Kerala
ഇരിങ്ങാലക്കുട: ജീരകസോഡയ്ക്കകത്തു ചത്ത പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സോഡ നിര്‍മാണ കമ്പനി പൂട്ടി സീല്‍ ചെയ്തു.
വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിവട്ടത്തെ റബര്‍ കമ്പനിയില്‍ സോളാര്ജോലിക്കായി എത്തിയ ആലുവ സ്വദേശികള്‍ വാങ്ങിയ ജീരകസോഡ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്.
ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് എന്ന സോഡനിര്മാണ യൂണിറ്റില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെതുടര്‍ന്ന് യൂണിറ്റ് അടപ്പിച്ചു. മേഖലയിലെ കടകളിൽ ഇവര്‍ വിതരണം നടത്തിയ സോഡകളും തിരിച്ചെടുത്ത് നശിപ്പിച്ചു.
ആരോഗ്യവിഭാഗം ഓഫീസര്‍ എം. ബര്ഷാന, അസിസ്റ്റന്റ് ഓഫീസര്‍ രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രാത്രിസമയത്തു കഴുകി വയ്ക്കുന്ന കുപ്പികളില്‍ രാവിലെയാണ് സോഡ നിറയ്ക്കുക. ഈ സമയം പാമ്പ് കുപ്പിക്കുള്ളില്‍ കയറിയതാണെന്നാണു നിഗമനം. സോഡ നിര്‍മാണ കമ്പനിയുടെ പിറകുവശം കാടു പിടിച്ചുകിടക്കുന്നതിനാല്‍ തണുപ്പുതേടി പാന്പ് കമ്പനിയിലേക്കു കയറിയതാകാനാണു സാധ്യതയെന്നു പറയുന്നു.
ഏഴു ദിവസത്തിനകം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യവിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമേ സോഡ നിര്‍മാണ യൂണിറ്റ് തുറക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും വിവിധ ഹോട്ടലുകളിലും ബേക്കറി കടകളിലും പരിശോധന നടത്തി.
Kerala
കോട്ടയം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഹോട്ടലുകളില്‍ നാല്പതിനായിരവും പാചക വാതക ക്ഷാമത്തെത്തുടര്‍ന്ന് അടച്ചതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്. വീടുകളില്‍ നിന്നും യാത്രയ്ക്കും ജോലിക്കും പോകുന്നവര്‍ പട്ടിണിയാകുമെന്ന സാഹചര്യമാണ്.
പരീക്ഷക്കാലം എത്തിയതോടെ ഹോസ്റ്റലുകളും മെസുകളും അടയും. ലേബര്‍ ക്യാമ്പുകളില്‍ ഇന്ധനമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളും നാടുവിടേണ്ടിവരും. ആശുപത്രി കാന്റീനുകള്‍ പൂട്ടിയാല്‍ രോഗികളും കൂട്ടിരിപ്പുകാരും ക്ലേശിക്കും.
ഹോട്ടല്‍ മേഖലയില്‍ ശുചീകരണം, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകള്‍ പൂട്ടിയാല്‍ ഇവര്‍കൂടി മടങ്ങും. രാത്രികാല തട്ടുകളും വഴിയോര ചായക്കടകളും ബേക്കറി ചിപ്സ് സ്ഥാപനങ്ങളുമൊക്കെ അടയുകയാണ്. തട്ടുകടകള്‍ നിലച്ചതോടെ രാത്രിയാത്രക്കാരാണ് ഏറെ ദുരിതപ്പെടുന്നത്.
ഇരട്ടി വില നല്കിയാലും സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. കരിഞ്ചന്തയില്‍ 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 4000 രൂപവരെയാണ് ഈടാക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായ മേഖല പൂര്‍ണമായും സ്തംഭിക്കും. ഒപ്പം ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനവും നിലയ്ക്കും.
വാതകക്ഷാമത്തിനൊപ്പം ഹോട്ടലുകളുടെ ചെലവും കൂടുകയാണ്. ഗ്യാസിനു പകരം ഇന്‍ഡക്ഷന്‍ കുക്കറുകള്‍, ഇന്‍ഡക്ഷന്‍ കോയിലുകള്‍, ഇലക്ട്രിക് കെറ്റിലുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ വൈദ്യുതി ചാര്‍ജ് കുതിച്ചുയരുന്നു. ഇതും വലിയ സാമ്പത്തികനഷ്ടമാണ് ഹോട്ടലുടമകള്‍ക്ക് ഉണ്ടാക്കുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ ബിരിയാണി, അല്‍ഫാം, ചിക്കന്‍, ബീഫ്, മട്ടണ്‍ വിഭവങ്ങള്‍ക്ക് 10-20 രൂപ നിരക്ക് കൂട്ടി. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പുതിയ ഹോട്ടലുകളില്‍ വിറകടുപ്പിന് സംവിധാനമില്ല. വിറകടുപ്പ് ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളും ചായക്കടകളും മാത്രമാണ് ഒരുവിധം പ്രവര്‍ത്തിക്കുന്നത്.
ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. മിക്ക ഹോട്ടലുകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂര്‍ണമായി നിറുത്തി.
ഐഒസി, ബിപിസിഎല്‍ എന്നീ പ്രധാന കമ്പനികള്‍ വാണജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഉച്ചഭക്ഷണം തയാറാക്കാന്‍ പല സ്കൂളുകളിലും ഒന്നോ രണ്ടോ ദിവസംകൂടി മാത്രം ഉപയോഗിക്കാനുള്ള പാചകവാതകമേ കരുതലുള്ളൂ. ഈ മാസംകൂടി മാത്രമേ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കേണ്ടതുള്ളൂ എന്നതാണ് ആശ്വാസം.
Kerala
ദുബായി: ഇറാന്റെ മിസൈലാക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം പശ്ചിമേഷ്യയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇറാൻ.
സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയാറാണെന്നും റഷ്യ പ്രഖ്യാപിച്ചു.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരു തരത്തിലുള്ള കീഴടങ്ങലിനും തയാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിരവധി വിമാന സർവീസുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു റദ്ദാക്കിയിട്ടുണ്ടെങ്കലും പാചകവാതക ക്ഷാമം വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ അറിയിച്ചു.
ഇന്ധനക്ഷാമവും പാചകവാതക ക്ഷാമവും വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ പിആർഒ ജയൻ ‘ദീപിക ഓൺലൈനി’നോട് വ്യക്തമാക്കി. എന്നാൽ കൊച്ചിയിലെ മിക്ക ഹോട്ടലുകളും അടിച്ചുപൂട്ടലിന്റെ വക്കിലാണ്.
അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 61 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഷാർജ, ദുബായ്, അബുദാബി, മസ്കറ്റ്, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്നും സർവീസ് നടത്തും. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല.
കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങളും റദ്ദു ചെയ്തുവെങ്കിലും കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്.
International
ലണ്ടൻ: സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം. ഗ്ലാസ്ഗോ സെൻട്രൽ റെയിൽവേ സ്റ്റേഷൻ അടച്ചു.
ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്റ്റേഷനു സമീപം യൂണിയൻ സ്ട്രീറ്റിലുള്ള, 1851ൽ നിർമിച്ച പൗരാണിക കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടം പൂർണമായും തകർന്നുവീണു. ആർക്കും പരിക്കില്ല.
International
ദുബായ്: ഇറാനിൽനിന്നുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദുബായ് നഗരത്തിലെ പാർക്കുകളും റിസോർട്ടുകളും അടച്ചിടാൻ തീരുമാനം.
മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിനോദകേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ഗ്ലോബൽ വില്ലേജ്, ഐൻ ദുബായ്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് എന്നിവർ അറിയിച്ചു.
International
അബുദാബി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ ദുബായി ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇറാന്റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കടുത്ത മുന്നറിയിപ്പുമായി നേരത്തെ യുഎഇ രംഗത്തെത്തിയിരുന്നു. ഇനിയും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി.
ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ കടുത്ത പ്രതികരണം.
International
ടെഹ്റൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ തന്ത്ര പ്രധാനമായ വ്യാപാര പാത ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടനാഴിയാണ് ഇതോടെ നിശ്ചലമായിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ വൻ വിലക്കയറ്റം സൃഷ്ടിക്കുന്ന തരത്തിൽ വൻ പ്രഹരമാണ് ഇറാൻ ഇതുവഴി ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്ക് നിശ്ചലമായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലും കനത്ത പ്രതിസന്ധിയുണ്ടാകും.
ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ പകുതിയോളവും. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഹോർമുസ് വഴി രാജ്യത്തെത്തുന്നത്. ഹോർമുസ് വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വിതരണത്തിൽ അനശ്ചിതത്വങ്ങൾ സൃഷ്ടിക്കപ്പെടാമെന്നാണ് വിലയിരുത്തലുകൾ.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്കെത്തുന്നത്. ഹോർമുസ് വഴിയുള്ള നിയന്ത്രണം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
2025ൽ ഹോർമുസ് കടലിടുക്ക് വഴി 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 2.6 ദശലക്ഷം ബാരലാണ് പ്രതിദിനം ഇന്ത്യയിലേക്കെത്തിയിരുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറച്ചതാണ് ഹോർമുസ് വഴി അധിക എണ്ണ എത്തിക്കുന്നതിലേക്ക് നയിച്ചത്.
ഗൾഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
International
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടി.
24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Kerala
തിരുവനന്തപുരം: മഹാമാരിയും പ്രകൃതിദുരന്തങ്ങളും നേരിട്ട സന്ദർഭത്തിൽ വിവിധ രാജ്യങ്ങൾ നൽകാനിരുന്ന ദുരിതാശ്വാസ സഹായം കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ചില രാജ്യത്തിലെ ഭരണാധികാരികൾ കേരളത്തിനു സഹായം നൽകാനായി മുന്നോട്ടു വന്നിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ അത്തരം സഹായങ്ങൾ സ്വീകരിക്കില്ലായെന്നു കർക്കശ നിലപാട് എടുത്തതിന്റെ ഭാഗമായി അവ കേരളത്തിനു ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 5715.92 കോടി രൂപയും രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇതുവരെ 2569.15 കോടി രൂപയും ചികിത്സാ സഹായം നൽകി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉത്തരവായിട്ടും നൽകാതിരുന്ന 36.40 കോടി രൂപയുടെ കുടിശിക എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു കൊടുത്തുതീർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ തപാൽ ശൃംഖലയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തെ 300 പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കാനോ ലയിപ്പിക്കാനോ ഉള്ള നീക്കം സജീവമായി. നിലവിൽ 36 ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ 86 എണ്ണംകൂടി പൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ തപാൽ ഓഫീസുകളിൽ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് തപാൽ, പാഴ്സൽ എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതോടെ ഇല്ലാതാകും. കൂടാതെ, ഗ്രാമീണർ ഏറെ ആശ്രയിക്കുന്ന സേവനങ്ങളെ ഇത് നേരിട്ടു ബാധിക്കും.
പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും പിൻവലിക്കലുകളും ബുദ്ധിമുട്ടിലാകും. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് തപാൽ വഴിയുള്ള സേവനം ലഭിക്കാൻ പ്രയാസമേറും. കഴിഞ്ഞ ഓഗസ്റ്റിൽ എടുത്ത തീരുമാനപ്രകാരം ഇതിനോടകംതന്നെ വിവിധ ഡിവിഷനുകളിൽ ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. ഒറ്റപ്പാലം-അഞ്ച്, കണ്ണൂർ-നാല്, പാലക്കാട്, കാസർഗോഡ്, ഇരിങ്ങാലക്കുട, ചങ്ങനാശേരി-മൂന്നു വീതം, തൃശൂർ, മഞ്ചേരി, തിരൂർ, വടകര, എറണാകുളം, തിരുവനന്തപുരം (നോർത്ത്/സൗത്ത്) - രണ്ടു വീതം, കൊല്ലം - ഒന്ന് എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസുകൾ പൂട്ടിയിരിക്കുന്നത്.
പോസ്റ്റൽ ആക്ട് ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനർ ഏകീകരണ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. നഗരങ്ങളിൽ രണ്ടു കിലോമീറ്റർ പരിധിയിലും ഗ്രാമങ്ങളിൽ അഞ്ചു കിലോമീറ്റർ പരിധിയിലും ഒന്നിലധികം ഓഫീസുകളുണ്ടെങ്കിൽ അവ മാറ്റുകയോ നിർത്തലാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രവാദം. തപാൽ ഓഫീസുകൾ ഇല്ലാത്തിടത്തേക്ക് സേവനമെത്തിക്കാനാണ് ഇതെന്നും സർക്കാർ അവകാശപ്പെടുന്നു.
എന്നാൽ, സേവനങ്ങൾ വെട്ടിക്കുറച്ച് ഈ മേഖലയെ പൂർണമായും സ്വകാര്യവത്കരിക്കാനുള്ള തന്ത്രമാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്. വീടിനടുത്തുള്ള സേവനങ്ങൾ നഷ്ടപ്പെട്ട്, കിലോമീറ്ററുകൾ താണ്ടി പ്രധാന ഓഫീസുകളിൽ എത്തേണ്ടിവരുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക-സമയ നഷ്ടങ്ങളുണ്ടാക്കും.
District News
മഞ്ചേരി: മഞ്ചേരി പോസ്റ്റൽ ഡിവിഷനിലെ മുള്ളന്‍പാറ വാക്കേത്തൊടി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗണ്‍സിലർ പി.പി. അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടിയുടെ നേതൃത്വത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപിക്ക് നിവേദനം നൽകി.
പതിറ്റാണ്ടുകളായി തദേശവാസികൾക്ക് തപാൽ സേവനം ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന സ്ഥാപനം ഇല്ലാതാക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കും.
നിലവിൽ ഈ ഓഫീസിൽ സേവിംഗ്സ്, ആർഡി അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെ ആയിരത്തിലധികം അക്കൗണ്ടുകളുണ്ട്. നിക്ഷേപ സമാഹരണത്തിന്റെയും ബിസിനസ് വർധനവിന്റെയും ഭാഗമായി ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് നല്ല പിന്തുണയും സഹകരണവുമാണ് പൊതുജനങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും നിക്ഷേപകരിൽ ബഹുഭൂരിഭാഗവും സ്ത്രീകളും വയോധികരുമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് വാക്കെതൊടി തപാൽ കാര്യാലയ പരിസരത്ത് പ്രതിഷേധ സംഗമവും നടന്നു. പടവണ്ണ സലീം, പനങ്ങാടൻ അബ്ദുള്ള, ഷാജഹാൻ കിതടിയിൽ, അലവി കല്ലായി, വി.എം. അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
International
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ലെയോ പതിനാലാമൻ മാർപാപ്പ അടച്ചതോടെ 2025 പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിനു സമാപനമായി.
ദനഹാത്തിരുനാൾദിനംകൂടിയായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ 9.30ന് ആരംഭിച്ച ചടങ്ങിൽ ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ഗാനാലാപനത്തിനും പ്രാർഥനകൾക്കും ശേഷം 9.41നാണ് ബസിലിക്കയുടെ വെങ്കല വാതിലുകൾ മാർപാപ്പ അടച്ചത്.
നിരവധി വിശ്വാസികൾ കടന്നുപോയ ഈ വിശുദ്ധ വാതിൽ അടയ്ക്കുന്നത് നന്ദി നിറഞ്ഞ ഹൃദയത്തോടെയാണെന്ന് മാർപാപ്പ പറഞ്ഞു. നമ്മൾ ക്ഷീണിതരും അടിച്ചമർത്തപ്പെട്ടവരും ആയിരിക്കുമ്പോഴെല്ലാം നമ്മെ സ്വാഗതം ചെയ്യാൻ നല്ല ഇടയൻ എപ്പോഴും തന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നിട്ടിരിക്കും. ജൂബിലി സമാപിച്ചെങ്കിലും ദൈവത്തിന്റെ കരുണ വിശ്വാസികൾക്കായി എപ്പോഴും തുറന്നിരിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. തുടർന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്. ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ ജൂബിലിവർഷം പ്രമാണിച്ച് തുറന്നിട്ട റോമിലെ നാല് മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ കടന്നത് 185 രാജ്യങ്ങളിൽനിന്നുള്ള 3.35 കോടി തീർഥാടകർ. ജൂബിലിവർഷത്തിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിഷെല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂബിലിവർഷത്തിൽ 5000ത്തോളം സന്നദ്ധപ്രവർത്തകരും സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ 2000 അംഗങ്ങളും ശുശ്രൂഷകളിൽ ഏർപ്പെട്ടുവെന്ന് ആർച്ച്ബിഷപ് ഫിസിഷെല്ല പത്രസമ്മേളനത്തിൽ അറിയിച്ചു.
തീർഥാടകരിൽ 62 ശതമാനവും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. ഇതിൽത്തന്നെ ഇറ്റലിയാണു മുന്നിൽ. രണ്ടാംസ്ഥാനത്ത് വടക്കേ അമേരിക്കയിൽനിന്നുള്ള തീർഥാടകരായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Kerala
തൃശൂർ: കല്ലൂരിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ തുറന്ന് 13 പവൻ സ്വർണം കവർന്നു. പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പിൽ ദിവ്യയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. എന്നാൽ, അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ കള്ളന്മാർ എടുത്തിട്ടില്ല.
വീടിന്റ പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഇതുവഴി മോഷ്ടാക്കൾ അകത്തുകടന്നതായാണ് സൂചന. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനായി വലവിരിച്ചതായി പോലീസ് അറിയിച്ചു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് ജയസാധ്യതയുള്ള മൂന്ന് സീറ്റുകളും മുസ്ലീം ലീഗിന് വിട്ടുകൊടുത്തതിനെ തുടർന്നാണ് പ്രതിഷേധം.
എന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച് പ്രവർത്തകരും പ്രാദേശിക നേതാക്കളും ചേർന്ന് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് അടച്ചുപൂട്ടിയത്.
കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഓഫീസിന് മുന്നിലെ കോൺഗ്രസിന്റെ ബോർഡുകളും ഓഫീസിലെ ഫർണിച്ചറുകളും ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ചിത്രങ്ങളും ഇവിടെ നിന്ന് മാറ്റി.