National
ബംഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിലെ വീടിന്റെ അടിത്തറ നിർമാണത്തിനായി കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്
ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികൾ കുഴിച്ചുകൊണ്ടിരുന്നപ്പോൾ സ്വർണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവ പാത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തി.
സ്വർണത്തിന് ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടെന്നും ഏകദേശം 60-70 ലക്ഷം രൂപ വിലയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി.
District News
പെരിന്തൽമണ്ണ: രാജ്യത്തെ നഗരങ്ങളിൽ വലിയ കെട്ടിടങ്ങളുടെ നിർമാണത്തിനായി നൽകുന്ന ഇളവുകൾ കേരളത്തിലും നടപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് ലെൻസ്ഫെഡ് ഓപ്പണ്‍ ഫോറം ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിൽ കെട്ടിട നിർമാണ നിയമങ്ങളും പൊതുസമൂഹവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ വൈസ് ചെയർപേഴ്സണ്‍ എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അമീർ പാതാരി അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് സംസ്ഥാന ബിൽഡിംഗ് റൂൾ കമ്മിറ്റി കണ്‍വീനർ എൻജിനീയർ ജാബിർ വിഷയാവതരണം നടത്തി. കൗണ്‍സിലർ രാഹുൽ, പി.ടി.എസ്. മൂസ, ടാലന്റ് ലത്തീഫ്, മണികണ്ഠൻ കൊളത്തൂർ, സുൽഫിക്കർ, എ.പി. സുലൈമാൻ,സംസ്ഥാന ജോയിന്റ് സെക്രട്ടറി സലിൽ കുമാർ, ജില്ലാ സെക്രട്ടറി വി.കെ.എ. റസാഖ്, ട്രഷറർ ജാഫറലി, പി.ആർ.അരുണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാട്ടാക്കട: കാട്ടാക്കടയിലെ പുതിയ കോടതി സമുച്ചയ നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ജുഡീഷ്യൽ ഓഫീസർമാരെത്തി. കോടതി സമുച്ചയ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചു.
ജില്ല ജഡ്ജി സി. രമേഷ്കുമാർ, കാട്ടാക്കട ജുഡീഷൽ മജിസ്ട്രേറ്റ് ശിവ ശരത്ത്, ഐ.ബി.സതീഷ് എംഎൽഎ എന്നിവരാണ് മരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരുമൊത്ത് നിർമാണം പുരോഗമിക്കുന്ന കോ ടതി സമുച്ചയത്തിലെത്തിയത്.
ഒന്നാംഘട്ടം പൂർത്തിയായ മന്ദിരത്തിൽ കോടതി മുറികൾ, കോർട്ട് ഹാൾ, തൊണ്ടിമുറി തുടങ്ങിയവയുടെ സൗകര്യങ്ങൾ വിലയിരുത്തി. 20.84 കോടി രൂപ വിനിയോഗിച്ചാണ് ആറുനിലകളുള്ള കോടതി സമുച്ചയം നിർമിക്കുന്നത്. 4342.12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സമുച്ചയത്തിൽ അഞ്ചു കോടതികൾക്ക് പ്രവർത്തിക്കാം. ആദ്യഘട്ടം നിർമാണം പൂർത്തിയായി.
ശേഷിക്കുന്ന നിർമാണം ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നു മരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ഘട്ടത്തിലെ രണ്ടു നിലകൾ പൂർണമായി പ്രവർത്തന സജ്ജമായതിനാൽ മജിസ്ട്രേട്ട് കോടതി പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ തടസമുണ്ടാകില്ല. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് വരെയാണ് നിർമാണ കാലാവധി.
സമുച്ചയത്തിൽ ആറു കോടതികൾക്കു പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട്. പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ കാട്ടാക്കടയ്ക്ക് അനുവദിച്ച കോടതികൾ വീണ്ടും കാട്ടാക്കടയിലേക്കു കൊണ്ടുവരാനാകുമെന്നു ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതി അംഗീകരിച്ച രൂപരേഖ അനുസരിച്ചാണു നിർമാണം. പ്രോസിക്യൂട്ടർ ഓഫീസും സൗകര്യവും ഒരുക്കാൻ ഹൈക്കോടതി അനുവദിച്ചാൽ തയാറാണെന്നു മരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. ജംഗ്ഷനിലെ വാടക കെട്ടിടത്തിലുള്ള മുറിയിലാണ് പ്രോസിക്യൂട്ടർ ഓഫീസ് പ്രവർത്തിക്കുന്നത്.
