേ?
സന്യാസി ഇതു പറയുന്പോൾ യുവാവ് എല്ലാം സമ്മതിക്കുന്ന മട്ടിൽ തലകുലുക്കുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച സന്യാസി തുടർന്നു: നമുക്കു സത്യസന്ധതയും നീതിബോധവും ധർമനിഷ്ഠയുമൊക്കെ ഇല്ലെങ്കിൽ നല്ല മനുഷ്യരായി ജീവിക്കാൻ നമുക്കു സാധിക്കുമോ? അപ്പോൾ ഇവയെല്ലാം ഏറ്റവും നല്ല അളവിൽ നമ്മിൽ ഉണ്ടാകാൻവേണ്ടി നാം പ്രാർഥിക്കേണ്ടേ?
തീർച്ചയായും. യുവാവിന്റെ മറുപടി പെട്ടെന്നായിരുന്നു. അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ സന്യാസി പറഞ്ഞു: ലോകത്തിൽ സമാധാനമില്ലെങ്കിൽ അതിന്റെ ഒരു പ്രധാന കാരണം ക്ഷമിക്കാനും മറക്കാനുമുള്ള വൈമനസ്യവും പ്രതികാരം ചെയ്യാനുള്ള വാശിയുമല്ലേ? അങ്ങനെയെങ്കിൽ ക്ഷമിക്കാനും മറക്കാനുമുള്ള അനുഗ്രഹത്തിനായി നാം പ്രാർഥിക്കേണ്ടേ. അതുപോലെ നമ്മിലെ പ്രതികാരാഗ്നി ആളിക്കത്താതിരിക്കാൻ മാത്രമല്ല അതു പൂർണമായി ഇല്ലാതിരിക്കാനും വേണ്ടി നാം പ്രാർഥിക്കേണ്ടേ?
താൻ പറയുന്നതെല്ലാം ആ യുവാവിന്റെ മനസിൽ ആഴമായി പതിയുന്നതുപോലെ സന്യാസിക്കു തോന്നി. തന്മൂലം സന്തോഷപൂർവം അദ്ദേഹം തുടർന്നു: ലോകം നന്നാകണമെങ്കിൽ ആദ്യം നാം നന്നാകണം. നാം അങ്ങനെ നന്നാകാൻ പരിശ്രമിക്കുന്നതോടൊപ്പം അതിനുവേണ്ടി ദൈവാനുഗ്രഹം യാചിക്കുകയും വേണം. അപ്പോൾ നമ്മുടെ പരിശ്രമത്തിനു ഫലമുണ്ടാകും. എന്നാൽ, നാം നമുക്കുവേണ്ടി മാത്രം പ്രാർഥിച്ചാൽ പോരാ. നാം മറ്റുള്ളവർക്കു വേണ്ടി കൂടി പ്രാർഥിക്കണം. കാരണം, അവരുംകൂടി നന്നായാൽ മാത്രമല്ലേ നമ്മുടെ ലോകം നന്നാകൂ.
സന്യാസി പറയുന്നതിൽ യുക്തി ഉണ്ടെന്നു യുവാവിനു തോന്നി. എങ്കിലും യുവാവ് ചോദിച്ചു: മറ്റുള്ളവർക്കുവേണ്ടി എന്നും ഇങ്ങനെ പ്രാർഥിക്കണമെന്നാണോ അങ്ങു പറയുന്നത്?
ഉടനെ സന്യാസി പറഞ്ഞു: നമ്മുടെ പ്രാർഥനയിൽ എന്നും മറ്റുള്ളവർക്ക് ഒരു സ്ഥാനമുണ്ടായിരിക്കണം. മറ്റുള്ളവർ എന്നു പറയുന്പോൾ സ്വന്തക്കാരും ബന്ധക്കാരും മിത്രങ്ങളും മാത്രമല്ല, നമുക്കു ശത്രുക്കളുമുണ്ടെങ്കിൽ അവരും അതിൽ ഉൾപ്പെടും. അവർക്കുവേണ്ടിക്കൂടി പ്രാർഥിച്ചാൽ മാത്രമേ നമ്മുടെ ലക്ഷ്യം സാധിക്കുകയുള്ളൂ. കാരണം, അവരുംകൂടി നന്നായെങ്കിൽ മാത്രമല്ലേ നമ്മുടെ ലോകം നന്നാകൂ.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സന്യാസി പറയുന്ന കാര്യങ്ങൾ ഏറെ അർഥവത്തല്ലേ? ലോകം നന്നാകണമെങ്കിൽ എല്ലാവരും നന്നാകേണ്ടേ? അങ്ങനെയെങ്കിൽ നാം നന്നാകാൻ വേണ്ടി എന്നതുപോലെ മറ്റുള്ളവരും നന്നാകാൻ വേണ്ടി നാം പ്രാർഥിക്കുകതന്നെ വേണം. അപ്പോൾ മാത്രമല്ലേ സന്യാസി സൂചിപ്പിച്ചതുപോലെ നമ്മുടെ പ്രാർഥന ശരിയായ രീതിയിലുള്ള പ്രാർഥനയായി മാറുകയുള്ളൂ.
എന്നാൽ, നാം മറക്കരുതാത്ത ഒരു കാര്യമുണ്ട്. അതു മറ്റൊന്നുമല്ല, ലോകം നന്നാകുന്ന കാര്യം വരുന്പോൾ നമ്മുടെ പ്രധാനപ്പെട്ട ശ്രദ്ധ നാം സ്വയം നന്നാകുന്നതിലായിരിക്കണം. നാം സ്വയം നന്നാകാതെ മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങിത്തിരിച്ചാൽ അതു വലിയ അബദ്ധംതന്നെയായിരിക്കും. എന്നാൽ, എല്ലാവരും നന്നാകുന്നതിനുവണ്ടി എപ്പോഴും പ്രാർഥിക്കുന്നത് ഏറെ നല്ല കാര്യവുമാണ്.
ലോകം മെച്ചപ്പെടുത്തേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം, അത്രമാത്രം പ്രശ്നങ്ങളാണു നമ്മുടെ ചുറ്റും നാം കാണുന്നത്. എന്നാൽ, ലോകം മെച്ചപ്പെടണമെങ്കിൽ നാമും ഏറെ മെച്ചപ്പെടണം എന്നുള്ളതു നമുക്കു മറക്കാതിരിക്കാം. നാം മെച്ചപ്പെടണമെങ്കിലോ? അതിനു ദൈവാനുഗ്രഹം എന്നും നമുക്കാവശ്യമാണ്. ത·ൂലം നമ്മുടെ പ്രാർഥനയിൽ ഇക്കാര്യത്തിനു നാം ഏറെ പ്രാധാന്യം നൽകുകതന്നെ വേണം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