തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി 22നു പരിഗണിക്കും.
കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ താത്കാലിക ജാമ്യം അനുവദിക്കണമെന്നും കാണിച്ചുള്ള ഹർജിയും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.ജീവനൊടുക്കുന്നതിനു മുമ്പ് നിതിൻ രണ്ടു മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഡോ. റാമും ഡോ. സംഗീതയും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.
നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുള്ള സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ് പലരും പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നു. പല തവണ നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരെ സൈബർ സെല്ലിന് പരാതി നൽകിയത്.
Tags : Nitin Raj death Anticipatory bail accused considered