Kerala
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ജോർഹട്ടിലെ സ്ഥാനാർഥിയും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയ്. വൻ ഭൂരിപക്ഷം നേടിയായിരിക്കും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിലെത്തുകയെന്നും ഗൗരവ് അവകാശപ്പെട്ടു.
"സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റത്തിനായി അവർ വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്.'-ഗാരവ് പറഞ്ഞു.
"സംസ്ഥാനത്തെ എല്ലാ മേഖലകളെയും ബിജെപി സർക്കാർ തകർത്തു. വർഗീയമായി ജനങ്ങളെ വേർത്തിരിക്കുകയാണ് അവർ. മുഖ്യമന്ത്രി ഹിമന്തയാണ് വർഗീയ വാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. അദ്ദേഹം കടുത്ത വർഗീയ വാദിയായി മാറിയിരിക്കുകയാണ്. ജനം ഇതിനെല്ലാം മറുപടി കൊടുക്കും.'-ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഹുമയൂൺ കബീർ രൂപവത്കരിച്ച ആം ജനത ഉന്നായൻ പാർട്ടിയും (എജെയുപി) അസദുദീൻ ഒവൈസിയുടെ എംഐഎമ്മും സഖ്യത്തിൽ മത്സരിക്കാൻ ധാരണയായി.
National
മാഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ ഇടപെടല്‍ പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തി.
അതേസമയം പുതുച്ചേരിക്കു സംസ്ഥാനപദവി ഉള്‍പ്പെടെ എന്‍ആര്‍ കോണ്‍ഗ്രസിന്റെ ആവശ്യങ്ങളില്‍ ബിജെപി മറുപടി പറഞ്ഞിട്ടില്ല.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിനന്റെ മകന് ചാള്‍സ് നേതൃത്വം നല്കുന്ന എല്ജെകെയെ മുന്നണിയില്‍നിന്ന് ഒഴിവാക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം.
തീര്‍ഥാടനത്തിനു പുറപ്പെടുന്നതിനു മുമ്പ് മുഖ്യമന്ത്രി എന്‍. രംഗസ്വാമിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുവെന്നാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ വെളിപ്പെടുത്തുന്നത്.
National
ചെന്നൈ: ജയലളിതയുടെ തോഴി വി.കെ. ശശികല രൂപവത്കരിച്ച എഐപിടിഎംഎംകെ പാർട്ടിയും പിഎംകെ രാംദാസ് പക്ഷവും സഖ്യം രൂപവത്കരിച്ചു. 234 സീറ്റുകളിലും സഖ്യം മത്സരിക്കുമെന്ന് രാംദാസ് പ്രഖ്യാപിച്ചു.
രാംദാസിന്റെ മകൻ അൻപുമണി നേതൃത്വം നല്കുന്ന പിഎംകെ വിഭാഗം എൻഡിഎയിലാണ്. ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി. ദിനകരന്റെ എഎംഎംകെയും എൻഡിഎയുടെ ഭാഗമാണ്.
National
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് കോൺഗ്രസ് ഇക്കുറി കേന്ദ്രഭരണപ്രദേശവും പഴയ കോട്ടയുമായ പുതുച്ചേരിയിൽ നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ ഏക ലോക്സഭാസീറ്റിൽനിന്നു വിജയിച്ചത് കോൺഗ്രസിലെ വി. വൈത്തിലിംഗമാണ്. 1.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ബിജെപിയുടെ എ. നമശിവായത്തെ പരാജയപ്പെടുത്തിയത്.
ആകെയുള്ള 30 നിയമസഭാമണ്ഡലങ്ങളിൽ കേരളത്തിലെ മാഹിയുൾപ്പെടെ 27 ഇടത്തും ലീഡ് നേടിയായിരുന്നു കോൺഗ്രസിന്റെ വിജയം. ഈ വിജയത്തിന്റെ ചുവടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റെങ്കിലും വേണമെന്നാണു കോൺഗ്രസിന്റെ നിലപാട്. എന്നാൽ, തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാൻ പ്രധാന ഘടകക്ഷിയായ ഡിഎംകെ തയാറുമല്ല. ഈ സാഹചര്യത്തിൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 15 സീറ്റിൽത്തന്നെയായിരിക്കും കോൺഗ്രസ് ഇക്കുറിയും മത്സരിക്കുകയെന്നാണു പുറത്തുവരുന്ന സൂചനകൾ. കഴിഞ്ഞ പ്രാവശ്യത്തേതുപോലെ സഖ്യത്തിലെ പ്രധാന പാർട്ടിയായ ഡിഎംകെ 13 സീറ്റിലും സിപിഐ, വിസികെ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും.
