കൊച്ചി: സിപിഎം-ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ കുറ്റകൃത്യം നടന്നത് ശബരിമലയില്‍ ആണെങ്കിലും പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. മോദിക്ക് പിണറായി വിജയനുമായി അടുത്ത ബന്ധമാണ്. മോദിയെ ട്രംപ് നിയന്ത്രിക്കുന്നതു പോലെ പിണറായിയെ മോദി നിയന്ത്രിക്കുകയാണ്. സ്വന്തം മക്കളുടെ കാര്യം നോക്കാന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
പ്രധാനമന്ത്രി എവിടെ പോയാലും അമ്പലങ്ങളെ കുറിച്ചും മതത്തെ കുറിച്ചും എന്തെങ്കിലും അഭിപ്രായം പറയും. അമ്പലം, മതം എന്നിവയ്‌ക്കൊപ്പം വെറുപ്പും ചേര്‍ത്താണ് അദ്ദേഹം സംസാരിക്കാറ്. എന്നാല്‍ അതിശയമുണ്ടാക്കുന്നത് എന്താണെന്ന് വച്ചാല്‍ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം മതത്തെ കുറിച്ചോ അമ്പലങ്ങളെ കുറിച്ചോ സംസാരിച്ചിട്ടില്ല. ശബരിമല ശാസ്താവിനെതിരെ വലിയൊരു കുറ്റകൃത്യം ഇവിടെ നടന്നിട്ടുണ്ട്. സിപിഎം സ്വര്‍ണം ചെമ്പാക്കി മാറ്റി.
എന്നാല്‍ പ്രധാനമന്ത്രിക്ക് ഇതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാനില്ല. കാരണം എല്‍ഡിഎഫ് ജയിക്കുകയാണ് പ്രധാനമന്ത്രിക്ക് വേണ്ടത്. എല്‍ഡിഎഫ് ഒരിക്കലും ബിജെപിക്ക് ഭീഷണിയാവില്ല. ബിജെപിക്കും ആര്‍എസ്എസിനുമുള്ള യഥാര്‍ഥ ഭീഷണി യുഡിഎഫ് ആണ്. ബിജെപിയും ആര്‍എസ്എസും ആരാണ് എന്നുള്ള കാര്യം നമ്മള്‍ ഒരിക്കലും മറക്കരുത്. മണിപ്പൂരിലെ സംഘര്‍ഷത്തിനും പള്ളികള്‍ കത്തിക്കാനും കാരണം അവരാണ്.
ഛത്തീസ്ഗഡില്‍ കേരളത്തിലെ നഴ്‌സുമാരെ ആക്രമിച്ചത് ബിജെപിയും ആര്‍എസ്എസുമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നത് അവരാണ്. നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് ഡോണാള്‍ഡ് ട്രംപ് ആണ്. പ്രധാനമന്ത്രി ട്രംപിന് സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ എപ്സ്റ്റീന്‍ ഫയല്‍സിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദാനിയെ കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ നിന്നും ഓടിയൊളിച്ചു. നാലു മണിക്കൂറോളം എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല.
കാരണം പ്രധാനമന്ത്രിക്ക് എപ്സ്റ്റീനെ കുറിച്ചും അദാനിയെ കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാം. അദാനിക്കെതിരെ അമേരിക്കയില്‍ ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയെയാണ്. അതുകൊണ്ട് ട്രംപ് എന്തു പറഞാലും മോദി ചെയ്യും. ചാടാന്‍ പറഞ്ഞാല്‍ ചാടും, കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും, മോദി ഇസ്രയിലേക്ക് പോകൂ എന്ന് പറഞ്ഞാല്‍ അങ്ങോട്ടേക്ക് ഓടും.
മോദി സാര്‍ എന്നാണ് വിളിക്കുന്നതെന്ന് ട്രംപ് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ട്രംപ് വിളിക്കുമ്പോള്‍ യെസ് സാര്‍ ഞാന്‍ എന്താണ് ചെയ്തു തരേണ്ടത് എന്നു ചോദിക്കും. അതു തന്നെയാണ് ഇവിടെ മുഖ്യമന്ത്രിയും ചെയ്യുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിന് കാത്തിരിക്കുകയാണ്. കാരണം അദ്ദേഹത്തിന് സ്വന്തം മക്കളുടെ കാര്യം നോക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Tags : CPM BJP Rahul Gandhi alliance election