ന്യൂഡൽഹി: പോക്സോ കേസിൽ പ്രതിയായ എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഡൽഹി സാകേത് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി അജി കൃഷ്ണന് നിർദേശം നൽകി. അതേസമയം കേസിലെ ഇരയായ പെൺകുട്ടിക്ക് സംരക്ഷണം നൽകാനും കോടതി പോലീസിനോട് നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത തന്റെ മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചെന്നാണ് എച്ചആർഡിഎസിലെ ജീവനക്കാരൻ നൽകിയിരിക്കുന്ന പരാതി.
തന്നെ ജോലിക്കായി ദൂരെ സ്ഥലത്തേക്ക് അയച്ചതിനുശേഷമായിരുന്നു അതിക്രമം. തന്നെ ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത് അറിഞ്ഞപ്പോഴാണ് മകൾ സംഭവം പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ കൗൺസിലിംഗ് നടത്തിയ ശേഷം വനിതാ കമ്മീഷന് പരാതി നൽകുകയും ചെയ്തു.
നിലവിൽ പോക്സോ വകുപ്പ് ചുമത്തിയാണ് എഫ്ഐഐആർ. പെൺകുട്ടി സാകേത് കോടതിയിൽ ജഡ്ജിക്ക് മുൻപാകെ രഹസ്യമൊഴിയും നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.