Kerala
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം ജില്ലാ കോടതിയാണ് ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. ആദ്യഘട്ടത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു.
കൊച്ചി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്. 2024 മുതല്‍ ഷിയാസ് കരീം ലൈംഗികമായി ചൂഷണം നടത്തുന്നുവെന്നും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പരാതിയിലുണ്ട്.
Kerala
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി ഡോ. എം.കെ. റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
നിതിൻ രാജിന്റെ മരണശേഷം കഴിഞ്ഞ 17 ദിവസമായി ഡോ. എം.കെ. റാം ഒളിവിലാണ്. ഇയാൾക്കായി ആന്ധ്രപ്രദേശ്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 16-ഓളം കേന്ദ്രങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് നേരത്തെ തലശ്ശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവർ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന് മുൻപാകെ ഹാജരായി മൊഴി നൽകിയിട്ടുണ്ട്.
കേസന്വേഷണത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ വൈകുകയാണെന്നും ആരോപിച്ച് നിതിൻ രാജിന്റെ കുടുംബം രംഗത്തുണ്ട്. നീതി ലഭിക്കാനായി മുഖ്യമന്ത്രിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കോളേജിലെ മാനസിക പീഡനത്തെത്തുടർന്നാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്.
റാമിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്.
അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.
നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എം.കെ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. അതേസമയം പ്രതിയായ അധ്യാപിക ഡോ.സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കേസിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം ജാതിയുടെയും നിറത്തിന്റെയും പേരിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിന് മുൻപ് തങ്ങളെ അറിയിച്ചിരുന്നതായി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്. ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് നിതിന്‍ ജീവനൊടുക്കിയതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.
വ്യാഴാഴ്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
National
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിങ്കി ഭുയാൻ ശർമ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് കനത്ത തിരിച്ചടി. കേസിൽ ഖേര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി തള്ളി. ഇതോടെ ഖേര ഉടൻ പോലീസിന് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നാണ് സൂചന.
അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകൾ ഉണ്ടെന്നും വിദേശത്ത് അനധികൃത സ്വത്തുക്കളുണ്ടെന്നും ഏപ്രിൽ അഞ്ചിന് നടത്തിയ വാർത്താ സമ്മേളനത്തിൽ പവൻ ഖേര ആരോപിച്ചിരുന്നു. ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ മറച്ചുവെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി റിങ്കി ഭുയാൻ നൽകിയ പരാതിയിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് പവൻ ഖേരയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
ഹർജിയിൽ ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി ഏപ്രിൽ 21-ന് വിധി പറയാനായി മാറ്റിവെച്ചിരുന്നു. ഇന്ന് വിധി പ്രസ്താവിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പവൻ ഖേരയ്ക്ക് കീഴടങ്ങുകയോ അല്ലെങ്കിൽ സ്ഥിര ജാമ്യത്തിനായി കോടതിയെ സമീപിക്കുകയോ ചെയ്യാം.
കേസിന്റെ ഭാഗമായി അസം പോലീസ് നേരത്തെ ഡൽഹിയിലെ ഖേരയുടെ വസതിയിൽ പരിശോധന നടത്തിയിരുന്നു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, അന്വേഷണവുമായി ഖേര സഹകരിക്കണമെന്നാണ് അസം സർക്കാരിന്റെ നിലപാട്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 25ന് വിധി പറയും. കഴിഞ്ഞ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. സംഭവ ദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം വ്യക്തമാക്കി.
കഴിഞ്ഞ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. തുടർന്ന് അധ്യാപകർക്കെതിരെ ആരോപണം ഉയർന്നതോടെ ഡോ. റാമും സംഗീതയും ഒളിവില്‍ പോകുകയായിരുന്നു.
National
ന്യൂഡൽഹി: പോക്സോ കേസിൽ പ്രതിയായ എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഡൽഹി സാകേത് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി അജി കൃഷ്ണന് നിർദേശം നൽകി. അതേസമയം കേസിലെ ഇരയായ പെൺകുട്ടിക്ക് സംരക്ഷണം നൽകാനും കോടതി പോലീസിനോട് നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത തന്റെ മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചെന്നാണ് എച്ചആർഡിഎസിലെ ജീവനക്കാരൻ നൽകിയിരിക്കുന്ന പരാതി.
തന്നെ ജോലിക്കായി ദൂരെ സ്ഥലത്തേക്ക് അയച്ചതിനുശേഷമായിരുന്നു അതിക്രമം. തന്നെ ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത് അറിഞ്ഞപ്പോഴാണ് മകൾ സംഭവം പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ കൗൺസിലിംഗ് നടത്തിയ ശേഷം വനിതാ കമ്മീഷന് പരാതി നൽകുകയും ചെയ്തു.
നിലവിൽ പോക്സോ വകുപ്പ് ചുമത്തിയാണ് എഫ്ഐഐആർ. പെൺകുട്ടി സാകേത് കോടതിയിൽ ജഡ്ജിക്ക് മുൻപാകെ രഹസ്യമൊഴിയും നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി 22നു പരിഗണിക്കും.
കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ താത്കാലിക ജാമ്യം അനുവദിക്കണമെന്നും കാണിച്ചുള്ള ഹർജിയും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.ജീവനൊടുക്കുന്നതിനു മുമ്പ് നിതിൻ രണ്ടു മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഡോ. റാമും ഡോ. സംഗീതയും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.
നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ് പലരും പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നു. പല തവണ നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരെ സൈബർ സെല്ലിന് പരാതി നൽകിയത്.
National
ന്യൂഡൽഹി: പീഡനക്കേസിൽ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
തൊഴിലിടത്തിൽ വച്ച് ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. തൊഴിൽ സുരക്ഷ ഭയന്നാണ് നേരത്തെ പരാതി പറയാതിരുന്നതെന്നും സൈബർ തെളിവുകളടക്കം തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന പരാതിയാണ് കേസില്‍ ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരേയും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോഡിന് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീംകോടതി.
നേഹ സിംഗ് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി മൊഴി നൽകിയതായി അറിയിച്ചതിനെത്തുടർന്നാണു നടപടി.
അന്വേഷണവുമായി സഹകരിക്കുന്നതു തുടരണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി നിർദേശിച്ചു.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സെഷന്‍സ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ആണ് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്.
ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായാണ് യുവതി സൗത്ത് പോലീസിനെ സമീപിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ചിദംബരത്തിനെതിരെ കേസെടുക്കുകയായിരുന്നു.
2022 ല്‍ എളംകുളത്തെ തന്റെ ഫ്ളാറ്റില്‍ ചിദംബരം അതിക്രമിച്ചു കടന്ന ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴി വിശദമായി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പോലീസ് അറിയിച്ചിരുന്നു.
പരാതിക്കാരിയായ യുവതി രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിദംബംരം മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്നുളള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ചിദംബരത്തോട് അടുത്തവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്കുന്ന വിശദീകരണം.
Kerala
തിരുവനന്തപുരം: രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പേലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഹർജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് പരാതി.
Kerala
കൊച്ചി: അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ 28ന് നടന്ന സംഭവത്തിൽ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജാസ്ലിയാണ് മരിച്ചത്.
അതേസമയം കാർ ഓടിച്ച ഡോ. സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം.
മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമർശനം ഉയരുന്നുണ്ട്. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാൻ എന്താണ് ഇത്ര താമസമെന്നും ജാസ്ലിയായുടെ അച്ഛൻ ജോണ്സണ് ചോദിച്ചു.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും ആരോഗ്യകാരണങ്ങൾ പരിഗണിച്ചുമാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസിലെ മറ്റ് ഏഴു പ്രതികൾ ജാമ്യത്തിലാണെന്ന ജയശ്രീയുടെ വാദവും കോടതി കണക്കിലെടുത്തു. നേരത്തേ വിഷയം പരിഗണിച്ചപ്പോൾ ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രണ്ടും മൂന്നും കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ച രാഹുലിന് ആദ്യ കേസിലെ വിധി നിർണായകമാണ്.
പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു. നഗ്ന ദൃശ്യങ്ങൾ കൈവശം വച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി അറിയിച്ചു.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓള് കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോ പിൻവലിച്ചു
ദീപക്കിന്റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്റെ മരണ ശേഷവും തന്റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
കുടുംബത്തിന്റെ ആശ്രയം
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.
പരാതി പറഞ്ഞെന്നും ഇല്ലെന്നും
ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിജീവിതയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ വീഡിയോ പങ്കുവച്ചെന്നാണ് പുതിയ പരാതി. അതേസമയം, രാഹുൽ ഈശ്വറിനെതിരേ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് കോടതി തേടും.
എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ പീഡനക്കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു എന്ന കേസിൽ പ്രതികളായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രജിത പുളിക്കൽ എന്നിവർക്കു മുൻകൂർ ജാമ്യം.
പോലീസ് അറസ്റ്റ് ചെയ്താൽ ഇവരെ സ്വന്തം ജാമ്യത്തിലോ ജാമ്യക്കാരെ നിർത്തിയോ ജാമ്യം അനുവദിക്കാം. ഇത് അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനിക്കാം. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാർ ആണു ജാമ്യം അനുവദിച്ചത്.
അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടി നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോടതി പോലീസിനെ വിമർശിച്ചു. പ്രതികൾക്കു നോട്ടീസ് നൽകിയിട്ടുണ്ടെന്നു പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും രേഖാമൂലം കാണുന്നില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ അയച്ചു കൊടുത്തു എന്നാണു പറയുന്നത്. ഇത്തരം പ്രവൃത്തികൾ പോലീസിന്റെ അധികാര ദുർവിനിയോഗമായി കാണേണ്ടിവരും. ഇതു കർശനമായി തടയേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടി.
സഹപ്രവർത്തകനും സുഹൃത്തുമായ ഒരാളുടെ വിവാഹത്തിൽ 2024ൽ പങ്കെടുത്ത ശേഷം അഭിനന്ദിച്ചു കൊണ്ടുളള ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതാണെന്നാണ് സന്ദീപ് വാര്യരുടെ വാദം. അതു ചിലർ തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്ത് ദുരുപയോഗം ചെയ്യുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ പിൻവലിക്കുകയും ചെയ്തതായി സന്ദീപ് ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരേ അതിജീവിതയെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തി പരാതിയിൽ നിന്നു പിൻവാങ്ങിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
കേസിൽ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസില്‍ വ്യാഴാഴ്ച വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.
ഇരയുടെ ഐഡന്റിറ്റി മനഃപൂര്‍വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യയുടെ വാദം. പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് പലരും സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയതാണെന്നും അതിജീവിതയെ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്.
ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് തിങ്കളാഴ്ച ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
Kerala
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദ്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
164-ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞമാസമാണ് ഐഎഫ്എഫ്കെയുടെ സെലക്ഷന് സ്ക്രീനിംഗിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നൽകിയത്.
വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടല്‍മുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പരാതി.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.
ഹര്‍ജി സ്വീകരിച്ച കോടതി, പോലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് നിര്‍ദേശം നല്കി. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെന്റ് പോലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.
.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹർജിയിലെ സർക്കാരിന്റെ വാദം.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നും അത് കേസിനെ തന്നെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. എംഎൽഎ ആയ വ്യക്തി സമൂഹത്തിലടക്കം വളരെ സ്വാധീനമുള്ളയാളാണ്. കേസിനെ അട്ടിമറിക്കാൻ സാധ്യതയുള്ളയാളാണ്. അതുകൊണ്ട് പ്രതിക്ക് മുൻകൂര്‍ ജാമ്യം നൽകുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. രാഹുൽ സമാനമായ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ 15ാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ ഇന്ന് വോട്ട് ചെയ്യാൻ പാലക്കാട് എത്തുമെന്നാണ് സൂചന. കുന്നത്തൂർമേട്ടിലുള്ള സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ജാമ്യം ലഭിച്ചാൽ പ്രതി കേസ് അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിക്കും. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കും.
രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത്. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷന്‍ നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.
അതിഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരി മൊഴി നൽകിയിരുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ സന്ദീപ് വാര്യർ ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ 10ന് പരിഗണിക്കും. സന്ദീപ് വാര്യരെ കൂടാതെ പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് പത്തിന് പരിഗണിക്കുക.
കേസ് പരിഗണിച്ച സമയം പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. തുടർന്ന് കേസ് പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്. ഇതേകേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Kerala
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതേ തുടർന്നാണ് ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ കോടതിയിൽ നിന്ന് ജാമ്യം നേടാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശ്രമം.
തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍. പരാതിക്കാരി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും രാഹുൽ ഹർജിയിൽ ആരോപിക്കുന്നു.
അന്വേഷണ സംഘം രാഹുലിനായി പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും ഊർജിത അന്വേഷണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിട്ട് ഇന്നേക്ക് പത്താം ദിവസമായി.
Kerala
കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ശനിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് കെ.ബാബുവിന്റെ ബെഞ്ച് 32-ാമത്തെ ഐറ്റമായിട്ടാണ് കേസ് പരിഗണിക്കുക.
തനിക്കെതിരെ ഉയർന്ന ആരോപണം പീഡനമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ വാദം. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു.
കീഴ്ക്കോടതി താൻ സമർപ്പിച്ച തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. വിധിയിൽ പിഴവുണ്ട്. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ പീഡനക്കേസായി മാറ്റിയതാണെന്നും ഹര്‍ജിയിൽ രാഹുൽ പറയുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയത്.
തുടർന്ന് രാഹുൽ കീഴടങ്ങുമെന്ന് സൂചന പരന്നിരുന്നു. ഒളിവിൽ കഴിയുന്ന രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘം ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ.
ശ്രീകുമാറിനെ ചോദ്യം ചെയ്യുന്നത് കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നുമുള്ള അന്വേഷണ സംഘത്തി്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. രാഹുൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിനു തടസമല്ലെന്നാണ് പോലീസിന്റെ വാദം. രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം രാഹുലിനെ കണ്ടെത്താനുള്ള നീക്കം വഴിത്തെറ്റിക്കാനുള്ള ശ്രമമായാണ് പോലീസ് കാണുന്നത്.
രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പീഡനം നടന്ന ഫ്ലാറ്റിൽ പരാതിക്കാരിയുമായെത്തി പോലീസ് മഹസർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് പരാതികാരിക്ക് എതിരെ രാഹുൽ കോടതിയിൽ നൽകിയത്. ബാഹ്യപ്രേരണകൊണ്ടാണ് യുവതി രാഹുലിനെതിരെ പരാതി നൽകിതെന്നും ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയത്.
ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം. വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പോലീസിനെ അറിയിച്ചു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പത്തനംതിട്ട ജില്ലാ കോടതിയാണ് കേസിൽ വിധി പറയുക. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതി ഹർജി പരിഗണിക്കുക.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അറിയിച്ചാണ് ജയശ്രീ കോടതിയെ സമീപിച്ചത്. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.
National
ന്യൂഡൽഹി: ഏതെങ്കിലും ഒരു കേസിൽ മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കാമോ എന്ന വിഷയത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വാദം കേൾക്കും.
ബെഞ്ച് രൂപീകരിക്കുന്ന മുറയ്ക്ക് കേസ് വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കാൻ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്രയെ കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ടു കേരള ഹൈക്കോടതിയെ സമീപിച്ച പ്രതിക്ക് ജാമ്യം നൽകിയതിനെതിരേയുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് നടപടി.
കേസിൽ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പതിവ് കേരള ഹൈക്കോടതിയിൽ മാത്രമാണോ ഉള്ളതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ബെഞ്ച് ചോദിച്ചിരുന്നു.
എന്നാൽ മുൻകൂർ ജാമ്യാപേക്ഷകൾ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നതിൽ ഹൈക്കോടതിയുടെ വിവേചനാധികാരത്തെ പരിമിതപ്പെടുത്താൻ സാധിക്കില്ലെന്നു കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സുപ്രീംകോടതിയെ ബോധിപ്പിച്ചു.