അടിമാലി:. കൊച്ചി-ധനുഷ്കോടി ദേശീയപാത 85ന്റെ അശാസ്ത്രീയ നിര്‍മാണത്തിനെതിരേ പരാതിയുമായി നിരവധി കുടുംബങ്ങൾ രംഗത്ത്. ദേശീയപാതയുടെ ഭാഗമായ അടിമാലി മുതൽ മൂന്നാർ വരെയുള്ള പാതയോരത്തെ കുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. വഴിയോരങ്ങളിലെ കൂറ്റന്‍ മണ്‍തിട്ടകൾക്കു മുകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് കടുത്ത മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്നത്.
മഴ ശക്തമാകുന്നതോടെ എപ്പോള്‍ വേണമെങ്കിലും മണ്‍തിട്ടകള്‍ ഇടിഞ്ഞുവീഴാമെന്ന അവസ്ഥയാണ്. പല കുടുംബങ്ങളും രാത്രികാലങ്ങളില്‍ ഭയപ്പാടോടെയാണ് കിടന്നുറങ്ങുന്നത്. റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തില്‍ വന്‍ അപാകതകളാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമായ പാറയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണം ഉറപ്പാക്കുമ്പോള്‍ മണ്തിട്ടകളുള്ള മേഖലകളില്‍ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണം നടത്തുന്നത്.
ചിലയിടങ്ങളിൽ മണ്‍തിട്ടകള്‍ വിണ്ടുകീറിയ നിലയിലാണ്. മൺതട്ടിയുടെ മുകളിൽ നില്ക്കുന്ന വന്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയും ഏറെയാണ്. 2025ല്‍ അടിമാലി ലക്ഷംവീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം മഴയെത്തുടർന്ന് ലക്ഷംവീട് ഭാഗത്തിനു സമീപം ചെറിയതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്കു പതിച്ചിരുന്നു. ഇതു നേരിയതോതിൽ ഗതാഗത തടസം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ഇടവരുത്തി. ഇത്തരം അനിഷ്ടസംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags : Local News National Highway construction National Highway