1963ൽ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ നടക്കാൻ പോകുന്നത് 16-ാമത്തെ നിയമസഭാതെരഞ്ഞെടുപ്പാണ്. 10.20 ലക്ഷം വോട്ടർമാരാണു ആകെയുള്ളത്. 33 അംഗ നിയമസഭയിലെ മൂന്ന് അംഗങ്ങളെ ലഫ്. ഗവർണറാണു നാമനിർദേശം ചെയ്യുന്നത്. അതിനാൽത്തന്നെ 30 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്-ബിജെപി സഖ്യമാണു നിലവിൽ ഭരിക്കുന്നത്. 2021ൽ എൻആർ കോൺഗ്രസ് പത്തു സീറ്റും ബിജെപി ആറു സീറ്റും നേടിയാണ് അധികാരത്തിലെത്തിയത്. പ്രതിപക്ഷസഖ്യത്തിലാകട്ടെ ഡിഎംകെ ആറു സീറ്റിലും കോൺഗ്രസ് രണ്ടു സീറ്റിലുമാണ് വിജയിച്ചത്. ആറിടത്ത് സ്വതന്ത്രരും വിജയിച്ചു.
പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന പുതുച്ചേരി നോട്ടമിട്ട് ബിജെപി നടത്തിയ നീക്കങ്ങൾ ഫലം കാണുകയായിരുന്നു. നേതാക്കളില്ലെങ്കിലും കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ നേതാക്കളെ ഉപയോഗപ്പെടുത്തിയും ലഫ്. ഗവർണർമാരിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ളവരെ നിയമസഭയിലേക്ക് നാമനിർദേശം ചെയ്തുമാണ് ബിജെപി വളർന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീക്കങ്ങൾ പൂർണമായും പരാജയപ്പെടുകയായിരുന്നു. ഇക്കുറിയും ഭരണം നിലനിർത്തുമെന്നുതന്നെയാണ് എൻആർ കോൺഗ്രസ്-ബിജെപി സഖ്യം അവകാശപ്പെടുന്നത്. എന്നാൽ, ബിജെപി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു കോൺഗ്രസ് സഖ്യം ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: എഐയുടെ ആധുനികയുഗത്തിൽ ആഗോളശക്തികളുമായി കൈകോർക്കുന്ന സുപ്രധാന നീക്കവുമായി ഇന്ത്യ. എഐ, സെമികണ്ടക്ടർ ഉത്പാദനങ്ങളിൽ ഉറച്ച വിതരണശൃംഖല ലക്ഷ്യം വയ്ക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ചേരുന്നതിനായുള്ള പ്രഖ്യാപനത്തിൽ ഇന്ത്യ ഔദ്യോഗികമായി ഒപ്പുവച്ചു.
ഡൽഹിയിൽ നടന്നുവന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, വ്യാപാരകാര്യങ്ങൾക്കുവേണ്ടിയുള്ള യുഎസ് അണ്ടർ സ്റ്റേറ്റ് സെക്രട്ടറി ജേക്കബ് ഹെൽബർഗ്, ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ എന്നിവരുടെ സാന്നിധ്യത്തിലാണു പ്രഖ്യാപനത്തിൽ ഇന്ത്യയുടെ ഐടി മന്ത്രാലയത്തിന്റെ സെക്രട്ടറി എസ്. കൃഷ്ണൻ ഒപ്പുവച്ചത്.
മാറുന്ന ലോകത്തിൽ സാങ്കേതികരംഗത്ത് അപ്രമാദിത്തം ഉറപ്പിക്കാനായി രൂപം കൊണ്ട അന്താരാഷ്ട്ര ശക്തികളുടെ ആധുനിക സഖ്യമായാണ് അമേരിക്ക നേതൃത്വം നൽകുന്ന ‘പാക്സ് സിലിക്ക’യെ വിലയിരുത്തുന്നത്. യുഎസിന്റെ വ്യാപാരകാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയായ ജേക്കബ് ഹെൽബർഗിന്റെ വാക്കുകൾ കടമെടുത്താൽ “ഇരുപതാം നൂറ്റാണ്ട് എണ്ണയിലും സ്റ്റീലിലുമാണ് ഓടിയതെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രവർത്തിക്കുന്നത് കംപ്യൂട്ടറുകളിലും അതിനെ പ്രവർത്തിപ്പിക്കാനാവശ്യമായ ധാതുക്കളിലുമാണ്.” ഈ യാഥാർഥ്യം മനസിലാക്കിത്തന്നെയാണ് പുതിയ എഐ യുഗത്തിൽ അടിത്തറയായിട്ടുള്ള ദൈനംദിന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആത്മാവായ സെമികണ്ടക്ടറുകളിലേക്കും (മൈക്രോചിപ്പ്) അവ നിർമിക്കാനാവശ്യമായ നിർണായക ധാതുക്കളിലേക്കും അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകരാജ്യങ്ങളുടെ ശ്രദ്ധയെത്തുന്നത്.
ആധുനികലോകത്ത് തോക്കിനേക്കാളും ബോംബിനേക്കാളും ഇത്തിരിക്കുഞ്ഞൻ ചിപ്പുകൾ കൈവശം വച്ചിരിക്കുന്നവർ രാജാക്കന്മാരാകുമെന്ന തിരിച്ചറിവിൽനിന്ന് ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, നെതർലൻഡ്സ്, യുകെ, ഇസ്രയേൽ, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും വ്യാപാര സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടന (ഒഇസിഡി), കാനഡ, യൂറോപ്യൻ യൂണിയൻ, അത്യാധുനിക ചിപ്പ് ഉത്പാദനത്തിന്റെ കേന്ദ്രമായ തായ്വാൻ എന്നീ രാജ്യങ്ങളെ അതിഥികളാക്കിയും കഴിഞ്ഞ വർഷം ഡിസംബറിൽ അമേരിക്ക പാക്സ് സിലിക്ക ഉച്ചകോടി നടത്തിയിരുന്നു. എഐ, സെമികണ്ടക്ടർ മേഖലയിൽ ചൈന പുലർത്തിവരുന്ന ആധിപത്യവും ‘പാക്സ് സിലിക്ക’ എന്ന പുതിയ അന്താരാഷ്ട്ര സഖ്യത്തിലൂടെ പ്രതിരോധിക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.
ഈ സഖ്യത്തിലേക്ക് ഇപ്പോൾ ഇന്ത്യയും കടന്നുവരുന്നതിലൂടെ നിർണായക ധാതുക്കളെയും അപൂർവ ഭൂമി മൂലകങ്ങളെയും ഇന്ത്യ ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും. പരസ്പരം വിശ്വാസം നൽകുന്ന രാജ്യങ്ങളെ സെമി കണ്ടക്ടർ വിതരണശൃംഖലയിൽ ആശ്രയിക്കുന്നതോടെ ആധുനിക എഐ രംഗത്തും ഇന്ത്യ കുതിച്ചുചാട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തരമായ സെമി കണ്ടക്ടർ, എഐ പരിസ്ഥിതി രാജ്യത്തു വികസിപ്പിക്കാൻ ദീർഘകാലമായി ആഗ്രഹിക്കുന്ന ഇന്ത്യയുടെ പദ്ധതിക്കും ’പാക്സ് സിലിക്ക’യിലെ അംഗത്വം ഊർജം നൽകും. എഐ, സാങ്കേതികരംഗത്ത് ഇന്ത്യയിൽ ആഭ്യന്തര നൈപുണ്യം വികസിക്കാനും പുതിയ ജോലികൾ സൃഷ്ടിക്കപ്പെടാനും രാജ്യത്തിന്റെ നീക്കം കാരണമാകുകയും ചെയ്യും.