District News
മട്ടന്നൂർ: റവന്യുടവറിന് സമീപം വനിതാ ഹോസ്റ്റലിന്റെ നിർമാണം തുടങ്ങി. 46 സെന്റ് സ്ഥലത്ത് 14.44 കോടിരൂപ ചെലവഴിച്ചാണ് വനിതാ ഹോസ്റ്റലിനുവേണ്ടി മൂന്നു നിലക്കെട്ടിടം നിർമിക്കുന്നത്. വിമാനത്താവള നഗരമായ മട്ടന്നൂരിൽ വനിതാ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വർധിച്ചുവരുന്ന താമസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് വർക്കിംഗ് വുമൺസ് ഹോസ്റ്റൽ പണിയുന്നത്.
106 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും. സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേനയാണ് നിർമാണ പ്രവൃത്തി നടത്തുന്നത്. ഒന്നരവർഷം കൊണ്ടാണ് പണി പൂർത്തിയാക്കേണ്ടത്. താഴത്തെ നിലയിൽ വാഹന പാർക്കിംഗ് സൗകര്യവും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമുണ്ടാകും.
ഒന്നാം നിലയിൽ ആറു കിടപ്പുമുറികൾ, അംഗപരിമിതർക്കുള്ള മുറി, ഇൻഡോർ ഗെയിം, വാർഡനുള്ള മുറി, ഡേ കെയർ സെന്റർ, ഡൈനിംഗ് റൂം, ലോബി, ഓഫീസ് ഏരിയ, അടുക്കള, വർക്ക് ഏരിയ, സെക്യൂരിറ്റി കാബിൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിലകളിലായി കിടപ്പു മുറികൾ, ഡോർമെറ്ററി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
2022ലെ സംസ്ഥാന ബജറ്റിലാണ് മട്ടന്നൂരിൽ വനിതാ ഹോസ്റ്റൽ നിർമാണത്തിന് പണം നീക്കിവച്ചത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് മട്ടന്നൂർ നഗരത്തിൽ താമസ സൗകര്യം തേടി എത്തുന്നത്. നിരവധി വൻകിട-ചെറുകിട ഹോട്ടലുകളും ഹോം സ്റ്റേ സൗകര്യങ്ങളും പുതുതായി തുടങ്ങിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചും പലരും താമസ സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഉരുവച്ചാലിൽ വനിതാ ഹോസ്റ്റലുണ്ട്.
റവന്യുടവർ, സ്പെഷാലിറ്റി ആശുപത്രി എന്നിവയ്ക്ക് സമീപത്തായാണ് വനിതാ ഹോസ്റ്റലും നിർമിക്കുന്നത്. അഡീഷണൽ ജില്ലാ ട്രഷറി കെട്ടിടവും പരിസരത്തുണ്ട്. ആശുപത്രിയുടെയും ഹോസ്റ്റലിന്റേയും പ്രവൃത്തി പൂർത്തിയാകുന്നതോടെ മട്ടന്നൂർ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന കേന്ദ്രമായി മാറും.
Kerala
കൊച്ചി:ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഉറപ്പാക്കിയ ശേഷം മാത്രമേ ഗർഡർ ഉയർത്തി സ്ഥാപിക്കു എന്ന് തീരുമാനം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി.
അപകടത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയതായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പോലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉൾപ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടർ ദേശീയപാത അധികൃതർക്ക് കർശന നിർദേശം നൽകി.
ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ തയാറാക്കി നിർമാണ കമ്പനി പോലീസിന് നൽകണം. ഇതിനനുസൃതമായി പോലീസ് ഗതാഗത ക്രമീകരണം നടത്തും.
സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം നാളെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ.കെ ശ്രീവാസ്തവ,അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു.