ടെഹ്റൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ തന്ത്ര പ്രധാനമായ വ്യാപാര പാത ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇറാൻ. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടനാഴിയാണ് ഇതോടെ നിശ്ചലമായിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ വൻ വിലക്കയറ്റം സൃഷ്ടിക്കുന്ന തരത്തിൽ വൻ പ്രഹരമാണ് ഇറാൻ ഇതുവഴി ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്ക് നിശ്ചലമായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലും കനത്ത പ്രതിസന്ധിയുണ്ടാകും.
ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ പകുതിയോളവും. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഹോർമുസ് വഴി രാജ്യത്തെത്തുന്നത്. ഹോർമുസ് വഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ ക്രൂഡ് ഓയിൽ വിതരണത്തിൽ അനശ്ചിതത്വങ്ങൾ സൃഷ്ടിക്കപ്പെടാമെന്നാണ് വിലയിരുത്തലുകൾ.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്കെത്തുന്നത്. ഹോർമുസ് വഴിയുള്ള നിയന്ത്രണം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
2025ൽ ഹോർമുസ് കടലിടുക്ക് വഴി 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 2.6 ദശലക്ഷം ബാരലാണ് പ്രതിദിനം ഇന്ത്യയിലേക്കെത്തിയിരുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറച്ചതാണ് ഹോർമുസ് വഴി അധിക എണ്ണ എത്തിക്കുന്നതിലേക്ക് നയിച്ചത്.
ഗൾഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Tags : Iran Hormuz closed united states israel