പാക്സ് സിലിക്ക
പാക്സ് എന്ന ലാറ്റിൻ പദത്തിന്റെ അർഥം സമാധാനം എന്നാണ്. ചിപ്പ് ഉത്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന സിലിക്കണിനെ സൂചിപ്പിക്കുന്നതാണ് ’സിലിക്ക’ എന്ന പദം. രണ്ടും ചേർന്നാൽ പുതിയ സാങ്കേതികവിദ്യയ്ക്കുള്ള വിതരണശൃംഖല സമാധാനവും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുമെന്ന് അർഥം.
National
ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യം അചഞ്ചലമായി തുടരുമെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അതേസമയം സഖ്യസർക്കാരിനുള്ള സാധ്യത മുഖ്യമന്ത്രി തള്ളുകയും ചെയ്തു. കോൺഗ്രസുമായുള്ള സഖ്യത്തിൽ അസ്വരസ്യങ്ങളെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും അധികാരവിഭജനം സംസ്ഥാനത്തിന് യോജിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യം കോൺഗ്രസിന് നന്നായി അറിയാവുന്നതാണ്. സഖ്യത്തിൽ ഭിന്നതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പങ്കാളിത്ത ഭരണം എന്ന പ്രശ്നം ചിലർ ഉയർത്തിക്കൊണ്ടുവരികയാണ്. എന്നാൽ ഇതു വിജയിക്കില്ലെന്നും ഇന്ത്യാ ടുഡെ വട്ടമേശ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി രാഹുൽ ഗാന്ധിയെ സഹോദരനായാണു കാണുന്നത്. അദ്ദേഹം തിരിച്ചും അതുപോലെയാണു പരിഗണിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.ഡിഎംകെ-കോൺഗ്രസ് സഖ്യം സൗഹാർദത്തോടെയുള്ളതാണ്. ചിലർ വിചാരിക്കുന്ന ഭിന്നിപ്പ് ഒരിക്കലും ഉണ്ടാകില്ല-മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സീറ്റ് വിഭജനചർച്ചകൾ തുടങ്ങിയില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ പരിഭവം പറഞ്ഞതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. സഖ്യം സംബന്ധിച്ചും അധികാര വിഭജനം സംബന്ധിച്ചും ഏറെ നാളായി ഇരുഭാഗത്തും ചില നേതാക്കൾ വാക്യുദ്ധത്തിലായിരുന്നു.
സീറ്റ് വിഭജനവും ഇതിനായുള്ള സമിതിയും വൈകുന്നതായി തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചന്ദോക്കർ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. അടുത്തമാസം 22 മുതൽ സമിതി പ്രവർത്തിക്കുമെന്നായിരുന്നു ഇതിന് ഡിഎംകെ നൽകിയ മറുപടി.
ഇതിനു പുറമേ കോൺഗ്രസ് നേതാക്കളായ മാണിക്യം ടാഗോറും ജ്യോതിമണിയും ഏതാനും ദിവസങ്ങളായി ഡിഎംകെ നേതാവ് ജി.ദളപതിയുമായി പ്രശ്നത്തിൽ വാക്യുദ്ധത്തിലായിരുന്നു.
Business
കണ്ണൂർ: ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനനടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 27നും മാർച്ച് 13നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിനു മുന്നോടിയായാണ് സുപ്രധാന നീക്കം.
ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്നുള്ള ‘നോ ഒബ്ജക്ഷൻ’സർട്ടിഫിക്കറ്റുകളും നേത്തേതന്നെ ലഭിച്ചിരുന്നു. മറ്റു നിയമപരമായ അനുമതികൾക്കൂടി ലഭിക്കുന്നതോടെ 2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ലയനനടപടികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ലയനശേഷം നിലവിൽ വരുന്ന ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്ന സ്ഥാപനത്തെ ആസ്റ്റർ പ്രമോട്ടർമാരും ബ്ലാക്ക്സ്റ്റോണും ചേർന്നായിരിക്കും നയിക്കുക. ലയനത്തോടെ രാജ്യത്തുടനീളം ഏറ്റവും മികച്ച അത്യാധുനിക വൈദ്യചികിത്സ ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും ഒന്നിക്കുന്നത്.
ലയനനടപടികളിൽ ഇതുവരെ കൈവരിച്ച സുപ്രധാന പുരോഗതിയിൽ വലിയ സന്തോഷവും പൂർണതൃപ്തിയുമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. എൻസിഎൽടി ഉത്തരവ് പ്രകാരം നടക്കാനിരിക്കുന്ന യോഗത്തിൽ ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും അംഗീകാരം ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ട്. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ ലയനം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഇരുസ്ഥാപനങ്ങളും ലയിപ്പിച്ച് രൂപീകരിക്കുന്ന ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിനു’കീഴിൽ ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകൾ ഉണ്ടായിരിക്കും. 2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് ആസ്റ്ററിന് 5,195ലധികം രോഗികളെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന് 5,165 രോഗികളെയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഈ 10,360 കിടക്കകളും ഒരൊറ്റ കുടക്കീഴിലാകും.
Kerala
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്റെ മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
"ഞാനോ പ്രമോദ് നാരായണനോ പ്രതികരണം നടത്തിയിട്ടില്ല. ഇന്നലത്തെ ഉപവാസ സമരത്തില്‍ ഞങ്ങളെല്ലാവരും പങ്കെടുത്തല്ലോ. മധ്യമേഖലാ ജാഥയില്‍ ഇല്ലെന്ന് എന്തിനു പറയണം. ചെയര്മാന് തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണവും ചെയര്മാന് നല്‍കിയതാണ്'-റോഷി അഗസ്റ്റിന് പറഞ്ഞു.
സഭയും മേലധ്യക്ഷന്മാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ല. ജെ.ബി. കോശി കമ്മീഷന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ച് വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
എല്ലാദിവസവും ചെയര്‍മാനുമായി സംസാരിക്കുന്നുണ്ടെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും റോഷി അഗസ്റ്റിന് കൂട്ടിച്ചേര്‍ത്തു. ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമായിരിക്കും ചെയർമാൻ പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യത്തിൽ അടിയുറച്ചു നിൽക്കുമെന്ന് ടിഎൻസിസി അധ്യക്ഷൻ കെ. സെൽവപെരുതഗൈ.
കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് യാതൊരു ഭീഷണിയുമില്ലെന്നും അന്തസുറ്റ രീതിയിൽ സീറ്റ് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടൻ വിജയിന്റെ പാർട്ടിയായ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്നു ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, അത്തരം ചർച്ചകളൊന്നും ഉണ്ടായില്ലെന്നായിരുന്നു സെൽവപെരുതഗൈയുടെ മറുപടി.
ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാൻകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അധികാരം പങ്കിടണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: തൃശൂർ മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്.
ഒറ്റച്ചാട്ടത്തിൽ ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസാക്ഷിക്കുത്തില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
"ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്'. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Sports
ഹാങ്സൗ: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുറത്ത്.
സെമിഫൈനലിൽ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.
ആദ്യ സെറ്റ് നേടി പ്രതീക്ഷ പുലർത്തിയ ഇന്ത്യൻ സഖ്യം തുടർന്നുള്ള രണ്ട് സെറ്റുകളും കൈവിട്ടു. 21-10, 17-21, 13-21 സ്കോറിനായിരുന്നു പരാജയം.
National
മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ നേതൃത്വം നല്കുന്ന ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കും. മുംബൈ കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ഇരു പാർട്ടികളും സഖ്യത്തിനു സമ്മതിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചർച്ചയിലാണ് തീരുമാനമായത്. തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ട ചർച്ചയിൽ ബിജെപി നേതാക്കളായ ചന്ദ്രശേഖർ ബവൻകുലെയും രവീന്ദ്ര ചവാനും പങ്കെടുത്തു.
ഇരു പാർട്ടികളിലെയും നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലെടുക്കില്ലെന്നു നേതാക്കൾ തീരുമാനിച്ചു.
സീറ്റ് വിഭജനം സംബന്ധിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മഹായുതി സഖ്യകക്ഷികൾ പരസ്പരം മത്സരിച്ചിരുന്നു.